
വെള്ളിയാഴ്‌ച, ജനുവരി 23, 2009
എന്‍റെ പ്രശസ്ത്യന്വേഷണ പരീക്ഷണങ്ങള്‍

ശനിയാഴ്‌ച, ജനുവരി 17, 2009
സാറോപദേശം
ഈയുള്ളവന്‍ എന്നാ ചെയ്യാനാ സാറാമ്മ ഏടത്തി? എല്ലാം ആ കണക്കു പിള്ള പ്രൈവാകു ചേട്ടന്‍റെ വേലത്തരം അല്ലാരുന്നോ? സത്യപാലന് എട്ടായിരം കോടി രൂപ വിറ്റു വരവുള്ള കമ്പനിയുണ്ട്, അമേരിയ്ക്കയിലും യുറോപ്പിലും ആയി പത്തമ്പത് ഓഫീസുകളുണ്ട്, അമ്പതിനായിരത്തോളം ജോലിക്കാരുണ്ട്........... എരണം കെട്ട പ്രൈവാകുവിനെ വിശ്വസിയ്ക്കാന്‍ കൊള്ളില്ല എന്ന് ഇപ്പോഴല്ലേ അറിഞ്ഞത്?
ഇതിയാനോട് ഞാനപ്പോഴേ പറഞ്ഞതാ സത്യപാലനെ പറ്റി ഒന്നു രണ്ടു പേരോട് കൂടെ ചോദിച്ചിട്ട് പോരായിരുന്നോ ഉറപ്പിയ്ക്കാന്‍ എന്ന്. ങൂ ഹൂ ! ഈ ഉള്ളവള് പറയുന്നതു അല്ലെങ്കില്‍ എപ്പോഴാ ഇതിയാന്‍ കേക്കുന്നത്? പെണ്ണുങ്ങള്‍ അടുക്കള ഭരിച്ചാല്‍ മതി എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തായി?
എല്ലാം നമ്മുടെ വിധി എന്നങ്ങോട്ടു കരുതിയാല്‍ മതി ഇന്‍റെ സാറമ്മോ ! സത്യപാലന്‍ ഇപ്പോഴെങ്കിലും സത്യം പറഞ്ഞല്ലോ എന്നോര്‍ത്ത് സമാധാനിക്യാ. മൂപ്പിലാന്‍ ഒരു നാലഞ്ച് കൊല്ലം കൂടി പത്തു കോടി ഇരുപതു കോടി എന്നൊക്കെ പറഞ്ഞു ഒടുവില്‍ കൈ മലര്‍ത്തി ഇരുന്നെങ്കിലോ? സ്ഥിതി ഇതിലും വഷള് ആവില്ലയിരുന്നോ? വേളാങ്കണ്ണി മാതാവ് കാത്തൂന്നു അങ്ങട്ട് വിചാരിയ്ക്ക്യ, അത് ന്നെ.
ബുധനാഴ്‌ച, ജനുവരി 07, 2009
"മാന്ദ്യ" വിചാരം
ആഗോള തലത്തില്‍ മാന്ദ്യം ആണത്രേ! കമ്പനികള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു, ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നു, നിര്‍ബന്ധ അവധി എടുക്കാന്‍ പ്രേരിപ്പിയ്ക്കുന്നു. അമേരിയ്ക്കയില്‍ ബാങ്കുകളെല്ലാം പൊളിഞ്ഞു കുത്ത് പാള എടുത്തു പോലും. അമേരിയ്ക്കയില്‍ തുടങ്ങിയ മാന്ദ്യം യൂറോപ്പ് വഴി ഗള്‍ഫ് രാജ്യങ്ങള്‍ വഴി ഇങ്ങു ഡല്‍ഹിയിലും ബംഗ്ലോരിലും മുംബയിലും ചെന്നയിലും എത്തി എന്നൊക്കെ ഏതൊക്കെയോ വിവര ദോഷികള്‍ പറഞ്ഞു നടക്കുന്നുണ്ട്. ആദ്യമൊക്കെ കരുതിയത് ഈ മാന്ദ്യം എന്നാല്‍ പക്ഷി പ്പനി പോലത്തെ ഒരു അസുഖമായിരിയ്ക്കുമെന്നാണ്. ഉള്ളിന്റെ ഉള്ളില്‍ വാസ്തവത്തില്‍ സന്തോഷമായിരുന്നു. കഴിഞ്ഞ പക്ഷിപ്പനി സമയത്തു നാമയ്ക്കലിലെ കോഴികടകളിലെ കോഴികളെല്ലാം ചാവാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ മുട്ട ഒന്നു ഇരുപതു പൈസയ്ക്ക് കിട്ടിയിരുന്നു. ഒരു കിലോ കോഴി പത്തു രൂപയും. ഒരാഴ്ച കുശാലായിരുന്നു. കോഴിയും കള്ളും കുറെ അകത്തു പോയി. പക്ഷി പ്പനി കുറെ കാലം കൂടി നീണ്ടുപോകണമേ എന്ന് ആത്മാര്‍ഥമായും ആഗ്രഹിച്ചു. ഈ കോഴികളെ പോലെ ആടിനും പച്ചക്കറികള്‍ക്കും എന്താണാവോ ഒരു പനിയും വരാത്തത്? ഓ സോറി! നമ്മള്‍ പറഞ്ഞു വന്നത് മാന്ദ്യത്തെ കുറിച്ചായിരുന്നല്ലോ?
ഉര്‍വ്വശി ശാപം ഉപകാരം എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്. ഒരു "പട്ടി" പോലും തിരിഞ്ഞു നോക്കാത്ത ഇനം ആയിരുന്നു ഈ പാവത്താന്‍. പെട്ടന്നൊരു സുപ്രഭാതത്തില്‍ മൂപ്പിലാന്റെ ഡിമാണ്ട് ഗ്രാഫ് മേല്പോട്ട് ഒറ്റ കയറ്റമായിരുന്നു, ഓഹരി ചന്തയിലെ സൂചിക പോലെ. സ്വതവേ തലയ്ക്കു നല്ല ഭാരമായിരുന്നു. "മാന്ദ്യ" ശേഷം തലക്കനം ഒരു പത്തു കിലോ കൂടി. അമ്പതു പവനും ആള്‍ട്ടോ കാറും ആയിരുന്നു തലേന്ന് വരെ "ചെക്കനെ" കാണാന്‍ വന്നവരോട് തന്തപ്പടി പറഞ്ഞിരുന്നത്. നൂറു പവനും ഫോര്‍ഡ് ഐകോണും എന്ന് അതെ തന്ത തന്നെ മാറ്റി പറഞ്ഞതു "മാന്ദ്യം ഇഫക്ട്" എന്ന് നാട്ടു വര്‍ത്തമാനം. ഐ ടി ലോകത്തെ ബാല ഭാസ്കരന്മാര്‍ പിങ്ക് സ്ലിപ്പും സുവര്‍ണ ഹസ്ത ദാനവും (ഗോള്‍ഡന്‍ ഹാന്‍ഡ് ഷേക്ക്) ആയി പൊറുതി മുട്ടുമ്പോള്‍, ആറാം ശമ്പള കമ്മീഷന്റെ അവസാന ഗടു എങ്ങനെ ചിലവഴിയ്ക്കണമെന്ന ആശയ കുഴപ്പത്തിലാണ് സര്ക്കാരിന്റെ വിനീത ഭൃത്യന്‍. ഭാരിച്ച ഉത്തരവാദിത്വം ആണ് ഈയിടെ ആയി സര്‍ക്കാര്‍ മൂപ്പരുടെ തലയില്‍ കെട്ടി വെയ്ക്കുന്നത്. അരാജകപ്പെട്ടുകിടക്കുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് പോയി ഡെവലപ്പ് ചെയ്തു വരാന്‍ ആദ്യം ഉത്തരവ് കിട്ടി. കഷ്ടപ്പെട്ട് വിമാനത്തിലൊക്കെ കയറി അവിടെ എത്തി ഒരു മാതിരി "വികസനം" ഒക്കെ നടത്തി തിരിച്ചു ജോലിയ്ക്ക് കയറി ഓഫീസില്‍ കഠിന അദ്വാനം ചെയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ ആണ് സര്‍ക്കാരിന്റെ അടുത്ത അശരീരി " അല്ലയോ സര്‍ക്കാര്‍ സേവക! നീ അങ്ങ് ഭാരതത്തിന്റെ വടക്കു കിഴക്ക് മേഖല സന്ദര്‍ശിയ്ക്കുക, വികസനം എന്തെന്നറിയാത്ത ആ ദരിദ്ര സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മുഖ്യ ധാരയിലെയ്ക്ക് ഉയര്‍ത്തി കൊണ്ടു വരിക, നിനക്കു എല്ലാ മംഗളങ്ങളും!" എന്ത് ചെയ്യാനാണ് ദൈവമേ? സര്‍ക്കാര്‍ ഉത്തരവ് നിരസിയ്ക്കാനൊക്കുമൊ ? പോവുക തന്നെ. പ്രയാസപ്പെട്ടു എണിപ്പടി വഴി വിമാനം കയറി വടക്ക് കിഴക്ക് എത്തി തെക്കു വടക്കു അലഞ്ഞു വികസിപ്പിച്ചു വികസിപ്പിച്ചു ഒരു കണക്കിന് തിരികെ എത്തി. സിക്കിം മസ്ക്കിന്റെ ഒരു മുഴു കുപ്പി ഒന്നങ്ങനെ വാങ്ങി, നൂറ്റി ഇരുപതു രൂപ എണ്ണി കൊടുത്തിട്ട് മനസ്സില്‍ പറഞ്ഞു: വികസിയ്ക്കൂ സംസ്ഥാനമേ പ്ലീസ്....... നൂറ്റി ഇരുപതു കോടി രൂപ ചിലവില്‍ ഗങ്ങ്ടോക്കില്‍ വിമാനത്താവളം വരുന്നുന്നുണ്ട് എന്ന് ഈയിടെ പത്രത്തില്‍ കണ്ടു . ത്രീ ചിയേര്‍സ് ടു സിക്കിം മസ്ക്! ഈ മാന്ദ്യം സിംഗ പൂരിനെയും തായ് ലന്റിനെയും ബാധിയ്ക്കുമോ എന്നാണിപ്പോഴത്തെ പേടി. അവിടെയും "വികസിപ്പിയ്ക്കാന്‍" ഇനി അങ്ങോട്ട് കെട്ടി കെട്ടിയ്ക്കുമോ ഈയുള്ളവനെ? ഈ സര്‍ക്കാരിനെ കൊണ്ടു തോറ്റു.
തിങ്കളാഴ്‌ച, ഡിസംബർ 29, 2008
രണ്ടായിരത്തി എട്ട് - ഒരു തിരിഞ്ഞു നോട്ടം.

സാധാരണക്കാരന്‍റെ "സ്വന്തമായൊരു കാറ്" എന്ന സ്വപ്നം സാക്ഷാല്‍ക്കരിയ്ക്കുവാനായി, രത്തന്‍ ടാറ്റ എന്ന വ്യവസായ രാജാവ് രണ്ടായിരത്തി എട്ടു ജനുവരിയില്‍, കൊട്ടും കുരവയോടും തുടങ്ങിയ "നാനോ" പ്രൊജക്റ്റ് എന്ന പളുങ്ക് പാത്രം, രാഷ്ട്രീയ മേലാളന്മാരുടെ ഇച്ഛാശക്തിയ്ക്ക് മുമ്പില്‍ വീണു ഉടയുന്നതിനു ഈ വര്‍ഷം മൂക സാക്ഷി ആയി. നാടിന്‍റെ അഭിവൃദ്ധിയ്ക്ക് വിദേശ മൂലധനം അത്യാവശ്യമാണെന്നും സോഷ്യലിസം ഇന്ത്യന്‍ ചുറ്റുപാടില്‍ സാധ്യമല്ലെന്നും ഉള്ള വിപ്ലവാച്ചര്യന് സ: ജ്യോതി ബസുവിന്‍റെ വെളിപ്പെടുത്തല്‍, പുതു വര്‍ഷ പുലരിയിലെ പ്രധാന വാര്‍ത്ത ആയിരുന്നു. പാവപ്പെട്ടവനെ ചവിട്ടി മെതിച്ചുകൊണ്ടുള്ള വികസന കാഴ്ച്ചപാടിനെതിരെ ബംഗാളി സാഹിത്യകാരി മഹേശ്വതാ ദേവി സംസാരിച്ചതും കേരളത്തിലെ സാംസ്കാരിക നായകര്‍ക്കെതിരെ രോഷം കൊണ്ടതും, സുകുമാര്‍ അഴിക്കോട് "സംസ്കാര സാഹിതി" യുടെ പുരസ്കാരം തമസ്കരിച്ചതും രണ്ടായിരത്തി എട്ടിലെ ചരിത്രമായി.
ഏറ്റവും കൂടുതല്‍ കുറ്റ കൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം കേരളം ആണെന്നുള്ള നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ യുടെ റിപ്പോര്‍ട്ടിന് സാക്ഷി പത്രം എന്നോണം, കണ്നുരിലും കൊടുങ്ങല്ലൂരിലും ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍ സാക്ഷര കേരളത്തിന്‍റെ യശസ്സിനു ഒട്ടൊന്നുമല്ല കളങ്കം ചാര്‍ത്തിയത്.
സങ്കുചിത ജാതി-മത ചട്ടകൂട്ടില്‍ നിന്നും വിഭിന്നമായി ചിന്തിയ്ക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്, പരിഷ്കൃത പഠന രീതി അവലംബിയ്ക്കാന്‍ ശ്രമിച്ച ഒരു സര്‍ക്കാരിനെ പ്രതി കൂട്ടില്‍ കയറ്റി, "ജീവനില്ലാത്ത മതം" ഉണ്ടാക്കാന്‍ ക്രൈസ്തവ സഭയും പ്രതിപക്ഷ സമൂഹവും ഒത്തു ചേര്ന്നു, തെരുവില്‍ കാഹളം മുഴക്കിയതും നമ്മള്‍ ഈ വര്‍ഷം കണ്ടു. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യമായ വിദ്യാഭ്യാസ മേഖല പരിഷ്കരിയ്ക്കാനായി, സര്‍ക്കാര്‍ കൊണ്ടു വന്ന ആത്മാര്‍ത്ഥ ശ്രമങ്ങള്‍ പ്രബലമായ സഭയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് മുന്‍പില്‍ ഫലം കാണാതെ പോയി. സിസ്റ്റര്‍ അഭയ വധ കേസില്‍, കന്യാസ്ത്രീകളുടെ പ്രായത്തെ സംബന്ധിച്ച് വനിതാ കമ്മീഷന്‍ നടത്തിയ പരാമര്‍ശത്തില്‍, സഭ സ്വീകരിച്ച നിലപാട്, ഇതു വരെ പരിപാവനമെന്നു ശുദ്ധ മനസ്കര്‍ കരുതിയിരുന്ന വിശ്വാസ പ്രമാണങ്ങളെ തുരങ്കം വെയ്ക്കുന്നവ ആയിരുന്നു. ക്ലസ്റ്റെര്‍ പരിശീലനവുമായി ബന്ധപ്പെട്ട് ഉണ്ടായ കശപിശയില്‍ ഒരു സ്കൂള്‍ ഹെഡ് മാസ്റ്റര്‍ നരാധമന്‍ മാരാല്‍ നിഷ്കരുണം വധിയ്ക്കപ്പെട്ടതും രണ്ടായിരത്തി എട്ടിലെ കറുത്ത ഏടായി അവശേഷിയ്ക്കുന്നു.
പി കൃഷ്ണപിള്ളയുടെയും എകെ ജിയുടെയും ഇ എം എസ്സിന്റേയും അനുയായികളുടെ കൈകളില്‍, പാവപ്പെട്ടവന്‍റെ ആശാകേന്ദ്രമായി വര്‍ത്തിച്ച വിപ്ലവ പാര്‍ട്ടി, ഗ്രൂപ്പുകളിയുടെ കൂത്തരങ്ങായി അധപ്പതിച്ചതും കേരളം കണ്ടറിഞ്ഞു. റിയല്‍ എസ്റ്റേറ്റ് - ഭൂ ഉടമകള്‍ക്കെതിരെ സത്യസന്ധമായി പട നയിച്ച ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ ഗ്രൂപ്പ് കളി യ്ക്ക് ബലിയാട് ആയതിനും കേരള ജനത നിര്‍ലജ്ജം സാക്ഷ്യം വഹിച്ചു.
നീതി നിഷേധത്തിന്റെയും പട്ടിണിയുടെയും ഉപോല്‍പ്പന്നമായ തീവ്ര വാദം കേരളത്തിലും വേര് പിടിയ്ക്കുന്നു എന്ന് ഞെട്ടലോടെ നമ്മള്‍ മനസ്സിലാക്കി. ഒമ്പത്/പതിനൊന്നിന്റെ രണ്ടാം ഭാഗം ഇരുപത്തി ആറ്/പതിനൊന്നിനു മുംബൈ താജ് ഹോട്ടല്‍ കേന്ദ്രമാക്കി അരങ്ങേറിയപ്പോള്‍ അതിര്‍ത്തി കടന്നുള്ള ഭീകര ആക്രമണങ്ങളുടെ തീവ്രത നമ്മള്‍ നേരിട്ടനുഭവിച്ചു. ഭീകരരെ സ്വന്തം ജീവന്‍ ത്യജിച്ചു തുരത്തിയ ധീരന്മാരേ നമ്മള്‍ ശ്വാന പ്രയോഗം നടത്തി അനുമോദിച്ചു/അവഹേളിച്ചു.
ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ആഗോള ഒറ്റപെടലില്‍ നിന്നും കരകയറ്റാനായി പ്രധാന മന്ത്രി അമേരിയ്ക്കയുമായി ഉണ്ടാക്കിയ ആണവ കരാര്‍ രണ്ടായിരത്തി എട്ടില്‍ നിറഞ്ഞു നിന്ന വാര്ത്ത ആയിരുന്നു. സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാ സമരത്തിലെര്‍പ്പെട്ട ഇടതു പക്ഷം തങ്ങളുടെ "ചരിത്രപരമായ അബദ്ധം" പിന്തുണ പിന്‍ വലിച്ചതിലൂടെ ആവര്‍ത്തിച്ചു. കേന്ദ്ര വിരുദ്ധ സമരം മറന്നു പോയ സംസ്ഥാന ഭരണ നേതൃത്വം പെട്ടെന്നൊരു സുപ്രഭാതത്തില്‍ പാര്‍ലിമെന്റിനു മുമ്പില്‍ മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉപവാസം അനുഷ്ടിച്ചു ഗാന്ധിയന്‍ സമരങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു.
ഐ എസ്ആര്‍ ഓ യുടെ വിജയകരമായ ചന്ദ്രയാന്‍ ദൌത്യം, ബിജിംഗ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര നേടിയ വിജയം, അമേരിയ്ക്കയില്‍ ബാരക്ക് ഒബാമ ഹുസൈന്‍ നേടിയ ഐതിഹാസിക വിജയം ഇവയ്ക്കൊപ്പം ഇറാഖില്‍ പര്യടനത്തിനിടയില്‍ ജോര്‍ജ് ബുഷ് ഏറ്റു വാങ്ങിയ പാദുകവര്‍ഷവും രണ്ടായിരത്തി എട്ടിനെ അവിസ്മരണീയമാക്കി.
പദ്മ ശ്രീ ഭരത് മോഹന്‍ലാല്‍ ലെഫ്ടനെന്റ്റ് കേണല്‍ ആയതും പദ്മശ്രീ ഭരത് മമ്മൂട്ടി അഡ്വക്കേറ്റ് ഡോക്ടര്‍ മേജര്‍ ജനറല്‍ ആകാതിരുന്നതും രണ്ടായിരത്തി എട്ടിലെ തമാശ മാത്രം. സന്തോഷ് മാധവന്മാരുടെയും ഹിമവല്‍ ഭദ്ര ആനന്ദന്‍ മാരുടെയും വിശ്വ ചൈതന്യ ആനന്ദന്മാരുടെയും മായാ ലീലാ വിലാസങ്ങളില്‍ ആകൃഷ്ടരായ ഒട്ടേറെ ലോല ഹൃദയരായ നാരീ ജനങ്ങളുടെ പീഡന ത്തിന്റെ ചരിത്രം കൂടി രണ്ടായിരത്തി എട്ടിന് അവകാശപെട്ടതാണ്. "യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്ര ദേവത" (സ്ത്രീകള്‍ എവിടെയെല്ലാം പൂജിയ്ക്കപ്പെടുന്നുവോ, അവിടെ ദൈവം കുടി കൊള്ളുന്നു.).
എവിടെ സ്ത്രീ കൂടുതലായി പീഡനത്തിനു വിധേയ ആകുന്നുവോ, അവിടം "ദൈവത്തിന്റെ സ്വന്തം നാടെന്ന്" അറിയപ്പെടുന്നു. വിട! മൈ ഡിയര്‍ രണ്ടായിരത്തി എട്ടേ!
ശനിയാഴ്‌ച, ഡിസംബർ 06, 2008
പമ്പ അശാന്തമായി ഒഴുകുന്നു.

ശനിയാഴ്‌ച, നവംബർ 29, 2008
ബാഷ്പാഞ്ജലി

വ്യാഴാഴ്‌ച, നവംബർ 06, 2008
ദി റോഡ് നോട്ട് ടേക്കന്‍
