വ്യാഴാഴ്‌ച, ജൂലൈ 03, 2008

ഭഗ്ന ഭവനം

മനസ്സിനിണങ്ങിയ ഒരു വീട് ഉണ്ടാക്കുകാനും അതില്‍ കയറി താമസിക്കാനും ആഗ്രഹം ഇല്ലാത്ത മനുഷ്യന്‍ ഉണ്ടാകില്ല. അമിത പലിശക്ക് വായ്പയെടുത്തും ഭാര്യയുടെ കെട്ടുതാലി വരെ പണയപ്പെടുത്തിയും മണി സൌധം പടുത്തുയര്‍ത്തുന്ന മനുഷ്യന്‍, ആ മണി സൌധത്തില്‍ താമസിക്കാന്‍ വിധിക്കപ്പെട്ടവനല്ലെങ്കില്‍ അവന്‍റെ പേരത്രേ മറുനാടന്‍ മലയാളി. ഉയര്‍ന്ന സാക്ഷരതയും അവകാശങ്ങളുടെ അമിതാവബോധത്തില്‍ നാടിനെ കുട്ടിച്ചോറാക്കിയ സാമൂഹ്യ പശ്ചാത്തലവും മൂലം വെളിനാടുകളില്‍ ജോലി ചെയ്യേണ്ടി വരുന്ന ഈ ഹതഭാഗ്യന്‍ വീടും കുടിയും ആവശ്യമാണെന്ന് ജീവിതാന്ത്യത്തിലാണ് ആലോചിക്കുന്നത് തന്നെ. വീട് ഉണ്ടാക്കി പാലും കാച്ചി സുഹൃത്തുക്കളും ബന്ധുക്കളും ഒന്നിച്ചു ഗ്രഹപ്രവേശം നടത്തിയ ശേഷമാണ് ആലോചിക്കുക ഈ ഗ്രഹത്തില്‍ താമസിക്കാന്‍ സമയമായിട്ടില്ലല്ലോ എന്ന്. വീടിനു അനുയോജ്യമായ വാടകക്കാരെ അന്വേഷിയ്ക്കുകയാണ് അടുത്ത പടി. മുന്തിയ തരം ടൈല്‍സ് പതിച്ച
തറയും, ലക്ഷക്കണക്കിന്‌ വിലകൊടുത്തു നിര്‍മ്മിച്ച മോഡുലാര്‍ അടുക്കളയുമെല്ലാം
നാളിതുവരെ കാണാത്ത അപരിചിതന് ഇരുപതു രൂപയുടെ മുദ്ര പത്രത്തിന്‍റെ ബലത്തില്‍ താമസിയ്ക്കാന്‍ കൊടുക്കേണ്ടി വരുന്ന ഗതികേട് ഓര്‍ത്തു പാവം മലയാളി നെടുവീര്‍പ്പിടുന്നുണ്ടാവും. ജീവിതത്തിന്‍റെ അവസാന യാമത്തില്‍ സ്വന്തം നാട്ടില്‍ ശിഷ്ട ജീവിതം കഴിച്ചു കൂട്ടാനുള്ള വ്യഗ്രതയില്‍ നാട്ടിലെത്തുന്ന മലയാളിയ്ക്ക് കിട്ടുന്നത് ആന കയറിയ കരിമ്പിന്‍ തോട്ടം മാതിരിയുള്ള വീടാണ്. വാടകക്കാരന്റെ കൊച്ചു മക്കളുടെ ഭാവനാ വിലാസങ്ങള്‍ കാട് കയറിയത് വിലപിടിപ്പുള്ള ടൈല്‍സ് കൊണ്ടു നിര്‍മ്മിച്ച തറയിലും ചുമരിലുമാണ്. സൌന്ദര്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത വാടകക്കാരന്റെ നല്ല പകുതി പെരുമാറിയ അടുക്കളയാകട്ടെ, യൌവ്വനത്തിനു മുമ്പെ ചാരിത്ര്യം നഷ്ടപെട്ട പെണ്‍കുട്ടിയെ അനുസ്മരിപ്പിയ്ക്കുന്നു. മലയാളി ജീവിയ്ക്കുകയാണ്, എല്ലാ നായകളും ജീവിയ്ക്കുന്നതുപോലെ തന്നെ. (സോക്രടീസിനോട് കടപ്പാട്).

വ്യാഴാഴ്‌ച, ജൂൺ 26, 2008

വിവാദങ്ങളുടെ സ്വന്തം നാട്.

നാട്ടിലെ വിവാദങ്ങള്‍ തന്നെ ആവട്ടെ ഇന്നത്തെ ചിന്താ വിഷയം. കടലിലെ തിരയ്ക്കും കേരളത്തിലെ വിവാദത്തിനും അന്തമില്ല എന്ന് ഏതെങ്കിലും മഹാകവി പാടിയതായിട്ടു ഓര്‍ക്കുന്നില്ല. കഷ്ടം തന്നെ നമ്മുടെ നാടിന്‍റെ സ്ഥിതി. ഏറ്റവും പുതിയ വിവാദം ഏഴാം ക്ലാസ്സിലെ പാഠ പുസ്തകത്തിലെ വിഷയം ആണ് . മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് പറഞ്ഞ മഹാന്റെ മണ്ണില്‍ മരണമില്ലാത്തത് വിവാദങ്ങള്‍ക്ക് മാത്രം. ഒരു വിവാദം രണ്ടു-മൂന്നു ദിവസത്തില്‍ കൂടുതല്‍ നില്ക്കാന്‍ പാടില്ല എന്ന് ആരോ ഉത്തരവ് ഇറക്കിയിട്ടുന്ടെന്നു ന്യായമായിട്ടും സംശയിയ്കാം. ഗോള്‍ഫ് ക്ലബ്ബ്, സന്തോഷ് മാധവന്‍, കണ്ടരരു ഇതെല്ലം ഒരു പക്ഷെ എല്ലാവരും മറന്നിരിക്കാം. വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമല്ല അത് അതിവേഗം മറക്കാനുമുള്ള മലയാളിയുടെ കഴിവ് അപാരം തന്നെ. ഈ മറവി കാരണം തന്നെ ആയിരിക്കണം ഭരണാധികാരികളെ സന്ദര്‍ഭാനുസരണം ശിക്ഷിക്കാതെ ഇടതിനെയും വലതിനെയും ഒന്നിടവിട്ട ഇടവേളകളില്‍ മലയാളി മാറി മാറി ചുമക്കുന്നത്! ക്ഷത്രിയ നിഗ്രഹം ജീവിത ദൌത്യം ആയി ഏറ്റെടുത്ത് ദേവലോകത്ത്‌ വിവാദം സൃഷ്ടിച്ച പരശുരാമന്റെ പാരമ്പര്യം ആണോ അതോ ദാനധര്‍മ്മങ്ങളില്‍ വിവാദ പുരുഷനായ മഹാബലിയുടെ പാരമ്പര്യമാണോ മലയാളിക്ക് ലഭിച്ചിരിക്കുന്നത്? ഗവേഷണ വിധ്യാര്തികള്‍ ആലോചിക്കട്ടെ.

മാധ്യമങ്ങള്‍ ആണെന്ന് തോനുന്നു, ഒരു പക്ഷെ വിവാദങ്ങളെ ഇത്ര മാത്രം പെരുപ്പിച്ച് കാണിക്കുന്നത്. ഭരിക്കുന്ന കക്ഷിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള പടലപിണക്കങ്ങള്‍, പ്രതിപക്ഷത്തെ തമ്മിലടി, കരുണാകര-മുരളി സംവാദങ്ങള്‍, ശബരിമല വിവാദം, അരവണ പ്രശ്നം, മൂന്നാര്‍ ദൌത്യം, ഏറ്റവും ഒടുവില്‍ സിനിമാക്കാരുടെ തമ്മിലടി എല്ലാം മാധ്യമങ്ങള്‍ പെരുപ്പിച്ച് കാട്ടിയതല്ലേ? പക്ഷെ ഇവയൊന്നും ഇല്ലാത്ത അവസ്ഥയെ കുറിച്ചു ചിന്തിച്ചു നോക്കൂ. ടിവി കാണാനും, പത്രം വായിക്കാനും എല്ലാം പരമ ബോറായിരിക്കും. പീഡന കേസിനും സന്തോഷ് മാധവ വിലാസങ്ങള്‍ക്കും പകരം ആഗോള താപനവും പ്ലൂറ്റൊവിനെ സൌരയൂഥത്തില്‍ നിന്നു നിഷ്കസിതനാക്കിയതും വായിക്കാന്‍ ആരുണ്ടാവുമിവിടെ? അതായത് അറിഞ്ഞോ അറിയാതെയോ നമ്മള്‍ വിവാദങ്ങളെ ഇഷ്ട്ടപ്പെടുന്നു. നാണയപെരുപ്പം പന്ത്രണ്ടു ശതമാനം ആയാലും, ബാന്കുകള്‍ വായ്പ നയം തിരുത്തിയാലും നമ്മള്‍ ആദ്യം വായിക്കാന്‍/കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വാര്ത്ത രാഷ്ട്രീയക്കാരുടെ/സാംസ്കാരിക നായകരുടെ വാചക കസര്‍ത്തുകളും ആള്‍ ദൈവങ്ങളുടെ അന്തപ്പുര വിശേഷങ്ങലുമാണ് . രാജ്യത്തെ വെളിച്ചത്തിലേയ്ക്കു നയിക്കാവുന്ന ആണവ കരാറിലും കൂടുതല്‍ ഇഷ്ടം നമുക്കു അരവണ കരാറിന്റെ അഴിമതി വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ബന്ദിന്റെയും സമരങ്ങളുടെയും ആലാസ്യത്തില്‍ ഉറങ്ങുന്ന മലയാളി സ്വന്തം നാട്ടിന്റെ ഈ വഴി വിട്ടുള്ള പോക്കില്‍ പരിതപിക്കാറില്ല. അരവണ പായസത്തില്‍ ഇല്ലാത്ത എലിവാലിനു തിരയുന്ന ഈ വിദ്വാന്‍ അങ്ങ് തമിഴ് മക്കള്‍ നേടിയ പുരോഗതിയില്‍ ഒട്ടും ആവേശം കാണിക്കാറില്ല. പുസ്തകം കത്തിക്കലും വഴി തടയലും മുഖ്യ തൊഴിലാക്കിയ ഈ മഹാന്‍ കാലത്തിന്റെ ചുമരെഴുത്ത് വായിക്കാനാവാതെ ഇനി എത്ര കാലം വിവാദ കുരുക്കില്‍ കുരുങ്ങി കിടക്കും? അങ്ങേക്ക് അറിയുമോ ദൈവമേ, അങ്ങയുടെ സ്വന്തം നാടല്ലെ?

ബുധനാഴ്‌ച, ജൂൺ 25, 2008

ഹരി ശ്രീ ഗണപതായെ നമഹ!

ഇതു ഒരു പരീക്ഷണം ആണ്. ഇതില്‍ ഞാന്‍ വിജയിച്ചാല്‍ ഞാനും ഒരു ബ്ലോഗനായി!
കാലം പോയ പോക്കെ! ഞാന്‍ ഒന്നു മനസ്സില്‍ കാണ്‌ാ , അതെഴുതി പിടിപ്പിക്ക്യ, നാട്ടുകാര് വായിക്ക്യ, ബഹുകേമാണെ. സുനില്‍ വളരേ നന്ദി ഉണ്ട് ട്ടോ, അപ്പൊ വീണ്ടും കാണാം