വ്യാഴാഴ്‌ച, ജൂൺ 26, 2008

വിവാദങ്ങളുടെ സ്വന്തം നാട്.

നാട്ടിലെ വിവാദങ്ങള്‍ തന്നെ ആവട്ടെ ഇന്നത്തെ ചിന്താ വിഷയം. കടലിലെ തിരയ്ക്കും കേരളത്തിലെ വിവാദത്തിനും അന്തമില്ല എന്ന് ഏതെങ്കിലും മഹാകവി പാടിയതായിട്ടു ഓര്‍ക്കുന്നില്ല. കഷ്ടം തന്നെ നമ്മുടെ നാടിന്‍റെ സ്ഥിതി. ഏറ്റവും പുതിയ വിവാദം ഏഴാം ക്ലാസ്സിലെ പാഠ പുസ്തകത്തിലെ വിഷയം ആണ് . മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് പറഞ്ഞ മഹാന്റെ മണ്ണില്‍ മരണമില്ലാത്തത് വിവാദങ്ങള്‍ക്ക് മാത്രം. ഒരു വിവാദം രണ്ടു-മൂന്നു ദിവസത്തില്‍ കൂടുതല്‍ നില്ക്കാന്‍ പാടില്ല എന്ന് ആരോ ഉത്തരവ് ഇറക്കിയിട്ടുന്ടെന്നു ന്യായമായിട്ടും സംശയിയ്കാം. ഗോള്‍ഫ് ക്ലബ്ബ്, സന്തോഷ് മാധവന്‍, കണ്ടരരു ഇതെല്ലം ഒരു പക്ഷെ എല്ലാവരും മറന്നിരിക്കാം. വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമല്ല അത് അതിവേഗം മറക്കാനുമുള്ള മലയാളിയുടെ കഴിവ് അപാരം തന്നെ. ഈ മറവി കാരണം തന്നെ ആയിരിക്കണം ഭരണാധികാരികളെ സന്ദര്‍ഭാനുസരണം ശിക്ഷിക്കാതെ ഇടതിനെയും വലതിനെയും ഒന്നിടവിട്ട ഇടവേളകളില്‍ മലയാളി മാറി മാറി ചുമക്കുന്നത്! ക്ഷത്രിയ നിഗ്രഹം ജീവിത ദൌത്യം ആയി ഏറ്റെടുത്ത് ദേവലോകത്ത്‌ വിവാദം സൃഷ്ടിച്ച പരശുരാമന്റെ പാരമ്പര്യം ആണോ അതോ ദാനധര്‍മ്മങ്ങളില്‍ വിവാദ പുരുഷനായ മഹാബലിയുടെ പാരമ്പര്യമാണോ മലയാളിക്ക് ലഭിച്ചിരിക്കുന്നത്? ഗവേഷണ വിധ്യാര്തികള്‍ ആലോചിക്കട്ടെ.

മാധ്യമങ്ങള്‍ ആണെന്ന് തോനുന്നു, ഒരു പക്ഷെ വിവാദങ്ങളെ ഇത്ര മാത്രം പെരുപ്പിച്ച് കാണിക്കുന്നത്. ഭരിക്കുന്ന കക്ഷിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള പടലപിണക്കങ്ങള്‍, പ്രതിപക്ഷത്തെ തമ്മിലടി, കരുണാകര-മുരളി സംവാദങ്ങള്‍, ശബരിമല വിവാദം, അരവണ പ്രശ്നം, മൂന്നാര്‍ ദൌത്യം, ഏറ്റവും ഒടുവില്‍ സിനിമാക്കാരുടെ തമ്മിലടി എല്ലാം മാധ്യമങ്ങള്‍ പെരുപ്പിച്ച് കാട്ടിയതല്ലേ? പക്ഷെ ഇവയൊന്നും ഇല്ലാത്ത അവസ്ഥയെ കുറിച്ചു ചിന്തിച്ചു നോക്കൂ. ടിവി കാണാനും, പത്രം വായിക്കാനും എല്ലാം പരമ ബോറായിരിക്കും. പീഡന കേസിനും സന്തോഷ് മാധവ വിലാസങ്ങള്‍ക്കും പകരം ആഗോള താപനവും പ്ലൂറ്റൊവിനെ സൌരയൂഥത്തില്‍ നിന്നു നിഷ്കസിതനാക്കിയതും വായിക്കാന്‍ ആരുണ്ടാവുമിവിടെ? അതായത് അറിഞ്ഞോ അറിയാതെയോ നമ്മള്‍ വിവാദങ്ങളെ ഇഷ്ട്ടപ്പെടുന്നു. നാണയപെരുപ്പം പന്ത്രണ്ടു ശതമാനം ആയാലും, ബാന്കുകള്‍ വായ്പ നയം തിരുത്തിയാലും നമ്മള്‍ ആദ്യം വായിക്കാന്‍/കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വാര്ത്ത രാഷ്ട്രീയക്കാരുടെ/സാംസ്കാരിക നായകരുടെ വാചക കസര്‍ത്തുകളും ആള്‍ ദൈവങ്ങളുടെ അന്തപ്പുര വിശേഷങ്ങലുമാണ് . രാജ്യത്തെ വെളിച്ചത്തിലേയ്ക്കു നയിക്കാവുന്ന ആണവ കരാറിലും കൂടുതല്‍ ഇഷ്ടം നമുക്കു അരവണ കരാറിന്റെ അഴിമതി വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ബന്ദിന്റെയും സമരങ്ങളുടെയും ആലാസ്യത്തില്‍ ഉറങ്ങുന്ന മലയാളി സ്വന്തം നാട്ടിന്റെ ഈ വഴി വിട്ടുള്ള പോക്കില്‍ പരിതപിക്കാറില്ല. അരവണ പായസത്തില്‍ ഇല്ലാത്ത എലിവാലിനു തിരയുന്ന ഈ വിദ്വാന്‍ അങ്ങ് തമിഴ് മക്കള്‍ നേടിയ പുരോഗതിയില്‍ ഒട്ടും ആവേശം കാണിക്കാറില്ല. പുസ്തകം കത്തിക്കലും വഴി തടയലും മുഖ്യ തൊഴിലാക്കിയ ഈ മഹാന്‍ കാലത്തിന്റെ ചുമരെഴുത്ത് വായിക്കാനാവാതെ ഇനി എത്ര കാലം വിവാദ കുരുക്കില്‍ കുരുങ്ങി കിടക്കും? അങ്ങേക്ക് അറിയുമോ ദൈവമേ, അങ്ങയുടെ സ്വന്തം നാടല്ലെ?

ബുധനാഴ്‌ച, ജൂൺ 25, 2008

ഹരി ശ്രീ ഗണപതായെ നമഹ!

ഇതു ഒരു പരീക്ഷണം ആണ്. ഇതില്‍ ഞാന്‍ വിജയിച്ചാല്‍ ഞാനും ഒരു ബ്ലോഗനായി!
കാലം പോയ പോക്കെ! ഞാന്‍ ഒന്നു മനസ്സില്‍ കാണ്‌ാ , അതെഴുതി പിടിപ്പിക്ക്യ, നാട്ടുകാര് വായിക്ക്യ, ബഹുകേമാണെ. സുനില്‍ വളരേ നന്ദി ഉണ്ട് ട്ടോ, അപ്പൊ വീണ്ടും കാണാം