ശനിയാഴ്‌ച, സെപ്റ്റംബർ 19, 2009

മൂന്നാമത്തെ പെഗ്

"എടോ, തണ്ണി പാര്ട്ടി രാത്രി എട്ടു മണിയ്ക്കാണ്. എന്റെ വീട്ടിന്റെ ടെറസ്സില്‍ തന്നെ. ഇനി മറന്നു പോയി എന്ന് പറയരുത്." കൂട്ടുകാരന്‍ ഒരിയ്ക്കല്‍ കൂടി ഓര്മ പെടുത്തി. തണ്ണി പാര്ട്ടി മറക്കുകയോ, അതും ഞാന്‍. അതിന് ഇനി നാലു ജന്മം ജനിയ്ക്കണം. "എട്ടേ ഒന്നിന് ഞാന്‍ തന്റെ വീടിന്റെ ടെറസ്സില്‍ ഉണ്ടാവും. യു ഡോണ്ട് വറി മൈ ഡിയര്‍! "

ഏകദേശം രണ്ടാഴ്ച മുന്പ് ഉറ്റ സുഹൃത്തിന്റെ ദാരുണമായ അന്ത്യത്തിന് ശേഷം വാരാന്ത്യ മദ്യപാനത്തിന് ഒരു താത്കാലിക വെടി നിര്‍ത്തല്‍ ഏര്‍പ്പെടുത്തി ഇരിയ്ക്കുക ആയിരുന്നു. അമിതമായി മദ്യം കഴിച്ചു രാത്രി ബൈക്കില്‍ യാത്ര ചെയ്യവേ ഹൈ വേ യിലെ വാഹന അപകടത്തില്‍ രക്തത്തില്‍ കുളിച്ചു കിടന്ന പ്രിയ തോഴനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തതിന്റെ നാലാം നാള്‍ പുലര്‍ച്ചെ മരണം കീഴടക്കുക ആയിരുന്നു. കൂട്ടുകാരന്റെ അപ്രതീക്ഷിതമായ വിട വാങ്ങല്‍ ഞങ്ങളുടെ കുടി കമ്പനിയെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കി. തന്റെ അന്ത്യ നിമിഷങ്ങളും കാത്തു രോഗ ശയ്യയില്‍ കിടക്കവേ മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങള്‍ അവന്‍ അവ്യക്തമായ സ്വരത്തില്‍ പുലമ്പി. മദ്യം കഴിച്ചാല്‍ തന്നെ മൂന്നു പെഗ്ഗില്‍ കൂടുതല്‍ കഴിയ്ക്കില്ലെന്ന് വാക്ക് കൊടുക്കാന്‍ ആ നിര്‍ജീവ അവസ്ഥയില്‍ അവന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റു ഗത്യന്തരം ഒന്നും ഇല്ലാതെ അവന്റെ അവസാന അഭിലാഷത്തിനു വഴങ്ങുക ആയിരുന്നു.

കൃത്യം എട്ടേ മുപ്പതിന് പാര്ട്ടി ആരംഭിച്ചു. ഇഹലോക വാസം വെടിഞ്ഞ ചങ്ങാതിയ്ക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രഥമ റൌണ്ട് തുടങ്ങിയത്. സോഡാ, കോള, വെള്ളം, ഒന്നും വേണ്ടാത്ത വൃത്തിക്കാര്‍ (നീറ്റ്‌) അങ്ങനെ ഒന്നാം രംഗം തിരശ്ശീല വീണു. ആദ്യത്തെ റൌണ്ട് കഴിഞ്ഞാല്‍ എന്റെ ഗ്ലാസ്‌ നിന്റെ ഗ്ലാസ്‌ എന്നൊന്നും ഇല്ല. എല്ലാ ഗ്ലാസും എല്ലാവരുടെതും ആണ്. ചൈനയില്‍ കൂടി കാണാത്ത സമ്പൂര്‍ണ സോഷ്യലിസം! ജാപ്പനീസ് പഴമൊഴിയിലെ യു ടേക്ക് ലിക്കര്‍ സ്റ്റേജ് അവസാനിച്ചു. ഇനി ലിക്കര്‍ ടേക്ക് ലിക്കര്‍ ആണ് രണ്ടാം സ്റ്റേജ്. നാറാണത്ത്‌ ഭ്രാന്തനും വാതാപിയും പതുക്കെ രംഗ പ്രവേശം ചെയ്യുന്ന സീന്‍ നമ്പര്‍ ടു. രാവിലെ മുതലേ വയര്‍ കാലി ആയിരുന്നതിനാല്‍ ആവണം തലയ്ക്കു മത്തു പെരുത്ത്‌ കയറാന്‍ തുടങ്ങിയിരുന്നു. മദ്യം, മഹിഷം, മരച്ചീനി ത്രയങ്ങളുടെ മഹത്തരമായ കോമ്പിനേഷന്‍ മനുഷ്യന്റെ മജ്ജയിലും മാംസത്തിലും മനസ്സിലും ഉള്‍പ്പുളകം സൃഷ്ടിയ്ക്കുന്ന മാന്ത്രിക ലോകത്തേയ്ക്ക് ഞാന്‍ പറന്നു പറന്നു പൊങ്ങുക ആയിരുന്നു. ലഹരിയുടെ ഏതോ ദിവ്യ യാമത്തില്‍ മൂന്നാമത്തെ പെഗ്ഗിനെ ഞാന്‍ ആശ്ലേഷിച്ചപ്പോള്‍ വാതാപി പാടുന്ന നാറാണത്ത്‌ ഭ്രാന്തന്മാരുടെ ആരവം അടുത്ത് നിന്നാണെങ്കിലുംഅകലെ നിന്നും മുഴങ്ങുന്നത് പോലെ അനുഭവപ്പെട്ടു. അതെ. ജാപ്പനീസ് പഴമോഴിയിലെ തേര്‍ഡ് സ്റ്റേജ് : ലിക്കര്‍ ടേക്ക് യു സ്ഥിതിയിലേയ്ക്ക് ഞാന്‍ എത്തിയിരുന്നു. മദ്യം എന്നെ പൂര്‍ണമായി ഏറ്റെടുത്തു.

മദിരാ ചഷകങ്ങള്‍ കാലിആയി കൊണ്ടിരുന്നു. തേനീച്ച (ഹണീ ബീ ബ്രാണ്ടി) കുത്തിയ നാറാണത്ത്‌ ഭ്രാന്തന്മാര്‍ വാതാപിയെ ഉപേക്ഷിച്ചു കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവേശപൂര്‍വ്വം സ്തുതിയ്ക്കയാണ്. ലഹരി-ഭക്തി സാന്ദ്രമായ സുവര്‍ണ നിമിഷങ്ങളില്‍ എപ്പോഴോ ഞാന്‍ അന്തരിച്ച കൂട്ടുകാരന് നല്കിയ വാക്ക് തെറ്റിച്ചു. നാലാമത്തെ പെഗ്, അഞ്ചാമത്തെ പെഗ്..... ആറാമത്തെ പെഗ്.... ക്ഷമിയ്ക്കുക എന്റെ പ്രിയ തോഴാ...

വീടിലെത്തി മയക്കു വെടിയേറ്റു വീണ മദയാനയെ പോലെ കിടക്കയിലേയ്ക്ക് വീണു. ഒരു മണിയ്ക്കൂര്‍ കഴിഞ്ഞിരിയ്ക്കില്ല. മൊബൈല് റിംഗ് കേട്ടു ആണ് ഉണര്‍ന്നത്. ശല്യം! ഏത് കുരുത്തം കെട്ടവനാണ് ഈ അസമയത്ത് വിളിച്ചു ബുദ്ധിമുട്ടിയ്ക്കുന്നത്? പാതി തുറന്ന കണ്മിഴികളോടെ വന്ന നമ്പര്‍ ശ്രദ്ധിച്ചു. കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ. ശരീരം അടിമുടി വിറയ്ക്കുന്നു. രക്തത്തില്‍ കുളിച്ചു ഹൈ വേയില്‍ കിടന്ന കൂട്ടുകാരന്റെ വികൃതമായ മുഖം മൊബൈല് സ്ക്രീനില്‍ തെളിഞ്ഞു. അശരീരി പോലെ അവന്റെ ശബ്ദം മുറിയില്‍ പ്രകമ്പനം കൊണ്ടു: " വഞ്ചകാ... നീ എനിയ്ക്ക് തന്ന വാക്കു പാലിച്ചില്ല. നിനക്കു മാപ്പില്ല.." അരൂപി ആയ അവന്റെ ബലിഷ്ടമായ കൈകളില്‍ എന്റെ കഴുത്ത് ഞെരിഞ്ഞു അമര്‍ന്നു.......എന്റെ തൊണ്ടയില്‍ നിന്നും നേരിയ ആര്‍ത്ത നാദം പുറത്തേയ്ക്ക് വന്നു.......

കിടക്കയില്‍ നിന്നും ഞാന്‍ തെറിച്ചു നിലത്തു വീണു. ഭയാനകമായ സ്വപ്നത്തിന്റെ ഞെട്ടലില്‍ ശരീരം വിയര്‍ത്തു കുളിച്ചു. രക്ത പങ്കിലമായ സുഹൃത്തിന്റെ വികൃതമായ മുഖം മുറിയില്‍ എന്നെ നോക്കി അട്ടഹസിയ്ക്കുന്നതു പോലെ ........

വിറയ്ക്കുന്ന കൈകളോടെ അലമാര തുറന്നു ബ്രാണ്ടി കുപ്പി എടുത്തു പുറത്തു വെച്ചു.... ഏഴാമത്തെ പെഗ് ഒഴിയ്ക്കാന്‍ ഗ്ലാസ്സിനായി ഞാന്‍ അടുക്കളയിലോട്ട്‌ നടന്നു. ഉറയ്ക്കാത്ത കാല്‍വെപ്പോടെ....

ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009

കള്ള കര്‍ക്കിടകം

കുമാരന്റെ ചായക്കട സ്റ്റോപ്പില്‍ ബസ്സിറങ്ങിയപ്പോള്‍ മഴ തിമര്‍ത്തു പെയ്യുക ആയിരുന്നു. വര്‍ഷങ്ങളായി ഇത് പോലൊരു മഴ കണ്ടിട്ടും, കൊണ്ടിട്ടും. ഇതു പോലെ ഒരവസരം ഇനി കിട്ടിയെന്നു വരില്ല. മഴ കൊള്ളുക തന്നെ. മഴത്തുള്ളികളുടെ ശക്തമായ പ്രഹരം ശരീരത്തില്‍ സുഖകരമായ വേദന ഉളവാക്കി. മൂന്നു ദിവസം നീണ്ട തീവണ്ടി യാത്രയിലെ ക്ഷീണവും ശരീരത്തിലെ ദുര്‍ഗന്ധവും പേമാരിയുടെ നിഷ്കരുണമായ വൃഷ്ടിയില്‍ എങ്ങോ പോയി ഒളിച്ചു. നീണ്ട എട്ടു വര്‍ഷത്തിനു ശേഷമുള്ള അപ്പുവിന്റെ നാട്ടിലോട്ടുള്ള യാത്ര കര്‍ക്കിടകത്തിലെ കനത്ത മഴ കണ്ടും കൊണ്ടും ആസ്വദിയ്ക്കാനും കൂടി ആയിരുന്നു.

എട്ടു വര്ഷം കൊണ്ടു നാട്ടില്‍ വന്ന മാറ്റം അപ്പുവിനെ അത്ഭുതപ്പെടുത്തി. കുമാരന്റെ ചായക്കട സ്ഥാനത്ത് കുമരന്സ് അസ്ട്രോലോജിയ്ക്കള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന വലിയ ബോര്‍ഡ്‌ സ്ഥാനം പിടിച്ചിരിയ്ക്കുന്നു. താഴെ രണ്ടു മൊബൈല് നമ്പറും. ചായകടയുടെ മറവില്‍ ചാരായ വാറ്റും ചാത്തന്‍ സേവയും നടത്തിയ കുമാരന്‍ ഇപ്പോള്‍ സ്ഥലത്തെ അറിയപ്പെടുന്ന ജ്യോതിഷി ആണ്. മുന്‍കൂട്ടി അപ്പോയിന്മേന്റ്റ്‌ എടുക്കാതെ കുമാരനെ കാണാന്‍ അനുവാദമില്ല പോലും. കലികാലം!

മര്‍ദിത ജനതയുടെ ആശ കേന്ദ്രമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ഓല കൊണ്ടും മുള കൊണ്ടും തീര്ത്ത ബസ്സ് സ്റ്റോപ്പിനു സമീപത്തുണ്ടായിരുന്ന പാര്ട്ടി ഓഫീസ് ഒരു രണ്ടു നില കോണ്‍ക്രീറ്റ് സൌധം ആയി സ: പി കൃഷ്ണ പിള്ള മന്ദിരം എന്ന പേരില്‍ തല ഉയര്ത്തി നില്ക്കുന്നു. പാര്ട്ടി ഓഫീസിലെ വെളിച്ചം എത്തി നോക്കാന്‍ മടിയ്ക്കുന്ന മുറിയിലെ കാലൊടിഞ്ഞ ബെഞ്ചിലിരുന്നു ദേശാഭിമാനിയും ചിന്ത വാരികയും അരിച്ചു പെറുക്കി ഇരുന്ന സ: കുള്ളന്‍ ബാലേട്ടന്‍ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ പാര്‍ടിയില്‍ നിന്നും നിഷ്കാസിതനായെന്നു കേട്ടു.

"ഇതാരാത്? ഞമ്മന്റെ കളത്തിലെ കുട്ട്യേല്ലേ? ഇങ്ങിട്ടു വാ കുട്ട്യേ. മഴ ഒന്നു ഒതുങ്ങട്ടെ, ന്നിട്ട് പോക്കൊളിന്‍! " പണ്ടു വീട്ടില്‍ ജോലിയ്ക്ക്‌ വന്നിരുന്ന കല്യാണി യുടെ സ്നേഹത്തോടെയുള്ള ക്ഷണം നിരസിയ്ക്കാന്‍ തോന്നിയില്ല. "മുഴോന്‍ നനഞ്ഞൂലോ. ഈ തോര്‍ത്ത്‌ കൊണ്ടു തല അങ്ങിട് തോര്ത്വ. പനീം കൊരേം വന്നാല്‍ പിന്നെ ഇശ്ശി കഷ്ടാവും കുട്ട്യേ". ചുവന്ന കളറിലുള്ള കോടി മണമുള്ള തോര്‍ത്ത്‌ കൊണ്ടു തലയിലെ വെള്ളം തോര്‍ത്തി. കല്യാണി ക്ഷണ നേരത്തില്‍ ഉണ്ടാക്കി തന്ന കടുപ്പം കുറഞ്ഞ ചായ, ഭംഗിയില്ലാത്ത സ്റ്റീല്‍ ഗ്ലാസില്‍ ഊതി കുടിയ്ക്കവേ കല്യാണിയുടെ മകള്‍ ദേവകിയും താനും വര്‍ഷങ്ങള്‍ക്കു മുമ്പ് മഴയുടെ മറവില്‍ മഥിച്ചു ഉല്ലസിച്ച മദാലസ രാത്രികള്‍ ഒരു ഫ്ലാഷ് ബാക്ക് പോലെ അപ്പു ഓര്ത്തു. ചോര തുടിയ്ക്കുന്ന യൌവ്വനത്തിന്റെ മലവെള്ള പാച്ചിലില്‍ സാഹചര്യങ്ങള്‍ അനുകൂലമായപ്പോള്‍ മധുര പതിനേഴിന്റെ മാസ്മരിക വീഞ്ഞ് നുകരാന്‍ ദേവകിയ്ക്കും തന്നെ പോലെ തന്നെ കൊതിയാണെന്ന് അവളുടെ സമയത്തും അസമയത്തും ഉള്ള വരവ് തന്നെ സാക്ഷി ആയിരുന്നല്ലോ.

"ദേവൂ നു ഇപ്പൊ കുട്ട്യോള് മൂന്നായി. മൂത്തവന്‍ രണ്ടില്‍ പഠിയ്ക്കുന്നു. പിന്നെ ഒരെണ്ണം ഒന്നിലും. ഇളയതിന് ഈ ചിങ്ങത്തില്‍ രണ്ടു വയസ്സാവും. " അപ്പു ചോദിയ്ക്കാതെ തന്നെ കല്യാണി ദേവകിയെ കുറിച്ചു പറഞ്ഞു. താനും ദേവൂം തമ്മിലുള്ള ബന്ധം മറ്റാരിലും ഉപരി അറിയുന്നതും കല്യാണി മാത്രമായിരുന്നല്ലോ. മഴ ഒന്നു ശമിച്ചു. "ഞാന്‍ ഇറങ്ങ്വ ഏടത്ത്യെ! പിന്നെ കാണാം. ദേവൂനോട് അന്വേഷണം പറയൂ.

" ശരി കുട്ട്യേ, ഇനി എപ്പെഴാ കുട്ടി പോണത്? " " അടുത്ത ആഴ്ച"
"അപ്പു വരുണൂ പറയുന്ന കേട്ടു. വിശേഷം ഒന്നും ഇല്ലാലോ? " വീടിന്റെ അയല്കാരി ടീച്ചര്‍ സരസമ്മ ആണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് സിനിമാ താരം ഉണ്ണി മേരി കണക്കെ അണിഞ്ഞൊരുങ്ങി സ്കൂളില്‍ പോകുന്ന ടീച്ചറെ അവര്‍ കാണാതെ എത്ര തവണ നോക്കി നിന്നിരിയ്ക്കുന്നു. സര്‍വീസില്‍ നിന്നും രണ്ടു കൊല്ലം മുമ്പ് വിരമിച്ചു പോലും. കാലം ടീച്ചറുടെ ശരീരത്തിലും വരുത്തിയ മാറ്റങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.
" എത്ര ദിവസത്തെ ലീവ് ഉണ്ട് അപ്പൂനു? " എല്ലാവര്ക്കും എപ്പോഴാണ് തിരിച്ചു പോകുന്നത് എന്നറിയാന്‍ ആണ് തിടുക്കം. ആവുന്നതും വേഗം പോയി കൊള്ളാമേ ..... എന്ന് പക്ഷെ പറഞ്ഞില്ല.

അമ്മയും സഹോദരങ്ങളും വീടൊഴിഞ്ഞു പോയിട്ട് വര്‍ഷങ്ങളായി. പെങ്ങളും അളിയനും വല്ലപ്പോഴും വന്നൊന്നു എത്തി നോക്കിയിട്ട് പോകും. ജീവിത സാഗരത്തിലെ ദിശാബോധം നഷ്ടപെട്ട പ്രയാണത്തില്‍ വിധി കൂടെ പിറപ്പുകളെ ഒന്നൊന്നായി അപഹരിച്ചപ്പോള്‍ മൃത്യുഞ്ജയ ഹോമങ്ങളും ശത്രു സംഹാര പുജകളും പാഴ്വേലകള്‍ ആണെന്ന തിരിച്ചറിവ് ജനിച്ച നാടിനോട് വിട ചൊല്ലാന്‍ അപ്പുവിനു പ്രേരണ ആവുക ആയിരുന്നു. ഡിറ്റക്ടീവ് കഥകളിലെ പ്രേത ബാധയുള്ള വീട് പോലെ വീടിന്റെ പ്രധാന കവാടം ഒരു ഞെരക്കത്തോടെ തുറന്നു. ചിതല്‍ പിടിച്ച വാതില്‍ പാളികളും മാറാല ചുറ്റിയ ചുവരുകളും അപ്പുവിനെ പക്ഷെ തെല്ലും അസ്വസ്ഥനാക്കിയില്ല. താന്‍ ജനിച്ചു വളര്‍ന്ന, തന്റെ ജീവിതത്തിന്റെ മധുര സ്മരണകള്‍ ഉറങ്ങുന്ന ഈ ഭാര്‍ഗവി നിലയത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്പു എന്ന ചക്രവര്‍ത്തിയും ദേവു എന്ന ചക്രവര്‍ത്തിനിയും വിശുദ്ധ പ്രേമത്തിന്റെ എത്ര എത്ര സുന്ദര സാമ്രാജ്യങ്ങള്‍ കെട്ടിപ്പെടുത്തില്ല!. ഈ സ്വര്‍ഗ്ഗ ഭൂമിയില്‍ ഭൂത പ്രേത പിശാചുക്കളെ നിങ്ങള്ക്ക് പ്രവേശനം നിഷിദ്ധം!

ലുങ്കിയും ഉടുത്തു തോര്‍ത്ത്‌ തലയില്‍ കെട്ടി തനി നാട്ടിന്‍ പുറത്തു കാരനായി തോടുവക്കത്തെയ്ക്ക് നടന്നു. പണ്ടു, ഇരു കര കവിഞ്ഞു കടുപ്പമുള്ള ചായയുടെ നിറത്തോടെ ചെളിയും പതയും നുരയുമായി ലക്ഷ്യമില്ലാതെ ഒഴുകുന്ന തോട്ടില്‍ കൂട്ടുകാരും ഒത്തു മണിയ്ക്കൂരുകളോളം നീന്തി രസിയ്ക്കുമായിരുന്നു. തോട്ടിനു ഇരു വശവും വളര്ന്നു നില്ക്കുന്ന കൈത ചെടികളുടെ മറവില്‍ ഇരുന്നു നീരാടുവാന്‍ വരുന്ന നാടന്‍ തരുണീ മണികളുടെ സൌന്ദര്യം ആസ്വദിച്ച് ഇരുട്ടുവോളം തോട്ടില്‍ ചെലവഴിയ്ക്കും...... മച്ച് വാട്ടര്‍ ഹാസ്‌ ഫ്ലൌന്‍ ഡൌണ്‍ ദി തോട് സിന്‍സ് ദെന്‍!

മുങ്ങി കുളിച്ച കാലം മറന്നു. കൊതി തീരുവോളം മുങ്ങി. എന്തൊരു നവോന്മേഷം! ഏതൊരു ഗംഗയ്ക്കും ഏതൊരു പദ്മ തീര്ത്തത്തിനും പ്രദാനം ചെയ്യാന്‍ പറ്റാത്ത നവോന്മേഷം. കുളിച്ചു കയറുമ്പോള്‍ എതിരെ വന്ന യുവതി പരിചയ ഭാവത്തോടെ ചിരിച്ചു. "അപ്പു ഏട്ടന്‍ ഞങ്ങളെ ഒക്കെ മറന്നു തോന്നുന്നു. ... താഴത്തെ വീട്ടിലെ മാലിനി ആണ് ഞാന്‍. എന്റീശ്വരാ! ഈ പെണ്ണുങ്ങളുടെ വളര്ച്ച എത്ര പെട്ടെന്നാണ്‌? "താരുണ്യ വേഗത്തില്‍ വധൂ ജനങ്ങള്‍ പിന്നിട്ടിടുന്നു പുരുഷ വൃജത്തെ, മരം തളിര്‍ക്കാന്‍ തുടരുംബോഴെയ്ക്കും ഒപ്പം മുളചീടിന വല്ലി പൂത്തു!" നാലപ്പാട്ട് നാരായണ മേനോന്‍ ഒരു പക്ഷെ ഈ മാലിനിമാരെ ഉദ്ദേശിച്ചു ആവാം പണ്ടു പാടിയത്.

"ലീവ് എത്ര ഉണ്ട് അപ്പു ഏട്ടന്?" ...... പ്രവാസിയുടെ വരവില്‍ അവളും തൃപ്ത അല്ല.

പഴയ കൂട്ടുകാര്‍ എല്ലാവരും നാട്ടില്‍ തന്നെ ഉണ്ടെന്നാണ്‌ അറിഞ്ഞത്. ഓരോരുത്തര്‍ക്കായി ഫോണ്‍ ചെയ്തു. എട്ടു വര്ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടുമ്പോള്‍ വലിയ ആവേശം ആയിരിയ്ക്കും എന്നാണ് കരുതിയത്‌. അവിടെയും തനിയ്ക്ക് തെറ്റി. എല്ലാവരും വലിയ തിരക്കുള്ളവര്‍. കൂട്ടുകാരന് വേണ്ടി ഒരു സായാഹ്നം ചിലവഴിയ്ക്കാന്‍ ആര്ക്കും സമയം ഇല്ലാ പോലും. എല്ലാവര്ക്കും അറിയേണ്ടത് ഒരു കാര്യം മാത്രം: അപ്പു എപ്പോഴാണ് പോകുന്നത്?!

നാളികേരത്തിന്റെ നാട്ടില്‍ നഷ്ടപ്പെട്ട് പോകുന്ന വേരുകള്‍ തേടിയിറങ്ങിയ മറുനാടന്‍ മലയാളിയുടെ മനോവിഷമം അപ്പു തിരിച്ചറിയുക ആയിരുന്നു. ആത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത കുശലാന്വേഷണങ്ങളും ക്രിതൃമത്വം മുഴച്ചു നില്ക്കുന്ന സ്നേഹ പ്രകടനങ്ങളും അവനെ അസ്വസ്ഥനാക്കി. വീട് പൂട്ടി താക്കോല്‍ ടീച്ചറെ ഏല്പിച്ചു ധൃതിയില്‍ ബസ്സ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ തണുത്ത കാറ്റു ആഞ്ഞു വീശി. കള്ള കര്‍ക്കിടകത്തിലെ വീണ്ടും ഒരു മഴ നനയതിരിയ്ക്കാന്‍ അപ്പു വേഗത്തില്‍ നടന്നു.....

ബുധനാഴ്‌ച, ഓഗസ്റ്റ് 26, 2009

വാര്‍ധക്യ കാല ചിന്തകള്‍

ഡൈ പോടട്ടുമാ സാര്‍, മുടിയെല്ലാം നരച്ചു പോച്ച്. ക്ഷുരക കുമാരന്‍ എന്തോ പുതിയ കണ്ടു പിടുത്തം നടത്തിയപോലെ ആയിരുന്നു പറഞ്ഞതു. വിവിധ തരം ഡൈ കളെ കുറിച്ചുള്ള ഒരു വര്‍ണനയും. ഒരാഴ്ച മുതല്‍ ഒരു മാസം വരെ നിറം മാറാതെ ഇരിയ്ക്കുന്ന ഹെര്‍ബല്‍ ഡൈ മുതല്‍ ചീപ്പ്‌ പോലെ ഉപയോഗിയ്ക്കാവുന്ന അമേരിക്കന്‍ ഡൈ വരെ ബാര്‍ബറാം ബാലന്‍ സൂക്ഷിചിരിയ്ക്കുന്നു. വെറുമൊരു ബാര്‍ബര്‍ അല്ലിവനൊരു....


"മുടി നരയ്ക്കുവത് അല്ലെന്റെ വാര്‍ദ്ധക്യം, മുടി നരയ്ക്കാത്തത് അല്ലെന്റെ യൌവ്വനം " എന്ന് വിപ്ലവ കവി സുബ്രമണ്യന്‍ തിരുമുന്പ് പണ്ടു പാടിയത് ബാര്‍ബറാം ബാലനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായി.


തല മുടി കളര്‍ ചെയ്യുന്നതിനോട് എന്ത് കൊണ്ടോ എനിയ്ക്ക് പണ്ടു മുതലേ എതിര്‍പ്പാണ്. കരിക്കട്ട പോലത്തെ ചായം കൊണ്ടു തല മുടി മുഴുവന്‍ വൃത്തി കേടാക്കി കറുപ്പിക്കുക, അല്ലെങ്കില്‍ മൈലാഞ്ചി ചായത്താല്‍ ചുവപ്പിയ്ക്കുക, അഴകിയ രാവണനെ അണിയിച്ചൊരുക്കുന്ന കലാപരിപാടി കണ്ടു അക്ഷമരായി ഇരിയ്ക്കുന്ന മറ്റു മുടിവെട്ടാന്‍ വന്ന മാന്യന്മാരുടെ ഇഷ്ടപ്പെടാത്ത രീതിയിലുള്ള നോട്ടവും.


എന്തിനാ മാഷേ വെറുതെ നീല കുടത്തില്‍ വീണ കുറുക്കനെ പോലെ സ്വയം പരിഹാസ്യനാകുന്നത്? ആരെ ബോധ്യപ്പെടുത്താന്‍ ആണീ അഭിനവ യയാതി ചമയല്‍? ഒരിയ്ക്കല്‍ ബാര്‍ബര്‍ ഷോപ്പിലെ പ്രതിവാര സന്ദര്‍ശകനായ എന്‍റെ സുഹൃത്തിനോട് ചോദിച്ചു.


പെണ്ണും പുള്ള അടങ്ങി ഇരിയ്ക്കില്ല ചങ്ങാതി. അവള്ക്ക് വേണ്ടിയാണ് ഈ വേഷം കെട്ടല്‍. ഒരുമിച്ചു പണ്ടൊരു പാര്‍ടിയ്ക്ക് പോയപ്പോള്‍ കുലട ആയ ഏതോ കൂട്ടുകാരി അവളോട്‌ മൊഴിഞ്ഞു പോലും : യുവര്‍ ഹസ് ലുക്സ്‌ ലൈക്‌ യുവര്‍ ഫാദര്‍. വൈ കാന്റ് യു ആസ്ക്‌ ഹിം ടു ഡൈ? അങ്ങനെ തുടങ്ങിയത് ആണത്രെ ബാബര്‍ ഷാപ്പിലോട്ടുള്ള "ചാവാന്‍ " വേണ്ടിയിട്ടുള്ള വിസിറ്റ്. പാവം കൂട്ടുകാരന്‍.


സാരിയിലും ആഭരണ ത്തിലും മാത്രമല്ല കൂടെ നടക്കുന്നവന്റെ തലമുടിയുടെ കളറിലും ആധുനിക അന്തര്‍ജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി ഇരിയ്ക്കുന്നു. നാട്ടുകാരെ ജാഗ്രതൈ!

സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറ് അസ്തമിയ്ക്കും, ഭൂമി അതിന്റെ അച്ചു തണ്ടില്‍ കറങ്ങും, വയസ്സാകുമ്പോള്‍ മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ ശോഷിയ്ക്കും, മുടി നരയ്ക്കും, പ്രസവാനന്തരം സ്ത്രീകളുടെ സോഫ്റ്റ്‌ വയര്‍ ഹാര്‍ഡ് വയര്‍ ആയി രൂപാന്തരപ്പെടും (വെനിസ്വലന്‍ വിശ്വ സൌന്ദര്യ റാണി സ്ടീഫാന ഫെര്നാണ്ടെസ് ആണെങ്കില്‍ പോലും). ഇതു ഒരു പ്രപഞ്ച സത്യം ആകുന്നു. അത് മനസ്സിലാക്കുക യുവാക്കളെ, യുവതികളെ.......

ബുധനാഴ്‌ച, ജൂലൈ 29, 2009

ഒരു യക്ഷിക്കഥ

"ജയ ഭാരതില്‍" സെക്കന്‍റ് ഷോ കഴിയുന്നത്‌ രാത്രി പന്ത്രണ്ടു മുപ്പതിനാണ്. സാധാരണ ഗതിയില്‍ പത്തു മിനിട്ട് കാത്തു നിന്നാല്‍ ഒരു തൃശൂര്‍ പാലക്കാട് ഫാസ്റ്റ് വരാറുണ്ട്‌. അതില്‍ കയറി കുമാരന്‍റെ ചായ കട സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ പിന്നെ ഒരു അഞ്ചു മിനിട്ട് നടക്കണം വീടെത്താന്‍. ഇരുപതു മിനിട്ടോളം ബസ്സിനു വേണ്ടി കാത്തു നിന്നു. നോ രക്ഷ. മിന്നല്‍ പണി മുടക്ക്, ബ്രേക്ക്‌ ഡൌണ്‍, ആക്സിടെന്റ്റ്..... എന്ത് പണ്ടാരം ആണാവോ? സ്ത്രീകളെ വിശ്വസിച്ചാലും കെ എസ് ആര്‍ ടി സി യെ നമ്പരുത് എന്ന് പണ്ടു വിവരമുള്ളവര്‍ പറയുന്നതു എത്ര ശരി! കാറിലും ബൈക്കിലും ഒക്കെ ആയി പടം കാണാന്‍ വന്നവര്‍ എല്ലാം സ്ഥലം വിട്ടിരിയ്ക്കുന്നു. റിക്ഷക്കാരും ഓട്ടം മതിയാക്കി തോന്നുന്നു. ഇനി നടക്കുക തന്നെ.

വിജനമായ റോഡ് ആണ്. വേഗത്തില്‍ നടന്നാല്‍ മുക്കാല്‍ മണിയ്ക്കൂര്‍ കൊണ്ടു വീടെത്താം. മഴ പെയ്തിരുന്നതിനാല്‍ റോഡില്‍ അവിടവിടെ വെള്ളം കെട്ടി കിടന്നിരുന്നു. ചന്ദ്രികാ ചര്‍ച്ചിതമാം രാത്രിയില്‍ റോഡിലെ ഗട്ടരുകളിലെ വെള്ളത്തില്‍ അവ്യക്തമായി പ്രതിഫലിയ്ക്കുന്ന പൂര്‍ണ ചന്ദ്രന്‍ കേരളത്തിലെ പൊതു മരാമത്ത് വകുപ്പിനെ നോക്കി പല്ലിളിയ്ക്കുന്നത് പോലെ തോന്നി.

തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. ആകാശത്തോളം ഉയര്ന്നു നില്ക്കുന്ന കരിമ്പനകളുടെ നിഴലുകള്‍ കാറ്റിന്റെ താളത്തിനൊപ്പം നൃത്തം ചെയ്തു. റോഡിനു ചേര്ന്നു കിടക്കുന്ന പാടത്തെ വെള്ള ചാട്ട ശബ്ദം ഏതോ പോക്കാച്ചി തവളയുടെ പേക്രോം പേക്രോം കരച്ചിലിന് ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ കൊടുക്കുന്നത് പോലെ. കാലന്റെ വരവ് അറിയിച്ചു കൊണ്ടു കരിമ്പനയുടെ ഉച്ച സ്ഥായിലിരുന്നു കാലന്‍ കോഴിയുടെ കൂവല്‍. സര്‍വ്വോപരി ഏതോ ചാവാലി പട്ടിയുടെ വിദൂരത്ത് നിന്നുള്ള കുര. കോട്ടയം പുഷ്പ നാഥിന്റെ ഡിറ്റക്ടീവ് മാക്സിന്‍ പോലും ഭയപ്പെട്ടു ട്രൌസറില്‍ മുള്ളുന്ന ഭീതി ജനകമായ അന്തരീക്ഷം.

പുറത്തെ തണുപ്പും മനസ്സിന് ഉള്ളിലെ ഭയവും അകറ്റാന്‍ ഒരു ഗോള്‍ഡ്‌ ഫ്ലാക്കിന് തീ കൊളുത്തി പുക ആഞ്ഞു വലിച്ചു കൊണ്ടു ഞാന്‍ നടത്തത്തിന്റെ വേഗത കൂട്ടി. കുമാരന്റെ ചായ കട എത്താന്‍ ഇനിയും പത്തിരുപതു മിനിട്ട് നടക്കണം. ഒരു വളവു തിരിഞ്ഞപ്പോള്‍ ആണ് പുറകില്‍ പാദസരം കിലുങ്ങുന്ന ഒരു ശബ്ദം ശ്രദ്ധയില്‍ പെട്ടത്. ആരോ എന്നെ അനുഗമിയ്ക്കുന്ന പോലെ. എന്‍റെ നടത്തത്തിന്റെ സ്പീഡ് ഞാന്‍ അറിയാതെ തന്നെ കൂടി. ഒരു പക്ഷെ എല്ലാം എന്‍റെ തോന്നലാവാം. ഭീരു! ഞാന്‍ എന്നെ തന്നെ പഴിച്ചു.

"നില്‍ക്കവിടെ!" അതൊരു തോന്നലായിരുന്നില്ല എന്ന് ഞാന്‍ ഭീതിയോടെ മനസ്സിലാക്കി. അടിമുടി വിറച്ചു കൊണ്ടു സടന്‍ ബ്രേക്ക്‌ ഇട്ടപോലെ നിന്നു. ഒരു നിമിഷം തിരിഞ്ഞൊന്നു നോക്കി. വെളുത്ത സാരിയും നിലം തൊടുന്നത്ര കേശ ഭരവും, പഞ്ച ജീരക ഗുടം പരസ്യ മോഡലിനെ പോലെ അവയവ ഭംഗിയുമുള്ള ഒരു ചരക്കു യക്ഷി! രാത്രിയുടെ അന്ത്യ യാമങ്ങളില്‍ ഞാന്‍ കിടപ്പറ പങ്കിട്ട ഏതോ സ്വപ്ന മോഹിനിയുടെ ഛായ ആയിരുന്നു അവള്‍ക്ക്.

" ഞാന്‍ എപ്പോഴാണ് നിങ്ങളുടെ വെപ്പാട്ടി ആയതു? ഇന്റര്നെറ്റ് കണക്ഷനും ഒരു ബ്ലോഗും ഉണ്ടെങ്കില്‍ എന്ത് അസംബന്തവും എഴുതാമെന്ന് ആരാണ് ഹേ നിങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചത്‌? "


ഊതി വീര്‍പ്പിച്ച ബലൂണിലെ കാറ്റു പോകുന്നത് പോലെ ആയിരുന്നു യക്ഷി ഭയം എന്നില്‍ നിന്നും ഓടി ഒളിച്ചത്. അപ്പൊ അതാണ് കാര്യം. എന്റെ ബ്ലോഗിലെ മോഹിനി എന്ന ഒരു കഥാ പാത്രം ഈ യക്ഷി ആവാനെ തരമുള്ളൂ.


"തണ്ടും തടിയും ഉള്ള ഒരുത്തനുമായി ഒന്നു അന്തി ഉറങ്ങി എന്ന് തന്നെ വിചാരിയ്ക്കുക. അതിലിത്ര രോഷം കൊള്ലാനെന്തിരിയ്ക്കുന്നു യക്ഷീ മനോഹരി? മാത്രമല്ല, ഓരോ ഭാരത പൌരനും സ്വപ്നം കാണാനുള്ള അവകാശം ഇന്ത്യന്‍ ഭരണ ഘടനയില്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. " ഞാന്‍ തികച്ചും നിര്ഭയനായിരുന്നു.

"കണ്ട അണ്ടനും അടകോടനും ആയി അഴിഞ്ഞാടുന്ന ആളല്ല എന്നെ പോലെ ഉള്ള തറവാട്ടില്‍ പിറന്ന യക്ഷിമാര്‍" . യക്ഷിയിലെ ചാരിത്ര പ്രാസന്ഗിക ധര്‍മ രോഷം കൊണ്ടു.

"ഓക്കേ എന്റെ അടുത്ത ബ്ലോഗ് പോസ്റ്റില്‍ മോഹിനിയെ മോഹന്‍ ലാലിന്റെ അല്ലെങ്കില്‍ മമ്മൂട്ടിയുടെ കൂടെ കിടത്താം എന്താ? " എന്‍റെ ശബ്ദത്തിലെ പരിഹാസം അവള്‍ മനസ്സിലാക്കിയത് പോലെ തോന്നി.

"നിങ്ങള്‍ മനുഷന്മാര്‍ക്ക് ഒരു വിചാരം ഉണ്ട്. നിങ്ങള്‍ ആണ് എല്ലാം എല്ലാം. യക്ഷി, പ്രേതം, ഭൂതം പിശാച് എല്ലാം നിങ്ങള്ക്ക് താഴെ ആണ്. അതങ്ങ് മനസ്സില്‍ വെച്ചാല്‍ മതി. നിങ്ങളുടെ ബ്ലോഗ് പോസ്റ്റ് കാരണം എനിയ്ക്ക് എന്‍റെ ഉറ്റ കൂട്ടുകാരി ആണ് നഷ്ടമായത്. അവള്‍ ഇപ്പോള്‍ എന്‍റെ കൂടെ അന്തി ഉറങ്ങാറില്ല. കണ്ട മനുഷ്യന് മദ്യം വിളമ്പി രാത്രി ചിലവഴിയ്ക്കുന്ന യക്ഷിയുടെ കൂടെ വസിയ്ക്കാന്‍ അവള്‍ തയ്യാറല്ല പോലും. "

"കൂട്ടുകാരിടെ കൂടെ എന്തിന് കിടക്കണം? നല്ല യക്ഷന്മാര്‍ ഒന്നും ഇല്ലേ ഇവിടത്തെ പാല മരത്തില്‍?" എന്‍റെ സംശയം തികച്ചും ന്യായം ആയിരുന്നു.

"നോണ്‍ സെന്‍സ്! പുരുഷ വര്‍ഗത്തെ ആകെ എനിക്ക് അറപ്പാണ്. യക്ഷനാകട്ടെ, കിന്നരനാകട്ടെ, ഗന്ധര്‍വനാകട്ടെ നാണം കെട്ട വര്‍ഗം. ഒണ്‍ലി യക്ഷീസ്‌!" അവളുടെ ചോര കുടിയ്ക്കുന്ന നീണ്ട പല്ലുകള്‍ ഇപ്പോഴാണ് എന്‍റെ ശ്രദ്ധയില്‍ പെട്ടത്.

"അപ്പൊ യക്ഷിയും യക്ഷിയും...... യു മീന്‍ ലെസ്ബിയനിസം .......? " ഒന്നും മനസ്സില്‍ വെയ്ക്കാതെ ഞാന്‍ ചോദിച്ചു.

" വൈ നോട്, സ്വവര്‍ഗ രതി എന്താ മനുഷന്മാര്‍ക്ക് മാത്രേ പാടുള്ളൂ വിഡ്ഢി കൂശ്മാണ്ടം!"

"ക്ഷമിയ്ക്കണം മാഡം യക്ഷി, എനിയ്ക്ക് അത്രയ്ക്ക് അങ്ങട്ട് പോയില്ല. അതിരിയ്ക്കട്ടെ വന്നാല്‍ ഒരു ചായ കുടിച്ചിട്ട് പോകാം" . ഇപ്പോഴേയ്ക്കും ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധം സ്ഥാപിച്ചിരുന്നു.

"നോ താങ്ക്സ്. എനിയ്ക്ക് ഒന്ന് മുറുക്കണം. വീട്ടില്‍ വന്നാല്‍ കുറച്ചു ചുണ്ണാമ്പ് കിട്ട്വോ? "

"സോറി. ഞാന്‍ മുറുക്കാറില്ല. നല്ല ഹണി ബീ ബ്രാണ്ടി ഉണ്ട്. മിലിട്ടറി ഇനം ആണ്. വിരോധമില്ലെങ്കില്‍ രണ്ടു പെഗ് വീശാം. ഞാന്‍ തിരിച്ചു പാലമരത്തില്‍ ഡ്രോപ്പ് ചെയ്യാം റൈറ്റ്? "

"നഹി യാര്‍. ഞങ്ങള്‍ യക്ഷികള്‍ മദ്യം കഴിയ്ക്കാറില്ല. ഒണ്‍ലി ബ്ലഡ്‌. ഒറിജിനല്‍ ഹ്യൂമന്‍ ബ്ലഡ്‌..... ഞാന്‍ പറക്കുന്നു...... ശുഭ രാത്രി......"





ചൊവ്വാഴ്ച, ജൂലൈ 21, 2009

ഓര്‍മ്മകള്‍ ഇല്ലായിരിയ്ക്കണം

ഏകദേശം രണ്ടു മാസം മുന്‍പാണ് പ്രശ്നങ്ങളുടെ തുടക്കം. പതിവു പോലെ ക്ലാസ്സിക്‌ അവന്യൂ ബാറിലെ അരണ്ട വെളിച്ചത്തില്‍ വാസുദേവ്‌ ഭാസ്കര്‍ തന്‍റെ സ്ഥിരം വിളമ്പുകാരനെ കാത്തിരുന്നു. പക്ഷെ വന്നത് ഒരു പുതു മുഖം ആയിരുന്നു.
"നമസ്തേ സര്‍, സാറിന്റെ ഐറ്റം? "
സ്ഥിരം വിളംബുകാരനോട് ഒന്നും പറയേണ്ട ആവശ്യമില്ല. എല്ലാം കൃത്യ സമയത്തു അയാള്‍ എത്തിച്ചിരിയ്ക്കും. കഴിയ്ക്കുന്ന ഐറ്റം, അളവ്, സോഡാ, ഐസ് , സൈഡ് ഡിഷ്‌ എല്ലാം അവന് കാണാപ്പാഠം ആണ്.

"ഉം.... എനിയ്ക്ക് ബ്രാണ്ടി കൊണ്ടു വരൂ....."

"സര്‍ ബ്രാന്‍ഡ്‌ പറഞ്ഞില്ലാ..... "

നാവിന്‍റെ തുമ്പത്ത് ഉണ്ട് അയാളുടെ ഇഷ്ട പ്പെട്ട മദ്യത്തിന്റെ പേര്‍. പക്ഷെ ഓര്മ വരുന്നില്ല.

"ക്ഷമിയ്ക്കണം മാഷേ ...ഉം....... എനിയ്ക്ക് ബ്രാന്‍ഡ്‌ നെയിം ഓര്മ വരുന്നില്ല. വിരോധമില്ലെങ്കില്‍ മൂന്നു നാലു ഇനങ്ങളുടെ പേരു പറയൂ ....."


"നോ പ്രോബ്ലം സര്‍. ജെ ഡി എഫ്‌ വി എസ്‌ ഓ പി , എട്ടു പി എം എക്സേലെന്‍സ് , എം സി നമ്പര്‍ വണ്‍, ഹണി ബീ ......."

" യെസ്‌ യെസ്‌! ഹണി ബീ ! ഹണി ബീ രണ്ടു ലാര്‍ജ്, ക്ലബ്‌ സോഡാ, ഗോള്‍ഡ്‌ ഫ്ലാക്ക്‌ അര പായ്ക്കറ്റ് " ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്ത്തു. വീണ്ടും മറന്നു പോയെങ്കിലോ!

വര്‍ഷങ്ങളായി കുടിയ്ക്കുന്ന പ്രിയ്യപ്പെട്ട മദ്യത്തിന്റെ പേരു ഓര്മ വരുന്നില്ല. ഈയി ടെ ആയി ശ്രദ്ധിക്കുന്നു. ജനന തിയതി, വിവാഹ തിയതി, ഭാര്യയുടെ, കൊച്ചുങ്ങളുടെ ജനന തിയതികള്‍ എല്ലാം കുറച്ചു കാലം മുന്‍പ് പച്ച വെള്ളം പോലെ ഹൃദിസ്ഥം ആയിരുന്നു. ഇപ്പോള്‍ എല്ലാം മൊബൈലില്‍ റെക്കോര്‍ഡ്‌ ആണ്.

ബാറിലെ മറവി സംഭവം മനപൂര്‍വ്വം ഭാര്യയോടു പറഞ്ഞില്ല. ബാറില്‍ പോയി എന്നറിഞ്ഞതിനായിരിയ്ക്കും അടുത്ത ശണ്ട. അന്ന് രാത്രി അയാള്‍ തന്മാത്ര സിനിമയിലെ മോഹന്‍ ലാലിനെ സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു. ഭാര്യയോടു എന്തോ ദുസ്വപ്നം കണ്ടെന്നു മാത്രം പറഞ്ഞു.

കമ്പനി ചെയര്‍മാന്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണ മേഖല കോണ്‍ഫ്രെന്സില്‍ പ്രൊജക്റ്റ്‌ റിപ്പോര്ട്ട് അവതരിപ്പിയ്ക്കാനായിരുന്നു അയാള്‍ മുംബയിലെ ആ നക്ഷത്ര ഹോട്ടെലില്‍ എത്തിയത്. സൌത്ത് സോണ്‍ പ്രൊജക്റ്റ്‌, വാസുദേവ്‌ ഭാസ്കര്‍ എന്ന ചുറു ചുറുക്കുള്ള യുവ പ്രൊഫഷണല്‍, കമ്പനിയുടെ ഫ്ലാഗ്ഷിപ്‌ പ്രൊജക്റ്റ്‌ ആക്കിയിട്ടു അധികം മാസങ്ങള്‍ ആയിരുന്നില്ല. റിസെപ്ഷന്‍ ഓഫീസില്‍ നിന്നും റൂം ബോയുടെ പിന്നാലെ മുന്‍ കൂട്ടി റിസര്‍വ്‌ ചെയ്തിരുന്ന സ്യൂട്ട് ലക്ഷ്യം ആക്കി നടക്കുമ്പോള്‍ ആണ് ഓടി കിതച്ചു കൊണ്ടു അവള്‍ വന്നത്. കടും മഞ്ഞ കളറില്‍ നേരിയ പൂക്കളുള്ള സാരി നാഭി ചുഴി കാണ തക്ക രീതിയില്‍ ഉടുത്തിരിയ്ക്കുന്നു. സാരിയ്ക്ക് മാച്ച് ചെയ്യുന്ന ബ്ലൌസും. വെളുത്ത വയറിലെ നേര്ത്ത ചെമ്പന്‍ രോമ രാജി ഒരു കുഞ്ഞു പഴുതാര പോലെ ഇറങ്ങി പോകുന്നു.. ഒരു വിവാഹിത ആണോ അവിവാഹിത ആണോ എന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസം.

"ഇതെന്താ വാസൂ, ആലുവ മണപ്പുറത്ത് കണ്ട പരിചയം കൂടി ഇല്ലല്ലോ? കണ്ണ് ഇത്രയ്ക്ക് പറ്റാണ്ടായോ? "

" ക്ഷമിയ്ക്കണം മാഡം, എനിയ്ക്ക് ആളെ മനസ്സിലായില്ല! ഐ ആം ലിറ്റില്‍ ബിറ്റ് ബിസി ടൂ"

കാര്‍മേഘം വന്നു മറച്ച പോലെ അവളുടെ മുഖം പെട്ടെന്ന് മങ്ങി. ഉള്ളില്‍ അണപൊട്ടി ഒഴുകിയ സങ്കടവും ദേഷ്യവും മറയ്ക്കാന്‍ പാടുപെട്ടു അവള്‍ നേരിയ ശബ്ദത്തില്‍ ചോദിച്ചു: വാസൂ, നിനക്കു എന്നെ മറക്കാന്‍ പറ്റ്വോ? സത്യം പറ !"

"ഐ തിങ്ക്‌ യു ആര്‍ നോട്ട് ശകുന്തള. നോര്‍ ആം ഐ ദുഷ്യന്തന്‍. ഡു യു ഹാവ് എനി റിംഗ് ഇന്‍ യുവര്‍ ഫിംഗര്‍ ടു കോണ്ട്രടിക്റ്റ് മൈ സ്റ്റേറ്റ് മെന്റ്?" തെല്ലും മയമില്ലാത്ത മറുപടി അവളെ സ്തബ്ധ ആക്കിയതായി തോന്നി.

അവള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ശല്യം ഒഴിവാക്കാന്‍ മുറിയില്‍ കയറി പെട്ടെന്ന് വാതില്‍ അടിച്ചു. കോണ്‍ഫറന്‍സ് തുടങ്ങാന്‍ നേരം ആയി. അവളോട്‌ ശ്രിങ്ങാരം പറഞ്ഞു നില്ക്കാന്‍ സമയമില്ല. അയാളുടെ പ്രണയ ഭാജനം ആയിരുന്നത്രെ അവള്‍. ജീവിതത്തില്‍ ആദ്യം ആയി സ്ത്രീ ഗന്ധം പകര്ന്നു തന്ന അവളെ അയാള്‍ ഒരിയ്ക്കലും മറക്കുകില്ല എന്ന് പറഞ്ഞിരുന്നു പോലും! മുഴു വട്ട് എന്ന് പറഞ്ഞാല്‍ മുഴുത്ത വട്ട്. അല്ലാതെ എന്താ പറയ്യാ? ഈ പെണ്ണുങ്ങളുടെ ഓരോ കാര്യം!

ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളിലെ ഓവല്‍ ഷേപ്പുള്ള മേശയിലെ വാസുദേവ്‌ ഭാസ്കര്‍ എന്ന നെയിം പ്ലേറ്റിനു പുറകില്‍ അയാള്‍ ഇരുന്നു. കമ്പനിയുടെ ഓവര്‍ ഓള്‍ പെര്‍ഫോര്‍മന്‍സ് , പുതിയ വെല്ലുവിളികള്‍, കമ്പനി സ്വീകരിയ്ക്കേണ്ട തന്ത്രങ്ങള്‍ എല്ലാം ചെയര്‍മാന്‍ സവിസ്തരം പ്രതിപാദിച്ചു. പ്രൊജക്റ്റ്‌ റിപ്പോര്ട്ട് അവതരിപ്പിയ്ക്കുന്നതിനായി ചെയര്‍മാന്‍ അടുത്തതായി അയാളെ ക്ഷണിച്ചു:

"ഇറ്റ്‌ ഈസ്‌ മൈ പ്ലെഷര്‍ നൌവ്‌ ടു ഇന്വ്യ്റ്റ്‌ മിസ്റ്റര്‍ വാസുദേവ്‌ ഭാസ്കര്‍ ടു പ്രസെന്ട് ദി പ്രൊജക്റ്റ്‌ റിപ്പോര്ട്ട് ഓഫ് സതേണ്‍ സോണ്‍ വിത്തൌട്ട് ഹൂസ്‌ ഹാര്‍ഡ് വര്ക്ക് ആന്‍ഡ്‌ ടെടിക്കേഷന്‍ ഔര്‍ കമ്പനി വുഡ് ഹാവ് ബീന്‍ ഇന്‍ ഡീപ് ട്രബിള്‍".
അയാള്‍ എഴുന്നേറ്റു നിന്നു, ഒരു ബിംബം പോലെ. കോട്ടും സ്യൂട്ടും അണിഞ്ഞ കുറെ അപരിചിതര്‍ അയാളെ ശ്രദ്ധാപൂര്‍വ്വം വീക്ഷിയ്ക്കുന്നു. ആരാണ് ഇവര്‍? എന്തിന് ഇവര്‍ എല്ലാം തന്നെ ഇങ്ങനെ നോക്കുന്നു? അയാള്‍ക്കൊന്നും മനസ്സിലായില്ല.
"സര്‍, ഹാവ് യു ബ്രോറ്റ്‌ സി ഡി ഓര്‍ പെന്‍ ഡ്രൈവ്"? എല്‍ സി ഡി പ്രോജെക്ടര്‍ ഓപ്പറേറ്റര്‍ ആണ്. അയാളുടെ പ്രൊജക്റ്റ്‌ റിപ്പോര്ട്ട് എവിടെ ആണ് എന്ന് ചോദിയ്ക്കയാണ്.
" സി ഡി? വാട്ട്‌ സി ഡി? പെന്‍ ഡ്രൈവ്? വാട്ട്‌ ഡു യു മീന്‍? " അയാള്‍ക്ക് ദേഷ്യം അടക്കാന്‍ പാടു പെട്ടു.
"മിസ്റ്റര്‍ വാസുദേവ്‌, വാട്ട്‌ ഹാപ്പെന്റ്റ്, എനി തിംഗ് റോങ്ങ്‌ ?" ചെയര്‍മാന്‍ അയാളുടെ സമീപത്തു എത്തി.
"വാട്ട്‌ റോങ്ങ്‌, ഹു ആര്‍ യു.........?" അയാള്‍ നിന്നു വിറയ്ക്കുക ആണ്.......
...............
..............
മാനസിക ആരോഗ്യ ആശുപത്രിയിലെ പത്തു നാളത്തെ വിശ്രമത്തിന് ശേഷം വീട്ടിലോട്ടു തിരിയ്ക്കാനായി ഒരുങ്ങുമ്പോള്‍ ആണ് ഫോണ്‍ ബെല്‍ ശബ്ദിച്ചത്. ഭാര്യ ഫോണ്‍ എടുക്കാന്‍ മുതിരുന്നതിനു മുന്പ് തന്നെ യാന്ത്രികമായി ട്ടെന്നോണം അയാള്‍ ഫോണ്‍ എടുത്തു.
"ഹലോ ഈസ്‌ ഇറ്റ്‌ ട്വന്റി ട്വന്റി ഫോര്‍ ഫോര്ടി ടു? "
"ട്വന്റി ട്വന്റി ഫോര്‍?" അതെന്നതാ?
"വാസുദേവ്‌ ഭാസ്കര്‍ ഉണ്ടോ അവിടെ?"
"വാസുദേവ്‌ ഭാസ്കര്‍? വണ്‍ മിനിട്ട് , ഹലോ യന്‍ഗ് ലേഡി, സം വണ്‍ ഈസ്‌ ആസ്കിംഗ് വണ്‍ വാസുദേവ്‌ ഭാസ്കര്‍" അയാള്‍ ഫോണ്‍ ഭാര്യയെ ഏല്പിച്ചു......


വ്യാഴാഴ്‌ച, ജൂലൈ 16, 2009

വീണ്ടും ഒരു പൈങ്കിളി കഥ

"................ദൂരെ കിനാവിന്‍റെ പൊന്നല ചാര്‍ത്തുകള്‍
പാകി വിരിയ്ക്കും മനുഷ്യ മോഹങ്ങളെ
നേരാം വഴിയില്‍ ഒതുക്കവേ കേഴുന്ന
ഭാവാത്മ ഗാനങ്ങള്‍ കേള്‍ക്കും വരെയ്ക്കുമീ
പ്രേമം എന്താണെന്ന് അറിഞ്ഞിരുന്നില്ല ഞാന്‍......

ഞാന്‍ അവസാനിപ്പിയ്ക്കുകയാണ് തോഴരേ. കലാലയ ജീവ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്യെപ്പെടാന്‍ പോകുന്ന എന്‍റെ ഈ പൊയ്പോയ ഏഴ് സുന്ദര വര്‍ഷങ്ങള്‍ അവിസ്മരണീയം ആക്കി മാറ്റിയ എന്‍റെ അഭിവന്ദ്യരായ ഗുരു ജനങ്ങളെ, എന്‍റെ അഭ്യുദയം കാംഷിയ്ക്കുന്ന സുന്ദരികളും സുന്ദരന്മാരുമായ സുഹൃത്ത് ജനങ്ങളെ നിങ്ങള്ക്ക് മംഗളം ഭവിയ്ക്കട്ടെ. നന്ദി, നമസ്കാരം"

കേരള വര്‍മ കോളേജിലെ വിശാലമായ ഓഡിറ്റൊരിയം ശ്രീനാഥ് എസ് മേനോന്റെ ശബ്ദ മാധുരിയില്‍ ലയിച്ചിരുന്നു. ഭൌതിക ശാസ്ത്രത്തില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥി അയ ശ്രീനാഥ് മേനോന്റെ അപ്രതീക്ഷിത വിട വാങ്ങല്‍ കോളേജ് കാമ്പസിലെ സജീവ ചര്‍ച്ചാ വിഷയം ആയിരുന്നു. അറിയപ്പെടുന്ന യുവ കവി, ഉജ്ജ്വല വാഗ്മി, പഠനത്തില്‍ കെങ്കേമന്‍..... തൃശൂര്‍ പൂങ്കുന്നം കാരന്‍ ശ്രീനാഥ് എസ് മേനോന്‍ എന്ന അത്ഭുത പ്രതിഭാസം കോളേജ് കുമാരികളുടെ സ്വപ്ന കാമുകന്‍ ആയതില്‍ തെല്ലും അതിശയമില്ല.

ഓടിട്ടോരിയത്തിലെ ഇടത്തെ മൂലയിലെ ഇരുമ്പ് കസേരയില്‍ വിഷാദ മൂകയായ്‌ ആരതിഎസ്നായര്‍ ഇരുന്നു. ശ്രീനാഥ് ആലപിച്ച കവിതയിലെ ഓരോ വരികളും ആരതി എന്ന പ്രണയ പരവശയുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. അഹമ്മദാബാദിലെ ഐ എസ് ആര്‍ ഓ ഇന്‍സ്ടിടുട്ടിലെയ്ക്ക് റിസര്‍ച്ച് അസിസ്റ്റന്റ് ആയി നിയമിച്ചു കൊണ്ടുള്ള മഞ്ഞ കവരിലുള്ള ജി ഓ ശ്രീനാഥ് ഒപ്പിട്ടു വാങ്ങുമ്പോള്‍ നാളുകളേറെ ആയി ഭയന്നിരുന്ന ആ അനിവാര്യ മുഹൂര്‍ത്തം എത്തിപ്പെട്ടതായി ആരതി ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു. അതെ തന്റെ എല്ലാം എല്ലാം ആയ ശ്രീ പോവുകയായ്........ മൈലുകള്‍ക്കു അപ്പുറത്തേക്ക് ...... ജീവിതത്തിന്റെ കാണാ കയങ്ങള്‍ തേടി...

"ആറാട്ട് പുഴക്കാരി ആരതി നായര്‍ അറുനൂരില്‍ അറുനൂറു മാര്‍കെന്തേ വാങ്ങിയില്ല?" സുഭഗനും സുസ്മേര വദനനുമായി മുന്‍പില്‍ നില്ക്കുന്ന ശ്രീനാഥ് മേനോന്‍ ആരതി നായരെ ആദ്യമായി പ്രീ ഡിഗ്രി ക്ലാസ്സില്‍ പരിചയപ്പെടുക ആയിരുന്നു. ദിവസങ്ങളായി ഹൃദയത്തിന്റെ ഏതോ മൂലയില്‍ സ്ഥാനം പിടിച്ച യുവ കോമളന്റെ പ്രാസം ഒപ്പിച്ചുള്ള ചോദ്യത്തിന് ആരാധനയോടെ ഒരു കടാക്ഷം മാത്രം ആയിരുന്നു മറുപടി. ഗുരുത്വാ കര്ഷണ തത്വവും ആപേക്ഷിക സിദ്ധാന്തവും ക്വാണ്ടം തിയറിയും എല്ലാം ചങ്ങന്പുഴയുടെ രമണനും ഷെല്ലിയുടെയും കീട്സ് ന്റെയും വിശ്വോത്തര കവിതകള്‍ക്കും ഒമര്‍ ഖയ്യാമിനും വഴി മാറി. കോളേജ് കാമ്പസ്സിന്റെ ആളൊഴിഞ്ഞ വരാന്തകളില്‍, കാമ്പസ്സിനെ വലയം ചെയ്തു കിടക്കുന്ന കര്‍ണികാര ശിഖര തണലുകളില്‍, നഗരത്തിലെ കമിതാക്കള്‍ക്ക്മാത്രമായുള്ള ടീ കഫെ കളില്‍ ശ്രീ - ആരതി യുവ മിധുനങ്ങള്‍ പാറി പറന്നു ഉല്ലസിച്ചു.

ആയിരത്തി തൊള്ളായിരത്തി എന്പതി അഞ്ചു നവംബര്‍ ഒമ്പതാം തിയ്യതി. ആരതി നായര്‍ എന്ന അനാഘ്രാത കുസുമം പൂങ്കുന്നം കാരന്‍ പുരുഷ കേസരിയാല്‍ ആദ്യ ചുംബനത്തിന്റെ മാധുര്യം അറിഞ്ഞ അവിസ്മരണീയ ദിനം. തൃശൂര്‍ പത്തന്‍സ് ഹോട്ടലിലെ ഫാമിലി മുറിയില്‍ ജീവിത പങ്കാളിയാക്കുവാന്‍ ഒരുക്കമാണോ എന്ന തന്‍റെ നാളുകളോളം മനസ്സില്‍ വെച്ചിരുന്ന സന്ദേഹത്തിനു ശ്രീ മറുപടി പറഞ്ഞതു ഈ വിധത്തില്‍ ആയിരിയ്ക്കുമെന്ന് താന്‍ ഹൃദയത്തിലെവിടെയോ ഒരു പക്ഷെ ആഗ്രഹിച്ചതല്ലേ? . അധരം കൊണ്ടധരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അമൃത്‌ നിവേദിക്കുന്ന അസുലഭ നിര്‍ വൃതികള്‍ അങ്ങനെ പല തവണകളായി അനുഭവിച്ചറിഞ്ഞു.............

.................
..................


".........ഈ അമ്മ ഏത് ലോകത്താണ്? എത്ര നേരമായി ഞാന്‍ വിളിയ്ക്കുന്നു? ..."

അശ്വതി കുലക്കി വിളിച്ചപ്പോള്‍ ആണ് ആരതി ചിന്തയില്‍ നിന്നുണര്‍ന്നത്‌. എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നു പോയത്? അശ്വതി തങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നിട്ട് വര്ഷം പന്ത്രണ്ടു കഴിഞ്ഞിരിയ്ക്കുന്നു. ശ്രീനാഥ് ബന്ഗ്ലൂരിലെ എസ് ആര്‍ ഓ യുടെ ചന്ദ്രയാന്‍ പ്രൊജെക്ടിലെ കമ്പ്യൂട്ടര്‍ വിഭാഗം സീനിയര്‍ ഓഫീസര്‍ ആണ് ഇപ്പോള്‍. ദില്ലി കേന്ദ്രീയ വിദ്യാലയത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ പദവി ഏറ്റെടുക്കാന്‍ താന്‍ രണ്ടു നാള്‍ക്കകം തിരിയ്ക്കുക ആയി.

" അമ്മ പോകാന്‍ തന്നെ തീരുമാനിച്ചു അല്ലെ അറ്റ്‌ ലാസ്റ്റ്?

"യാ അച്ചു. ഐ ഷുഡ്‌ ഗോ. ഇറ്റ്‌ ഈസ്‌ സച്ച് ആന്‍ ഇമ്പോര്ടന്റ്റ്‌ അസൈന്‍ മെന്റ് യു വില്‍ നെവെര്‍ കം അക്രോസ് ഇന്‍ യുവര്‍ എന്‍ടയര്‍ കാരിയര്‍. "

"അമ്മ എപ്പോഴും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. അമ്മടെ കാരിയര്‍, അമ്മടെ സൌന്ദര്യം ....... അച്ഛനെ കുറിച്ചോ എന്നെ കുറിച്ചോ അമ്മക്ക് വല്ല ചിന്ത ഉണ്ടോ? അച്ഛന്‍ ഒറ്റയ്ക്ക് ആയിട്ട് വര്ഷം ആറ് ഏഴായി........അമ്മയ്ക്ക് ഈ പ്രൊമോഷന്‍ വേണ്ടെന്നു വെച്ചു അച്ഛനുമായി നമുക്കു ഒരുമിചു ഇരിയ്ക്കരുതോ? "

"അച്ചു, എ പ്രൊമോഷന്‍ ഈസ്‌ എ പ്രമോഷന്‍ ഈസ്‌ എ പ്രമോഷന്‍ ഈസ്‌ എ പ്രമോഷന്‍.... യു കാന്റ് അണ്ടര്‍ സ്റ്റാന്റ് ദി വാല്യൂ ഓഫ് പ്രമോഷന്‍ അറ്റ്‌ ദിസ്‌ എജ് "

"ഇല്ലമ്മേ എനിയ്ക്കൊന്നും മനസില്ലാവില്ല. അറുപതു വയസ്സ് വരെ അടുത്ത തലമുറയെ വാര്‍ത്തെടുക്കാനുള്ള അക്ഷീണ പരിശ്രമം അമ്മ തുടരുക. ഉയര്‍ച്ചയുടെ പടികള്‍ ആവേശത്തോടെ കയറവേ , അച്ഛന്റെ ആരോഗ്യ പ്രശ്നങ്ങള്‍ അമ്മ കണ്ടില്ലെന്നു നടിയ്ക്കുക, അച്ഛന്‍ പറഞ്ഞു തന്ന കാലത്തിലെ (എം ടി) സേതുവിനെ പോലെ അമ്മ അമ്മയെ മാത്രം സ്നേഹിച്ചു ആമോദത്തോടെ ജീവിയ്ക്കുക, അമ്മയ്ക്ക് നല്ലത് വരട്ടെ!"

"ഷട്ട്അപ്പ്‌ യുവര്‍ ബ്ലടി മൌത്‌........."




























ബുധനാഴ്‌ച, ജൂലൈ 15, 2009

കള്ളന്‍

കൂട്ടുകാരന് കുട്ടി ഉണ്ടായ സന്തോഷം പങ്കു വെയ്ക്കാന്‍ സംഘടിപ്പിച്ച പാര്‍ടി അവസാനിച്ചപ്പോള്‍ സമയം രാത്രി പന്ത്രണ്ടേ മുക്കാല്‍ കഴിഞ്ഞിരുന്നു. ഈയിടെ ആയി അടിയ്ക്കടി പാര്‍ടികള്‍ ആണ്. കൊച്ചു ജനിച്ചാല്‍ പാര്‍ട്ടി, കൊച്ചിന്റെ അമ്മയ്ക്ക് ഗര്‍ഭം ആയാല്‍ പാര്‍ട്ടി, അതിന് മുന്‍പ് കല്യാണം കഴിഞ്ഞാല്‍ പാര്‍ട്ടി, എന്ഗെജുമെന്റ് പാര്‍ട്ടി.......... പാര്‍ട്ടി യ്ക്കുണ്ടോ പഞ്ഞം ഈ ലോകത്തില്‍ ? പതിവു പോലെ മൂക്കറ്റം വീശിയിരുന്നു. ഇതാണ് ചോദിയ്ക്കാനും പറയാനും ഒരാളില്ലാത്തതിന്റെ കുഴപ്പം. എന്തൊക്കെ വീര വാദം മുഴക്കിയാലും കുടുംബത്തില്‍ കൂട്ടിനു ഒരാള് വേണം എന്ന് പഴമക്കാര്‍ പറയുന്നതു ഒരു പക്ഷെ നമ്മളെ പോലെ ഉള്ള മാന്യന്മാരെ ഉദ്ദേശിച്ചാവാം.

ഫ്രന്റ്‌ റൂമിലെ സോഫയിലേയ്ക്ക് ചരിഞ്ഞപ്പോള്‍ സമയം ഒന്നേ പത്ത്. നിദ്രാ ദേവിയുടെ പരിരംഭണത്തില്‍ ഏകദേശം രണ്ടു മണിയ്ക്കൂര്‍ കിടന്നു കാണും. കിടപ്പ് മുറിയില്‍ നിന്നാണ് ആ ശബ്ദം കേട്ടത്. ഗോദ്രെജ് അലമാര ആരോ തുറക്കാന്‍ ശ്രമിയ്ക്കുന്നുണ്ടോ? ഈയിടെ ആയി അലമാര തുറക്കാന്‍ ഭയങ്കര പാടാണ്. കാല പഴക്കതിന്റെതാവാം. ഒരിയ്ക്കല്‍ കൂടി ശബ്ദം കേട്ടു. സംശയമില്ല. തസ്കരന്‍ അലമാര തുറക്കാനുള്ള ശ്രമത്തിലാണ്. മദ്യത്തിന്റെ ആലാസ്യം കൊണ്ടാവണം അശേഷം ഭയം തോന്നിയില്ല മറിച്ചു കള്ളനെ ഒരു ക്രോസ് വിസ്താരം നടത്തികളയാം എന്ന് തീരുമാനിച്ചു. അകത്തെ ബ്രാണ്ടിയുടെ ഒരു പവര്‍!

"മിസ്റ്റര്‍ തിരുടന്‍, കീഴടങ്ങുക ഓര്‍ എല്‍സ് ഐ വില്‍ കാള്‍ പോലീസ്". വിവിധ ഭാഷകള്‍ കൈ കാര്യം ചെയ്യാന്‍ അറിയാവുന്ന മോഷ്ട്ടാക്കളുടെ സംഘം ഇറങ്ങിയതായി ഈയിടെ പത്രത്തില്‍ കണ്ടിരുന്നു. തസ്കര കുമാരന്‍ ആ ഗണത്തില്‍ പെട്ടതാണെന്ന് ഏതാണ്ട് ഉറപ്പായി. ഉത്തരവ് അക്ഷരം പ്രതി അനുസരിച്ച് രണ്ടു കൈകളും ഉയര്ത്തി എന്റെ മുന്‍പില്‍! നല്ല കറുത്ത നിറം. കാഴ്ചയ്ക്ക് എന്റെ അത്ര തന്നെ പൊക്കവും വണ്ണവും ഉണ്ട്. ഒരു ഭീകര അന്തരീക്ഷം സൃഷ്ടിയ്ക്കാന്‍ ആയിരിയ്ക്കണം മുഖത്ത് ക്രിക്കറ്റ് കളിക്കാര്‍ ചെയ്യുന്ന പോലെ അവിടെയും ഇവിടെയും ചായം പുരട്ടി ഇരിയ്ക്കുന്നു. ശരിയ്ക്കും ഒരു കരിങ്കള്ളന്‍!
"ലെ മിരാബ്ല" യിലെ (വിക്ടര്‍ ഹ്യൂഗോ) ഡി നഗരത്തിലെ ബിഷപ്പിനെ പോലെ ഞാന്‍ എന്റെ മുന്‍പില്‍ നില്ക്കുന്ന ജീന്‍ വാല്‍ ജീനോട് മൊഴിഞ്ഞു: "ഇരിയ്ക്ക് മാഷേ. ഒരു കള്ളനെ ആദ്യമായിട്ടാണ് നേരില്‍ കാണുന്നത്, ഗ്ലാഡ്‌ ടു മീറ്റ് യു!"
"ക്ഷമിയ്ക്കണം സാറെ, വേറെ വഴി ഇല്ലാത്ത കാരണം ആണ് മോഷണം തുടങ്ങിയാലോ എന്ന് ആലോചിച്ചത്. സാറിന്റെത് മൂന്നാമത്തെ വീടാണ്. കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു. എന്നാലും ഈ കോളനിക്കാര്‍ ഇത്ര ദരിദ്ര വാസികള്‍ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്."
"മിടുക്കന്‍, താന്‍ മലയാളി ആണെന്നറിഞ്ഞതില്‍ പെരുത്ത്‌ സന്തോഷം. ആട്ടെ കോളനി ക്കാരെ താന്‍ ദരിദ്ര വാസികളാക്കാന്‍ കാരണം? "
" ഞാന്‍ ആദ്യം കയറിയ വീടിനു മുന്‍പില്‍ ടൈപ്പ് ഇ എന്നെഴുതി ഇരുന്നു. വലിയ വിശാലമായ കുറെ മുറികള്‍. താമസിയ്ക്കുന്നത് ഷഷ്ടി പൂര്‍ത്തിയ്ക്ക് പ്രായമായ ഒരു അപ്പൂപ്പനും അമ്മൂമ്മയും. രണ്ടാളും ഉറങ്ങാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുന്നു. അലമാര പതുക്കെ തുറന്നപ്പോള്‍ കുറെ പ്രമേഹം , പ്രഷര്‍ ഗുളികളും ദശ മൂല അരിഷ്ടം ഒരു കുപ്പിയും മാത്രം. അന്നൊന്നും തരപ്പെട്ടില്ല. "
"പ്രിയപ്പെട്ട മോഷ്ടാവേ, അര്‍ത്ഥവും അധികാരവും കൈയ്യില്‍ വരുമ്പോള്‍ മനസ്സമാധാനം എന്നൊരു സാധനം കളഞ്ഞു പോകുന്നു. ഉറക്കം എന്നുള്ളത് രണ്ടു പെഗ്ഗ് പോയിട്ട് ഒരു ഫുള്‍ കമിത്തിയാലും വരില്ല. അത്തരത്തില്‍ ഒരു ഭാഗ്യ ഹീനന്റെ വീടാണ് താന്‍ സന്ദര്‍ശിച്ചത്. ഓക്കേ നെക്സ്റ്റ് ?"
"മിനിങ്ങാന്ന് രാത്രി പുലര്‍ച്ചെ രണ്ടു മണിയ്ക്കാണ് ആ വീട്ടില്‍ കയറിയത്. പടിയില്‍ ടൈപ്പ് ഡി എന്ന് കാണാമായിരുന്നു. ഒരു കിടപ്പ് മുറിയില്‍ രണ്ടു പേര്‍ സുഖ നിദ്രയിലായിരുന്നു. അമ്പതിനോട് അടുത്ത പ്രായം. ഞാന്‍ മെല്ലെ അകത്തെ അലമാര വെച്ച മുറി പ്രവേശിച്ചു. ശബ്ദം ഉണ്ടാക്കാതെ അലമാര തുറന്നു. ......"
"ക്യാഷ്‌ , സ്വര്‍ണം, മാല, വള...... വല്ലതും തടഞ്ഞോ? " എനിയ്ക്ക് കേള്‍ക്കാന്‍ ആകാംഷ ആയി.
"ഒലയ്ക്ക! ഒരു മുസ്ലി പവര്‍ എക്സ്ട്രാ കുപ്പി, രണ്ടു വയാഗ്ര ഗുളിക സ്ട്രിപ്, കുറെ അണ്ടര്‍ വെയര്‍ , നല്ല കറുത്ത നിറമുള്ള ബ്രാ, പാന്റീസ്.... ഒരു രാത്രി ഗോവിന്ദ! "
"ഒന്നില്‍ തൊട്ടാല്‍ മൂന്നു എന്നാണ് പ്രമാണം! ഇന്നിപ്പോ എന്റെ വീട്ടില്‍ നിന്നു എന്താണ് തടഞ്ഞത്? "
"ഒള്ളത് പറയാമല്ലോ സാറേ, അലമാര തുറന്നു ഞാന്‍ ക്യാഷ്‌ ഒരു പോക്കെറ്റില്‍ നിക്ഷേപിച്ചു നല്ല മനോഹരമായ ഒരു ബ്രാണ്ടി കുപ്പി പതുക്കെ പൊക്കുമ്പോള്‍ ആണ് സാറ് ഉണര്‍ന്നത്. എന്നോട് ക്ഷമിയ്ക്കൂ സാര്‍. എന്നെ പോകാന്‍ അനുവദിയ്ക്കു".
"ക്യാഷ്‌ പൊക്കിയതിനു തന്നോടു നോം ക്ഷമിച്ചിരിയ്ക്കുന്നു, പക്ഷെ ബ്രാണ്ടി മോഷ്ടാവിനെ നോം വെറുതെ വിട്വോ , ശിവ ശിവ! തനിയ്ക്ക് നോം ശിക്ഷ വിധിച്ചിരിയ്ക്കുന്നു: താന്‍ ആ അടുക്കളെയില്‍ പോയി രണ്ടു ഗ്ലാസും ആ അലമാരയില്‍ നിന്നും ആ കുപ്പിം ഇങ്ങിട്ടു എടുക്ക്വാ, ഏഭ്യന്‍!