ബുധനാഴ്‌ച, നവംബർ 18, 2009

മരണ വാറണ്ട്

പാര്‍ടി ക്ലാസ്സ് കഴിയുമ്പോള്‍ സമയം രാത്രി എട്ടര. രാവിലെ തുടങ്ങിയ മഴ ആണ്. തുലാ വര്‍ഷം ആണത്രേ. തുലാവര്‍ഷം വൃശ്ചികത്തില്‍ പെയ്യുന്നു. തണുപ്പ് കാലത്ത് ചൂട്, ചൂടു കാലത്ത് തണുപ്പ്. പ്രകൃതിക്കും ഈയിടെ ആയി കൃത്യ നിഷ്ഠ തെറ്റുന്നു. കലികാലം. വിജനമായ റോഡ് ആയതിനാല്‍ പോലീസ് വരാന്‍ സാധ്യത ഇല്ല. നല്ല തണുപ്പും. ഒരു ഗോള്‍ഡ്‌ ഫ്ലൈക് സിഗരറ്റ് കൊളുത്തി വേഗത്തില്‍ നടന്നു. രണ്ടു പെഗ് അടിക്കാന്‍ എന്ത് കൊണ്ടും യോജിച്ച അന്തരീക്ഷം.സെക്രട്ടറിയോട് പറഞ്ഞതായിരുന്നു ഒരു ഏഴ് മണിക്കെങ്കിലും ക്ലാസ്സ് അവസാനിപ്പിക്കണം എന്ന്. ആഗോള പ്രശ്നങ്ങള്‍ ചര്ച്ച ചെയ്തു സമയം നീണ്ടു പോയി. ഇനി വീടെത്തി കുളിച്ചു രണ്ടെണ്ണം പിടിപ്പിച്ചു തലേന്ന് ഫ്രീസറില്‍ കയറ്റിയ ഭക്ഷണം ചൂടാക്കി കഴിക്കുംപോഴേക്കും പാതിരാത്രി ആവും എന്ന് തോന്നുന്നു. വീടിന്റെ പടി തുറന്നു കിടന്നിരുന്നു. രാവിലെ പോകുമ്പോള്‍ അടച്ചതായിരുന്നല്ലോ. ഇനി വല്ല കള്ളനും....? ആലോചിക്കാന്‍ സമയം കിട്ടിയില്ല. എന്നെ കണ്ടതും സിറ്റ് ഔട്ടില്‍ ഇരുന്നിരുന്ന അയാള്‍ എഴുന്നേറ്റു. കുറെ നേരം ഇരുന്നു മുഷിഞ്ഞു എന്ന് അയാളുടെ മുഖ ഭാവത്തില്‍ നിന്നും വ്യക്തം. "എവിടെ ആയിരുന്നു ഇതു വരെ ശ്രീമാന്‍? ഞങ്ങള്‍ എത്ര നേരം ആയി കത്ത് നില്ക്കുന്നു?" "ഞങ്ങളോ? അതെ. ഞാനും എന്റെ വാഹനവും. അയാളുടെ കൈയ്യിലെ നീളമുള്ള കയറും കാര്‍ പോര്ചിനു സമീപത്തു നിന്നിരുന്ന പോത്തിനെയും അപ്പോഴാണ്‌ ശ്രദ്ധിച്ചത്. "സംശയിക്കേണ്ട. ഞാന്‍ യമ കിങ്കരന്‍ ആണ്. യമന്‍ നേരിട്ടു വരേണ്ട കേസ് അല്ലാത്തതിനാല്‍ എന്നെയാണ് ഡെപ്യൂട്ട് ചെയ്തത്. ഹ ..ഹ . .. ഹ .. ...." അസ്ഥാനത്തുള്ള ചിരി ഒരു കൊല ചിരി ആയി തോന്നി. വീരപ്പനെ വെല്ലുന്ന മീശ, കുടവയര്‍, ദൃഡമായ പേശികളോട് കൂടിയ കൈത്തണ്ട. ചെമ്പരത്തി പൂവ് പോലെ തുടുത്ത കണ്ണുകള്‍. ആകെപ്പാടെ ഒരു ലെഷ്കര്‍ ഈ തോയിബ മോഡല്‍ ഭീകരന്‍. ഇയാള്‍ യമ കിങ്കരന്‍ എന്ന് ഏത് കൊച്ചു കുട്ടി പോലും പറയും. "അകത്തേക്ക് ഇരിക്കാം" . കാലന്‍ ആണേലും ആദിത്യ മര്യാദ മറക്കരുതല്ലോ. പോത്ത് അവിടെ തന്നെ ഉണ്ട് എന്ന് ഉറപ്പു വരുത്തി യമ കിങ്കരന്‍ സ്വീകരണ മുറിയിലെ സോഫ യില്‍ ആസനസ്ഥനായി.


ധൃതിയില്‍ കുളിച്ചെന്നു വരുത്തി, ഡ്രസ്സ്‌ മാറി, താമസിച്ചതിനു ക്ഷമ ചോദിച്ചു കൊണ്ടു ഞാന്‍ യമ കിങ്കരന് എതിര്‍ ദിശയിലെ സോഫയില്‍ ഉപവിഷ്ടനായി. അലമാരയിലെ കുപ്പിയും രണ്ടു ഗ്ലാസും നേരത്തെ ടീ പോയില്‍ സ്ഥാനം പിടിച്ചിരുന്നു. ഒന്നു അകത്താക്കിയിട്ട് ആവാം ക്രോസ് വിസ്താരം. രണ്ടാമത്തെ ഗ്ലാസില്‍ മദ്യം ഒഴിക്കാന്‍ തുനിഞ്ഞപ്പോള്‍ യമ ദൂതന്‍ ഇടപെട്ടു: "ക്ഷമിക്കണം ഐ ആം ഓണ്‍ ഡ്യൂട്ടി. എന്റെ പെഗ് കരുതിക്കോളൂ. നമുക്കു പരലോകത്ത് പോയി വീശാം."


"നോക്കൂ മിസ്റ്റര്‍....... പെരെന്തെന്നാണ് പറഞ്ഞതു? " ഒരു സിപ് ഹണീ ബീ എടുത്തിട്ട് ആഗതനോട് chodichu. ഞങ്ങള്‍ ആര്ക്കും പേരില്ല. മാത്രവുമല്ല ഞങ്ങള്‍ പരലോകത്തെ സംഹാര ഡിപ്പാര്ട്ട്മെന്റിലെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ആണ്. ഞങ്ങള്ക്ക് പേരിനു പകരം നമ്പര്‍ ആണ് ഉള്ളത്. ഫോര്‍ ട്വന്റി ഈസ്‌ മൈ നമ്പര്‍"


"ഓക്കേ ചാര്‍ സൌ ബീസ്. എന്റെ മരണം ഇനിയും മുപ്പതു കൊല്ലം കഴിഞ്ഞ ശേഷം ആണെന്നാണല്ലോ പ്രശസ്ത ജ്യോതിഷികള്‍ പ്രവചിച്ചിരിക്കുന്നത്. ആറ്റുകാല്‍ രാധാകൃഷ്ണന് തെറ്റ് പറ്റാന്‍ വഴിയില്ല. കാല്ക്കുലെഷന്‍സ് ഓഫ് ചിത്ര ഗുപ്തന്‍ സീം ടു ഹാവ് ഗോണ്‍ അവ്രി"

" അസംഭവ്യം! ചിത്ര ഗുപ്തന് പാളിച്ച പറ്റുകയോ? " ചിത്ര ഗുപ്തനെ തരം താഴ്ത്തിയതില്‍ സബ് കോണ്ട്രാക്ടര്‍ യമ കിങ്കരന്റെ ഈര്‍ഷ്യ പുറത്തു വന്നു.

"ലുക്ക്‌ മിസ്റ്റര്‍ ചാര്‍ സൌ ബീസ്, എനിക്ക് ജീവിതം ആസ്വദിക്കണം, കഴിഞ്ഞ ആഴ്ച ആണ് പഴയ മാരുതി വിറ്റിട്ട് ഒരു പുതിയ ഐ ട്വന്റി ബുക്ക്‌ ചെയ്തത്. മോര്‍ ഫ്യൂസ് ബ്രാണ്ടി ഒരു കേസ് പൊട്ടിക്കാതെ കിടക്കുന്നു. എന്റെ പ്രണയം അതിന്റെ ഉച്ച സ്ഥയിലാണ്. ഈ മനോഹര ഭൂമി വിട്ടു വരാന്‍ എനിക്ക് തെല്ലും മനസ്സില്ല. യു കം ആഫ്റ്റെര്‍ ഫോര്ടി ഇയര്‍ "

"ക്ഷമിക്കണം ശ്രീമാന്‍, ഞങ്ങള്‍ യമലോകത്ത്‌ രണ്ടു നിയമങ്ങള്‍ ഇല്ല. മരണത്തിനു മുന്‍പില്‍ എല്ലാവരും സമന്മാരാണ്. ഞങ്ങള്ക്ക് ബേനസീര്‍ ഭൂട്ടോയും തിരുനെല്‍വേലിയിലെ ഗോവിന്ദന്‍ ചെട്ട്യാരും എല്ലാം സമം. നോ ഡിസ്ക്രിമിനേഷന്‍. ഈ പറഞ്ഞ ബ്രാണ്ടിയും കാറും പെണ്ണും ഒക്കെ അവിടെയും കിട്ടും, യു കം ഓണ്‍ യാര്ര്‍..." യമ കിങ്കരന്‍ കയറു വായുവില്‍ ചുഴറ്റി കൊണ്ടു എഴുന്നേറ്റു. അയാളുടെ മുഖം കൂടുതല്‍ ബീഭത്സം ആയതുപോലെ തോന്നി.
മരണ ഭയം ക്രമേണ എന്നെ പൊതിഞ്ഞു. ഉള്‍ക്കിടിലത്തോടെ ഞാന്‍ ചോദിച്ചു: എങ്ങനെ ആണ് എന്റെ മരണം?
ഹൃദയ സ്തംഭനം. മദ്യവും, മദിരാക്ഷിയും, മയക്കു മരുന്നുമായി ജീവിക്കുന്ന നിനക്കു തരുന്ന സ്വാഭാവിക അന്ത്യം.
"ഓക്കേ ചാര്‍ സൌ ബീസ്, ഈ കയറു കൊണ്ടു എന്ത് ചെയ്യാന്‍ പോകുന്നു?" മരണ സമയം നീട്ടി കിട്ടാനായി വെറുതെ ചോദിച്ചു.
ശ്രീമാന്റെ ദേഹി ബന്ധിച്ചു കൊണ്ടു പോയി ചിത്ര ഗുപ്തനെ ബോധ്യപ്പെടുത്തണം. അപ്പോഴേ ഞങ്ങളുടെ പെയ്മെന്റ് റിലീസ് ആകൂ. ദേഹത്തിലും ഇരട്ടി ഭാരം ആണ് ദേഹിക്ക്. അതിനാലാണ് യമന്‍ പോത്തിന്റെ പുറത്തു എഴുന്നള്ളുന്നത്. നോ മോര്‍ ആര്‍ഗ്യു മെന്റ്സ് ശ്രീമാന്‍. യുവര്‍ ടൈം ഈസ്‌ അപ്പ്‌. യമരാജ്‌ കീ ജയ്!"
തീവ്രമായ നെഞ്ച് വേദനയോടെ ഞാന്‍ നിലത്തു വീണു. ആത്മാവ് ദേഹം വിട്ടു മേല്പോട്ട് പോകുന്നു. യമ കിങ്കരന്‍ ആത്മാവിനെ വരിഞ്ഞു കെട്ടുന്നു. മഹിഷാ രൂടനായി മുകളിലേക്ക് .... മുകളിലേക്ക്....

തിങ്കളാഴ്‌ച, നവംബർ 09, 2009

കൃഷ്ണ സ്വാമി കഥ എഴുതുക ആണ്.

ഹണീ ബീ ബ്രാണ്ടി ഒരു സിപ്‌ നുണഞ്ഞു കൃഷ്ണ സ്വാമി ഒരു ഗോള്‍ഡ്‌ ഫ്ലൈക്‌ കിംഗ്‌ സൈസ് നു തീ കൊളുത്തി. ഇവിടെ ആണെങ്കില്‍ ആരുടെയും ശല്യം ഇല്ല, കഥ എഴുതാന്‍ പറ്റിയ ഒരു മൂഡ്‌ വരുവാന്‍ പതിവായി ഈ ബാറില്‍ ആണ് വരാറ്. നഗരത്തിലെ ആ പ്രമുഖ ബാറിലെ രണ്ടാമത്തെ നിലയിലെ, ജനലില്‍ കൂടി നോക്കിയാല്‍ പതഞ്ഞൊഴുകുന്ന നദി കാണാന്‍ സൌകര്യം ഉള്ള, മുറി. അയാള്‍ എഴുതുന്ന സമാഹാരത്തിലെ പത്താമത്തെ കഥ എഴുതാന്‍ ആണ് അവിടെ എത്തിയത്. ഏകദേശം അര കുപ്പി തീരോമ്പോഴേക്കും കഥയുടെ ക്ലൈമാക്സ്‌ ഭാഗത്തേക്ക് എത്തിയിരിക്കും. കഥയ്ക്ക് കൊടുക്കേണ്ട പേരും കഥാ സമാഹാരത്തിനു കൊടുക്കേണ്ട ടൈറ്റിലും പലവട്ടം ആലോചിച്ചു. യോജിച്ച പേരൊന്നും മനസ്സില്‍ വരുന്നില്ല. കഥ എഴുതി തീരട്ടെ, അതിന് ശേഷം ആകാം നാമ കരണം. കൃഷ്ണ സ്വാമി ഒരു സിപ്‌ മദ്യം കൂടി അകത്താക്കി. എഴുത്ത് ആരംഭിച്ചു....

ചെട്ടിനാട് സിമെന്റിന്റെ സൌത്തിലെ മൊത്ത വ്യാപാരി ആയിരുന്നു മത്തായി കുഞ്ഞ്. നാല് നിലയുള്ള കൂറ്റന്‍ കെട്ടിടം, താഴെ വിശാലമായ എ സി ഓഫീസ്, ഓഫീസ് മേല്നോട്ടകാരന്‍ രാജപ്പന്‍, പിന്നെ നൂറോളം ജീവനക്കാര്‍, ഇരുപതോളം ലോറി, ഇന്നോവ കാര്‍ രണ്ട്‌, തടിച്ചു കൊഴുത്ത ഭാര്യ ഒന്ന്, സുന്ദരികളായ പെണ്മക്കള്‍ മൂന്ന്‌.... ധനികനും സ്ഥലത്തെ പ്രമാണിയുമായ മത്തായി കുഞ്ഞിന്റെ കഥ ഇവിടെ തുടങ്ങുന്നു...

ടാക്സി ഡ്രൈവര്‍ ആയിട്ടായിരുന്നു മത്തായി കുഞ്ഞിന്റെ ജീവിതം ആരംഭിക്കുന്നത്. കൊച്ചു ത്രേസ്യ യുടെ വരവോടെ മത്തായി കുഞ്ഞിന്റെ ജീവിതത്തിലെ ശുക്ര ദശ തെളിയുന്നു. സ്വന്തം ആയി ഒരു കാറ്‌ വാങ്ങുന്നു. നിര്‍മാണ മേഖലയില്‍ ലോറിയുടെ പ്രാധാന്യം മനസ്സിലാക്കി അടുത്തതായി ഒരു ലോറി വാങ്ങുന്നു. വരുമാനം വര്‍ധിക്കുന്നതോടെ ലോറിയുടെ എണ്ണം കൂടുന്നു. കൊച്ചു ത്രേസ്യ എന്ന പട്ട മഹിഷിയുടെ വരവ് മത്തായി കുഞ്ഞിന്റെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റി മറിച്ചു. നിര്‍മാണ മേഖലയില്‍ സിമെന്റ് എന്ന വസ്തുവിന്റെ പ്രാധാന്യം മത്തായി കുഞ്ഞ് മനസ്സിലാക്കുന്നു. ചെട്ടിനാട് സിമെന്റ് കമ്പനിയുമായി കരാര്‍ ഒപ്പിടാന്‍ അധിക സമയം വേണ്ടി വന്നില്ല. സിമെന്റ് കച്ചവടം പൊടി പൊടിച്ചു. ലോറികളുടെ എണ്ണം, ഗോ ഡൌണ്‍ കളുടെ എണ്ണം, ജീവനക്കാരുടെ എണ്ണം എല്ലാം കൂടി കൊണ്ടേ ഇരുന്നു. പ്രാപ്തനും, സുമുഖനുമായ രാജപ്പന്റെ മേല്‍നോട്ടത്തില്‍ മത്തായി കുഞ്ഞിന്റെ ചെട്ടിനാട് സിമെന്റ് ഓഫീസ് സമുച്ചയം വലിയ ഒരു സംഭവമായി നില കൊണ്ടു.

ഇതില്‍ എന്താണിത്ര പ്രത്യേകത? കൃഷ്ണ സ്വാമി സ്വയം ചോദിച്ചു. എത്ര എത്ര സ്ഥാ‍പനങ്ങള്‍ ഈ ഭൂമി മലയാളത്തില്‍ ഇതിലും പ്രൌഡിയോടെ തല ഉയര്ത്തി നില്ക്കുന്നു. കഥയുടെ രണ്ടാം ഘട്ടത്തിലേക്ക് കൃഷ്ണ സ്വാമി കടന്നു....

സുന്ദരിയും സുഭഗയും ആയിരുന്നു മത്തായികുഞ്ഞിന്റെ മൂന്നാമത്തെ മകള്‍ സാറ. വെളുത്തു തടിച്ച ശരീരവും മുട്ടറ്റം വരെ മുടിയും കൈകളില്‍ സ്വര്‍ണ നിറത്തില്‍ നനുത്ത രോമവും ഉള്ള ഒരു നാടന്‍ സൌന്ദര്യ ശില്‍പം. സുന്ദരനും വാക് ചാതുര്യം കൈ മുതല്‍ ആയുള്ളവനും ആയ രാജപ്പനില്‍ അനുരക്ത ആവാന്‍ അവള്ക്ക് അധികം സമയം വേണ്ടി വന്നില്ല. ഓഫീസില്‍ ബദ്ധ ശ്രദ്ധനായി അച്ചായന്റെ ബിസിനസ്സില്‍ മാത്രം തല്പ്പരനായി ചുറു ചുറു ക്കോടെ ജോലി നോക്കിയിരുന്ന രാജപ്പന്‍ ക്രമേണ "ഊണിന്നു ആസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കല്‍ പോലും ഇല്ലാതായി" മോഡിലേക്ക് ഗതി മാറാന്‍ കുറച്ചു സമയം മാത്രമെ വേണ്ടി വന്നുള്ളൂ. ഇനി എല്ലാ കഥയിലെയും പോലെ തന്നെ വില്ലന്റെ വരവാണ്. വില്ലന്‍ സാക്ഷാല്‍ മത്തായി കുഞ്ഞ് തന്നെ. സാമം, ദാനം, ഭേദം, ദണ്ഡം അവസാനം ക്വൊട്ടെഷന്‍. ഒരു ഇരുട്ടിന്റെ മറവില്‍ കൊട്ടേഷന്‍ സംഘവും ആയുള്ള ഏറ്റുമുട്ടലില്‍ രാജപ്പന്‍ യമരാജ പുരംപൂകിയതായി വാര്ത്താ പരക്കുന്നു. സാറ വീട്ടില്‍ നിന്നും അപ്രത്യക്ഷമാവുന്നു. സീതാന്വേഷണം ഏറ്റെടുത്ത വാനര വീരരെ പോലെ സാറ - അന്വേഷണം നടത്തിയ മത്തായി കിങ്കരന്മാര്‍ നിരാശരായി മടങ്ങുന്നു. മത്തായി കുഞ്ഞ് മാനസിക പീഡ അകറ്റുവാന്‍ മദ്യത്തെ ശരണം പ്രാപിക്കുന്നു.

വര്‍ഷങ്ങള്‍ കടന്നു പോയി. മദ്യപാനം, ആഗോള സാമ്പത്തിക മാന്ദ്യം, മനപ്രയാസം..... മത്തായി കുഞ്ഞ് എന്ന ബിസിനസ്സ് ടൈക്കൂണ്‍ ഒരു ടാക്സി ഡ്രൈവര്‍ റോളിലേക്ക് മാറാന്‍ കാലം അനുവദിച്ച സമയം പരിമിതം ആയിരുന്നു. ഹൈ ഫൈ ട്രാവെല്‍സ്‌ പ്ളകാര്ഡ് ഉയര്ത്തി പിടിച്ചു തിരുവനന്ത പുറം അന്ത രാഷ്ട്ര വിമാനത്താവളത്തിലെ കൌണ്ടറില്‍ താടിയും തലയും നരച്ച ഡ്രൈവര്‍ മത്തായി കുഞ്ഞ് നിന്നു. ചെട്ടിനാട് സിമെന്റിന്റെ സൌത്ത് ഇന്ത്യയിലെ കുത്തക വ്യാപാരിയും പ്രമുഖ വ്യവസായ പ്രമുഖനും ആയ രാജ്കുമാര്‍ പത്നീ സാറയോട് ഒപ്പം ഒരു അന്താരാഷ്ട്ര സിംപോ സിയത്തില്‍ പങ്കെടുത്തു മടങ്ങി വരിക ആണ്. ലഗ്ഗേജ് കളക്റ്റ്‌ ചെയ്തു പുറത്തേക്ക് ഇറങ്ങവേ രാജ്കുമാറിന്റെ മനോഹരമായ മൊബൈല്‍ ശബ്ദിച്ചു. " സാര്‍ ദിസ്‌ ഈസ്‌ ഫ്രം ഹൈ ഫൈ ട്രാവെല്‍സ്‌. ഔര്‍ ഡ്രൈവര്‍ വില്‍ ബി രിസീവിംഗ് യു അറ്റ്‌ ദി എന്ട്രന്‍സ്. ആന്‍ ഓള്‍ഡ്‌ മാന്‍ വിത്ത്‌ എ പ്ലക്കാര്ട്. താങ്ക് യു സാര്‍."

ശീതീകരിച്ച ഇന്നോവ കാറിലെ പിന്‍ സീറ്റില്‍ ഇരുന്നു സാറയുടെ തോളില്‍ തല ചായ്ച്ചു രാജപ്പന്‍ പതുക്കെ പറഞ്ഞു: ദിസ്‌ ഓള്‍ഡ്‌ മാന്‍ ലൂക്സ് ലൈക്‌ മത്തായി കുഞ്ഞ്, യുവര്‍ സ്റ്റുപിഡ് പപ്പാ........ നോക്കൂ സാറ.
" മേ ബീ ഓര്‍ മേ നോട് ബീ. ഹൂ കെയെര്‍സ് രാജ്..."
കഥ പൂര്‍ത്തിയാക്കി കൃഷ്ണ സ്വാമി അവസാനത്തെ പെഗും ഗ്ലാസിലേക്ക് പകര്‍ത്തി. പതിവു തെറ്റിയില്ല. അരകുപ്പി ഹണി ബീ സമം ഒരു കഥ. കഥാ സമാഹാരത്തിനു ദശ പുഷ്പം എന്ന പേരു നല്കി. ഗ്ലാസ്‌ കാലിയാക്കി.

"......സാല ഭംജികകള്‍ കൈകളില്‍ കുസുമ താലമേന്തി വരവേല്‍ക്കും
പഞ്ച ലോഹ മണി മന്ദിരങ്ങളില്‍ മന്‍ വിളക്കുകള്‍ പൂക്കും......"
ഗാന ഗന്ധര്‍വ്വന്റെ സ്വര മാധുരിയില്‍ തിരുവനന്തപുരം വിക്ടോറിയ ജൂബിലി ടൌണ്‍ ഹാളിലെ വിശിഷ്ട സദസ്സ് ലയിച്ചിരുന്നു . മുപ്പത്തി നാലാമത് വയലാര്‍ അവാര്‍ഡ്‌ ദാന ചടങ്ങ് ആണ് രംഗം. പ്രശസ്ത കഥാകൃത്ത് കൃഷ്ണ സ്വാമി യുടെ ദശ പുഷ്പം എന്ന കഥാ സമാഹാരത്തിനു ആണ് ഈ വര്ഷത്തെ വയലാര്‍ അവാര്‍ഡ്‌. മലയാള സാഹിത്യത്തിലെ അഭിമാന സ്തംപങ്ങളായ പ്രൊഫസര്‍ ഓ എന്‍ വി കുറുപ്പിന്റെയും പ്രൊഫസര്‍ എം കെ സാനുവിന്റെയും മധ്യത്തില്‍ ദശപുഷ്പത്തിന്റെ കഥാകൃത്ത്‌ ഇരുന്നു. കൃഷ്ണ സ്വാമിയുടെ ജീവിതത്തിലെ ഏറ്റവും പവിത്രമായ നിമിഷം ആയിരുന്നു അത്. അധ്യക്ഷന്‍ കൃഷ്ണ സ്വാമിയുടെ കഥാ പ്രപഞ്ചത്തെ പ്രശംസ കൊണ്ടു മൂടുകയാണ് : എം ടി ക്കും, പദ്മനാഭനും തകഴിക്കും മാധവി കുട്ടിക്കും ശേഷം ഇത്രയും തീവ്രമായ ഭാഷയില്‍ കഥകള്‍ എഴുതിയ കലാകാരന്‍മാര്‍ വളരെ കുറവാണ്. ജീവിത ഗന്ധിയും ഹൃദയ ഹാരിയുമായ കൃഷ്ണസ്വാമിയുടെ ദശപുഷ്പത്തിലെ പത്തു കഥകളും കഥാ സരില് സാഗരത്തിലെ മണി മുത്തുകളാണ്. പ്രതിഭാധനനായ മഹാകവി വയലാര്‍ രാമ വര്‍മയുടെ പേരില്‍ നല്കുന്ന മുപ്പത്തി നാലാമത്തെ അവാര്‍ഡിന് കൃഷ്ണ സ്വാമിയുടെ ദശപുശ്പത്തെ അവാര്‍ഡ്‌ കമ്മിറ്റി ഏക കണ്ടമായി അന്ഗീകരികുക ആയിരുന്നു. ഈ മഹത്തായ അവാര്‍ഡ്‌ ഏറ്റു വാങ്ങുന്നതിനായി കഥാകൃത്ത്‌ കൃഷ്ണ സ്വാമിയേ ഞാന്‍ ഹൃദയ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു...... വി ജെ ടി ഹാളിലെ നിറഞ്ഞു കവിഞ്ഞ സഹൃദയ സദസ്സ് കരഘോഷത്തോടെ കൃഷ്ണ സ്വാമിയേ വരവേറ്റു.....
..... സാര്‍, സമയം ഒന്‍പതര കഴിഞ്ഞു . ബാര്‍ അടയ്ക്കാന്‍ നേരമായി. എത്ര നേരമായി ഞാന്‍ കതകില്‍ തട്ടുന്നു.. സാഹിത്യ കൃതികളോട് സ്വല്‍പ്പം താല്‍പ്പര്യം ഉള്ള ബാര്‍ മാന്‍ കൃഷ്ണ സ്വാമിയേ കുലുക്കി വിളിച്ചു.
"ഓ, ക്ഷമിക്കണം, ഞാന്‍ അല്‍പ്പം മയങ്ങി പോയി... എനിക്ക് ഒരു ലാര്‍ജ് കൂടി ഒഴിച്ച് നീ ബില്‍ കൊണ്ടു വരിക. ഞാന്‍ ഇറങ്ങുക ആയി. കൃഷ്ണ സ്വാമി ഒരു ഗോള്‍ഡ്‌ ഫ്ലൈക്‌ നു കൂടി തീ കൊളുത്തി...

ബുധനാഴ്‌ച, ഒക്‌ടോബർ 28, 2009

മഹാലക്ഷ്മി


അമൃത എക്സ്പ്രസ്സിലെ S-4 ബോഗിയില്‍, അവധി ദിവസം അല്ലാത്തതിനാല്‍ ആവണം, തിരക്ക് താരതമ്യേന കുറവായിരുന്നു. മോര്‍ ഫ്യൂസ് ബ്രാണ്ടിയുടെ 180 ml ലഹരിയില്‍ സൈഡ് ലോവര്‍ ബെര്‍ത്തില്‍, ലൈറ്റ് അണച്ച്, സുഖ സുഷുപ്തിക്കുള്ള ഒരുക്കം കൂട്ടുമ്പോള്‍ ആണ് ആ യുവതിയും ഒരു മധ്യ വയസ്കനും കയറി വന്നത്. മുഷിഞ്ഞ സാരിയും സാരിക്ക് യോജിക്കാത്ത ബ്ലൌസും ധരിച്ച ആ യുവതി അണിഞ്ഞ കട്ടിയുള്ള കണ്ണട ആ മുഖത്തിന്‌ ഒട്ടും യോജിച്ചത് ആയിരുന്നില്ല. തോളില്‍ തൂക്കിയ ഭാരമുള്ള എയര്‍ ബാഗ് സീറ്റിന്റെ അടിയിലെക്കിട്ടു അവള്‍ ആ മധ്യ വയസ്കനെ എന്റെ സീറ്റില്‍ ഇരുത്തി. സുഖ നിദ്രക്കു ഭംഗം വരുത്തിയതിലുള്ള നീരസം ഞാന്‍ പ്രകടം ആക്കും മുന്പേ പതിഞ്ഞ ശബ്ദത്തില്‍ ആ യുവതി പറഞ്ഞു: ക്ഷമിക്കണം സാര്‍, വിരോധമില്ലെങ്കില്‍ സാറീ മുകളിലെ ബെര്‍ത്തില്‍ കിടക്കാമോ. അദ്ദേഹം ഒരു രോഗിയാണ്. മുകളില്‍ കയറാന്‍ ബുദ്ധിമുട്ടാണ്." എവിടെയോ കേട്ടുമറന്ന ശബ്ദം. അവളുടെ മുഖം വ്യക്തമായി കാണാനായി ഓഫ്‌ ചെയ്ത ലൈറ്റ് ഓണ്‍ ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി പോയി. ഈശ്വരാ! ബി എസ്സി ക്ക് ഒന്നിച്ചു പഠിച്ച മഹാലക്ഷ്മി ! കോളേജിലെ കലാ പ്രതിഭ, കോളേജു കുമാരന്മാരുടെ സ്വപ്ന റാണി ആയി വിലസിയ വര വര്‍ണിനി! സൌന്ദര്യത്തിനു ഇങ്ങനെയും ഒരു രൂപാന്തരമോ, അവിശ്വസനീയം. "മഹാലക്ഷ്മി.... ബീ എസ്സിക്ക് വിക്ടോറിയയില്‍ പഠിച്ച......? ഗോപന്‍. അവള്‍ എന്നെയും തിരിച്ചറിഞ്ഞിരിക്കുന്നു. മുഖത്ത് ഒരു പുഞ്ചിരി വരുത്താന്‍ അവള്‍ പാടു പെടുന്നതുപോലെ. ഇതു മോഹന്‍. എന്റെ ഭര്ത്താവ്. ഒരു വര്ഷമായി ചികിത്സയിലാണ്. ഹി ഈസ്‌ എ കാന്‍സര്‍ പേഷ്യന്റ്. വിദൂരതയിലേക്ക് ദൃഷ്ടികള്‍ ഊന്നി നിര്‍വ്വികരാനായി ഇരുന്ന അയാളുടെ തണുത്ത ശോഷിച്ച കൈകള്‍ പിടിച്ചു കുലുക്കുമ്പോള്‍ അയാളുടെ നിസ്സംഗത ഭാവം മഹാലക്ഷ്മി കണ്ടില്ലെന്നു നടിച്ചു. എന്റെ ബെര്‍ത്തില്‍ കിടത്തി അയാള്ക്ക് കമ്പിളി പുതപ്പിച്ച ശേഷം മഹാലക്ഷ്മി പറഞ്ഞു: ആര്‍ സി സി യിലാണ് ട്രീട്മെന്റ്റ്. റേഡിയേഷന്‍ തെറാപി. മാസത്തില്‍ നാലഞ്ച്‌ തവണ വന്നു പോകും. കടുത്ത ക്ഷീണവും അസഹനീയമായ വേദനയും. ആവോളം അനുഭവിച്ചു. അയാളുടെ മുടി കൊഴിഞ്ഞ ശിരസ്സില്‍ അവള്‍ സ്നേഹത്തോടെ തടവി. കാതടപ്പിക്കുന്ന ശബ്ദത്തോടെ ഹോണ്‍ മുഴക്കി ഏതോ ഒരു സൂപ്പര്‍ ഫാസ്റ്റ് കടന്നു പോയി. ചില്ല് ജാലകം താഴ്ത്തി സാരികൊണ്ടു തല മൂടി വിഷാദ മൂകയായി മഹാലക്ഷ്മി ഭര്‍ത്താവിന്റെ സമീപം ഇരുന്നു....

"നമസ്തേ ഗരുടാ രൂടെ, കോലാസുര ഭയങ്കരീ... സര്‍വ്വ പാപ ഹരേ ദേവി... മഹാലക്ഷ്മീ നമോസ്തുതേ... " കൂപ്പു കൈകളോടെ മുന്നില്‍ നില്ക്കുന്ന ഭക്തനെ കണ്ടപ്പോള്‍ അവള്‍ ഒന്നംബരക്കാതിരുന്നില്ല. ഞാന്‍ ഗോപന്‍, ഗോപകുമാര്‍. ദേവിയുടെ ക്ലാസ്സില്‍ പഠിക്കാന്‍ ‍അടിയനും ഭാഗ്യം ലഭിച്ചിരിക്കുന്നു. അനുഗ്രഹിക്കൂ അമ്മേ മഹാമായേ! "

" നോം സന്തുഷ്ട ആയിരിക്കുന്നൂ വല്‍സാ.... എന്ത് വരമാണ് വേണ്ടത് ? ചോദിച്ചു കൊള്ളുക...!" പൊട്ടിച്ചിരിയോടെ അവള്‍ പറഞ്ഞു. നര്‍മ ബോധത്തില്‍ അവളും ഒട്ടും പിറകില്‍ ആയിരുന്നില്ലല്ലോ. ചിരിക്കുമ്പോള്‍ തെളിയുന്ന നുണകുഴിയും ചുവന്നു തുടുത്ത കപോലങ്ങളും കലമാന്‍ മിഴികളും മഹാലക്ഷ്മിയുടെ മനോഹാരിത വര്ധിപിചതെ ഉള്ളൂ. കലാ- സാംസ്‌കാരിക പരിപാടികളിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും അസൂയാവഹമായ സുഹൃത്ത് വലയവും മഹാലക്ഷ്മിയെ അധ്യാപക - വിദ്യാര്‍ത്ഥികളുടെ രോമാഞ്ചം ആയി മാറ്റാന്‍ അധിക സമയം വേണ്ടി വന്നില്ല.
ലോക പുകയില വിരുദ്ധ ദിനം. കോളേജ് ചെയര്‍ പേര്‍സണ്‍ മഹാലക്ഷ്മി സ്റ്റേജില്‍ കത്തി കയറുകയാണ്. ....... ..........." മദ്യത്തിനും മയക്കുമരുന്നിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എതിരെ ഉയര്ന്നു വന്ന ഈ കൂട്ടായ്മയില്‍ ഈ വിഷങ്ങള്‍ സമൂഹത്തില്‍ വരുത്തിവെക്കുന്ന വിനാശങ്ങളെ നമുക്കു പൊതു ജന മധ്യത്തില്‍ തുറന്നു കാട്ടാം. ആരോഗ്യമുള്ള ഒരു ജനതയുടെ ഹൃദയത്തെ, കരളിനെ, ശ്വാസ കോശങ്ങളെ കാര്‍ന്നു തിന്നുന്ന ഈ മഹാവിപത്തുക്കളെ ഉന്മൂലനം ചെയ്യാനുള്ള പ്രയാണത്തില്‍ എന്റെ സ്നേഹ നിധികളായ സതീര്ത്യരെ നമുക്കു കൈകൊര്‍ക്കം.......... തോഴരേ... നിങ്ങള്ക്ക് മംഗളം!

തീവണ്ടി കായംകുളം ജങ്ങ്ഷന്‍ പിന്നിടുമ്പോള്‍ സമയം രാത്രി ഒന്ന്. "ഉറങ്ങാന്‍ സമയം ആയില്ലെ മഹാലക്ഷ്മി. സമയം ഒന്ന് കഴിഞ്ഞു ." ഉറക്കം എല്ലാം പോയിട്ട് മാസങ്ങളായി ഗോപന്‍. ഗോപന്‍ കിടന്നോളൂ. ഞാന്‍ ഇങ്ങനെ ഒക്കെ തന്നെ. ബൈ ദി ബൈ ഗോപന്‍ കല്യാണം കഴിച്ചോ ....?
"നോക്കുന്നുണ്ട്". രണ്ടു കൊച്ചുങ്ങളും ഒരു ഭാര്യയും ആയി സുഖ ജീവിതം നയിക്കുന്നു എന്ന് ആ സമയത്തു അവളോട്‌ പറയാന്‍ തോന്നിയില്ല.
അഞ്ചു മുപ്പതിന് വണ്ടി തൃശ്ശൂരില്‍ എത്തി. മോഹനനെ കൈ പിടിച്ചു ഇറക്കവേ അവള്‍ ചോദിച്ചു: ഗോപന്‍ ഇറങ്ങുന്നില്ലേ? അടുത്ത സ്റ്റോപ്പ്‌ , ഷോര്‍ണൂര്‍.
ശരി ഗോപന്‍, ഇനി വല്ലപ്പോഴും ഒക്കെ കാണാം. ഗോപന് എല്ലാ മംഗളങ്ങളും! മുഖത്ത് ഒരു ചിരി വരുത്താന്‍ മഹാലക്ഷ്മി ബുദ്ധിമുട്ടി. അവളുടെ ഒട്ടിയ കവിളില്‍ നുണ കുഴി തെളിഞ്ഞു......

വ്യാഴാഴ്‌ച, ഒക്‌ടോബർ 15, 2009

ഒരു കോര്‍പ്പറേറ്റ് പ്രണയ സ്വപ്നം

മാര്‍ച്ച്‌ അവസാനം ബോസ്സ് സ്വയം വിരമിച്ച ശേഷം ആ കസേര ഒഴിഞ്ഞു തന്നെ കിടന്നു. അഭ്യൂഹങ്ങള്‍ പലതും പരന്നു. ഈ ഓണം കേറാ മൂലയിലേക്ക് വരാന്‍ ആര്ക്കും താല്പര്യമില്ല, പ്രൊജക്റ്റ്‌ തന്നെ പൂട്ടി കെട്ടാന്‍ പോകുന്നു, യുവ തലമുറയെ പ്രൊജക്റ്റ്‌ ഏല്‍പ്പിക്കാന്‍ ഹെഡ് ഓഫീസ് ആലോചിക്കുന്നു.... അങ്ങനെ പലതും.


"എ ബോസ്സ് ലെസ്സ് പി എസ് ഈസ്‌ എ യൂസ്ലെസ്സ് പി എസ്. " സ്പ്ളിറ്റ് എയര്‍ കണ്ടീഷന്‍ നു താഴെ കസേരയില്‍ കറങ്ങി കൊണ്ടു ഗോകുല്‍ദാസ്‌ പി എസ് ആത്മ ഗതം നടത്തി. (പി എസ് എന്നുള്ളത് കഥാനായകന്റെ ഉദ്ദ്യോഗ പേരാകുന്നു). പത്തു പന്ത്രണ്ടു വര്ഷം നീണ്ട സര്‍വീസ് ജീവിതത്തില്‍ ഏഴ് ബോസ്സുമാരെ പറഞ്ഞയച്ചു. നല്ല ബോസ്സ് എന്ന സാക്ഷി പത്രത്തിന് അര്‍ഹര്‍ വെറും മൂന്നു പേര്‍. മിത ഭാഷിയും ശാന്ത പ്രകൃതക്കാരനും ആയ കൊല്‍ക്കത്ത കാരന്‍ ബോസ്സ്, സ്ത്രീകളോട് അഭിനിവേശം (അത് ആര്‍ക്കാണ്‌ ഇല്ലാത്തതു!) കുറച്ചു കൂടുതലുള്ള ഒരു ഹരിയാനക്കാരന്‍ ബോസ്സ്, ബോസ്സുമാരിലെ മാണിക്യം ആയ ഒരു ഹൈദരാബാദ് ബോസ്സ്. ഇപ്പോഴും നവ വത്സര ത്തിനും ദീപാവലിക്കും മുടങ്ങാതെ ആശംസകള്‍ അയക്കുന്നത് ഇവര്‍ മൂന്നു പേര്‍ മാത്രം. സ്കൂളില്‍ നല്ല ടീച്ചറെ കിട്ടുക, നല്ല ഭാര്യയെ കിട്ടുക, നല്ല അയല്‍ക്കാരെ കിട്ടുക, ഓഫീസില്‍ നല്ല ബോസ്സിനെ കിട്ടുക ഇതിനെല്ലാം കൊടുത്തു വെക്കണം എന്ന് പഴമക്കാര്‍ പറയും. ഗോകുല്‍ ദാസിന്റെ ചിന്തകള്‍ കാടു കയറി. എന്ത് കൊണ്ടു ബോസ്സിനായി ഒരു പരസ്യം കൊടുത്തു കൂടാ? മാറി ചിന്തിക്കാനാണല്ലോ ഏതോ ഒരു മൊബൈലിന്റെ പരസ്യം തന്നെ പറയുന്നതു. കമ്പനിയുടെ പരസ്യ വിഭാഗം കൈ കാര്യം ചെയുന്ന ഏജന്‍സിക്ക് മാറ്റര്‍ തയ്യാറാക്കി കൊടുത്തു. പിറ്റേന്നത്തെ പ്രമുഖ പത്രങ്ങളില്‍ എല്ലാം പ്രാധാന്യത്തോടെ ആ പരസ്യം പ്രത്യക്ഷപ്പെട്ടു: നല്ല നിലയില്‍ പ്രവര്ത്തിക്കുന്ന സൊ ആന്‍ഡ്‌ സൊ സ്ഥാപനത്തില്‍ ബോസ്സ് എന്ന നിലയില്‍ കമ്പനി നോക്കി നടത്താന്‍ പ്രാപ്തരും അനുയോജ്യരും ആയ വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു. അനുഭവ ജ്ഞാനവും അഴകും അന്തസ്സും ഉള്ള അവിവാഹിത കള്‍ ആയ അംഗന മാര്‍ മാത്രം അപേക്ഷിക്കുക, അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി...."

ഗോകുല്‍ദാസ്‌ എന്ന ഏകാംഗ കമ്മിറ്റി കുമിഞ്ഞു കൂടിയിരിക്കുന്ന സി വി (അപേക്ഷകള്‍) കള്‍ ഒന്നൊന്നായി പരിശോധിച്ചു. ദ്രൗപതി സ്വയംവരത്തിലെ അര്‍ജുനനെ പോലെ പിടയ്ക്കുന്ന മനസ്സോടെ തന്റെ ബോസ്സ് ആവാന്‍ തയ്യാറായി വന്ന ലലനാ മണികളുടെ ഫോട്ടോകള്‍ പല കോണിലൂടെ വീക്ഷിച്ചു സായൂജ്യമടഞ്ഞു. എം ബീ എ പഠിച്ച, ഐ ഐ ടിയില്‍ പഠിച്ച, എം സി എ പഠിച്ച അവിവാഹിത കളായ അന്തര്‍ ജനങളുടെ ബഹു വര്‍ണ്ണ ചിത്രങ്ങള്‍ ക്കിടയില്‍ നിന്നും മാദകത്വം തുളുമ്പുന്ന ഒരു മന്ദാകിനിയെ ബോസ്സ് ആയി നിയമിച്ചു കൊണ്ടു ഞൊടി ഇടയില്‍ ഉത്തരവിറങ്ങി.

മന്ദാകിനി എന്ന മാന്ത്രിക തിടംബിന്റെ മാസ്മരിക ശക്തിയില്‍ ഊര്‍ധ്വന്‍ വലിച്ചു കിടന്നിരുന്ന ആ സ്ഥാപനം ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റു. മന്ദാകിനി എന്ന അത്ഭുത പ്രതിഭാസത്തെ കണ്ടെത്തിയ ഗോകുല്‍ ദാസിനെ കമ്പനി അനുമോദനങ്ങള്‍ കൊണ്ടു വീര്‍പ്പു മുട്ടിച്ചു. മന്ദാകിനി ഗോകുല്‍ദാസ്‌ ബന്ധം ഒരു പി എ ബോസ്സ് ബന്ധങ്ങള്‍ക്കും അപ്പുറം വളര്ന്നു. അസൂയാലുക്കളും അരസികരും ആയ കമ്പനിയിലെ ഉപജാപക സംഘം കോര്‍പ്പറേറ്റ് മേഖലയിലെ ആധുനിക ചന്ദ്രികാ - രമണന്‍ മാരായി ഗോകുല്‍ദാസ്‌ - മന്ദാകിനി ബന്ധത്തെ വിലയിരുത്തി......

എയര്‍ ഇന്ത്യ യുടെ ഇന്റര്‍നാഷണല്‍ ഫ്ലൈറ്റ് അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ പറന്നു. ന്യൂ യോര്‍ക്കില്‍ നടക്കുന്ന കമ്പനിയുടെ അന്താരാഷ്ട്ര ശില്പശാലയില്‍ പന്കെടുക്കനാണ് മന്ദാകിനി യും ഗോകുല്‍ ദാസും യാത്ര തിരിച്ചത്. യാത്ര ക്ഷീണം കൊണ്ടാവണം ഗോകുല്‍ ദാസിന്റെ കണ്ണുകള്‍ മെല്ലെ അടഞ്ഞു. മന്ദാകിനി എന്ന മന്ദാര പുഷ്പത്തിന്റെ ചുമലില്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ അയാള്‍ ഉറങ്ങി. ലണ്ടനിലെ ഹീത്രൂ വിമാന താവളത്തില്‍ ഫ്ലൈറ്റ് ഇറങ്ങാന്‍ പോകയാണെന്നു അറിയിപ്പ് വന്നു. പെട്ടെന്നാണ്‌ കോക്ക് പിറ്റിനുള്ളിലെ ബഹളം ശ്രദ്ധയില്‍ പെട്ടത്. പൈലറ്റ്‌ മാരും എയര്‍ ഹൊസ്ടെസ്സ് മാരും തമ്മില്‍ പൊരിഞ്ഞ മല്‍പ്പിടുത്തം. ഏതോ സുന്ദരിയെ "ഗ്ലോറി ഫൈഡ് ഡ്രൈവര്‍" ചുംബിക്കാന്‍ ശ്രമിച്ചു പോലും! വിമാനം ആടി ഉലയുകയാണ്. മന്ദാകിനി ഗോകുല്‍ ദാസിനെ കെട്ടി പിടിച്ചു. ഈശ്വര... രക്ഷിക്കണേ....... വിവിധ ഭാഷകളില്‍ കൂട്ട നിലവിളി ഉയര്ന്നു. ഭയങ്കര ശബ്ദത്തോടെ വിമാനം മൂക്ക് കുത്തി വീണു.....

ഞെട്ടി ഉണര്‍ന്ന ഗോകുല്‍ ദാസ്‌ മുറിയിലെ ലൈറ്റ് ഇട്ടു. വിയര്‍ത്തു കുളിച്ചിരിക്കുന്നു. ഇന്നും അത് തന്നെ സംഭവിച്ചിരിക്കുന്നു. ബ്രാന്‍ഡ്‌ മാറി മദ്യം കഴിച്ചാല്‍ കാണുന്ന ദു സ്വപ്നം ..... നാശം! കൂജയിലെ വെള്ളം മട മട ന്നു കുടിച്ചു. ഫാനിന്റെ സ്പീഡ് കൂട്ടി, ലൈറ്റ് അണച്ചു. വീണ്ടും ഒരു സ്വപ്നം കാണാതിരിക്കാനായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു : കാര്‍ക്കൊടസ്യ നാഗസ്യ, ദമയന്തി നളസ്യ ജ , ഋതു വര്നസ്യ രാജര്‍ശോ.......

ബുധനാഴ്‌ച, ഒക്‌ടോബർ 07, 2009

കൂടോത്രം

"പന്നി പനി എങ്ങാനും ഉണ്ണിമോന് പിടി പെട്ടാല്‍ തന്റെ പ്രതീക്ഷകളെല്ലാം താളം തെറ്റും എന്നായിരുന്നു ചേട്ടന്റെ ഭയം. രാമന്‍ കുട്ടിയുടെ പത്നി സിന്ധു തുടര്‍ന്നു. ദിവസം ചുരുങ്ങിയത് ഇരുപതു തവണ എങ്കിലും കൈ കഴുകി തുടയ്ക്കും, മോനെയും എന്നെയും കൂടെ കൂടെ കൈ കഴുകാന്‍ നിര്‍ബന്ധിയ്ക്കും. അപ്പോഴും അസ്വാഭവികം ആയി ഒന്നും തന്നെ ഞങ്ങള്ക്ക് തോന്നിയില്ല ഡോക്ടര്‍" - സിന്ധു രാമന്‍ കുട്ടി നെടുവീര്‍പ്പിട്ടു.
" എപ്പോള്‍ മുതല്‍ ആണ് രാമന്കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങിയത്? തന്റെ നരച്ചു തുടങ്ങിയ താടി തടവി കൊണ്ടു മനശ്ശാസ്ത്ര ഡോക്ടര്‍ ജേക്കബ്‌ കുരുവിള ചോദിച്ചു.
" നാഷണല്‍ ടാലെന്റ്റ്‌ സേര്‍ച്ച്‌ പരീക്ഷയുടെ തിയതി നിശ്ചയിച്ചു എന്ന് പറഞ്ഞു കൊണ്ടു ഉണ്ണി മോന്‍ സ്കൂളില്‍ നിന്നും വന്ന ദിവസം. കേട്ടത് പാതി, കേള്‍ക്കാത്തത് പാതി. മോന്റെ കെയ്യും പിടിച്ചു കൊണ്ടു ചേട്ടന്‍ ഒറ്റ വിടലായിരുന്നു, അടുത്തുള്ള ജ്യോതിഷിയുടെ വീട്ടിലേയ്ക്ക്‌. തിരിച്ചു വന്നത് ഒരു മണിയ്ക്കൂര്‍ കഴിഞ്ഞു ഒരു മന്ത്രവാദിയുടെ മട്ടും ഭാവത്തോടെയും ആയിരുന്നു. അതിന്റെ പിറ്റേന്ന് മുതലാണ് ചേട്ടന്‍ ചേട്ടന്‍ അല്ലാതായത്....." സിന്ധു രാമന്‍ കുട്ടി സാരി തലപ്പ് കൊണ്ടു കണ്‍ തുടച്ചു.

"ജ്യോതിഷി എന്താണ് പറഞ്ഞു വിട്ടത്? "- ഡോക്ടര്‍ കുരുവിള ചോദിച്ചു.

"തുലാത്തിലെ ചിത്തിരയില്‍ ആണ് മോന്റെ ജനനം. ചിത്തിര നക്ഷത്രക്കാര്‍ക്ക് ഏഴര ശനിയുടെ അപഹാരം ആണെന്നും അതിനുള്ള പരിഹാര ക്രിയകള്‍ ചെയ്താല്‍ ഉണ്ണി മോന്റെ പഠനത്തെ ബാധിയ്ക്കില്ലെന്നും ജ്യോതിഷി ചേട്ടനെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിന് ശേഷം തുടങ്ങിയത് ആണ് മുറി അടച്ചുള്ള ഈ പേക്കൂത്തുകള്‍." ......സിന്ധു കരച്ചിലടക്കാന്‍ പാടു പെട്ടു.

"നിങ്ങള്‍ കരയാതെ കാര്യം പറയൂ.... നമുക്കു വഴി ഉണ്ടാക്കാം." ഡോക്ടര്‍ കുരിവിള ശ്രീമതി രാമന്കുട്ടിയെ ആശ്വസിപ്പിയ്ക്കാന്‍ എന്നോണം പറഞ്ഞു.

"അതി രാവിലെ കൃത്യം മൂന്നേ മുക്കാലിന് ഉണരും. കുളിയും കുറിയും എല്ലാം കഴിഞ്ഞു പീതാംബരം ധരിയ്ക്കും, കഴുത്തില്‍ ഗോമേദക കല്ല്‌, ചെവിയില്‍ മഞ്ഞ അരളി പൂക്കള്‍, നാഭിയോളം നീളത്തില്‍ തുളസി മാല, ചന്ദന കളഭ ലേപനം.... പിന്നെ പൂജാ മുറി തുറന്നു സരസ്വതി ദേവിയുടെ ഫോട്ടോയുടെ മുന്‍പില്‍ ഇരുപ്പായി. യാ ദേവി സര്‍വ്വ ഭൂതെഷൂ വിദ്യാ രൂപേണ സംസ്ഥിതാ, നമസ്തസ്യേ നമസ്തസ്യേ......... വൈകുന്നത് വരെ ഒരേ പ്രാര്ത്ഥന മാത്രം".

"മോന്റെ ശനി അപഹാരം അച്ഛന്‍ പൂജ ചെയ്താല്‍ എങ്ങനെ മാറും?" ഡോക്ടര്‍ കുരുവിളയ്ക്ക് തികച്ചും ന്യായമായ സംശയം ഉണര്‍ന്നു.

"അച്ഛനും മോനും ഇരുനാള്‍ ഒരു നാള്‍ കാരാണ്. അച്ഛന്‍ ചോതി, മകന്‍ ചിത്തിര. മകന് സ്കൂളില്‍ പോകേണ്ടതിനാല്‍ അച്ഛന്‍ പൂജ നടത്തിയാലും മതി എന്നാണ് ജ്യോതിഷിയുടെ കണ്ടു പിടുത്തം. ഞങ്ങള്ക്ക് ഒരു നിശ്ചയവുമില്ല ഡോക്ടര്‍ സാര്‍. ഇതു തീര്‍ച്ച ആയിട്ടും ആരോ കൂടോത്രം ചെയ്തതാണ്. ആരായാലും അവര്‍ നശിച്ചേ പോകൂ..... എന്റെ മാങ്ങോട്ടു കാവിലമ്മേ! " സിന്ധു രാമന്‍കുട്ടി നിറ കണ്ണുകളോടെ പ്രാര്‍ത്ഥിച്ചു.

"ഈ പറഞ്ഞ ടാലെന്റ്റ്‌ പരീക്ഷയ്ക്ക് എന്താ ഇത്ര പ്രാധാന്യം. ഐ എ എസ്, ഐ എഫ്‌ എസ് അല്ലെങ്കില്‍ ഐ പി എസ് പോലെ അത്രയ്ക്ക് നിര്‍ണായകം ആണോ ഈ പരൂക്ഷ?" സ്വല്പം പരിഹാസത്തോടെ ആണ് ഡോക്ടര്‍ കുരുവിള ചോദിച്ചത്.

"സത്യം പറയാമല്ലോ ഡോക്ടര്‍, കഴിഞ്ഞ തവണ ഈ പരീക്ഷയ്ക്ക് അയല്‍ വീട്ടിലെ ക്ലാസ്സ് ഫോര്‍ ജീവനക്കാരന്റെ മകള്‍ സ്കൂളില്‍ ഒന്നാമതായിരുന്നു. ക്ലാസ്സ് വണ്‍ ഓഫീസിരായ രാമന്‍ കുട്ടി ചേട്ടന് അത് സഹിയ്ക്കാവുന്നതില്‍ അപ്പുറമായിരുന്നു. അന്ന് മുതലുള്ള പരിശ്രമം ചേട്ടനെ ഈ പരുവത്തിലാക്കി".

"ആട്ടെ, ഇപ്പോള്‍ എവിടെക്കാണ്‌ എന്ന് പറഞ്ഞിട്ടാണ് രാമന്‍ കുട്ടിയെ ഇങ്ങോട്ട് കൊണ്ടുവന്നിരിയ്ക്കുന്നത്?" ജ്യോതിഷത്തില്‍ അന്ധമായി വിശ്വസിയ്ക്കുന്ന ഒരാള്‍ തന്നെ പോലുള്ള ഒരു മനശ്ശസ്ത്രനെ കാണാന്‍ വരുമോ എന്ന് ഡോക്ടര്‍ കുരുവിള ആശങ്ക പെട്ടിരുന്നു.

" നഗരത്തിലെ ഒരു പ്രമുഖ ജ്യോതിഷ രത്നത്തെ കാണണം എന്നാണ് ഞങ്ങള്‍ ചേട്ടനോട് പറഞ്ഞിരിയ്ക്കുന്നത്. അല്ലെങ്കില്‍ ഒരു പക്ഷെ വന്നില്ലെങ്കിലോ.. "

"ബ്രിംഗ് ഹിം" ഡോക്ടര്‍ കുരുവിള ജ്യോതിഷ രത്നം കുഞ്ഞുരാമന്‍ നമ്പൂതിരി യുടെ ഗൌവരവത്തോടെ ചാരുകസേരയില്‍ ആലോചന നിമഗ്നനായി.

കാഷായ വസ്ത്രവും ചുണ്ടില്‍ നാമ ജപങ്ങളുമായി രാമന്‍ കുട്ടി ജ്യോതിഷ രത്നത്തെ കൈ കൂപ്പി വണങ്ങി. "ഉപവിഷ്ടനാവൂ, വല്‍സാ! നിന്റെ ആഗമന ഉദ്ദ്യേശം നോം മന കണ്ണാലെ ഗ്രഹിചിരിയ്ക്കുന്നു. നിന്നെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് നോം പരിഹാരവും കണ്ടിരിയ്ക്കുന്നു. നമ്മില്‍ പൂര്‍ണമായും വിശ്വസിയ്ക്കുക." - നേരത്തെ പഠിച്ചു വെച്ച ഡായലോഗ് ഡോക്ടര്‍ കുരുവിള നമ്പൂതിരിപ്പാട്‌ ഉരുവിട്ടു.

"അടിയന്‍! " ക്ലാസ്സ് വണ്‍ ഓഫീസര്‍ പഞ്ച പുച്ച മടക്കി ഭവ്യതയോടെ ഇരുന്നു.

"ഒന്നും അഞ്ചും ഭാവാധിപന്മാരെ താരതമ്യം ചെയ്യുമ്പോള്‍ ഒമ്പതാം ഭാവാധിപന് ബലം കുറവാണ്. അതുകൊണ്ട് തന്നെ ചിത്തിര നക്ഷത്രത്തെ ഗ്രസിചിരിയ്ക്കുന്ന ഏഴര ശനിയുടെ അപഹാരം ഇപ്പോള്‍ കുറഞ്ഞു വരുന്നതായി നോം കാണുന്നു. പൂജാദി കര്‍മങ്ങള്‍ ക്രമേണ കുറച്ചു കൊണ്ടു വരിക. ശനി ഭഗവാന്റെ ക്ഷേത്രത്തില്‍ ഒരു ശയന പ്രദക്ഷിണം ആവാം. മനസ്സിന്റെ വിഷമങ്ങള്‍ കുറയ്ക്കാന്‍ ഹണി ബീ മദ്യം രണ്ടു പെഗ് വീതം കിടപ്പറ പോകുന്നതിനു മുന്പ് ഭസ്മത്തില്‍ കലക്കി സേവിയ്ക്ക. ശനി ഭഗവാന്റെ ഫേവറൈറ്റ്‌ ഐറ്റം ആണ് ഹണി ബീ ബ്രാണ്ടി. മംഗളം ഭവിക്ക തേ! " ജ്യോതിഷ രത്നം മാസികയില്‍ നിന്നും കാണാതെ പഠിച്ചതും കൂടെ താന്‍ സ്വയം കണ്ടുപിടിച്ച ഒറ്റ മൂലിയും ചേര്ത്തു ഡോക്ടര്‍ കുരുവിള കസറി.

ഒരു മാസം കഴിഞ്ഞു ഡോക്ടര്‍ കുരുവിള സിന്ധുരാമന്കുട്ടിയെ നഗരത്തിലെ ഒരു ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍ വെച്ചു കണ്ടു മുട്ടി. "ഹൌ ഈസ്‌ രാമന്‍കുട്ടി നൌ, ശനിയുടെ അപഹാരം എല്ലാം മാറിയില്ലേ? "

"ചേട്ടന്‍ ഓക്കേ സര്‍. പക്ഷെ ശനിയുടെ അപഹാരം മാറി ഇപ്പൊ ഹണിയുടെ അപഹാരം തുടങ്ങി. വേറെ കുഴപ്പം ഒന്നുമില്ല. " - സിന്ധു രാമന്‍കുട്ടി ചിരി അടക്കാന്‍ പാടു പെട്ടു.

"മനസ്സിലായില്ല" ഡോക്ടര്‍ കുരുവിള നെറ്റി ചുളിച്ചു.

"സാറന്ന് പറഞ്ഞില്ലേ ശനി ഭഗവാന്റെ ഫേവറൈറ്റ്‌ ബ്രാണ്ടി - ഹണി ബീ. ഇപ്പൊ ദിവസവും ഹണി ബീ രണ്ടെണ്ണം അകത്തു പോയില്ലെങ്കില്‍ ചേട്ടന് ഉറക്കം വരില്ല. എനി വെ ബെറ്റര്‍ ദാന്‍ ഏഴര ശനി ഡോക്ടര്‍....."

ശനിയാഴ്‌ച, സെപ്റ്റംബർ 19, 2009

മൂന്നാമത്തെ പെഗ്

"എടോ, തണ്ണി പാര്ട്ടി രാത്രി എട്ടു മണിയ്ക്കാണ്. എന്റെ വീട്ടിന്റെ ടെറസ്സില്‍ തന്നെ. ഇനി മറന്നു പോയി എന്ന് പറയരുത്." കൂട്ടുകാരന്‍ ഒരിയ്ക്കല്‍ കൂടി ഓര്മ പെടുത്തി. തണ്ണി പാര്ട്ടി മറക്കുകയോ, അതും ഞാന്‍. അതിന് ഇനി നാലു ജന്മം ജനിയ്ക്കണം. "എട്ടേ ഒന്നിന് ഞാന്‍ തന്റെ വീടിന്റെ ടെറസ്സില്‍ ഉണ്ടാവും. യു ഡോണ്ട് വറി മൈ ഡിയര്‍! "

ഏകദേശം രണ്ടാഴ്ച മുന്പ് ഉറ്റ സുഹൃത്തിന്റെ ദാരുണമായ അന്ത്യത്തിന് ശേഷം വാരാന്ത്യ മദ്യപാനത്തിന് ഒരു താത്കാലിക വെടി നിര്‍ത്തല്‍ ഏര്‍പ്പെടുത്തി ഇരിയ്ക്കുക ആയിരുന്നു. അമിതമായി മദ്യം കഴിച്ചു രാത്രി ബൈക്കില്‍ യാത്ര ചെയ്യവേ ഹൈ വേ യിലെ വാഹന അപകടത്തില്‍ രക്തത്തില്‍ കുളിച്ചു കിടന്ന പ്രിയ തോഴനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തതിന്റെ നാലാം നാള്‍ പുലര്‍ച്ചെ മരണം കീഴടക്കുക ആയിരുന്നു. കൂട്ടുകാരന്റെ അപ്രതീക്ഷിതമായ വിട വാങ്ങല്‍ ഞങ്ങളുടെ കുടി കമ്പനിയെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കി. തന്റെ അന്ത്യ നിമിഷങ്ങളും കാത്തു രോഗ ശയ്യയില്‍ കിടക്കവേ മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങള്‍ അവന്‍ അവ്യക്തമായ സ്വരത്തില്‍ പുലമ്പി. മദ്യം കഴിച്ചാല്‍ തന്നെ മൂന്നു പെഗ്ഗില്‍ കൂടുതല്‍ കഴിയ്ക്കില്ലെന്ന് വാക്ക് കൊടുക്കാന്‍ ആ നിര്‍ജീവ അവസ്ഥയില്‍ അവന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റു ഗത്യന്തരം ഒന്നും ഇല്ലാതെ അവന്റെ അവസാന അഭിലാഷത്തിനു വഴങ്ങുക ആയിരുന്നു.

കൃത്യം എട്ടേ മുപ്പതിന് പാര്ട്ടി ആരംഭിച്ചു. ഇഹലോക വാസം വെടിഞ്ഞ ചങ്ങാതിയ്ക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രഥമ റൌണ്ട് തുടങ്ങിയത്. സോഡാ, കോള, വെള്ളം, ഒന്നും വേണ്ടാത്ത വൃത്തിക്കാര്‍ (നീറ്റ്‌) അങ്ങനെ ഒന്നാം രംഗം തിരശ്ശീല വീണു. ആദ്യത്തെ റൌണ്ട് കഴിഞ്ഞാല്‍ എന്റെ ഗ്ലാസ്‌ നിന്റെ ഗ്ലാസ്‌ എന്നൊന്നും ഇല്ല. എല്ലാ ഗ്ലാസും എല്ലാവരുടെതും ആണ്. ചൈനയില്‍ കൂടി കാണാത്ത സമ്പൂര്‍ണ സോഷ്യലിസം! ജാപ്പനീസ് പഴമൊഴിയിലെ യു ടേക്ക് ലിക്കര്‍ സ്റ്റേജ് അവസാനിച്ചു. ഇനി ലിക്കര്‍ ടേക്ക് ലിക്കര്‍ ആണ് രണ്ടാം സ്റ്റേജ്. നാറാണത്ത്‌ ഭ്രാന്തനും വാതാപിയും പതുക്കെ രംഗ പ്രവേശം ചെയ്യുന്ന സീന്‍ നമ്പര്‍ ടു. രാവിലെ മുതലേ വയര്‍ കാലി ആയിരുന്നതിനാല്‍ ആവണം തലയ്ക്കു മത്തു പെരുത്ത്‌ കയറാന്‍ തുടങ്ങിയിരുന്നു. മദ്യം, മഹിഷം, മരച്ചീനി ത്രയങ്ങളുടെ മഹത്തരമായ കോമ്പിനേഷന്‍ മനുഷ്യന്റെ മജ്ജയിലും മാംസത്തിലും മനസ്സിലും ഉള്‍പ്പുളകം സൃഷ്ടിയ്ക്കുന്ന മാന്ത്രിക ലോകത്തേയ്ക്ക് ഞാന്‍ പറന്നു പറന്നു പൊങ്ങുക ആയിരുന്നു. ലഹരിയുടെ ഏതോ ദിവ്യ യാമത്തില്‍ മൂന്നാമത്തെ പെഗ്ഗിനെ ഞാന്‍ ആശ്ലേഷിച്ചപ്പോള്‍ വാതാപി പാടുന്ന നാറാണത്ത്‌ ഭ്രാന്തന്മാരുടെ ആരവം അടുത്ത് നിന്നാണെങ്കിലുംഅകലെ നിന്നും മുഴങ്ങുന്നത് പോലെ അനുഭവപ്പെട്ടു. അതെ. ജാപ്പനീസ് പഴമോഴിയിലെ തേര്‍ഡ് സ്റ്റേജ് : ലിക്കര്‍ ടേക്ക് യു സ്ഥിതിയിലേയ്ക്ക് ഞാന്‍ എത്തിയിരുന്നു. മദ്യം എന്നെ പൂര്‍ണമായി ഏറ്റെടുത്തു.

മദിരാ ചഷകങ്ങള്‍ കാലിആയി കൊണ്ടിരുന്നു. തേനീച്ച (ഹണീ ബീ ബ്രാണ്ടി) കുത്തിയ നാറാണത്ത്‌ ഭ്രാന്തന്മാര്‍ വാതാപിയെ ഉപേക്ഷിച്ചു കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവേശപൂര്‍വ്വം സ്തുതിയ്ക്കയാണ്. ലഹരി-ഭക്തി സാന്ദ്രമായ സുവര്‍ണ നിമിഷങ്ങളില്‍ എപ്പോഴോ ഞാന്‍ അന്തരിച്ച കൂട്ടുകാരന് നല്കിയ വാക്ക് തെറ്റിച്ചു. നാലാമത്തെ പെഗ്, അഞ്ചാമത്തെ പെഗ്..... ആറാമത്തെ പെഗ്.... ക്ഷമിയ്ക്കുക എന്റെ പ്രിയ തോഴാ...

വീടിലെത്തി മയക്കു വെടിയേറ്റു വീണ മദയാനയെ പോലെ കിടക്കയിലേയ്ക്ക് വീണു. ഒരു മണിയ്ക്കൂര്‍ കഴിഞ്ഞിരിയ്ക്കില്ല. മൊബൈല് റിംഗ് കേട്ടു ആണ് ഉണര്‍ന്നത്. ശല്യം! ഏത് കുരുത്തം കെട്ടവനാണ് ഈ അസമയത്ത് വിളിച്ചു ബുദ്ധിമുട്ടിയ്ക്കുന്നത്? പാതി തുറന്ന കണ്മിഴികളോടെ വന്ന നമ്പര്‍ ശ്രദ്ധിച്ചു. കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ. ശരീരം അടിമുടി വിറയ്ക്കുന്നു. രക്തത്തില്‍ കുളിച്ചു ഹൈ വേയില്‍ കിടന്ന കൂട്ടുകാരന്റെ വികൃതമായ മുഖം മൊബൈല് സ്ക്രീനില്‍ തെളിഞ്ഞു. അശരീരി പോലെ അവന്റെ ശബ്ദം മുറിയില്‍ പ്രകമ്പനം കൊണ്ടു: " വഞ്ചകാ... നീ എനിയ്ക്ക് തന്ന വാക്കു പാലിച്ചില്ല. നിനക്കു മാപ്പില്ല.." അരൂപി ആയ അവന്റെ ബലിഷ്ടമായ കൈകളില്‍ എന്റെ കഴുത്ത് ഞെരിഞ്ഞു അമര്‍ന്നു.......എന്റെ തൊണ്ടയില്‍ നിന്നും നേരിയ ആര്‍ത്ത നാദം പുറത്തേയ്ക്ക് വന്നു.......

കിടക്കയില്‍ നിന്നും ഞാന്‍ തെറിച്ചു നിലത്തു വീണു. ഭയാനകമായ സ്വപ്നത്തിന്റെ ഞെട്ടലില്‍ ശരീരം വിയര്‍ത്തു കുളിച്ചു. രക്ത പങ്കിലമായ സുഹൃത്തിന്റെ വികൃതമായ മുഖം മുറിയില്‍ എന്നെ നോക്കി അട്ടഹസിയ്ക്കുന്നതു പോലെ ........

വിറയ്ക്കുന്ന കൈകളോടെ അലമാര തുറന്നു ബ്രാണ്ടി കുപ്പി എടുത്തു പുറത്തു വെച്ചു.... ഏഴാമത്തെ പെഗ് ഒഴിയ്ക്കാന്‍ ഗ്ലാസ്സിനായി ഞാന്‍ അടുക്കളയിലോട്ട്‌ നടന്നു. ഉറയ്ക്കാത്ത കാല്‍വെപ്പോടെ....

ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009

കള്ള കര്‍ക്കിടകം

കുമാരന്റെ ചായക്കട സ്റ്റോപ്പില്‍ ബസ്സിറങ്ങിയപ്പോള്‍ മഴ തിമര്‍ത്തു പെയ്യുക ആയിരുന്നു. വര്‍ഷങ്ങളായി ഇത് പോലൊരു മഴ കണ്ടിട്ടും, കൊണ്ടിട്ടും. ഇതു പോലെ ഒരവസരം ഇനി കിട്ടിയെന്നു വരില്ല. മഴ കൊള്ളുക തന്നെ. മഴത്തുള്ളികളുടെ ശക്തമായ പ്രഹരം ശരീരത്തില്‍ സുഖകരമായ വേദന ഉളവാക്കി. മൂന്നു ദിവസം നീണ്ട തീവണ്ടി യാത്രയിലെ ക്ഷീണവും ശരീരത്തിലെ ദുര്‍ഗന്ധവും പേമാരിയുടെ നിഷ്കരുണമായ വൃഷ്ടിയില്‍ എങ്ങോ പോയി ഒളിച്ചു. നീണ്ട എട്ടു വര്‍ഷത്തിനു ശേഷമുള്ള അപ്പുവിന്റെ നാട്ടിലോട്ടുള്ള യാത്ര കര്‍ക്കിടകത്തിലെ കനത്ത മഴ കണ്ടും കൊണ്ടും ആസ്വദിയ്ക്കാനും കൂടി ആയിരുന്നു.

എട്ടു വര്ഷം കൊണ്ടു നാട്ടില്‍ വന്ന മാറ്റം അപ്പുവിനെ അത്ഭുതപ്പെടുത്തി. കുമാരന്റെ ചായക്കട സ്ഥാനത്ത് കുമരന്സ് അസ്ട്രോലോജിയ്ക്കള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന വലിയ ബോര്‍ഡ്‌ സ്ഥാനം പിടിച്ചിരിയ്ക്കുന്നു. താഴെ രണ്ടു മൊബൈല് നമ്പറും. ചായകടയുടെ മറവില്‍ ചാരായ വാറ്റും ചാത്തന്‍ സേവയും നടത്തിയ കുമാരന്‍ ഇപ്പോള്‍ സ്ഥലത്തെ അറിയപ്പെടുന്ന ജ്യോതിഷി ആണ്. മുന്‍കൂട്ടി അപ്പോയിന്മേന്റ്റ്‌ എടുക്കാതെ കുമാരനെ കാണാന്‍ അനുവാദമില്ല പോലും. കലികാലം!

മര്‍ദിത ജനതയുടെ ആശ കേന്ദ്രമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ഓല കൊണ്ടും മുള കൊണ്ടും തീര്ത്ത ബസ്സ് സ്റ്റോപ്പിനു സമീപത്തുണ്ടായിരുന്ന പാര്ട്ടി ഓഫീസ് ഒരു രണ്ടു നില കോണ്‍ക്രീറ്റ് സൌധം ആയി സ: പി കൃഷ്ണ പിള്ള മന്ദിരം എന്ന പേരില്‍ തല ഉയര്ത്തി നില്ക്കുന്നു. പാര്ട്ടി ഓഫീസിലെ വെളിച്ചം എത്തി നോക്കാന്‍ മടിയ്ക്കുന്ന മുറിയിലെ കാലൊടിഞ്ഞ ബെഞ്ചിലിരുന്നു ദേശാഭിമാനിയും ചിന്ത വാരികയും അരിച്ചു പെറുക്കി ഇരുന്ന സ: കുള്ളന്‍ ബാലേട്ടന്‍ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ പാര്‍ടിയില്‍ നിന്നും നിഷ്കാസിതനായെന്നു കേട്ടു.

"ഇതാരാത്? ഞമ്മന്റെ കളത്തിലെ കുട്ട്യേല്ലേ? ഇങ്ങിട്ടു വാ കുട്ട്യേ. മഴ ഒന്നു ഒതുങ്ങട്ടെ, ന്നിട്ട് പോക്കൊളിന്‍! " പണ്ടു വീട്ടില്‍ ജോലിയ്ക്ക്‌ വന്നിരുന്ന കല്യാണി യുടെ സ്നേഹത്തോടെയുള്ള ക്ഷണം നിരസിയ്ക്കാന്‍ തോന്നിയില്ല. "മുഴോന്‍ നനഞ്ഞൂലോ. ഈ തോര്‍ത്ത്‌ കൊണ്ടു തല അങ്ങിട് തോര്ത്വ. പനീം കൊരേം വന്നാല്‍ പിന്നെ ഇശ്ശി കഷ്ടാവും കുട്ട്യേ". ചുവന്ന കളറിലുള്ള കോടി മണമുള്ള തോര്‍ത്ത്‌ കൊണ്ടു തലയിലെ വെള്ളം തോര്‍ത്തി. കല്യാണി ക്ഷണ നേരത്തില്‍ ഉണ്ടാക്കി തന്ന കടുപ്പം കുറഞ്ഞ ചായ, ഭംഗിയില്ലാത്ത സ്റ്റീല്‍ ഗ്ലാസില്‍ ഊതി കുടിയ്ക്കവേ കല്യാണിയുടെ മകള്‍ ദേവകിയും താനും വര്‍ഷങ്ങള്‍ക്കു മുമ്പ് മഴയുടെ മറവില്‍ മഥിച്ചു ഉല്ലസിച്ച മദാലസ രാത്രികള്‍ ഒരു ഫ്ലാഷ് ബാക്ക് പോലെ അപ്പു ഓര്ത്തു. ചോര തുടിയ്ക്കുന്ന യൌവ്വനത്തിന്റെ മലവെള്ള പാച്ചിലില്‍ സാഹചര്യങ്ങള്‍ അനുകൂലമായപ്പോള്‍ മധുര പതിനേഴിന്റെ മാസ്മരിക വീഞ്ഞ് നുകരാന്‍ ദേവകിയ്ക്കും തന്നെ പോലെ തന്നെ കൊതിയാണെന്ന് അവളുടെ സമയത്തും അസമയത്തും ഉള്ള വരവ് തന്നെ സാക്ഷി ആയിരുന്നല്ലോ.

"ദേവൂ നു ഇപ്പൊ കുട്ട്യോള് മൂന്നായി. മൂത്തവന്‍ രണ്ടില്‍ പഠിയ്ക്കുന്നു. പിന്നെ ഒരെണ്ണം ഒന്നിലും. ഇളയതിന് ഈ ചിങ്ങത്തില്‍ രണ്ടു വയസ്സാവും. " അപ്പു ചോദിയ്ക്കാതെ തന്നെ കല്യാണി ദേവകിയെ കുറിച്ചു പറഞ്ഞു. താനും ദേവൂം തമ്മിലുള്ള ബന്ധം മറ്റാരിലും ഉപരി അറിയുന്നതും കല്യാണി മാത്രമായിരുന്നല്ലോ. മഴ ഒന്നു ശമിച്ചു. "ഞാന്‍ ഇറങ്ങ്വ ഏടത്ത്യെ! പിന്നെ കാണാം. ദേവൂനോട് അന്വേഷണം പറയൂ.

" ശരി കുട്ട്യേ, ഇനി എപ്പെഴാ കുട്ടി പോണത്? " " അടുത്ത ആഴ്ച"
"അപ്പു വരുണൂ പറയുന്ന കേട്ടു. വിശേഷം ഒന്നും ഇല്ലാലോ? " വീടിന്റെ അയല്കാരി ടീച്ചര്‍ സരസമ്മ ആണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് സിനിമാ താരം ഉണ്ണി മേരി കണക്കെ അണിഞ്ഞൊരുങ്ങി സ്കൂളില്‍ പോകുന്ന ടീച്ചറെ അവര്‍ കാണാതെ എത്ര തവണ നോക്കി നിന്നിരിയ്ക്കുന്നു. സര്‍വീസില്‍ നിന്നും രണ്ടു കൊല്ലം മുമ്പ് വിരമിച്ചു പോലും. കാലം ടീച്ചറുടെ ശരീരത്തിലും വരുത്തിയ മാറ്റങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.
" എത്ര ദിവസത്തെ ലീവ് ഉണ്ട് അപ്പൂനു? " എല്ലാവര്ക്കും എപ്പോഴാണ് തിരിച്ചു പോകുന്നത് എന്നറിയാന്‍ ആണ് തിടുക്കം. ആവുന്നതും വേഗം പോയി കൊള്ളാമേ ..... എന്ന് പക്ഷെ പറഞ്ഞില്ല.

അമ്മയും സഹോദരങ്ങളും വീടൊഴിഞ്ഞു പോയിട്ട് വര്‍ഷങ്ങളായി. പെങ്ങളും അളിയനും വല്ലപ്പോഴും വന്നൊന്നു എത്തി നോക്കിയിട്ട് പോകും. ജീവിത സാഗരത്തിലെ ദിശാബോധം നഷ്ടപെട്ട പ്രയാണത്തില്‍ വിധി കൂടെ പിറപ്പുകളെ ഒന്നൊന്നായി അപഹരിച്ചപ്പോള്‍ മൃത്യുഞ്ജയ ഹോമങ്ങളും ശത്രു സംഹാര പുജകളും പാഴ്വേലകള്‍ ആണെന്ന തിരിച്ചറിവ് ജനിച്ച നാടിനോട് വിട ചൊല്ലാന്‍ അപ്പുവിനു പ്രേരണ ആവുക ആയിരുന്നു. ഡിറ്റക്ടീവ് കഥകളിലെ പ്രേത ബാധയുള്ള വീട് പോലെ വീടിന്റെ പ്രധാന കവാടം ഒരു ഞെരക്കത്തോടെ തുറന്നു. ചിതല്‍ പിടിച്ച വാതില്‍ പാളികളും മാറാല ചുറ്റിയ ചുവരുകളും അപ്പുവിനെ പക്ഷെ തെല്ലും അസ്വസ്ഥനാക്കിയില്ല. താന്‍ ജനിച്ചു വളര്‍ന്ന, തന്റെ ജീവിതത്തിന്റെ മധുര സ്മരണകള്‍ ഉറങ്ങുന്ന ഈ ഭാര്‍ഗവി നിലയത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്പു എന്ന ചക്രവര്‍ത്തിയും ദേവു എന്ന ചക്രവര്‍ത്തിനിയും വിശുദ്ധ പ്രേമത്തിന്റെ എത്ര എത്ര സുന്ദര സാമ്രാജ്യങ്ങള്‍ കെട്ടിപ്പെടുത്തില്ല!. ഈ സ്വര്‍ഗ്ഗ ഭൂമിയില്‍ ഭൂത പ്രേത പിശാചുക്കളെ നിങ്ങള്ക്ക് പ്രവേശനം നിഷിദ്ധം!

ലുങ്കിയും ഉടുത്തു തോര്‍ത്ത്‌ തലയില്‍ കെട്ടി തനി നാട്ടിന്‍ പുറത്തു കാരനായി തോടുവക്കത്തെയ്ക്ക് നടന്നു. പണ്ടു, ഇരു കര കവിഞ്ഞു കടുപ്പമുള്ള ചായയുടെ നിറത്തോടെ ചെളിയും പതയും നുരയുമായി ലക്ഷ്യമില്ലാതെ ഒഴുകുന്ന തോട്ടില്‍ കൂട്ടുകാരും ഒത്തു മണിയ്ക്കൂരുകളോളം നീന്തി രസിയ്ക്കുമായിരുന്നു. തോട്ടിനു ഇരു വശവും വളര്ന്നു നില്ക്കുന്ന കൈത ചെടികളുടെ മറവില്‍ ഇരുന്നു നീരാടുവാന്‍ വരുന്ന നാടന്‍ തരുണീ മണികളുടെ സൌന്ദര്യം ആസ്വദിച്ച് ഇരുട്ടുവോളം തോട്ടില്‍ ചെലവഴിയ്ക്കും...... മച്ച് വാട്ടര്‍ ഹാസ്‌ ഫ്ലൌന്‍ ഡൌണ്‍ ദി തോട് സിന്‍സ് ദെന്‍!

മുങ്ങി കുളിച്ച കാലം മറന്നു. കൊതി തീരുവോളം മുങ്ങി. എന്തൊരു നവോന്മേഷം! ഏതൊരു ഗംഗയ്ക്കും ഏതൊരു പദ്മ തീര്ത്തത്തിനും പ്രദാനം ചെയ്യാന്‍ പറ്റാത്ത നവോന്മേഷം. കുളിച്ചു കയറുമ്പോള്‍ എതിരെ വന്ന യുവതി പരിചയ ഭാവത്തോടെ ചിരിച്ചു. "അപ്പു ഏട്ടന്‍ ഞങ്ങളെ ഒക്കെ മറന്നു തോന്നുന്നു. ... താഴത്തെ വീട്ടിലെ മാലിനി ആണ് ഞാന്‍. എന്റീശ്വരാ! ഈ പെണ്ണുങ്ങളുടെ വളര്ച്ച എത്ര പെട്ടെന്നാണ്‌? "താരുണ്യ വേഗത്തില്‍ വധൂ ജനങ്ങള്‍ പിന്നിട്ടിടുന്നു പുരുഷ വൃജത്തെ, മരം തളിര്‍ക്കാന്‍ തുടരുംബോഴെയ്ക്കും ഒപ്പം മുളചീടിന വല്ലി പൂത്തു!" നാലപ്പാട്ട് നാരായണ മേനോന്‍ ഒരു പക്ഷെ ഈ മാലിനിമാരെ ഉദ്ദേശിച്ചു ആവാം പണ്ടു പാടിയത്.

"ലീവ് എത്ര ഉണ്ട് അപ്പു ഏട്ടന്?" ...... പ്രവാസിയുടെ വരവില്‍ അവളും തൃപ്ത അല്ല.

പഴയ കൂട്ടുകാര്‍ എല്ലാവരും നാട്ടില്‍ തന്നെ ഉണ്ടെന്നാണ്‌ അറിഞ്ഞത്. ഓരോരുത്തര്‍ക്കായി ഫോണ്‍ ചെയ്തു. എട്ടു വര്ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടുമ്പോള്‍ വലിയ ആവേശം ആയിരിയ്ക്കും എന്നാണ് കരുതിയത്‌. അവിടെയും തനിയ്ക്ക് തെറ്റി. എല്ലാവരും വലിയ തിരക്കുള്ളവര്‍. കൂട്ടുകാരന് വേണ്ടി ഒരു സായാഹ്നം ചിലവഴിയ്ക്കാന്‍ ആര്ക്കും സമയം ഇല്ലാ പോലും. എല്ലാവര്ക്കും അറിയേണ്ടത് ഒരു കാര്യം മാത്രം: അപ്പു എപ്പോഴാണ് പോകുന്നത്?!

നാളികേരത്തിന്റെ നാട്ടില്‍ നഷ്ടപ്പെട്ട് പോകുന്ന വേരുകള്‍ തേടിയിറങ്ങിയ മറുനാടന്‍ മലയാളിയുടെ മനോവിഷമം അപ്പു തിരിച്ചറിയുക ആയിരുന്നു. ആത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത കുശലാന്വേഷണങ്ങളും ക്രിതൃമത്വം മുഴച്ചു നില്ക്കുന്ന സ്നേഹ പ്രകടനങ്ങളും അവനെ അസ്വസ്ഥനാക്കി. വീട് പൂട്ടി താക്കോല്‍ ടീച്ചറെ ഏല്പിച്ചു ധൃതിയില്‍ ബസ്സ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ തണുത്ത കാറ്റു ആഞ്ഞു വീശി. കള്ള കര്‍ക്കിടകത്തിലെ വീണ്ടും ഒരു മഴ നനയതിരിയ്ക്കാന്‍ അപ്പു വേഗത്തില്‍ നടന്നു.....