വെള്ളിയാഴ്‌ച, ജനുവരി 23, 2009

എന്‍റെ പ്രശസ്ത്യന്വേഷണ പരീക്ഷണങ്ങള്‍


കുട്ടി കാലം മുതലേ മനസ്സില്‍ ഉള്ള ഒരാഗ്രഹമാണ് : എങ്ങനെയെങ്കിലും ഒന്നു പ്രശസ്തനാവണം. എന്ത് പണ്ടാരം അടങ്ങിയിട്ടായാലും തരക്കേടില്ല. നമ്മടെ പേരു കേട്ടാല്‍ ഫോര്‍ പീപ്പിള്‍ അറിയണം. എന്താ അതിനൊരു കുറുക്കു വഴി? വേലു പിള്ള പ്രഭാകരനും ബിന്‍ ലാദനുമൊക്കെ എങ്ങനെ ആണാവോ ഇത്രയും പ്രസിദ്ധരോ കുപ്രസിദ്ധരോ ആയതു? ഈ ചങ്ങാതിമാര് അടുത്ത് എവിടെയെങ്കിലും ഉണ്ടെകില്‍ നേരിട്ടു പോയി ചോദിച്ചു സംഗതിയുടെ ഗുട്ടന്‍സ് കണ്ടുപിടിയ്ക്കാമായിരുന്നു. ഷൂസ് ഊരി അമേരിയ്കന്‍ പ്രസിഡന്റിനെ എറിഞ്ഞു പെരെടുക്കമെന്നു വെച്ചാല്‍ കഷ്ടകാലത്തിനു ബുഷ് അമ്മാവന്‍ വെള്ള കൊട്ടാരം ഒഴിഞ്ഞു എന്ന് കേട്ടു. ഇനി മൂപ്പരെ എറിയാന്‍ പോയാല്‍ കാര്‍ന്നോര് തിരിച്ചു എറിയും എന്നത് തീര്‍ച്ച.

പഠിയ്ക്കുന്ന കാലത്ത് നേരെ മാര്‍ഗം പഠിച്ചിരുന്നെങ്കില്‍ വല്ല റാങ്കോ കുന്ത്രാണ്ടാമോ വാങ്ങി പത്രത്തിലും ടി വി യിലും ഒക്കെ നിറഞ്ഞു നില്‍ക്കാമായിരുന്നു. പഠിയ്ക്കാന്‍ പറ്റാത്ത മൂഡന്മാര്‍ക്ക് ഷൈന്‍ ചെയ്യാന്‍ പറ്റിയ പാട്ട്‌, കൂത്ത്, ഡാന്‍സ് & നേരംപോക്ക് ഇനങ്ങളിലും കൈ വെച്ചു നോക്കി. ങൂ ഹും! ശാസ്ത്രജ്ഞന്‍ -ജി എച്ച് ഐ വിഭാഗത്തിന്‍റെയോ ടീച്ചര്‍ മാരുടെയോ സന്തതി ആയി പിറക്കാത്ത കാരണം അവിടെയും ഫലം തഥൈവ . ഇനി ഇപ്പൊ പ്രശസ്തിയ്ക്കു വേണ്ടി തന്തയെ മാറ്റി പറയാന്‍ പറ്റുമോ?

സ്കൂളിനോട് ഗുഡ് ബൈ ചൊല്ലി തേരാ പാര അലയുംബോഴാണ്നാട്ടില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പേരെടുക്കാന്‍ ഇതിലും നല്ല ഒരു അവസരം ഇനി വരാനില്ല. ആള് കൂടുതലുള്ള പാര്‍ടിയുടെ നേതാവിനെ ഒരു വിധം പറഞ്ഞു ബോധ്യപ്പെടുത്തി ഒരു സീറ്റ് ഒപ്പിച്ചെടുത്തു. നോമിനേഷന്‍ സമര്‍പ്പിയ്ക്കുമ്പോള്‍ എന്തെല്ലാം പ്രതീക്ഷകളായിരുന്നു! പഞ്ചായത് പ്രസിഡന്റ്, ജില്ല പഞ്ചായത് പ്രസിഡന്റ്, എം എല്‍ എ , എം പി പിന്നെ മന്ത്രി........ മന്ത്രി വരെ ആയാല്‍ മതി, അതിനപ്പുറം വേണ്ട. ഇലക്ഷന്‍ കഴിഞ്ഞു , വോട്ടെണ്ണി .... കിട്ടിയത് നാല്‍പ്പതു വോട്ട്. ഈ വോട്ടു ചെയ്യുന്ന പരിഷകള്‍ കഴുതകളല്ല കോവര്‍ കഴുതകളാണെന്ന് അപ്പോഴാണ്‌ ശരിയ്ക്കും ബോധ്യപ്പെട്ടത്‌.

നാന സിനിമ വാരിക വെറുതെ മറിച്ചു നോക്കുമ്പോഴാണ് നടന്മാരെ ആവശ്യമുണ്ടെന്ന ബോക്സ് പരസ്യം ശ്രദ്ധയില്‍ പെട്ടത്. അറിയപ്പെടാത്ത ഒരു സംവിധായന്റെ പടത്തിലെയ്ക്ക് ആണ്. ഒത്താല്‍ പിന്നെ പ്രശസ്തനാവാന്‍ വേറൊന്നും വേണ്ട. നാലഞ്ച്‌ പോസിലുള്ള ഫോട്ടോസ് ഉടന്‍ തന്നെ സ്പീഡ് പോസ്റ്റ് ചെയ്തു. ഒരാഴ്ച കൊണ്ടു മറുപടി വന്നു. ഉടന്‍ മദ്രാസിലെ പ്രസാദ് കളര്‍ ലാബിലേയ്ക്ക് ചെല്ലാന്‍. മേല്‍വിലാസം ഒന്നു കൂടി നോക്കി ഉറപ്പു വരുത്തി. അതെ കത്ത് തനിയ്ക്ക് തന്നെ. കോട്ടും കുപ്പായവും ഒക്കെ തയ്പ്പ്പിച്ചു ചെന്നൈ മെയില് കയറുമ്പോള്‍ മനസ്സില്‍ മുഴുവന്‍ സില്‍ക്ക് സ്മിത ആയിരുന്നു (അക്കാലത്തു ഷക്കീല ഇല്ല). മദ്രാസില്‍ നിന്നു കത്ത് വന്ന ദിവസം മുതല്‍ സ്വപ്നം കാണുകയാണ് സില്‍ക്കിനെ. സ്വപ്നം ചിലര്‍ക്കു ചില കാലം ഒത്തിടും. എന്‍റെ രാശി തെളിയുമോ , തൃപ്പങ്ങോട്ടപ്പ രക്ഷിയ്ക്കണേ! അഭിമുഖം കഴിഞ്ഞു തിരിയ്ക്കുമ്പോള്‍ ഡയറക്ടര്‍ ഏമാന്‍ ഉവാച : "ഇപ്പൊ നീങ്കള്‍ പോന്കെ, അപ്പ്രം കൂപ്പിടുവെന്‍" ! പിന്നീട് അറിഞ്ഞു നമ്മളെ കൂപ്പിടുവാന്‍ ഇരുന്ന ആളെ കടവുള്‍ മേലോട്ട് കൂപ്പിട്ടെന്നു. പാപി പോയ ഇടം പാതാളം!

സില്‍ക്ക് സ്മിതയെ തല്ക്കാലം മറന്നു നല്ല കുട്ടി ആയി കഴിഞ്ഞു കൂടുമ്പോളാണ് ഗിന്നസ് ബുക്ക് എന്ന ഒരു സാധനത്തില്‍ കയറി കൂടാന്‍ ഓരോരുത്തര്‍ ചെയ്തു കൂട്ടുന്ന വിക്രിയകളെ കുറിച്ചു അറിയുന്നത്. ഒരു ചങ്ങാതി കുറെ വിഷ പാമ്പിന്റെ കൂടെ ഒരു കൂട്ടില്‍ പത്തു നാള്‍ ചിലവഴിച്ചു. പാമ്പ്‌ വേലായുധന്‍ എന്ന പേരില്‍ പിന്നീട് പ്രശസ്തനായി. പത്തര നാള്‍ ചിലവഴിച്ചാല്‍ വേലായുധനെ ഔട്ടാക്കി റെക്കോര്‍ഡ് തിരുത്താം. നടന്നു നേരെ പാടത്തേയ്ക്ക്. മൂര്‍ഖനുമായി സഹ വസിയ്ക്കുന്നതിനു മുന്നോടിയായി ഒരു ട്രയല്‍ ബേസിസില്‍ ഒന്നു രണ്ടു നീര്‍ക്കോലി (വാട്ടര്‍ സ്നേക്ക്) യെ പിടിയ്ക്കാന്‍ പോയതായിരുന്നു. പിടിയും കടിയും കിട്ടിയത് ഒരേ സമയത്തായിരുന്നു. അത്താഴം മുടങ്ങിയത് മിച്ചം.

മൂക്ക് മുട്ടെ വിഴുങ്ങിയാലും ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാമെന്ന് "കുമ്പ കുരിശായ റപ്പായി"യുടെ കഥ കലാകൌമുദിയില്‍ വായിച്ചപ്പോളാണ് മനസ്സിലായത്. വളരെ ഈസി! ഒരു മുതല്‍ മുടക്കും വേണ്ട. രണ്ടു കുല നേന്ത്രപ്പഴം ഒറ്റ ഇരുപ്പിന് ഇരുന്നു വിഴുങ്ങണം. അമ്പതു ഇഡ്ഡലി അഞ്ചു മിനുട്ടില്‍ അകത്താക്കണം. ദൃശ്യ- ശ്രവ്യ മാധ്യമങ്ങളുടെ മുമ്പില്‍ മേല്‍പ്പറഞ്ഞ കലാപരിപാടി അവതരിപ്പിച്ചാല്‍ ഗിന്നെസ് ബുക്കില്‍ പ്രവേശനം സൌജന്യം! അകത്താക്കുന്ന ഇനങ്ങള്‍ക്കും അഞ്ചു പൈസ മുടക്കേണ്ട. അതിനാണല്ലോ കോണ്ട്രാക്ടര്‍ എന്നൊരു പാവത്താനെ ദൈവം സൃഷ്ടിച്ചു ഈ ദുനിയവിലെയ്ക്ക് അയച്ചിരിയ്ക്കുന്നത്. പയ്യെ തിന്നാല്‍ പനയും തിന്നാം എന്നാണല്ലോ പഴമൊഴി. പഴത്തില്‍ തൊട്ടു തുടങ്ങി. പാളയന്‍ കോടനാവട്ടെ ഉദ്ഘാടനം. ആദ്യ ദിവസം അര ഡസന്‍ അകത്താക്കി. പിറ്റേന്നു ഏഴെണ്ണം, മൂന്നാം നാള്‍ രാവിലെ മുതല്‍ രാത്രി വരെ കക്കൂസിലായിരുന്നു കുടി കിടപ്പ്. ആരെല്ലാമോ ആംബുലന്‍സില്‍ കയറ്റുന്നതും കാല ശകടം ണിംഗ് ണിംഗ് ശബ്ദം ഉണ്ടാക്കി പോയതും ഓര്‍മ ഉണ്ട്. ബോധം വന്നപ്പോള്‍ കട്ടിലിനു ചുറ്റും ബന്ധു മിത്രാദികളുടെ വന്‍ നിര.....അങ്ങനെ അതും സ്വാഹ!

ഇപ്പോള്‍ ദൈവം സഹായിച്ചു ആഗ്രഹങ്ങള്‍ ഒന്നും ഇല്ല. ഉള്ളത് തിന്നു കുടിച്ചു സമാധാനത്തോടെ ജീവിയ്ക്കുന്നു. പഴ വര്‍ഗങ്ങള്‍, രാഷ്ട്രീയം, പാട്ടു, ഡാന്‍സ്, പേ കൂത്ത് , എന്തിന് താര റാണി നമിത ചേച്ചി വരെ ഇപ്പോള്‍ കണ്ടാല്‍ അലെര്‍ജി ആണ്.
ഭജ ഗോവിന്ദം, ഭജ ഗോവിന്ദം, ഗോവിന്ദം ഭജ മൂഡമതേ.......
ജഗത് ഗുരു ശ്രീ ശങ്കരാചാര്യരെ! അങ്ങേയ്ക്ക് പ്രണാമം!



































ശനിയാഴ്‌ച, ജനുവരി 17, 2009

സാറോപദേശം

കഥ ഇതു വരെ: പൈലി - സാറ ദമ്പതികളുടെ ഏക മകള്‍ കൊച്ചു ത്രേസ്സ്യ വ്യവസായ പ്രമുഖന്‍ സത്യപാലനെ വിവാഹം കഴിയ്ക്കുന്നു. സത്യപാലന്റെ കച്ചവടം ക്ഷയിക്കുന്നത്തോടെ ത്രേസ്യാ- സത്യ വിവാഹ ബന്ധം ഉലയുന്നു. ഇനി തുടര്‍ന്ന് വായിയ്ക്കുക.....

എന്‍റെ വര്‍കിച്ചായ! ഇതു കൊല ച്ചതി ആയി പോയി. എന്‍റെ മോളെ വഴിയാധാരമാക്കാന്‍ ങ്ങള്‍ക്കു എങ്ങനെ മനസ്സു വന്നു? എന്‍റെ ഈശോയെ! ഞാന്‍ ഇനി നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും?

ഈയുള്ളവന്‍ എന്നാ ചെയ്യാനാ സാറാമ്മ ഏടത്തി? എല്ലാം ആ കണക്കു പിള്ള പ്രൈവാകു ചേട്ടന്‍റെ വേലത്തരം അല്ലാരുന്നോ? സത്യപാലന് എട്ടായിരം കോടി രൂപ വിറ്റു വരവുള്ള കമ്പനിയുണ്ട്, അമേരിയ്ക്കയിലും യുറോപ്പിലും ആയി പത്തമ്പത് ഓഫീസുകളുണ്ട്, അമ്പതിനായിരത്തോളം ജോലിക്കാരുണ്ട്........... എരണം കെട്ട പ്രൈവാകുവിനെ വിശ്വസിയ്ക്കാന്‍ കൊള്ളില്ല എന്ന് ഇപ്പോഴല്ലേ അറിഞ്ഞത്?

ഇതിയാനോട് ഞാനപ്പോഴേ പറഞ്ഞതാ സത്യപാലനെ പറ്റി ഒന്നു രണ്ടു പേരോട് കൂടെ ചോദിച്ചിട്ട് പോരായിരുന്നോ ഉറപ്പിയ്ക്കാന്‍ എന്ന്. ങൂ ഹൂ ! ഈ ഉള്ളവള് പറയുന്നതു അല്ലെങ്കില്‍ എപ്പോഴാ ഇതിയാന്‍ കേക്കുന്നത്? പെണ്ണുങ്ങള്‍ അടുക്കള ഭരിച്ചാല്‍ മതി എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തായി?

എല്ലാം നമ്മുടെ വിധി എന്നങ്ങോട്ടു കരുതിയാല്‍ മതി ഇന്‍റെ സാറമ്മോ ! സത്യപാലന്‍ ഇപ്പോഴെങ്കിലും സത്യം പറഞ്ഞല്ലോ എന്നോര്‍ത്ത് സമാധാനിക്യാ. മൂപ്പിലാന്‍ ഒരു നാലഞ്ച്‌ കൊല്ലം കൂടി പത്തു കോടി ഇരുപതു കോടി എന്നൊക്കെ പറഞ്ഞു ഒടുവില്‍ കൈ മലര്‍ത്തി ഇരുന്നെങ്കിലോ? സ്ഥിതി ഇതിലും വഷള് ആവില്ലയിരുന്നോ? വേളാങ്കണ്ണി മാതാവ് കാത്തൂന്നു അങ്ങട്ട് വിചാരിയ്ക്ക്യ, അത് ന്നെ.


ങ്ങള് ബേജാറ് ആകാതെ ന്‍റെ പൈലി ചേട്ടാ ! കേട്ടടെത്തോളം സത്യപാലന്‍ മാത്രല്ല ഈ പണിയും കൊണ്ടു നടക്കുന്ന ശ്ശി കച്ചവടക്കാര്‍ കട പൂട്ടാന്‍ ഒരുങ്ങി ഇരിയ്ക്കുന്നുണ്ട് എന്നാണ് കവലയില്‍ കേട്ടത്. ഈ വര്‍കിയെ അങ്ങനെ അങ്ങ് കൊച്ചാക്കാന്‍ വരട്ടെ. പണ്ടേ ഈ പ്രൈവാകു പിള്ള കള്ള കണക്കുണ്ടാക്കാന്‍ മിടുക്കന്‍ ആണ് എന്നാണ് നാട്ടുകാരു പറേന്നത്‌.

പിള്ലെച്ചനേം സത്യപാലനേം തെറി പറഞ്ഞിട്ട് ഇനി എന്നാ പ്രയോജനം? . ആയ കാലത്ത് പെണ്ണിനെ കല്യാണം കഴിപ്പിച്ചെങ്കില്‍ ഈ ഉള്ളവള്‍ ഇപ്പൊ ഒരു അമ്മുമ്മ ആയേനെ! ഇച്ചാച്ചന്റെ ഇടവകയില്‍ നല്ല കിളുന്തു പോലത്തെ ചെക്കന്മാര്‍ ഉണ്ടായിരുന്നു. ടപ്പര് വെട്ടും കള്ളു ഷാപ്പുമായി നാട്ടില്‍ അന്തസ്സോടെ ജീവിയ്ക്കുന്ന മിടുക്കന്മാര്‍. കമ്പ്യൂട്ടറും ആംഗലേയവും അറിയില്ല എന്ന ഒറ്റ കുഴപ്പമേ ഉള്ളു. സത്യപാലനെ മൊഴി ചൊല്ലി പെട്ടെന്ന് പെണ്ണിനെ വേറെ നല്ല ആണ്‍ പിള്ളേരെ എല്പ്പിയ്ക്കണം. വര്കിച്ചായന്‍ ഒന്നുകൂടി മനസ്സു വെച്ചാല്‍ എന്‍റെ പെണ്ണിന് രണ്ടാമത് ഒരു ചെക്കനെ കിട്ടും.
നിങ്ങള് വിസമിയ്ക്കേണ്ടാന്നും! നല്ല മണി മണി പോലത്തെ പിള്ളേരെ നമ്മന്റെ ത്രേസ്സ്യാകുഞ്ഞിനു ഈ വര്‍കി കൊണ്ടു വരും. ഓള് സത്യപാലന്റെ കൂടെ പൊറുത്തവള്‍ ആണെന്ന് മാത്രം ങ്ങള് ആരോടും മുണ്ടണ്ട, എന്താ പൈലിച്ചായ സരിയല്ലേ?
ഈശോ മിശിഹയ്ക്കു സ്തുതി ആയിരിയ്ക്കട്ടെ!




ബുധനാഴ്‌ച, ജനുവരി 07, 2009

"മാന്ദ്യ" വിചാരം

ആഗോള തലത്തില്‍ മാന്ദ്യം ആണത്രേ! കമ്പനികള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു, ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നു, നിര്‍ബന്ധ അവധി എടുക്കാന്‍ പ്രേരിപ്പിയ്ക്കുന്നു. അമേരിയ്ക്കയില്‍ ബാങ്കുകളെല്ലാം പൊളിഞ്ഞു കുത്ത് പാള എടുത്തു പോലും. അമേരിയ്ക്കയില്‍ തുടങ്ങിയ മാന്ദ്യം യൂറോപ്പ് വഴി ഗള്‍ഫ് രാജ്യങ്ങള്‍ വഴി ഇങ്ങു ഡല്‍ഹിയിലും ബംഗ്ലോരിലും മുംബയിലും ചെന്നയിലും എത്തി എന്നൊക്കെ ഏതൊക്കെയോ വിവര ദോഷികള്‍ പറഞ്ഞു നടക്കുന്നുണ്ട്. ആദ്യമൊക്കെ കരുതിയത്‌ ഈ മാന്ദ്യം എന്നാല്‍ പക്ഷി പ്പനി പോലത്തെ ഒരു അസുഖമായിരിയ്ക്കുമെന്നാണ്. ഉള്ളിന്റെ ഉള്ളില്‍ വാസ്തവത്തില്‍ സന്തോഷമായിരുന്നു. കഴിഞ്ഞ പക്ഷിപ്പനി സമയത്തു നാമയ്ക്കലിലെ കോഴികടകളിലെ കോഴികളെല്ലാം ചാവാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ മുട്ട ഒന്നു ഇരുപതു പൈസയ്ക്ക് കിട്ടിയിരുന്നു. ഒരു കിലോ കോഴി പത്തു രൂപയും. ഒരാഴ്ച കുശാലായിരുന്നു. കോഴിയും കള്ളും കുറെ അകത്തു പോയി. പക്ഷി പ്പനി കുറെ കാലം കൂടി നീണ്ടുപോകണമേ എന്ന് ആത്മാര്‍ഥമായും ആഗ്രഹിച്ചു. ഈ കോഴികളെ പോലെ ആടിനും പച്ചക്കറികള്‍ക്കും എന്താണാവോ ഒരു പനിയും വരാത്തത്? ഓ സോറി! നമ്മള്‍ പറഞ്ഞു വന്നത് മാന്ദ്യത്തെ കുറിച്ചായിരുന്നല്ലോ?



ഉര്‍വ്വശി ശാപം ഉപകാരം എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്. ഒരു "പട്ടി" പോലും തിരിഞ്ഞു നോക്കാത്ത ഇനം ആയിരുന്നു ഈ പാവത്താന്‍. പെട്ടന്നൊരു സുപ്രഭാതത്തില്‍ മൂപ്പിലാന്റെ ഡിമാണ്ട് ഗ്രാഫ് മേല്പോട്ട് ഒറ്റ കയറ്റമായിരുന്നു, ഓഹരി ചന്തയിലെ സൂചിക പോലെ. സ്വതവേ തലയ്ക്കു നല്ല ഭാരമായിരുന്നു. "മാന്ദ്യ" ശേഷം തലക്കനം ഒരു പത്തു കിലോ കൂടി. അമ്പതു പവനും ആള്‍ട്ടോ കാറും ആയിരുന്നു തലേന്ന് വരെ "ചെക്കനെ" കാണാന്‍ വന്നവരോട് തന്തപ്പടി പറഞ്ഞിരുന്നത്. നൂറു പവനും ഫോര്‍ഡ് ഐകോണും എന്ന് അതെ തന്ത തന്നെ മാറ്റി പറഞ്ഞതു "മാന്ദ്യം ഇഫക്ട്" എന്ന് നാട്ടു വര്‍ത്തമാനം. ഐ ടി ലോകത്തെ ബാല ഭാസ്കരന്മാര്‍ പിങ്ക് സ്ലിപ്പും സുവര്‍ണ ഹസ്ത ദാനവും (ഗോള്‍ഡന്‍ ഹാന്‍ഡ് ഷേക്ക്‌) ആയി പൊറുതി മുട്ടുമ്പോള്‍, ആറാം ശമ്പള കമ്മീഷന്റെ അവസാന ഗടു‌ എങ്ങനെ ചിലവഴിയ്ക്കണമെന്ന ആശയ കുഴപ്പത്തിലാണ് സര്ക്കാരിന്റെ വിനീത ഭൃത്യന്‍. ഭാരിച്ച ഉത്തരവാദിത്വം ആണ് ഈയിടെ ആയി സര്‍ക്കാര്‍ മൂപ്പരുടെ തലയില്‍ കെട്ടി വെയ്ക്കുന്നത്. അരാജകപ്പെട്ടുകിടക്കുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് പോയി ഡെവലപ്പ് ചെയ്തു വരാന്‍ ആദ്യം ഉത്തരവ് കിട്ടി. കഷ്ടപ്പെട്ട് വിമാനത്തിലൊക്കെ കയറി അവിടെ എത്തി ഒരു മാതിരി "വികസനം" ഒക്കെ നടത്തി തിരിച്ചു ജോലിയ്ക്ക്‌ കയറി ഓഫീസില്‍ കഠിന അദ്വാനം ചെയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ ആണ് സര്‍ക്കാരിന്റെ അടുത്ത അശരീരി " അല്ലയോ സര്‍ക്കാര്‍ സേവക! നീ അങ്ങ് ഭാരതത്തിന്റെ വടക്കു കിഴക്ക് മേഖല സന്ദര്‍ശിയ്ക്കുക, വികസനം എന്തെന്നറിയാത്ത ആ ദരിദ്ര സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മുഖ്യ ധാരയിലെയ്ക്ക് ഉയര്‍ത്തി കൊണ്ടു വരിക, നിനക്കു എല്ലാ മംഗളങ്ങളും!" എന്ത് ചെയ്യാനാണ് ദൈവമേ? സര്‍ക്കാര്‍ ഉത്തരവ് നിരസിയ്ക്കാനൊക്കുമൊ ? പോവുക തന്നെ. പ്രയാസപ്പെട്ടു എണിപ്പടി വഴി വിമാനം കയറി വടക്ക് കിഴക്ക് എത്തി തെക്കു വടക്കു അലഞ്ഞു വികസിപ്പിച്ചു വികസിപ്പിച്ചു ഒരു കണക്കിന് തിരികെ എത്തി. സിക്കിം മസ്ക്കിന്റെ ഒരു മുഴു കുപ്പി ഒന്നങ്ങനെ വാങ്ങി, നൂറ്റി ഇരുപതു രൂപ എണ്ണി കൊടുത്തിട്ട് മനസ്സില്‍ പറഞ്ഞു: വികസിയ്ക്കൂ സംസ്ഥാനമേ പ്ലീസ്....... നൂറ്റി ഇരുപതു കോടി രൂപ ചിലവില്‍ ഗങ്ങ്ടോക്കില്‍ വിമാനത്താവളം വരുന്നുന്നുണ്ട് എന്ന് ഈയിടെ പത്രത്തില്‍ കണ്ടു . ത്രീ ചിയേര്‍സ് ടു സിക്കിം മസ്ക്! ഈ മാന്ദ്യം സിംഗ പൂരിനെയും തായ്‌ ലന്റിനെയും ബാധിയ്ക്കുമോ എന്നാണിപ്പോഴത്തെ പേടി. അവിടെയും "വികസിപ്പിയ്ക്കാന്‍" ഇനി അങ്ങോട്ട് കെട്ടി കെട്ടിയ്ക്കുമോ ഈയുള്ളവനെ? ഈ സര്‍ക്കാരിനെ കൊണ്ടു തോറ്റു.

തിങ്കളാഴ്‌ച, ഡിസംബർ 29, 2008

രണ്ടായിരത്തി എട്ട് - ഒരു തിരിഞ്ഞു നോട്ടം.




സാധാരണക്കാരന്‍റെ "സ്വന്തമായൊരു കാറ്" എന്ന സ്വപ്നം സാക്ഷാല്‍ക്കരിയ്ക്കുവാനായി, രത്തന്‍ ടാറ്റ എന്ന വ്യവസായ രാജാവ് രണ്ടായിരത്തി എട്ടു ജനുവരിയില്‍, കൊട്ടും കുരവയോടും തുടങ്ങിയ "നാനോ" പ്രൊജക്റ്റ്‌ എന്ന പളുങ്ക് പാത്രം, രാഷ്ട്രീയ മേലാളന്മാരുടെ ഇച്ഛാശക്തിയ്ക്ക് മുമ്പില്‍ വീണു ഉടയുന്നതിനു ഈ വര്‍ഷം മൂക സാക്ഷി ആയി. നാടിന്‍റെ അഭിവൃദ്ധിയ്ക്ക് വിദേശ മൂലധനം അത്യാവശ്യമാണെന്നും സോഷ്യലിസം ഇന്ത്യന്‍ ചുറ്റുപാടില്‍ സാധ്യമല്ലെന്നും ഉള്ള വിപ്ലവാച്ചര്യന് സ: ജ്യോതി ബസുവിന്‍റെ വെളിപ്പെടുത്തല്‍, പുതു വര്‍ഷ പുലരിയിലെ പ്രധാന വാര്‍ത്ത‍ ആയിരുന്നു. പാവപ്പെട്ടവനെ ചവിട്ടി മെതിച്ചുകൊണ്ടുള്ള വികസന കാഴ്ച്ചപാടിനെതിരെ ബംഗാളി സാഹിത്യകാരി മഹേശ്വതാ ദേവി സംസാരിച്ചതും കേരളത്തിലെ സാംസ്കാരിക നായകര്‍ക്കെതിരെ രോഷം കൊണ്ടതും, സുകുമാര്‍ അഴിക്കോട് "സംസ്കാര സാഹിതി" യുടെ പുരസ്കാരം തമസ്കരിച്ചതും രണ്ടായിരത്തി എട്ടിലെ ചരിത്രമായി.


ഏറ്റവും കൂടുതല്‍ കുറ്റ കൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം കേരളം ആണെന്നുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ യുടെ റിപ്പോര്‍ട്ടിന് സാക്ഷി പത്രം എന്നോണം, കണ്നുരിലും കൊടുങ്ങല്ലൂരിലും ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍ സാക്ഷര കേരളത്തിന്‍റെ യശസ്സിനു ഒട്ടൊന്നുമല്ല കളങ്കം ചാര്‍ത്തിയത്.


സങ്കുചിത ജാതി-മത ചട്ടകൂട്ടില്‍ നിന്നും വിഭിന്നമായി ചിന്തിയ്ക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്‌, പരിഷ്കൃത പഠന രീതി അവലംബിയ്ക്കാന്‍ ശ്രമിച്ച ഒരു സര്‍ക്കാരിനെ പ്രതി കൂട്ടില്‍ കയറ്റി, "ജീവനില്ലാത്ത മതം" ഉണ്ടാക്കാന്‍ ക്രൈസ്തവ സഭയും പ്രതിപക്ഷ സമൂഹവും ഒത്തു ചേര്ന്നു, തെരുവില്‍ കാഹളം മുഴക്കിയതും നമ്മള്‍ ഈ വര്‍ഷം കണ്ടു. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യമായ വിദ്യാഭ്യാസ മേഖല പരിഷ്കരിയ്ക്കാനായി, സര്‍ക്കാര്‍ കൊണ്ടു വന്ന ആത്മാര്‍ത്ഥ ശ്രമങ്ങള്‍ പ്രബലമായ സഭയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മുന്‍പില്‍ ഫലം കാണാതെ പോയി. സിസ്റ്റര്‍ അഭയ വധ കേസില്‍, കന്യാസ്ത്രീകളുടെ പ്രായത്തെ സംബന്ധിച്ച് വനിതാ കമ്മീഷന്‍ നടത്തിയ പരാമര്‍ശത്തില്‍, സഭ സ്വീകരിച്ച നിലപാട്, ഇതു വരെ പരിപാവനമെന്നു ശുദ്ധ മനസ്കര്‍ കരുതിയിരുന്ന വിശ്വാസ പ്രമാണങ്ങളെ തുരങ്കം വെയ്ക്കുന്നവ ആയിരുന്നു. ക്ലസ്റ്റെര്‍ പരിശീലനവുമായി ബന്ധപ്പെട്ട് ഉണ്ടായ കശപിശയില്‍ ഒരു സ്കൂള്‍ ഹെഡ് മാസ്റ്റര്‍ നരാധമന്‍ മാരാല്‍ നിഷ്കരുണം വധിയ്ക്കപ്പെട്ടതും രണ്ടായിരത്തി എട്ടിലെ കറുത്ത ഏടായി അവശേഷിയ്ക്കുന്നു.


പി കൃഷ്ണപിള്ളയുടെയും എകെ ജിയുടെയും ഇ എം എസ്സിന്റേയും അനുയായികളുടെ കൈകളില്‍, പാവപ്പെട്ടവന്‍റെ ആശാകേന്ദ്രമായി വര്‍ത്തിച്ച വിപ്ലവ പാര്‍ട്ടി, ഗ്രൂപ്പുകളിയുടെ കൂത്തരങ്ങായി അധപ്പതിച്ചതും കേരളം കണ്ടറിഞ്ഞു. റിയല്‍ എസ്റ്റേറ്റ്‌ - ഭൂ ഉടമകള്‍ക്കെതിരെ സത്യസന്ധമായി പട നയിച്ച ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ ഗ്രൂപ്പ് കളി യ്ക്ക് ബലിയാട് ആയതിനും കേരള ജനത നിര്‍ലജ്ജം സാക്ഷ്യം വഹിച്ചു.


നീതി നിഷേധത്തിന്റെയും പട്ടിണിയുടെയും ഉപോല്‍പ്പന്നമായ തീവ്ര വാദം കേരളത്തിലും വേര് പിടിയ്ക്കുന്നു എന്ന് ഞെട്ടലോടെ നമ്മള്‍ മനസ്സിലാക്കി. ഒമ്പത്/പതിനൊന്നിന്റെ രണ്ടാം ഭാഗം ഇരുപത്തി ആറ്/പതിനൊന്നിനു മുംബൈ താജ് ഹോട്ടല്‍ കേന്ദ്രമാക്കി അരങ്ങേറിയപ്പോള്‍ അതിര്‍ത്തി കടന്നുള്ള ഭീകര ആക്രമണങ്ങളുടെ തീവ്രത നമ്മള്‍ നേരിട്ടനുഭവിച്ചു. ഭീകരരെ സ്വന്തം ജീവന്‍ ത്യജിച്ചു തുരത്തിയ ധീരന്മാരേ നമ്മള്‍ ശ്വാന പ്രയോഗം നടത്തി അനുമോദിച്ചു/അവഹേളിച്ചു.


ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ആഗോള ഒറ്റപെടലില്‍ നിന്നും കരകയറ്റാനായി പ്രധാന മന്ത്രി അമേരിയ്ക്കയുമായി ഉണ്ടാക്കിയ ആണവ കരാര്‍ രണ്ടായിരത്തി എട്ടില്‍ നിറഞ്ഞു നിന്ന വാര്ത്ത ആയിരുന്നു. സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാ സമരത്തിലെര്‍പ്പെട്ട ഇടതു പക്ഷം തങ്ങളുടെ "ചരിത്രപരമായ അബദ്ധം" പിന്തുണ പിന്‍ വലിച്ചതിലൂടെ ആവര്‍ത്തിച്ചു. കേന്ദ്ര വിരുദ്ധ സമരം മറന്നു പോയ സംസ്ഥാന ഭരണ നേതൃത്വം പെട്ടെന്നൊരു സുപ്രഭാതത്തില്‍ പാര്‍ലിമെന്റിനു മുമ്പില്‍ മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉപവാസം അനുഷ്ടിച്ചു ഗാന്ധിയന്‍ സമരങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു.


ഐ എസ്ആര്‍ ഓ യുടെ വിജയകരമായ ചന്ദ്രയാന്‍ ദൌത്യം, ബിജിംഗ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര നേടിയ വിജയം, അമേരിയ്ക്കയില്‍ ബാരക്ക് ഒബാമ ഹുസൈന്‍ നേടിയ ഐതിഹാസിക വിജയം ഇവയ്ക്കൊപ്പം ഇറാഖ‌ില്‍ പര്യടനത്തിനിടയില്‍ ജോര്‍ജ് ബുഷ് ഏറ്റു വാങ്ങിയ പാദുകവര്‍ഷവും രണ്ടായിരത്തി എട്ടിനെ അവിസ്മരണീയമാക്കി.


പദ്മ ശ്രീ ഭരത് മോഹന്‍ലാല്‍ ലെഫ്ടനെന്റ്റ് കേണല്‍ ആയതും പദ്മശ്രീ ഭരത് മമ്മൂട്ടി അഡ്വക്കേറ്റ് ഡോക്ടര്‍ മേജര്‍ ജനറല്‍ ആകാതിരുന്നതും രണ്ടായിരത്തി എട്ടിലെ തമാശ മാത്രം. സന്തോഷ് മാധവന്മാരുടെയും ഹിമവല്‍ ഭദ്ര ആനന്ദന്‍ മാരുടെയും വിശ്വ ചൈതന്യ ആനന്ദന്മാരുടെയും മായാ ലീലാ വിലാസങ്ങളില്‍ ആകൃഷ്ടരായ ഒട്ടേറെ ലോല ഹൃദയരായ നാരീ ജനങ്ങളുടെ പീഡന ത്തിന്റെ ചരിത്രം കൂടി രണ്ടായിരത്തി എട്ടിന് അവകാശപെട്ടതാണ്. "യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്ര ദേവത" (സ്ത്രീകള്‍ എവിടെയെല്ലാം പൂജിയ്ക്കപ്പെടുന്നുവോ, അവിടെ ദൈവം കുടി കൊള്ളുന്നു.).


എവിടെ സ്ത്രീ കൂടുതലായി പീഡനത്തിനു വിധേയ ആകുന്നുവോ, അവിടം "ദൈവത്തിന്റെ സ്വന്തം നാടെന്ന്" അറിയപ്പെടുന്നു. വിട! മൈ ഡിയര്‍ രണ്ടായിരത്തി എട്ടേ!

ശനിയാഴ്‌ച, ഡിസംബർ 06, 2008

പമ്പ അശാന്തമായി ഒഴുകുന്നു.





ശരണം വിളികളാല്‍ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഇരുമുടി കെട്ട് തലയിലേന്തി ശ്രീ കോവില്‍പ്പടി ഇറങ്ങുമ്പോള്‍, യാത്ര അയയ്ക്കാന്‍ വന്ന സ്ത്രീകളുടെയും കൊച്ചുങ്ങളുടെയും കണ്ണുകളില്‍ അപകട ഭീതി നിഴലിച്ചിരുന്നു. വടക്കന്‍ പാട്ടുകളിലെ ചേകവന്മാരെ യുദ്ധത്തിന്നു ആശിര്‍വദിച്ചു പറഞ്ഞയയ്ക്കുന്ന വീരാങ്ങനമാരുടെ മുഖത്തെ വിഷാദ ഭാവം "സംരക്ഷണത്തിന്റെ അതിപ്രസരത്തില്‍" ജീവിയ്ക്കുന്ന നമ്മുടെ സ്ത്രീകളുടെ മുഖത്ത് പ്രകടമായത് സ്വാഭാവികമാവാം . വന്യ മൃഗങ്ങള്‍ നിറഞ്ഞ കാനന പാതയിലൂടെയുള്ള ഞങ്ങളുടെ സഞ്ചാരവും ക്ഷേത്രങ്ങളില്‍ അടിയ്ക്കടി ഉണ്ടാവുന്ന ബോംബ് ഭീഷണികളും ആവാം അവരുടെ മനസ്സിനെ ഉലച്ചത്‌.



"എരുമേലി പേട്ട തുള്ളും കന്നി അയ്യപ്പന്മാര്‍ ഞങ്ങള്‍ക്കൊരു ജാതി ഒരു മതം ഒരു ദൈവം...." മേലാസകലം ചായം പൂശി കാട്ടു ജാതിക്കാരുടെ വേഷ വിധാനത്തോടെ പക്ക മേള ക്കാരന്റെ വാദ്യത്തിന് ഒപ്പം ആനന്ദ നടനം ആടുമ്പോള്‍ (പേട്ട തുള്ളല്‍) ഉള്ളിന്റെ ഉള്ളിലെ അഹന്തയും തന്‍ പ്രമാണിത്വവും എല്ലാം അക്ഷരാര്‍ത്ഥത്തില്‍ എങ്ങോ പോയ് മറഞ്ഞിരുന്നു. ഇടുക്കിയിലെ പീരുമെടിനു അരികത്തുള്ള മുത്തവര്‍ കുന്നുകളില്‍ നിന്നും ഉത്ഭവിയ്ക്കുന്ന, ഏകദേശം തൊണ്ണൂറ്റി രണ്ടു കി.മി നീളമുള്ള മണിമലയാര്‍ , ഇങ്ങു എരുമേലി എത്തുമ്പോഴേയ്ക്കും മലിനീകരണം അതിന്‍റെ പാരമ്യതയില്‍ എത്തുന്നു. ആയിര കണക്കിന് അയ്യപ്പ ഭക്തന്മാരെ ദിനം പ്രതി സ്വീകരിയ്ക്കുന്ന എരുമേലി ബസ്സ് സ്റ്റേഷന്‍ ആകട്ടെ ദുര്‍ഗന്ധത്തിന്റെ പര്യായമായി നില കൊണ്ടു. കോടി കണക്കിന് രൂപയുടെ വരുമാനമുള്ള തിരുവിതാങ്കൂര്‍ ദേവസ്വം ബോര്‍ഡ് ബസ്സ് സ്റ്റേഷന്‍ പരിസരം വൃത്തി ആക്കാനോ എരുമേലി നദിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നത് ദൌര്‍ഭാഗ്യകരമാണ്.



എരുമേലി യ്ക്ക് ശേഷം നാലു കി.മീ. നടന്നാല്‍ പേരൂര്‍ തോടായി. ഇവിടിന്നങ്ങോട്ടു ശ്രീ അയ്യപ്പന്‍റെ പൂങ്കാവനമാണ്. ആനകളും പുലികളും മറ്റു വന്യ മൃഗങ്ങളും സ്വൈര വിഹാരം നടത്തുന്ന ഘോര വനം. നട്ടുച്ച നേരത്തും പ്രകാശം കടന്നു വരാന്‍ മടിയ്ക്കുന്ന ഇടുങ്ങിയ ഒറ്റയടി പാതയിലൂടെ ഉള്ള യാത്രയില്‍, പേരറിയാന്‍ പാടില്ലാത്ത പക്ഷി മൃഗ ആദികളുടെ അപരിചിതമായ കരച്ചില്‍ ശ്മശാന മൂകത യ്ക്ക് ശമനം വരുത്തി, ഭയാനകമായ അന്തരീക്ഷം സംജാതമാക്കി. ഓരോ കാട്ടരുവികള്‍ക്കും മുളന്ചെടി (ബാംബൂ) കള്‍ക്കും സമീപത്തായി കണ്ടു വന്ന ആവി പറക്കുന്ന ആന പിണ്ടങ്ങള്‍, കൂട്ടം തെറ്റി കാട്ടില്‍ അലയുന്ന ഒറ്റയാന്‍റെ ആപല്‍ക്കരമായ അദൃശ്യ സാന്നിധ്യം വിളിച്ചറിയിച്ചു. കാനന വാസാ... അയ്യപ്പാ... പമ്പാ വാസാ... ശരണം വിളിയുടെ ശബ്ദം സ്വാഭാവികമായും ഉയര്‍ന്നു.......



മഹിഷിയെ വധിയ്ക്കാന്‍ മണി കണ്ടനായി ജന്മമെടുത്ത സ്വ പുത്രന്‍റെ, മഹിഷി വധം നേരിട്ടു കാണാന്‍ ഇറങ്ങിയ പരമശിവന്‍, തന്‍റെ വാഹനമായ കാളയെ മരത്തില്‍ കെട്ടിയ സ്ഥലം പിന്നീട് കാളകെട്ടി എന്ന പേരില്‍ അറിയപ്പെട്ടു. വെടി വഴിപാടു പ്രധാന വരുമാന മായ കാളകെട്ടി ക്ഷേത്രത്തിന്റെ പ്രശാന്ത സുന്ദരമായ അന്തരീക്ഷം കുന്നും മലയും കയറി വരുന്ന അയ്യപ്പ ഭക്തര്‍ക്ക്‌ വിശ്രമിയ്ക്കാന്‍ പറ്റിയ ഒരു അതി മനോഹര മായ ഇടത്താവളം സൃഷ്ടിക്കുന്നു. കാളകെട്ടി താണ്ടി രണ്ടു കി.മീ. നടന്നാല്‍ പമ്പയുടെ കൈവഴി എന്നറിയപ്പെടുന്ന അഴുത നദി കാണാം. കാട്ടിലൂടെ ഒഴുകുന്ന നദി എന്ന ഒറ്റ കാരണം കൊണ്ടാവാം, അഴുതയിലെ വെള്ളം പൊതുവെ മലിന വിമുക്തം ആയിരുന്നു. കാട്ടിലെ അഴുതയില്‍ ആവോളം മുങ്ങി, കല്ലിടാം കുന്നില്‍ നിക്ഷേപിയ്ക്കാനുള്ള കല്ലുമെടുത്തു പൊങ്ങുമ്പോള്‍, നാട്ടിലെ എരുമേലി നദിയില്‍ പുലര്‍ച്ചെ മുങ്ങിയതിന്റെ പാപമെല്ലാം ഒഴുകി പോയിരിയ്ക്കണം. അഴുക്കു വിമുക്തമായ അഴുതയിലെ സ്നാനം പ്രദാനം ചെയ്ത നവോന്മേഷത്തില്‍, പൊതുവെ ക്ലേശകരമായ അഴുത കയറ്റം സ്വല്‍പ്പം അനായാസകരമായി അനുഭവപ്പെട്ടു. കല്ലിടാം കുന്നിലെ മഹിഷിയുടെ ജഡത്തില്‍ പ്രതീകാത്മകമായി കല്ലു നിക്ഷേപിച്ചു ഇഞ്ചി പാറക്കോട്ട, മുക്കുഴി വഴി കരിയിലാം തോടില്‍ രാത്രി വിശ്രമത്തിന് ഒരുക്കം കൂട്ടുമ്പോള്‍ പിറ്റേന്ന് നടത്തേണ്ട കരിമല കയറ്റവും അതിലും പ്രയാസമേറിയ കരിമല ഇറക്കവുമായിരുന്നു മനസ്സില്‍. "കരിമല കയറ്റം കഠിനം എന്നയ്യപ്പ " എന്ന മന്ത്ര ഉച്ചാരണത്തോടെ പിറ്റേന്ന് പുലര്‍ച്ചെ കൂരിരുട്ടിനെ ഭേദിച്ച് ഭയ ഭക്തിയോടെ തുടങ്ങിയ കാനന യാത്ര ഒമ്പത് മണിയോടെ പമ്പ എത്തിയതോടെ അവസാനിച്ചു.


ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന പമ്പ തീരത്ത് വെച്ചാണ്‌ കുഞ്ഞായ അയ്യപ്പനെ പന്തളം രാജാവ് കണ്ടു മുട്ടിയത്‌ എന്നാണ് പറയപ്പെടുന്നത്‌. സര്‍വ്വ പാപങ്ങളും കഴുകി കളയുന്ന പവിത്രമായ പമ്പാ നദി ലക്ഷോപ ലക്ഷം പൌര ബോധം നഷ്ടപെട്ട അയ്യപ്പ ഭക്തരുടെ വിഴുപ്പു ഭാണ്ഡം പേറുന്ന ഒരു അഴുക്കു ചാലായി രൂപാന്തരപ്പെട്ടിരിയ്ക്കുന്നു. ദര്‍ശനത്തിനു വരുന്ന അയ്യപ്പ ഭക്തര്‍ തങ്ങളുടെ ഉടുവസ്ത്രം പമ്പയില്‍ ഒഴുക്കണം എന്നുള്ള ഏതോ കുബുദ്ധികളുടെ അന്ധ വിശ്വാസത്തിനു പമ്പാ നദി ബലി ആടായി തീര്‍ന്നിരിയ്ക്കുന്നു. കോടികണക്കിന് രൂപയുടെ ചിലവുള്ള "ശബരിമല മാസ്റ്റര്‍ പ്ലാന്‍" പദ്ധതിയില്‍ പമ്പ മലിനമാക്കുന്ന ആധുനിക ഭക്തരെ നിഷ്കരുണം ശിക്ഷിയ്ക്കാനുള്ള വകുപ്പ് സൃഷ്ടിയ്ക്കെണ്ടിയിരിയ്ക്കുന്നു.


ദിനം പ്രതി ഏറി വരുന്ന ഭക്ത ജന പ്രവാഹം ശബരിമലയുടെ സുരക്ഷയ്ക്ക് ഒരു ഭീഷണി ആയി നില കൊള്ളവേ , പതിനെട്ടാം പടി ചവിട്ടി അയ്യപ്പ ദര്‍ശനം നടത്തി സായൂജ്യമടയുന്ന ഭക്തരെ സന്നിധാനത്ത് താമസിയ്ക്കാന്‍ അനുവദിയ്ക്കുന്നത് ഏത് വിശ്വാസത്തിന്റെ പുറത്താണെന്ന് മനസ്സിലാകുന്നില്ല. അരവണ, അപ്പം കൌണ്ടര്‍ വഴി അഭിഷേകം ചെയ്ത നെയ്യും വിതരണം നടത്തി ഭക്ത ജനങ്ങളെ മല കയറിയ ദിനം തന്നെ തിരിച്ചു പറഞ്ഞയയ്ക്കാനുള്ള ഒരു നൂതന മാസ്റ്റര്‍ പ്ലാന്‍ പ്രാബല്യത്തില്‍ വരുത്താന്‍ ക്രാന്ത ദര്‍ശി ആയ പ്രിയ്യപെട്ട നെയ്യഭിഷേക പ്രിയനേ , അവിടുന്ന് കനിയുമാറാകണം!

ശനിയാഴ്‌ച, നവംബർ 29, 2008

ബാഷ്പാഞ്ജലി



നിരപരാധികളെ നിഷ്ടുരം ചുട്ടുകൊല്ലുന്ന ഭ്രാന്തന്‍ വിശ്വാസ സംഹിത രാജ്യത്തിന്‍റെ ഉല്‍കൃഷ്ടമായ സുരക്ഷാ സേനയ്ക്ക് മുമ്പില്‍ തല്‍ക്കാലത്തെങ്കിലും ഗത്യന്തരമില്ലാതെ മുട്ട് മടക്കവേ, ഈ മഹാരാജ്യം മറ്റൊരു അഗ്നി പരീക്ഷ കൂടി അതിജീവിച്ചിരിയ്ക്കുന്നു. സംഭ്രമ- ഉദ്വേക ജനകമായ ഒരു ഹോളിവൂഡ്‌ ത്രില്ലര്‍ കണ്ട പോലത്തെ ആഹ്ലാദ തിമര്‍പ്പില്‍ നമ്മള്‍ നമ്മുടെ ജോലികളില്‍ വീണ്ടും മുഴുകി . ജീവിതം മുന്നോട്ടു തന്നെ നീങ്ങുകയാണ്, വിശിഷ്യാ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍. ഇലക്ട്രോണിക് മാധ്യമങ്ങള്‍ കഴിഞ്ഞ ഈ വാരം "അടിച്ച് പൊളിച്ചു" ആഘോഷിച്ചു. അവര്‍ മണ്ണില്‍ മലര്‍ന്നു കിടന്നും ചരിഞ്ഞു കിടന്നും കുനിഞ്ഞു നിന്നും വാര്‍ത്ത ആകുന്ന ചൂടപ്പം പ്രേക്ഷകന്‍ എന്ന കിങ്ങിനു പകര്‍ന്നു കൊടുക്കുവാന്‍ പരസ്പരം മത്സരിച്ചു. സി എസ് ടി റെയില്‍ നിലയത്തിലെ പ്ലാറ്റ് ഫോറത്തില്‍ വീണ വാര്‍ അറ്റ ചെരുപ്പിലെ ചുടു ചോര മുതല്‍ നൂറ്റി അഞ്ചു വര്‍ഷം പഴക്കം ഉള്ള താജ് ഹോട്ടലില്‍ പടരുന്ന അഗ്നി ജ്വാല വരെ അവര്‍ "ജീവനോടെ " (ലൈവ്) കാണിച്ചു, പ്രേക്ഷക ലക്ഷങ്ങളുടെ കണ്ണും കരളും കവര്‍ന്നു, " (ടി വി) പത്ര ധര്‍മം" നിര്‍വഹിച്ചു.


കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടയിലും "ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍" (പാര്‍ലിമെന്റരി) കമ്മിറ്റി മീറ്റിംഗ് കൂടാന്‍ താജ് ഹോട്ടല്‍ തിരെഞ്ഞെടുത്തതും പാവപ്പെട്ടവന്‍റെ ജനപ്രതിനിധി ഉള്‍പ്പെടെയുള്ള എം പി മാര്‍ ഭീകരന്മാരില്‍ നിന്നും രക്ഷപെട്ടതും നമ്മള്‍ ആശ്വാസത്തോടെ മനസ്സിലാക്കി. രാജ്യ സേവനം ജീവിത ചര്യ ആയി ഏറ്റെടുത്ത നാലാം കിട രാഷ്ട്രീയ നേതൃത്വം "Z" കാറ്റഗറി സുരക്ഷയുടെ പിന്‍ബലത്തില്‍ ദുരന്തത്തിന് കാരണമായി പരസ്പരം പഴി ചാരുന്നതും നമ്മള്‍ വേദനയോടെ നോക്കി കണ്ടു. ലോകത്തിന്‍റെ നാനാ തുറകളിലും പെട്ട വിദേശിയും സ്വദേശിയും സുരക്ഷാ സൈനികരും നക്ഷത്ര ഹോട്ടലിലെ വിവിധ ലോബികളില്‍ നിന്നും നക്ഷത്രം കണക്കെ അടര്‍ന്നു വീഴുന്നത് നമ്മള്‍ നടുക്കത്തോടെ ദര്‍ശിച്ചു . മരിച്ചു വീഴുന്ന വ്യക്തി മഹാരാഷ്ട്രകാരനാണോ, വടക്കനാണോ, തെക്കനാണോ, തെക്കു കിഴക്കനാണോ എന്നൊന്നും പക്ഷെ ആരും പറഞ്ഞു കേട്ടില്ല. അച്ഛന്‍റെ ജഡത്തില്‍, ഭര്‍ത്താവിന്റെ ചലനമറ്റ ശരീരത്തില്‍, സഹോദരന്റെ മൃത ദേഹത്തില്‍ വീണുരുളുന്ന മകനും, ഭാര്യയ്ക്കും സഹോദരിയ്ക്കും അണ പൊട്ടി ഒഴുകിയ ദുഖത്തിന് ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലായിരുന്നു.
രാജ്യത്തിന്‌ വേണ്ടി വീരചരമം പ്രാപിച്ച ധീര രക്ത സാക്ഷികളെ! നിങ്ങളുടെ ബലി കുടീരങ്ങളില്‍ ഞങ്ങള്‍ സിന്ദൂര മാലകള്‍ ചാര്‍ത്തി, ഞങ്ങളുടെ രാജ്യ സ്നേഹം പ്രകടിപ്പിയ്ക്കും . നിങ്ങളുടെ അര്‍ദ്ധ - പൂര്‍ണ കായ പ്രതിമകള്‍ നാല്‍ക്കവല തോറും പ്രതിഷ്ടിച്ചു നിങ്ങളുടെ രക്ത സാക്ഷിത്വം ഞങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു, നിങ്ങളുടെ പാവന സ്മരണയ്ക്ക് മുമ്പില്‍ അശ്രു പുഷ്പങ്ങള്‍ അര്‍പ്പിയ്ക്കും. നിങ്ങള്‍ ചിന്തിയ ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉണരുന്നു എന്ന് ഞങ്ങള്‍ ഉച്ചൈസ്തരം ഉധ്ഘോഷിയ്ക്കും . കാരണം ഞങ്ങള്‍ക്ക് ഇനിയും നിങ്ങളെ ആവശ്യമുണ്ട്. ഞങ്ങള്‍ക്ക് ജീവിയ്ക്കണം, ജീവിതം ആസ്വദിയ്ക്കണം, ആഘോഷിയ്ക്കണം - നിങ്ങളില്ലാതെ എന്താഘോഷം! അന്തിമാഭിവാദനങ്ങള്‍!

വ്യാഴാഴ്‌ച, നവംബർ 06, 2008

ദി റോഡ് നോട്ട് ടേക്കന്‍



"എന്തിന്നധീരത? ഇപ്പോള്‍ തുടങ്ങുവിന്‍ , എല്ലാം നിങ്ങള്‍ പഠിയ്ക്കേണം, തയ്യാറാകണമിപ്പോള്‍ തന്നെ, ആജ്ഞാ ശക്തിയായ് മാറീടാന്‍ ................"പട്ടിണി ആയ മനുഷ്യാ നീ പുസ്തകം കൈയ്യിലെടുത്തോളൂ ..................."

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി അഞ്ചു കാലഘട്ടം. പരിഷത്തിന്റെ ശാസ്ത്ര കലാ ജാഥകള്‍ കലായങ്ങളെ പ്രകമ്പനം കൊള്ളിച്ചു മുന്നേറുന്നു. പൊതുവെ പഠനത്തില്‍ മോശമായിരുന്ന വിദ്യാര്‍ത്ഥികളെ പരിഷത്തിന്റെ മുദ്രാവാക്യങ്ങള്‍ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പുസ്തക പുഴുക്കളെയും രാഷ്രീയത്തിന്റെ ബാലപാഠം പോലുമറിയാത്ത നല്ലൊരു ശതമാനം ആവറേജ് വിദ്യാര്‍ത്ഥികളെയും ഇടതു പ്രത്യയ ശാസ്ത്രത്തോട്‌ അടുക്കാന്‍ ശാസ്ത്ര സാഹിത്യ പരിക്ഷത്തിന്റെ ഇത്തരം കലാപ്രകടനങ്ങള്‍ വളരെ അധികം പ്രയോജനപ്പെട്ടു.

മുന്‍ ജന്മ സുകൃതമോ ഈ ജന്മ സുകൃതമോ അയ്യപ്പ സ്വാമിയുടെ അനുഗ്രഹമോ എന്താണെന്നറിയില്ല പരിഷത്തിന്റെ പ്രചാര തന്ത്രങ്ങളെ അതിജീവിയ്ക്കാനും കാമ്പസ് ജീവിതം എന്നാല്‍ മുഷ്ടി ചുരുട്ടി ശൂന്യതയില്‍ പ്രഹരിയ്ക്കല് മാത്രമല്ലെന്ന് മനസ്സിലാകുവാനും ഉള്ള വിവേകം ഞങ്ങളിലെ ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ താടി വെച്ച നേതാക്കന്മാരുടെ തീപ്പൊരി പ്രസംഗത്തിലും കൂടുതല്‍ താല്‍പ്പര്യം ഞങ്ങള്‍ക്ക് കോളേജിന് ഒരു കി. മീ അകലെയുള്ള കള്ള് ഷാപ്പിലെ കാട- കള്ള് സേവയിലായിരുന്നു. എത്ര മനോഹരമായിരുന്നു ആ നല്ല ഇന്നലെകള്‍! "ദ പാത്ത് ഓഫ് എ പ്രോജെക്ടില്‍ ഈസ് എ പരാബോള"!. ഇന്നും അന്നും തലയില്‍ കയറാത്ത ഭൌതിക ശാസ്ത്രത്തിന്‍റെ നൂലാമാലകളിലെയ്ക്ക് ഊര്‍ന്നിറങ്ങുന്ന പ്രൊഫസര്‍ സദാനന്ദനും ഇന്റെഗ്രേഷന്‍, ഫങ്ങ്ഷന്‍ ഇത്യാദി പദങ്ങള്‍ക്കു നമ്മള്‍ വിചാരിച്ച അര്‍ത്ഥങ്ങള്‍ മാത്രമല്ല ഉള്ളതെന്ന് പഠിപ്പിയ്ക്കാന്‍ പാടുപെട്ട കാല്‍ക്കുലസ് പ്രൊഫസര്‍ സുലോചനയും ആയിരുന്നു അന്നത്തെ ഞങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ മുഖ്യ വില്ലന്‍ കഥാ പാത്രങ്ങള്‍. രാഷ്ട്രീയ പ്രബുദ്ധത തലയ്ക്കു പിടിച്ചു ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് സമര കാഹളം നടത്തുന്ന നേതാക്കന്മാരോട് ഞങ്ങള്‍ക്ക് അതിര് കവിഞ്ഞ ഇഷ്ടമായിരുന്നു. ചൊവ്വ ആഴ്ചയിലേയും വെള്ളി ആഴ്ചയിലേയും രണ്ടാമത്തെ പീരീഡ്‌ കഴിഞ്ഞുള്ള സ്വയം പ്രഖ്യാപിയ്ക്കുന്ന അവധികളും വിദ്യാര്ത്ഥി നേതൃത്വം കനിഞ്ഞു നല്കുന്ന അവധികളും മാത്രമായിരുന്നല്ലോ ആകെയുള്ള കൈമുതല്‍!.

ഗോവിന്ദാപുരം- തൃശൂര്‍ റൂട്ടിലൂടെ ഇഴഞ്ഞു നീങ്ങുന്ന "എന്‍ ടി പി" ബസ്സിലെ വയസ്സനായ ഡ്രൈവറെ പ്രാകി തമിഴനായ കണ്ടക്ടരുമായി സി ടി യ്ക്ക് വേണ്ടി (കണ്‍സ ഷന്‍ ടിക്കറ്റ്) വഴക്കിട്ടു ടൌണിലെ സിനിമ കൊട്ടകയിലെതുമ്പോഴെയ്ക്കും ഉച്ച പടം തുടങ്ങി കാണും. ഭാഗ്യവശാല്‍ കെ എസ് ഗോപാലകൃഷ്ണന്റെ കാനന സുന്ദരി ആയാലും ബ്രുസ് ലീ യുടെ എന്റര്‍ ദ ഡ്രാഗണ്‍ ആയാലും സിനിമയുടെ ആദ്യത്തെ പത്തു മിനിട്ട് ന്യൂസിനുള്ളത് ആയിരുന്നു. സ്വര്‍ണ കടകളും തുണി കടകളും നാമ മാത്രമായിരുന്ന ആ നാളുകളില്‍ ദേശ സ്നേഹത്തെ കുറിച്ചും സ്വാതന്ത്ര്യ സമരത്തെ കുറിച്ചും ജനങ്ങള്‍ക്ക്‌ ബോധവല്‍ക്കരണം നടത്താന്‍ പത്തു പതിനഞ്ചു മിനിട്ട് സിനിമ തീയേറ്റര്‍ ഉപയോഗപ്പെടുത്തിയ "കാലഹരണപ്പെട്ട പുണ്യ വാളന്‍" മാരായ സിനിമ നിര്‍മിതാക്കളെ/തീയേറ്റര്‍ ഉടമകളെ നിങ്ങളുടെ രാജ്യ സ്നേഹത്തിനു മുമ്പില്‍ ഒരു തുള്ളി കണ്ണീര്‍ ഇപ്പോഴെങ്കിലും പൊഴിയ്ക്കട്ടെ!

കലാലയങ്ങള്‍ എത്ര മാത്രം രാഷ്ട്രീയ-വര്‍ഗീയ വല്ക്കരിയ്ക്കപ്പെട്ടു എന്നതിന് മദ്രാസ് ലോ കോളേജിലെ നവംബര്‍ പന്ത്രണ്ടാം തിയതിയിലെ സംഭവം ഉത്തമ ദൃഷ്ടാന്തം ആയിരിയ്ക്കെ, ചുവപ്പും ഖദറും കാഷായവും പച്ചയും സ്വന്തം ഇസങ്ങളെ പരിപോഷിയ്ക്കാന്‍ രക്ത കുരുതി നടത്തി മനുഷ്യ മൃഗങ്ങള്‍ ആയി അധപതിയ്ക്കവേ, അവയില്‍ നിന്നെല്ലാം അകന്നു, അപരന്നു സുഖം കൊടുത്തില്ലെങ്കിലും ദുഃഖം കൊടുക്കാതെ, ഒരു കോപ്പ കള്ളിലും കപ്പയിലും കുറച്ചു മദാലസ സിനിമകളിലും കലാലയ ജീവിതം അവസാനിപ്പിയ്ക്കുന്ന വിദ്യാര്‍ത്ഥി സമൂഹമേ നിങ്ങള്‍ നിങ്ങളുടേതായ ലോകത്ത് വിഹരിയ്ക്കുക, നിങ്ങളുടെ നിഷ്കളങ്കമായ ഇളം മനസ്സുകളില്‍ വിദ്വേഷത്തിന്റെ, വിപ്ലവത്തിന്റെ, വര്‍ഗീയതയുടെ വിഷ വിത്തുകള്‍ പാകാന്‍ ഒരു പ്രത്യയ ശാസ്ത്രത്തിനും ഇടം കൊടുക്കാതിരിയ്ക്കുക.
പട്ടിണി മൂലം, പരിഷത്തിന്റെ മഹദ് വചനങ്ങളില്‍ ആകൃഷ്ടനായി, പുസ്തകം കൈയ്യില്‍ എടുത്തിരുന്നെന്കില്‍ ഈയുള്ളവന്‍ പോക്കെറ്റില്‍ ഒരു ബിരുദവുമായി ഏതെങ്കിലും ഒരു പ്രത്യയ ശാസ്ത്രത്തിന്റെ മണ്ഡലം/ബ്രാഞ്ച് കമ്മറ്റി ലേബലില്‍ ആണവ ഊര്‍ജ്ജതിനെതിരെ പട നയിച്ചേനെ! പഠിയ്ക്കാതെ, പോരാടാതെ (പഠിയ്ക്കുക, പോരാടുക! - എസ് എഫ് ഐ മുദ്രാവാക്യം) തക്ക സമയത്തു ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു യാത്രാമൊഴി ചൊല്ലിയത് കാരണം, ഇന്നു ആണവ ഊര്‍ജ്ജ വകുപ്പില്‍ തന്നെ തൊഴിലുമായി പോക്കറ്റില്‍ ബിരുദം ഇല്ലെങ്കിലും ജീവിയ്ക്കുന്നു. ദൈവത്തിനു സ്തുതി!