തിങ്കളാഴ്‌ച, സെപ്റ്റംബർ 29, 2008

കാമിനി മൂലം..........






തിംഗ് ഓഫ് ബ്യൂട്ടി ഇസ് എ ജോയ് ഫോര്‍ എവര്‍. ഇതൊരു പ്രപഞ്ച സത്യം ആണ്. ഉമ്മ ആണേ അതില്‍ അപ്പുറം ഒന്നും ചിന്തിച്ചിട്ടേ ഇല്ല. അള്ളാഹു സത്യം. അല്ലെങ്കിലെ നൂറു കൂട്ടം പ്രശ്നങ്ങള്‍ ആണ് തലയില്‍. ഇനി ഇപ്പൊ സാറ പൈലിന്‍ ആയി അടുത്ത കുരിശ്‌ . ഈ പത്രക്കാര്‍ക്ക് വേറെ ജ്വോലികള് ഒന്നും ഇല്ലെടെ അപ്പി? കാണാന്‍ കൊള്ളാവുന്ന ഒരു മദാമ്മ. അവരെ കണ്ടപ്പോള്‍ ഒന്നു കൈ കൊടുത്തു. ഒരു ധൃത രാഷ്ട്ര മോഡല്‍ കെട്ടി പിടുത്തം ആയിരുന്നു മനസ്സില്‍. ആ സെക്യൂരിറ്റി കള്ള കഴുവേറി സമ്മതിച്ചിട്ട് വേണ്ടേ? ഇതു പണ്ടാരാണ്ട് പറഞ്ഞ പോലെ ...... തൊട്ടിട്ടു .......... കേക്കുന്ന പോലെ ആയി. അമേരിയ്ക്കയുടെ അല്ല ഇനി ഇപ്പൊ വൈകുണ്ടതിന്റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ആയാലും പെണ്ണ് പെണ്ണ് തന്നെ അല്ലെ? ആയ കാലത്ത് ഒന്നും നേടാന്‍ കഴിഞ്ഞില്ല. ലണ്ടനിലെ പഠിപ്പ് കഴിഞ്ഞതും തുടങ്ങിയത് ആണ് കച്ചവടം. ബിസിനസ്സ് വലുതാക്കി വലുതാക്കി നാല് തലമുറയ്ക്കുള്ളത് സമ്പാദിച്ചു. അതിന്‍റെ ഇടയില്‍ ഒരു നിക്കാഹും തരപ്പെടുത്തി. രണ്ടു കിടാങ്ങളും ആയി. കെട്ടിയവള്‍ ജ്വോലികള് ഉള്ള കുടുംബത്തിലെ ആയിരുന്നു. പ്രധാന മന്ത്രി ടെ തൊഴില്‍ ആയിരുന്നു രണ്ടാം പകുതിയ്ക്ക്. എപ്പോ നോക്കിയാലും തിരക്ക്. ഒറ്റയ്ക്ക് ഒന്നു കാണണമെങ്കില്‍ മുന്‍കൂട്ടി അനുവാദം വാങ്ങണമെന്ന അവസ്ഥ വന്നു. സാറ അച്ചായത്തി പോലെ സ്ലിം ബ്യൂട്ടി ആയിരുന്നില്ല. ഫാറ്റ് ബ്യൂട്ടി ആയിരുന്നു. നമ്മടെ പെടാപ്പാട് പടച്ചോന്‍ മനസ്സില്‍ കണ്ടു തോന്നുന്നു. മന്ത്രി സഭ പിരിച്ചു വിട്ടു കുടുംബത്ത് പോയി പത്തിരി ഇറച്ചി ഉണ്ടാക്കി കെട്ട്യോനെയും പിള്ളാരെയും നോക്കാന്‍ പ്രസിഡന്‍റ് ഉത്തരവ് ഇറക്കി. വീട്ടില്‍ ഇരുന്നു രണ്ടു ദിവസം കഴിഞ്ഞില്ല , പോലീസ് വന്നു കൈയ്യില്‍ വിലങ്ങു വെയ്ക്കുന്നു. അളിയച്ചാരെ കൊല്ലാന്‍ നമ്മള്‍ ഗൂഢാലോചന നടത്തി പോലും. പിന്നെ കുറെ കാലം കൊതുകിന്റെം മൂട്ടയുടെയും ഒപ്പം കാരാഗ്രഹത്തില്‍. കലികാല വൈഭവം! വ്യത്യസ്ത തവണകളായി മൂന്നു നാല് കൊല്ലം ജയില്‍ വാസം. പീഡനങ്ങള്‍ കുറെ സഹിച്ചു, മുഷറഫ് അണ്ണന്റെ പോലീസ് നല്ല പോലെ പെരുമാറി. ഒരു വിധം പുറത്തു ചാടിയപ്പോഴെയ്ക്കും കാഴ്ച ശക്തിയും ഓര്‍മ ശക്തിയുമെല്ലാം കുറേശ്ശെ മങ്ങാന്‍ തുടങ്ങി. കുട്ടികളെയും എന്നെയും വഴി ആധാരമാക്കി ഓളും പോയി പരലോകത്തേയ്ക്ക്. അതിന്നിടയില്‍ മുഷറഫ് അണ്ണനെ എല്ലാവരും കൂടി നാടു കടത്തി. ഇപ്പൊ കറാച്ചിയിലോ മറ്റോ മത്തി വിറ്റ് ജീവിയ്ക്കുകയാണ് എന്ന് ആരോ പറഞ്ഞറിഞ്ഞു. നമ്മള് പ്രസിഡന്റും ആയി. അതൊന്നു ആഘോഷിയ്ക്കാന്‍ അമേരിയ്ക്കയില്‍ പോയതായിരുന്നു. അപ്പോഴാണ്‌ ഈ പുത്തന്‍ കുരിശ്. ന്‍റെ റബ്ബേ...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 19, 2008

ഹരി നാരായണീയം


രണ്ടാമത്തെ പെഗ്ഗ് കൂടി ഉള്ളില്‍ ചെന്നതിനു ശേഷമാണ് സാധാരണ ഗതിയില്‍ ഹരി നാരായണന്‍ നമ്പൂതിരിയിലെ കവി പുറത്തു വരിക. ചങ്ങമ്പുഴയുടെ മനസ്വിനിയില്‍ തുടങ്ങി മധുസൂദനന്‍ നായരുടെ നാറാണത്ത്‌ ഭ്രാന്തനിലെത്തുംബോഴേക്കും , ഹരിനാരായണന്‍ എന്ന മുതലയും ഞാനും കൂടി ഒരു മുഴു കുപ്പി കാലി ആക്കി ഉണ്ടാവും. പിന്നെ കുറെ ഹരി നാരായണ ഫലിതങ്ങള്‍ ...... പണ്ടു പൂജ ചെയ്ത അമ്പലങ്ങളിലെ സ്ത്രീ സന്ദര്‍ശകരെ കുറിച്ചുള്ള വര്‍ണനകള്‍.... ഹരി നാരായണന്‍ മരിച്ചിട്ട് വര്‍ഷം അഞ്ചു കഴിഞ്ഞിരിക്കുന്നു. യുവത്വം കത്തി നിന്ന ആ പഴയ നാളുകള്‍ ഇപ്പോഴും മനസ്സിന്‍റെ ഏതൊക്കെയോ കോണുകളില്‍ വിങ്ങലുകള്‍ സൃഷ്ടിക്കുന്നു. പ്രാരാബ്ധങ്ങളും വേവലാതികളും ഇല്ലാത്ത ഒരു കാലം. ഭാര്യ, ആസ്പത്രി, കുട്ടികള്‍, സ്കൂള്‍, പഠനം...... എല്ലാം അന്ന് അന്യമായിരുന്നല്ലോ? ഓഫീസിലെ എട്ടു- പത്തു മണിക്കൂര്‍ നീണ്ട പിരിമുറക്കം അയയ്ക്കുന്നത്, ഹരി നാരായണനുമായി ചിലവഴിക്കുന്ന സായാഹ്നങ്ങളിലായിരുന്നു. വാതാപി ഗണപതിയും കൊടുങ്ങല്ലൂര്‍ ഭരണി കീര്‍ത്തനങ്ങളും മനോഹരമായ ഈണത്തില്‍ പാടുന്ന ഹരിനാരായണന്‍ എന്ന കലാകാരനെ മദ്യം ക്രമേണ കീഴ്പ്പെടുത്തുക ആയിരുന്നു. നിര്‍മാല്യം തൊഴുവാന്‍വരുന്ന വലിയ കണ്ണുള്ള പാവാടക്കാരിയെ കുറിച്ചും തടിച്ച കുലീന ആയ വീട്ടമ്മയെ കുറിച്ചും ഹരിനാരായണന്‍ ഒരു കാഥികന്റെ സ്വത സിദ്ധമായ ശൈലിയില്‍ വര്‍ണിക്കുമ്പോള്‍ പണ്ടു കണ്ടു ആസ്വദിച്ച എത്ര എത്ര മദന സുന്ദരിമാരുടെ മുഖം എന്‍റെ മനസ്സില്‍ ഉള്‍പ്പുളകം ഉണ്ടാക്കിയില്ല! കമ്പനി ആവശ്യാര്‍ത്ഥം സ്ഥലം മാറി പോയ ഹരി നാരായണനെ കുറിച്ചു പിന്നീട് ഒരറിവും ഉണ്ടായില്ല. മദ്യപാനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയെന്നും ഹരിനാരായണന്‍ വിവാഹിതനായെന്നും ആരൊക്കെയോ പറഞ്ഞറിഞ്ഞു. കുറെ മാസങ്ങള്‍ക്കു ശേഷം ഹരി നാരായണന്റെ വടിവൊത്ത കൈപ്പടയില്‍ ഒരു കത്ത് ലഭിച്ചു. വിവാഹ കാര്യം അറിയിക്കാത്തത്തില്‍ ക്ഷമാപണത്തോടെ തുടങ്ങിയ കത്തില്‍ ലൌകിക ജീവിതത്തിന്‍റെ ക്ഷണികത യെ കുറിച്ചും കുടുംബ -സ്നേഹ ബന്ധങ്ങളുടെ വ്യര്‍ഥതയെ കുറിച്ചും അവന്‍ വാചാലനായിരുന്നു. തന്‍റെ മരണം ഏത് നിമിഷവും ഉണ്ടാകാമെന്നും മരണത്തിനു മുമ്പു ഒരിയ്ക്കല്‍ കൂടി എന്നോടൊപ്പമിരുന്നു മഞ്ഞ തെച്ചി പൂങ്കുല പോലെ......... പാടാന്‍ ആഗ്രഹമുണ്ടെന്നും അവന്‍ കത്തിലെഴുതി. തിരക്കിട്ട ഔദ്യോഗിക - കുടുംബ ജീവിതത്തിനിടയില്‍ കൂട്ടുകാരന്റെ അന്ത്യാഭിലാഷത്തിനു വഴങ്ങി കൊടുക്കാന്‍ എന്നിലെ സ്വാര്‍ത്ഥന്‍ തയ്യാറായില്ല. പിന്നീടെപ്പോഴോ ഞങ്ങളുടെ ബന്ധം അറിയാവുന്ന ഒരു സുഹൃത്ത് ടെലിഫോണ്‍ വഴി അറിയിച്ചു; ഹരിനാരായണന്‍ മരിച്ചു പോയെന്നും അവന്‍റെ നിരാലംബയായ ഭാര്യയും കുട്ടികളും നാട്ടിലേയ്ക്ക് തിരിച്ചു പോയെന്നും. .....
മദ്യത്തില്‍ തുടങ്ങിയ ബന്ധം മദ്ധ്യേ ഉപേക്ഷിച്ചു പോയ എന്‍റെ തോഴാ... .. ഈ മദ്യപാനിക്ക് മാപ്പു തരു......

ബുധനാഴ്‌ച, സെപ്റ്റംബർ 10, 2008

കുറച്ചു മധു(ര) സ്മരണകള്‍


അങ്ങനെ പറഞ്ഞു പറഞ്ഞു നാളെ ഓണമായി. എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നുപോകുന്നത്? കഴിഞ്ഞ തിരുവോണത്തിന് ഡയാന ബാറില്‍ വെച്ചു വാള് വെച്ചത് ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുന്നു. കൂട്ടുകാരനും ഒന്നിച്ചു ഓണാഘോഷത്തിനു പോയതായിരുന്നു ബാറില്‍. ഒരു പൈന്റില്‍ തുടങ്ങി ഫുള്ളില്‍ എത്തിയപ്പോഴേ പറഞ്ഞതായിരുന്നു ചങ്ങാതിയോട്‌, അവസാനിപ്പിയ്ക്കാന്‍. വീപ്പകുറ്റി ! പറഞ്ഞാല്‍ കേള്‍ക്കേണ്ടേ? അവസാനം വാള് വെച്ചത് ഞാനും. മോശമായിപോയി. കുടിച്ച ബ്രാണ്ടിയും, തിന്ന പോത്തും എല്ലാം നിമിഷനേരം കൊണ്ടു വെളിയില്‍. മെല്ലെ തല ഒന്നു പെരുത്ത്‌ വന്നതായിരുന്നു. എല്ലാം കുളമാക്കി. അന്ന് വിചാരിച്ചതാണ് ഇനി ഒരിയ്കലും ബ്രാന്റ് മാറി കഴിയ്ക്കില്ല എന്ന്. കഴിഞ്ഞ ഒരു കൊല്ലമായി അന്നെടുത്ത തീരുമാനം കൃത്യമായി പാലിയ്ക്കുന്നു. വിസ്കി ആണെന്കില്‍ വിസ്കി മാത്രം, ബ്രാണ്ടി ആണെന്കില്‍ ബ്രാണ്ടി, റം എങ്കില്‍ ഒണ്‍ലി റം , കണിശമായും നോ ബ്രാന്‍ഡ് ചേഞ്ച്‌. ഈയിടെ ഒരു ചങ്ങാതി ഉപദേശിച്ചു നിനക്കിതൊന്നു നിര്‍ത്തികൂടെ എന്ന്. വിവരദോഷി! രണ്ടു ലാര്‍ജ് അടിച്ച് ഒരു കോഴിക്കാലും കടിച്ചു അതിനും മേലെ ഒരു വില്‍സും കൊളുത്തി ആ പുക വിട്ടിരിയ്ക്കുന്ന ആ ഒരു ഒരു സുഖം ഉണ്ടല്ലോ ......... അതത്രേ പരമാനന്ദം. ഈ പച്ചക്കറികള്‍ക്ക് ഇതു വല്ലതും പറഞ്ഞാല്‍ ഉണ്ടോ മനസ്സിലാവുന്നു? എഭ്യന്മാര്‍! പക്ഷെ അന്ന് അടിച്ച ഐറ്റം അത്ര സുഖമുള്ളതായിരുന്നില്ല. എന്തോ ഒരു പന്തികേട്‌. ഒറിജിനല്‍ ഇനം അല്ലെന്നു തോന്നി. പിറ്റേന്ന് രാവിലെ മുഴുവന്‍ തലവേദന ആയിരുന്നു. വിശ്വസിച്ചിട്ടു ഒരു കള്ളും കുടിയ്ക്കാന്‍ പറ്റാത്ത അവസ്ഥ ആയിരിയ്ക്കുന്നു. കണ്ണ് പൊട്ടാത്തത്‌ കടവുള്‍ സഹായം. കുടിയ്ക്കുന്ന കള്ളില്‍ മായം, കാണുന്ന സിനിമയില്‍ മായം.... ലോകം മായമയം! അന്ന് ബാറില്‍ നിന്നിറങ്ങി നേരെ വിട്ടത് ഷക്കീല ചേച്ചിടെ പടം കളിയ്ക്കുന്ന ഒരു കൊട്ടകയിലെയ്ക്കായിരുന്നു. സിനിമ പരസ്യത്തിലെ ചേച്ചിമാരുടെ നിമ്ന്നോതങ്ങള്‍ മനസ്സില്‍ ഓര്‍ത്തു കൊണ്ടാണ് തിയെട്ടരിനുള്ളില്‍ പ്രവേശിച്ചത്‌. മണിക്കൂര്‍ ഒന്നു.... രണ്ടു.... ഹൃദയമിടിപ്പ്‌ ഇരട്ടി ആയി. ഗോവിന്ദ! മുപ്പതു രൂപ വേസ്റ്റ് ആയതു മിച്ചം. ഒരു ലാര്‍ജിന്റെ പൈസ വെറുതെ കളഞ്ഞു, കഷ്ടം! പരസ്യത്തിനു വിരുദ്ധമായി സിനിമ കാണിയ്ക്കുന്നവരെയും മായം ചേര്‍ത്ത മദ്യം വിളംബുന്നവരെയും മുക്കാലിയില്‍ കെട്ടി അടിയ്ക്കണം. എന്നാലെ ഇവന്മാരൊക്കെ ഒരു പാഠം പഠിയ്ക്കുക ഉള്ളു. സംസ്കാര ശൂന്യര്‍!

ഞായറാഴ്‌ച, സെപ്റ്റംബർ 07, 2008

ചീന ഭാരതം

"സോവിയറ്റ് എന്നൊരു നാടുണ്ടത്രേ, കാണാന്‍ കഴിഞ്ഞെന്കില്‍ എന്ത് ഭാഗ്യം!" അധ്വാന വര്‍ഗ്ഗത്തിന്റെ ആശ കേന്ദ്രം, പാവപ്പെട്ടവന്റെ സ്വര്‍ഗം.... എന്തൊക്കെ ആയിരുന്നു പഴയ ആ മഹാനാടിനെ കുറിച്ചുള്ള ഭാവനകള്‍? വിപ്ലവകാവ്യങ്ങള്‍ എത്ര എത്ര എഴുതപ്പെട്ടു? അന്ന് തുടങ്ങിയതായിരുന്നു ആ നാടിനോടുള്ള മതിപ്പ്‌. മതിപ്പ്‌ കൂടി കൂടി അവിടെ മഴ പെയ്യുമ്പോള്‍ ഇവിടെ കുട പിടിയ്ക്കുന്നത് വരെ ശീലമായി. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ? അത് സോവിയറ്റ് യൂണിയന്റെ ചുടല വരെ എത്തിച്ചു. കറക്റ്റ് സമയത്തിന് കുടപിടി നിര്‍ത്തിയില്ലായിരുന്നെന്കില്‍ ഇപ്പോള്‍ വടി പിടിച്ചേനെ! ഒന്നിന് പകരം പതിനഞ്ചു കുട ആണ് പിടിയ്ക്കേണ്ടി വരിക (സോവിയറ്റ് യൂനിണ്‍ പതിനഞ്ചു കഷണം ആയി എന്നാണ് ഓര്‍മ) . ഇപ്പോള്‍ ഇങ്ങു അപ്പുറത്ത് ചീനയില്‍ മഴ പെയ്യുംബോഴേ പ്രശ്നമുള്ളൂ. എങ്കിലും എന്താ ഒരൊറ്റ കുട പിടിച്ചാല്‍ പോരെ? . മിടുക്കന്മാരാണ് ചൈനക്കാര്‍. സാമ്രാജ്യത്വത്തിന് എതിരെ നേര്‍ക്ക്‌ നേര്‍ പൊരുതാന്‍ ഇന്നീ ലോകത്തില്‍ വേറെ ആരുണ്ട്‌ സഖാവെ? കഴിഞ്ഞ ഒളിമ്പിക്സിലെ ചീനയുടെ പ്രകടനം ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു. ആഗോള മുതലാളിത്തവും സാമ്രജ്വത്വ കിന്കരന്മാരും, പുത്തന്‍ ബൂര്‍ഷ്വാസിയും ഒത്തൊരുമിച്ചു എതിര്‍ത്തിട്ടും നമ്മളെ തോല്പ്പിയ്ക്കാന്‍ പറ്റിയോ? അവരാണ് അവരാണ് ഈ ഞങ്ങള്‍ ചൈനക്കാര്‍! ഇടയില്‍ കേറി വെടി വെയ്ക്കാനും ഗുസ്തി പിടിയ്ക്കാനും രണ്ടു മൂന്നു ഇന്ത്യന്‍ ബൂര്‍ഷ്വാസിയും ഉണ്ടായിരുന്നു. സാമ്രാജ്യത്വത്തിന് വിടുവേല ചെയ്യുന്ന ഇന്ത്യന്‍ ദല്ലാളന്മാര്‍. യാങ്കിപ്പടയുമായിട്ടുള്ള ചങ്ങാത്തം ഈയിടെ കുറച്ചു കൂടുന്നുണ്ട്. ഇപ്പോള്‍ എന്തിനും ഏതിനും അമേരിയ്ക്കയാണ് സഹായി. അവരുമായിട്ടുള്ള കരണ്ട് കച്ചവടം പൂട്ടാന്‍ ഇവിടെ നമ്മള്‍ പഠിച്ച പണി പതിനെട്ടും നോക്കി, കണ്ണുരുട്ടി കാണിച്ചു, കസേര വലിച്ചു, പറശ്ശിനിക്കടവ് മുത്തപ്പന് കള്ളും കപ്പയും നേര്ച്ച നേര്‍ന്നു... തന്ത്രങ്ങള്‍ എല്ലാം പാളി. സാം അമ്മാവന്‍ ആരാ മോന്‍? കുറ്റം പറയരുതല്ലോ? വിയന്നയില്‍ ചീനന്‍ സഖാവ് ശ്ശി ശ്രമിച്ചതാണ് കരണ്ട് കമ്പനി പൂട്ടിയ്ക്കാന്‍. സഖാവിനും ഉണ്ടാവില്ലേ ആശങ്ക ? നാളെ ഈ ബൂര്‍ഷ്വാ കമ്പനികള്‍ എല്ലാം ഒന്നായി കൂട്ട് കച്ചവടം ആരംഭിച്ചാല്‍ ചീനന്‍ സഖാവ് എന്തോന്ന് ചെയ്യും? ആഗോള വിപണി കുത്തക മുതലാളിമാരുടെ നിയന്ത്രണത്തില്‍ ആകരുതെന്നല്ലേ ഏതൊരു കമ്മ്യൂണിസ്റ്റ് കാരനും ആഗ്രഹിയ്ക്കുക? ഇന്നു ന്യൂക്ലിയര്‍ വെപ്പോന്‍സ് സ്റ്റേറ്റ്സ് ക്ലബ്ബില്‍ അംഗത്വം, നാളെ ജി- എട്ടില്‍ അംഗത്വം, പിന്നെ യു എന്‍ സുരക്ഷസമിതിയിലും അംഗത്വം കൂടി ഈ സാം അമ്മാവനും കൂട്ടാളികളും കൂടി ഇന്ത്യയ്ക്ക് വാങ്ങി കൊടുക്കില്ല എന്നാരു കണ്ടു? ഇന്ത്യന്‍ ബൂര്‍ഷ്വാസി സുരക്ഷസമിതിയില്‍ ചീനന്‍ സഖാവിനു ഒപ്പം ഇരിക്ക്യെ? ശിവ ശിവ! നമ്മുടെ കൊക്കിനു ജീവനുള്ള കാലത്തോളം അത് നടപ്പില്ല. സാമ്രാജ്യത്വ ശക്തികളില്‍ നിന്നു കരണ്ടിനുള്ള ഇന്ധനം വാങ്ങരുത്, കൊടുക്കരുത്‌. ഇന്ത്യ കുത്ത് പാള എടുത്താലും സഖാവ് ചീനന്‍ നന്നായാല്‍ മതി! സഖാവ് ചീനന്‍ കീ ജയ്!

വ്യാഴാഴ്‌ച, ഓഗസ്റ്റ് 28, 2008

ശാസ്ത്രജ്ഞര്‍ ഉണ്ടാവുന്നത്.



താടി പഞ്ഞി പോലെ നരച്ചിരിയ്ക്കണം, സോഡാ കുപ്പി മാതിരിയുള്ള കണ്ണട ധരിച്ചിരിയ്ക്കണം, സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് പടത്തിലെ ആളുകളെ പോലെ ചുണ്ടത്ത്എപ്പോഴും ഒരു സിഗരട്ട് കടിച്ചു പിടിയ്ക്കണം..... ഒരു ശാസ്ത്രജ്ഞന്‍ എന്ന് പറഞ്ഞാല്‍ ഇപ്പറഞ്ഞത്‌ എല്ലാം വേണം എന്നായിരുന്നു കുഞ്ഞു നാള്‍ മുതല്‍ക്കേ മനസ്സിലുള്ള ഒരു ധാരണ . അപ്രതീക്ഷിതമായി നഗരത്തിലെ ഒരു പ്രമുഖ ഗവേഷണ സ്ഥാപനത്തില്‍ ശാസ്ത്രജ്ഞന്‍-ക ഗ്രേഡില്‍ നിയമനം ലഭിച്ചപ്പോള്‍ കുഞ്ഞികുട്ടന്‍ സ്വല്‍പ്പം അമ്പരക്കാതിരുന്നില്ല. ന്യൂട്ടനും ഐന്‍സ്ടീനും മാത്രമല്ല കാടാമ്പുഴ ഭഗവതി കനിഞ്ഞാല്‍ ഏത് കുഞ്ഞികുട്ടനും ശാസ്ത്രജ്ഞന്‍ ആകാമെന്ന് അപ്പോഴാണ്‌ അവന് ബോധ്യം വന്നത്. പരീക്ഷണ ശാല, ടെസ്റ്റ് ട്യൂബ്, ഹൈഡ്രോ ക്ലോറിക് ആസിഡ്, ബുദ്ധി, വിവേകം, കോമണ്‍ സെന്‍സ് ഇതൊന്നും ഇല്ലെങ്കിലും ശാസ്ത്രജ്ഞന്‍ - ഹ വരെ എത്തിയവരെ നേരില്‍ കണ്ടു മനസ്സിലാക്കിയപ്പോഴാണ് ശ്വാസം നേരെ വീണത്‌. ആപല്‍ ബാന്ധവ! അങ്ങ് കാത്തു! വളരാത്ത താടി വളര്‍ത്താന്‍ ആയുര്‍വേദ മരുന്ന് മസ്സാജിങ്ങും സിഗരട്ട് വലി തുടങ്ങാനുമുള്ള പദ്ധതി തല്ക്കാലം വേണ്ടെന്നു വെച്ചു. ഗവേഷണ ശാലയിലെ ചിട്ടവട്ടങ്ങള്‍ ക്രമേണ കുഞ്ഞികുട്ടന് ബോധ്യപ്പെട്ടു. സര്‍കാര്‍ ഓഫീസ് പോലെത്തന്നെ. രാവിലെ പത്തുമുതല്‍ വൈകീട്ട് ആറ് വരെയാണ് സാധാരണ ഗവേഷണ സമയം. പ്രാരംഭ ഗവേഷണം ക്യാന്റീനില്‍ നടത്തി ഒരു പതിനൊന്നു മണിയോടെ ഗവേഷണ ശാലയില്‍ എത്തിയാല്‍ മതി. പിന്നെ കമ്പ്യുട്ടറില്‍ മെയില്‍ ഗവേഷണം .... ഇന്‍റര്‍നെറ്റ് ഗവേഷണം... ഈ കംപ്യുട്ടര്‍ എന്ന കുന്ത്രാണ്ടം ഇല്ലായിരുന്നെന്കില്‍ ഈ ശാസ്ത്രജ്ഞന്മാര്‍ എല്ലാം പണ്ടേ തട്ടിപോയേനെ! അത്രയ്ക്കും ബോറാണ് അളിയാ ഈ ഗവേഷണ ശാലയിലെ ജീവിതം. കുഞ്ഞികുട്ടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശാസ്ത്രജ്ഞന്‍-ഖ യുടെ അടുത്താണ്. ഖ അവധിയില്‍ പോയാല്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാനാണ് ഉത്തരവ്. മീറ്റിങ്ങില്‍ പങ്കെടുക്കുകയാണ്‌ ഗവേഷണ ശാലയിലെ മുഖ്യ കലാപരിപാടി . ശാസ്ത്രജ്ഞന്‍-ഖ കിഴക്കമ്പലം ലുങ്കി കമ്പനിയുടെ പരസ്യം പോലെ ഒരു കിലോമീറ്റര്‍ നീളമുള്ള ഡ്രോയിംഗ് മേശപ്പുറത്തു വിരിയ്ക്കും. അതില്‍ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും അടയാളപ്പെടുത്തും. കുഞ്ഞികുട്ടനടക്കം മറ്റെല്ലാവരും അപ്പോള്‍ തലയാട്ടി ഹാ ജി! എന്ന് പറയണം. രണ്ടു സമോസയും ഓരോ ചായയും കുടിയ്ക്കണം. യോഗം പിരിച്ചുവിട്ടിരിയ്ക്കുന്നു! വീണ്ടും അടുത്ത നാള്‍. ഒരേ ഡ്രോയിംഗ്, ഒരേ വിഷയം, സമോസയ്ക്ക് പകരം ആലു ബോണ്ട. സംഗതി കുഞ്ഞികുട്ടന് പെരുത്തു ഇഷ്ട്ടായി . ഒരു സംശയം ഇപ്പോഴും ബാക്കി. ഈ ഗുരുത്വാകര്‍ഷണവും ഇ സമം എം സി സ്ക്വയര്‍ എല്ലാം ഉണ്ടായത് ഇങ്ങനെ സമോസയും ആലുവടയും വിഴിങ്ങിയിട്ടായിരിയ്ക്കുമോ? ആ.... എന്തിനീ അനാവശ്യ വിഷയങ്ങള്‍ ആലോചിച്ചു തല വേദന വരുത്തണം? തലച്ചോറ് എന്ന സാധനം തീരെ ഉപയോഗിയ്ക്കേണ്ട, മാസ അവസാനം കൈ നിറയെ പണം. ഇതില്‍ കൂടുതല്‍ എന്നെതാ വേണ്ടത്? സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിളയും ഗ്രാമം..... കുഞ്ഞികുട്ടനിലെ കവി ഉറക്കെ പാടി......

ചൊവ്വാഴ്ച, ഓഗസ്റ്റ് 26, 2008

വ്യവസായങ്ങളെ ടാറ്റ




പ്രിയപ്പെട്ട മമതാജി,
ഞങ്ങള്‍ കേരളീയര്‍ മമതജിയുടെ ഏറ്റവും പുതിയ സംരംഭമായ ടാറ്റയ്ക്ക് ടാറ്റ എന്ന കലാപരിപാടിയില്‍ അഭിമാന വിജ്രംഭിതരായിരിയ്ക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ദീദിയോടു ഞങ്ങള്‍ക്ക്‌ അസൂയ ആണ് തോന്നുന്നത്. ടാറ്റയെ പോലുള്ള ഒരു ബഹുരാഷ്ട്ര കുത്തകയെ ഞങ്ങളുടെ പാര്‍ട്ടിഭരിയ്ക്കുന്ന ബംഗാളില്‍ നിന്നു തൃണം കണക്കെ പിഴുതെറിയുക എന്ന് ഞങ്ങള്‍ കേരളീയരെ സംബന്ധിച്ചിടത്തോളം അസാധ്യവും അസംഭവ്യവും ആയിരുന്നു. എന്നാലും എന്‍റെ ചേച്ചി, നിങ്ങളെ സമ്മതിച്ചിരിയ്ക്കുന്നു. കുത്തക മുതലാളി, മൂരാച്ചി, ബൂര്‍ഷ്വാ എന്നീ പദങ്ങള്‍ ഞങ്ങള്‍ തൊഴിലിന്‍റെ ഭാഗമായി (വേറെ തൊഴില്‍ ഒന്നും ഇല്ലാത്ത കാരണം!) ഉപയോഗിയ്ക്കുമ്പോള്‍ ടാറ്റയുടെയും ബിര്‍ലയുടെയും ക്രൂരമായ മുഖമാണ് ഞങ്ങളുടെ മനസ്സില്‍ തെളിയുക. ആ ടാറ്റയെ ആണ് ചേച്ചി ഇപ്പോള്‍ മൂക്ക് കൊണ്ടു ക്ഷ മ്മ ക്ക ന്ന വരപ്പിയ്ക്കുന്നത്. ചേച്ചിയുടെ ഒരു ധൈര്യം ഓ! അപാരം തന്നെ! ശരിയ്ക്കും പറഞ്ഞാല്‍ ആയിരത്തി തൊള്ളായിരത്തി നാല്പത്തിരണ്ടിലെ ഇംഗ്ലീഷുകാര്‍ ഇന്ത്യ വിടുക സമരത്തെ അനുസ്മരിപ്പിയ്ക്കുന്നു ചേച്ചിയുടെ ടാറ്റ യോടുള്ള ബംഗാള്‍ വിടുക സമരം. ഞങ്ങളുടെ ആള്‍ക്കാര്‍ അവിടെ ടാറ്റയുമായി സൌഹൃദത്തില്‍ ആണെന്നും ദീദിയെ ഒറ്റപെടുത്തി വ്യവസായങ്ങള്‍ കെട്ടിപെടുക്കാന്‍ മുന്നിട്ടിറങ്ങി ഇരിയ്ക്കയാനെന്നും കേട്ടു. നമ്മുടെ ഇടയിലും പിന്തിരിപ്പന്മാര്‍ ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത്. ദീദി വിഷമിയ്ക്കേണ്ട, ഇങ്ങോട്ട് പോന്നോളൂ. സ്മാര്‍ട്ട്‌ സിറ്റിയും ഇങ്ങു വിഴിഞ്ഞത്ത് ഒരു പോര്‍ട്ടും പിന്നെ എവിടെയോ കോച്ച് ഫാക്ടറി തുടങ്ങീ അല്ലറ ചില്ലറ കച്ചവടങ്ങളുമായി നമ്മുടെ സര്‍ക്കാറും എന്തൊക്കെയോ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ചേച്ചിയുടെ അനുഭവസമ്പത്ത് മുതലാക്കി നമുക്കീ സാമ്രാജ്യത്വ ശക്തികളെ അറബികടലില്‍ തള്ളാം. വികസനത്തിന്റെ പേരില്‍ അമേരിയ്ക്കക്കും മുതലാളിത്ത സംസ്കാരത്തിനും ഹലെലുയ്യ പാടുന്ന പുത്തന്‍ വികസന (ഭീകര ) വാദികളെ നമുക്കു ഒറ്റക്കെട്ടായി എതിര്‍ക്കാം. ബന്ദുകളും ഹര്‍ത്താലുകളും എങ്ങനെ വിജയിപ്പിയ്ക്കാം എന്നതിനെ കുറിച്ചു പഠിക്കുന്നതിനായി ഒരു സര്‍വകലാശാല നമ്മുടെ പാര്‍ടി തുടങ്ങാന്‍ ആലോചിയ്ക്കുന്നു. ആയതിന്റെ അധ്യക്ഷ പദം അലങ്കരിച്ചുകൊണ്ട് വരും തലമുറയ്ക്ക് അറിവിന്‍റെ സ്വര്‍ണകനികള്‍ വിളമ്പി , ഞങ്ങള്‍ കൊളുത്തിയ ഈ ദീപശിഖ തെക്കു കന്ന്യാകുമാരി മുതല്‍ അങ്ങ് വടക്കു കാശ്മീര്‍ വരെ ആളി കത്തിച്ചു ഈ രാജ്യത്തെ കുത്ത് പാള എടുപ്പിയ്ക്കാനുള്ള മഹാ യജ്ഞത്തില്‍ ഭാഗഭാക്കാകുവാന്‍ ചേച്ചിയോട് വിനീതപുരസ്സരം അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. ചേച്ചിയ്ക്ക് വിപ്ലവാഭിവാദനങ്ങള്‍!

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 22, 2008

കായിക ഭാരതം ഉണരട്ടെ!

രോഗ ശയ്യയില്‍ കിടക്കുന്ന കായിക ഭാരതത്തിന്‌ ഒരു മൃത സഞ്ജീവനി ആയി തീരട്ടെ ഒരു ബോളിവുഡ് നടി ഈയിടെ നടത്തിയ വാഗ്ദാനം. കായിക മന്ത്രാലയങ്ങളും സന്നദ്ധ സംഘടനകളും ഈ പുതിയ സംരഭത്തെ സഹര്‍ഷം സ്വാഗതം ചെയ്യേണ്ടതാണ്. നൂറു കോടിയോളം വരുന്ന ജനതയുടെ അഭിമാനം ഇത്തരം ചൂടന്‍ ദിന വാഗ്ദാനത്തിലൂടെ വീണ്ടെടുക്കാന്‍ കഴിയുന്നുവെങ്കില്‍ അതില്‍ കൂടുതല്‍ എന്താണ് ഹേ നമ്മള്‍ക്ക് വേണ്ടത്? കോടികണക്കിന് പണം മുടക്കി കായിക പരിശീലന സ്ഥാ‍പനങ്ങള്‍ തുടങ്ങുന്നതിനു പകരം ചൂടന്‍ ദിനം വാഗ്ദാനം ചെയ്യാന്‍ പ്രാപ്തരായ കന്യകാ രത്നങ്ങള്‍ക്കായി വല്ല ഹോട്ട് എസ്ടബ്ലിഷ്മെന്റ്സ് ആരംഭിയ്ക്കുകയാണ് വേണ്ടത്. കാമ്പസ് സെലക്ഷന്‍ വഴി മികച്ച കുട്ടികളെ വ്യവസായ ഭീമന്മാര്‍ കൊത്തികൊണ്ട് പോകുന്നതുപോലെ കായിക വിദ്യാലയങ്ങളിലെ ഭാഗ്യവാന്‍മാര്‍ക്കായി ലലനാമണികള്‍ ക്യൂ നില്ക്കുന്ന കാഴ്ച വിദൂരമല്ല. മത്സരങ്ങളില്‍ സ്വര്‍ണം നേടിയാല്‍ ഒരു ഹോട്ട് ഡേ വെള്ളിയ്ക്ക് ഹാല്‍ഫ്‌ ഹോട്ട് ഡേ വെങ്ങലത്തിനു ക്വാര്‍ട്ടര്‍ ഹോട്ട് ഡേ എന്നിങ്ങനെ നിയമാവലി ഉണ്ടാക്കെണ്ടതും ആകുന്നു. മറ്റൊരു പ്രധാന കാര്യം സ്ത്രീ കായികതാരങ്ങളെ സംബന്ധിച്ചാണ്. അവര്‍ക്കായി ജന്റസ് ഹോട്ട് എസ്ടബ്ലിഷ്മെന്റ്സ് തുടങ്ങുന്നതാണ് ബുദ്ധി. സ്ത്രീകളെ അവഗണിച്ചു എന്ന പരാതിയും ഇതുവഴി ഒഴിവാക്കാവുന്നതാണ്. വ്യക്തിഗത ഇനങ്ങളല്ലാത്ത ക്രിക്കറ്റ്, ഹോക്കി , ഫുട്ബോള്‍ കബഡി ടീമുകള്‍ക്കും ഇത്തരം ഹോട്ട് ഡേ ഓഫര്‍ നല്‍കേണ്ടതാണ്. ബന്ധപ്പെട്ട അധികാരികള്‍ പ്രസ്തുത മഹതിയുടെ വാക്കുകള്‍ മുഖ വിലയ്ക്ക് എടുക്കെണ്ടതാനെന്നും താഴ്ചയില്‍ നിന്നു താഴ്ചയിലേക്ക് കൂപ്പു കുത്തുന്ന കായിക ഭാരതത്തെ ഉയര്തികൊണ്ടുവരാനുള്ള ഈ നൂതന വിദ്യയെ ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി നടപടികള്‍ സ്വീകരിയ്ക്കെണ്ടാത്ആണെന്നും എളിമയോടെ അഭ്യര്‍തിച്ചുകൊള്ളട്ടെ. കായിക ഭാരതം നീണാള്‍ വാഴട്ടെ! ഒരു കായിക പ്രേമി.