ശനിയാഴ്‌ച, നവംബർ 29, 2008

ബാഷ്പാഞ്ജലി



നിരപരാധികളെ നിഷ്ടുരം ചുട്ടുകൊല്ലുന്ന ഭ്രാന്തന്‍ വിശ്വാസ സംഹിത രാജ്യത്തിന്‍റെ ഉല്‍കൃഷ്ടമായ സുരക്ഷാ സേനയ്ക്ക് മുമ്പില്‍ തല്‍ക്കാലത്തെങ്കിലും ഗത്യന്തരമില്ലാതെ മുട്ട് മടക്കവേ, ഈ മഹാരാജ്യം മറ്റൊരു അഗ്നി പരീക്ഷ കൂടി അതിജീവിച്ചിരിയ്ക്കുന്നു. സംഭ്രമ- ഉദ്വേക ജനകമായ ഒരു ഹോളിവൂഡ്‌ ത്രില്ലര്‍ കണ്ട പോലത്തെ ആഹ്ലാദ തിമര്‍പ്പില്‍ നമ്മള്‍ നമ്മുടെ ജോലികളില്‍ വീണ്ടും മുഴുകി . ജീവിതം മുന്നോട്ടു തന്നെ നീങ്ങുകയാണ്, വിശിഷ്യാ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍. ഇലക്ട്രോണിക് മാധ്യമങ്ങള്‍ കഴിഞ്ഞ ഈ വാരം "അടിച്ച് പൊളിച്ചു" ആഘോഷിച്ചു. അവര്‍ മണ്ണില്‍ മലര്‍ന്നു കിടന്നും ചരിഞ്ഞു കിടന്നും കുനിഞ്ഞു നിന്നും വാര്‍ത്ത ആകുന്ന ചൂടപ്പം പ്രേക്ഷകന്‍ എന്ന കിങ്ങിനു പകര്‍ന്നു കൊടുക്കുവാന്‍ പരസ്പരം മത്സരിച്ചു. സി എസ് ടി റെയില്‍ നിലയത്തിലെ പ്ലാറ്റ് ഫോറത്തില്‍ വീണ വാര്‍ അറ്റ ചെരുപ്പിലെ ചുടു ചോര മുതല്‍ നൂറ്റി അഞ്ചു വര്‍ഷം പഴക്കം ഉള്ള താജ് ഹോട്ടലില്‍ പടരുന്ന അഗ്നി ജ്വാല വരെ അവര്‍ "ജീവനോടെ " (ലൈവ്) കാണിച്ചു, പ്രേക്ഷക ലക്ഷങ്ങളുടെ കണ്ണും കരളും കവര്‍ന്നു, " (ടി വി) പത്ര ധര്‍മം" നിര്‍വഹിച്ചു.


കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടയിലും "ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍" (പാര്‍ലിമെന്റരി) കമ്മിറ്റി മീറ്റിംഗ് കൂടാന്‍ താജ് ഹോട്ടല്‍ തിരെഞ്ഞെടുത്തതും പാവപ്പെട്ടവന്‍റെ ജനപ്രതിനിധി ഉള്‍പ്പെടെയുള്ള എം പി മാര്‍ ഭീകരന്മാരില്‍ നിന്നും രക്ഷപെട്ടതും നമ്മള്‍ ആശ്വാസത്തോടെ മനസ്സിലാക്കി. രാജ്യ സേവനം ജീവിത ചര്യ ആയി ഏറ്റെടുത്ത നാലാം കിട രാഷ്ട്രീയ നേതൃത്വം "Z" കാറ്റഗറി സുരക്ഷയുടെ പിന്‍ബലത്തില്‍ ദുരന്തത്തിന് കാരണമായി പരസ്പരം പഴി ചാരുന്നതും നമ്മള്‍ വേദനയോടെ നോക്കി കണ്ടു. ലോകത്തിന്‍റെ നാനാ തുറകളിലും പെട്ട വിദേശിയും സ്വദേശിയും സുരക്ഷാ സൈനികരും നക്ഷത്ര ഹോട്ടലിലെ വിവിധ ലോബികളില്‍ നിന്നും നക്ഷത്രം കണക്കെ അടര്‍ന്നു വീഴുന്നത് നമ്മള്‍ നടുക്കത്തോടെ ദര്‍ശിച്ചു . മരിച്ചു വീഴുന്ന വ്യക്തി മഹാരാഷ്ട്രകാരനാണോ, വടക്കനാണോ, തെക്കനാണോ, തെക്കു കിഴക്കനാണോ എന്നൊന്നും പക്ഷെ ആരും പറഞ്ഞു കേട്ടില്ല. അച്ഛന്‍റെ ജഡത്തില്‍, ഭര്‍ത്താവിന്റെ ചലനമറ്റ ശരീരത്തില്‍, സഹോദരന്റെ മൃത ദേഹത്തില്‍ വീണുരുളുന്ന മകനും, ഭാര്യയ്ക്കും സഹോദരിയ്ക്കും അണ പൊട്ടി ഒഴുകിയ ദുഖത്തിന് ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലായിരുന്നു.
രാജ്യത്തിന്‌ വേണ്ടി വീരചരമം പ്രാപിച്ച ധീര രക്ത സാക്ഷികളെ! നിങ്ങളുടെ ബലി കുടീരങ്ങളില്‍ ഞങ്ങള്‍ സിന്ദൂര മാലകള്‍ ചാര്‍ത്തി, ഞങ്ങളുടെ രാജ്യ സ്നേഹം പ്രകടിപ്പിയ്ക്കും . നിങ്ങളുടെ അര്‍ദ്ധ - പൂര്‍ണ കായ പ്രതിമകള്‍ നാല്‍ക്കവല തോറും പ്രതിഷ്ടിച്ചു നിങ്ങളുടെ രക്ത സാക്ഷിത്വം ഞങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു, നിങ്ങളുടെ പാവന സ്മരണയ്ക്ക് മുമ്പില്‍ അശ്രു പുഷ്പങ്ങള്‍ അര്‍പ്പിയ്ക്കും. നിങ്ങള്‍ ചിന്തിയ ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉണരുന്നു എന്ന് ഞങ്ങള്‍ ഉച്ചൈസ്തരം ഉധ്ഘോഷിയ്ക്കും . കാരണം ഞങ്ങള്‍ക്ക് ഇനിയും നിങ്ങളെ ആവശ്യമുണ്ട്. ഞങ്ങള്‍ക്ക് ജീവിയ്ക്കണം, ജീവിതം ആസ്വദിയ്ക്കണം, ആഘോഷിയ്ക്കണം - നിങ്ങളില്ലാതെ എന്താഘോഷം! അന്തിമാഭിവാദനങ്ങള്‍!

വ്യാഴാഴ്‌ച, നവംബർ 06, 2008

ദി റോഡ് നോട്ട് ടേക്കന്‍



"എന്തിന്നധീരത? ഇപ്പോള്‍ തുടങ്ങുവിന്‍ , എല്ലാം നിങ്ങള്‍ പഠിയ്ക്കേണം, തയ്യാറാകണമിപ്പോള്‍ തന്നെ, ആജ്ഞാ ശക്തിയായ് മാറീടാന്‍ ................"പട്ടിണി ആയ മനുഷ്യാ നീ പുസ്തകം കൈയ്യിലെടുത്തോളൂ ..................."

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി അഞ്ചു കാലഘട്ടം. പരിഷത്തിന്റെ ശാസ്ത്ര കലാ ജാഥകള്‍ കലായങ്ങളെ പ്രകമ്പനം കൊള്ളിച്ചു മുന്നേറുന്നു. പൊതുവെ പഠനത്തില്‍ മോശമായിരുന്ന വിദ്യാര്‍ത്ഥികളെ പരിഷത്തിന്റെ മുദ്രാവാക്യങ്ങള്‍ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പുസ്തക പുഴുക്കളെയും രാഷ്രീയത്തിന്റെ ബാലപാഠം പോലുമറിയാത്ത നല്ലൊരു ശതമാനം ആവറേജ് വിദ്യാര്‍ത്ഥികളെയും ഇടതു പ്രത്യയ ശാസ്ത്രത്തോട്‌ അടുക്കാന്‍ ശാസ്ത്ര സാഹിത്യ പരിക്ഷത്തിന്റെ ഇത്തരം കലാപ്രകടനങ്ങള്‍ വളരെ അധികം പ്രയോജനപ്പെട്ടു.

മുന്‍ ജന്മ സുകൃതമോ ഈ ജന്മ സുകൃതമോ അയ്യപ്പ സ്വാമിയുടെ അനുഗ്രഹമോ എന്താണെന്നറിയില്ല പരിഷത്തിന്റെ പ്രചാര തന്ത്രങ്ങളെ അതിജീവിയ്ക്കാനും കാമ്പസ് ജീവിതം എന്നാല്‍ മുഷ്ടി ചുരുട്ടി ശൂന്യതയില്‍ പ്രഹരിയ്ക്കല് മാത്രമല്ലെന്ന് മനസ്സിലാകുവാനും ഉള്ള വിവേകം ഞങ്ങളിലെ ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ താടി വെച്ച നേതാക്കന്മാരുടെ തീപ്പൊരി പ്രസംഗത്തിലും കൂടുതല്‍ താല്‍പ്പര്യം ഞങ്ങള്‍ക്ക് കോളേജിന് ഒരു കി. മീ അകലെയുള്ള കള്ള് ഷാപ്പിലെ കാട- കള്ള് സേവയിലായിരുന്നു. എത്ര മനോഹരമായിരുന്നു ആ നല്ല ഇന്നലെകള്‍! "ദ പാത്ത് ഓഫ് എ പ്രോജെക്ടില്‍ ഈസ് എ പരാബോള"!. ഇന്നും അന്നും തലയില്‍ കയറാത്ത ഭൌതിക ശാസ്ത്രത്തിന്‍റെ നൂലാമാലകളിലെയ്ക്ക് ഊര്‍ന്നിറങ്ങുന്ന പ്രൊഫസര്‍ സദാനന്ദനും ഇന്റെഗ്രേഷന്‍, ഫങ്ങ്ഷന്‍ ഇത്യാദി പദങ്ങള്‍ക്കു നമ്മള്‍ വിചാരിച്ച അര്‍ത്ഥങ്ങള്‍ മാത്രമല്ല ഉള്ളതെന്ന് പഠിപ്പിയ്ക്കാന്‍ പാടുപെട്ട കാല്‍ക്കുലസ് പ്രൊഫസര്‍ സുലോചനയും ആയിരുന്നു അന്നത്തെ ഞങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ മുഖ്യ വില്ലന്‍ കഥാ പാത്രങ്ങള്‍. രാഷ്ട്രീയ പ്രബുദ്ധത തലയ്ക്കു പിടിച്ചു ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് സമര കാഹളം നടത്തുന്ന നേതാക്കന്മാരോട് ഞങ്ങള്‍ക്ക് അതിര് കവിഞ്ഞ ഇഷ്ടമായിരുന്നു. ചൊവ്വ ആഴ്ചയിലേയും വെള്ളി ആഴ്ചയിലേയും രണ്ടാമത്തെ പീരീഡ്‌ കഴിഞ്ഞുള്ള സ്വയം പ്രഖ്യാപിയ്ക്കുന്ന അവധികളും വിദ്യാര്ത്ഥി നേതൃത്വം കനിഞ്ഞു നല്കുന്ന അവധികളും മാത്രമായിരുന്നല്ലോ ആകെയുള്ള കൈമുതല്‍!.

ഗോവിന്ദാപുരം- തൃശൂര്‍ റൂട്ടിലൂടെ ഇഴഞ്ഞു നീങ്ങുന്ന "എന്‍ ടി പി" ബസ്സിലെ വയസ്സനായ ഡ്രൈവറെ പ്രാകി തമിഴനായ കണ്ടക്ടരുമായി സി ടി യ്ക്ക് വേണ്ടി (കണ്‍സ ഷന്‍ ടിക്കറ്റ്) വഴക്കിട്ടു ടൌണിലെ സിനിമ കൊട്ടകയിലെതുമ്പോഴെയ്ക്കും ഉച്ച പടം തുടങ്ങി കാണും. ഭാഗ്യവശാല്‍ കെ എസ് ഗോപാലകൃഷ്ണന്റെ കാനന സുന്ദരി ആയാലും ബ്രുസ് ലീ യുടെ എന്റര്‍ ദ ഡ്രാഗണ്‍ ആയാലും സിനിമയുടെ ആദ്യത്തെ പത്തു മിനിട്ട് ന്യൂസിനുള്ളത് ആയിരുന്നു. സ്വര്‍ണ കടകളും തുണി കടകളും നാമ മാത്രമായിരുന്ന ആ നാളുകളില്‍ ദേശ സ്നേഹത്തെ കുറിച്ചും സ്വാതന്ത്ര്യ സമരത്തെ കുറിച്ചും ജനങ്ങള്‍ക്ക്‌ ബോധവല്‍ക്കരണം നടത്താന്‍ പത്തു പതിനഞ്ചു മിനിട്ട് സിനിമ തീയേറ്റര്‍ ഉപയോഗപ്പെടുത്തിയ "കാലഹരണപ്പെട്ട പുണ്യ വാളന്‍" മാരായ സിനിമ നിര്‍മിതാക്കളെ/തീയേറ്റര്‍ ഉടമകളെ നിങ്ങളുടെ രാജ്യ സ്നേഹത്തിനു മുമ്പില്‍ ഒരു തുള്ളി കണ്ണീര്‍ ഇപ്പോഴെങ്കിലും പൊഴിയ്ക്കട്ടെ!

കലാലയങ്ങള്‍ എത്ര മാത്രം രാഷ്ട്രീയ-വര്‍ഗീയ വല്ക്കരിയ്ക്കപ്പെട്ടു എന്നതിന് മദ്രാസ് ലോ കോളേജിലെ നവംബര്‍ പന്ത്രണ്ടാം തിയതിയിലെ സംഭവം ഉത്തമ ദൃഷ്ടാന്തം ആയിരിയ്ക്കെ, ചുവപ്പും ഖദറും കാഷായവും പച്ചയും സ്വന്തം ഇസങ്ങളെ പരിപോഷിയ്ക്കാന്‍ രക്ത കുരുതി നടത്തി മനുഷ്യ മൃഗങ്ങള്‍ ആയി അധപതിയ്ക്കവേ, അവയില്‍ നിന്നെല്ലാം അകന്നു, അപരന്നു സുഖം കൊടുത്തില്ലെങ്കിലും ദുഃഖം കൊടുക്കാതെ, ഒരു കോപ്പ കള്ളിലും കപ്പയിലും കുറച്ചു മദാലസ സിനിമകളിലും കലാലയ ജീവിതം അവസാനിപ്പിയ്ക്കുന്ന വിദ്യാര്‍ത്ഥി സമൂഹമേ നിങ്ങള്‍ നിങ്ങളുടേതായ ലോകത്ത് വിഹരിയ്ക്കുക, നിങ്ങളുടെ നിഷ്കളങ്കമായ ഇളം മനസ്സുകളില്‍ വിദ്വേഷത്തിന്റെ, വിപ്ലവത്തിന്റെ, വര്‍ഗീയതയുടെ വിഷ വിത്തുകള്‍ പാകാന്‍ ഒരു പ്രത്യയ ശാസ്ത്രത്തിനും ഇടം കൊടുക്കാതിരിയ്ക്കുക.
പട്ടിണി മൂലം, പരിഷത്തിന്റെ മഹദ് വചനങ്ങളില്‍ ആകൃഷ്ടനായി, പുസ്തകം കൈയ്യില്‍ എടുത്തിരുന്നെന്കില്‍ ഈയുള്ളവന്‍ പോക്കെറ്റില്‍ ഒരു ബിരുദവുമായി ഏതെങ്കിലും ഒരു പ്രത്യയ ശാസ്ത്രത്തിന്റെ മണ്ഡലം/ബ്രാഞ്ച് കമ്മറ്റി ലേബലില്‍ ആണവ ഊര്‍ജ്ജതിനെതിരെ പട നയിച്ചേനെ! പഠിയ്ക്കാതെ, പോരാടാതെ (പഠിയ്ക്കുക, പോരാടുക! - എസ് എഫ് ഐ മുദ്രാവാക്യം) തക്ക സമയത്തു ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു യാത്രാമൊഴി ചൊല്ലിയത് കാരണം, ഇന്നു ആണവ ഊര്‍ജ്ജ വകുപ്പില്‍ തന്നെ തൊഴിലുമായി പോക്കറ്റില്‍ ബിരുദം ഇല്ലെങ്കിലും ജീവിയ്ക്കുന്നു. ദൈവത്തിനു സ്തുതി!



























































































ബുധനാഴ്‌ച, നവംബർ 05, 2008

പ്രിയതമന് സ്നേഹപൂര്‍വ്വം




പ്രിയപ്പെട്ട ചേട്ടന്,



ചേട്ടന് സുഖമാണെന്ന് വിശ്വസിയ്ക്കുന്നു. ഇവിടെ എനിയ്ക്കും പിള്ളേര്‍ക്കും പരമ സുഖമാണ്. ചിന്നു മോളെ പ്രസവിച്ചിട്ട് നാലാം മാസം ഈ വരുന്ന ശനി ആഴ്ച തികയും. തിങ്കള്‍ ആഴ്ച മുതല്‍ ജോലിയില്‍ പ്രവേശിയ്ക്കാന്‍ തയ്യാറെടുത്തു ഇരിയ്ക്കയായിരുന്നു. അപ്പോഴാണ്‌ തികച്ചും അപ്രതീക്ഷിതമായി പ്രസവ അവധി ആറ് മാസമായി ഉയര്‍ത്തികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കണ്ടത്. അതിന് ശേഷം രണ്ടു കൊല്ലം വീണ്ടും അവധി എടുക്കാം. കുട്ടി പരിപാലന അവധി (ചൈല്‍ഡ് കെയര്‍ ലീവ്) എന്ന പേരില്‍ വീണ്ടും രണ്ടു കൊല്ലം അവധി എടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് ഞങ്ങള്‍ക്കിവിടെ പരമസുഖം എന്ന് ആദ്യമേ തന്നെ ഞാന്‍ സൂചിപ്പിച്ചത്. മോള്‍ ഭയങ്കര വികൃതിയാണ്. ഇവളെയും ബേബി സിറ്റിങ്ങില്‍ ഇരുത്തി എങ്ങനെ ജോലിയ്ക്ക്‌ പോകും എന്ന് വ്യാകുലപ്പെട്ടു ഇരിയ്ക്കുക ആയിരുന്നു ഞാന്‍ നാളിതു വരെ. നമ്മളുടെ പ്രാര്‍ത്ഥന തിരുമാന്ധാം കുന്നിലെ ഭഗവതി കേട്ടു. ഇനി അവള്‍ക്ക് അഞ്ചു വയസ്സാകുന്നതുവരെ ഓഫീസില്‍ പോകേണ്ട. (അവിടെ പോയിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല - ചേട്ടന്‍ ആരോടും പറഞ്ഞെയ്ക്കരുത് കേട്ടോ!). പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം: നമ്മള്‍ അന്ന് തീരുമാനിച്ചത് പ്രകാരം ചേട്ടന്‍ അവിടെ വന്ധ്യം കരണ ശസ്ത്ര ക്രിയ ഒന്നും ചെയ്തെയ്ക്കല്ലേ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുട്ടി രണ്ടു കൂടി ആവാം എന്ന് ഗവണ്മെന്റ് തീരുമാനിച്ചതായി കൂട്ടുകാരി നങ്ങേലി പറയുന്നതു കേട്ടു. അതായതു ഒരു ആറേഴു കൊല്ലം കൂടി ജോലിയ്ക്ക്‌ പോകാതെ ശമ്പളം വാങ്ങാനുള്ള വകുപ്പുണ്ടെന്നര്‍ത്ഥം. അവിടെ കറുത്ത വര്‍ഗത്തില്‍ പെട്ട ഏതോ ആമയോ ഒബാമയോ പ്രസിഡന്‍റ് ആയെന്നും ഇന്ത്യക്കാരെ എല്ലാം പറഞ്ഞ്‌ വിടും എന്നൊക്കെ ആരോ പറഞ്ഞറിഞ്ഞു. ടി വിയിലും ഈ ആമ പ്രസിഡന്‍റ് ആയതിനെ കുറിച്ചു വാര്ത്ത വന്നത്രേ. ഇവിടെ സ്റ്റാര്‍ സിങ്ങറും സീരിയലുകളും കാരണം വാര്‍ത്ത കേള്‍ക്കാന്‍ സമയം കിട്ടാറില്ല. അഥവാ ഇന്ത്യക്കാരെല്ലാം ഇന്ത്യയ്ക്ക് പോകട്ടെ എന്ന് പുതിയ നിയമം വരികയാണെങ്കില്‍ ചേട്ടന്‍ ധൈര്യ സമേതം വരിക. ചേട്ടന്‍ വന്നതിനു ശേഷം നമുക്കു ഭാവി പരിപാടികള്‍ ആലോചിയ്ക്കാം. ആഗോള സാമ്പത്തിക മാന്ദ്യം കാരണം കമ്പ്യൂട്ടര്‍ കമ്പനികളെല്ലാം അടച്ചു പൂട്ടുകയാനെന്നും പഴയ പോലെ ചേട്ടനെ പോലെ പഠിച്ചവര്‍ക്ക് വലിയ ഡിമാണ്ട് ഒന്നും ഇല്ലെന്നും കേള്‍ക്കാന്‍ ഇട ആയി. ഈ പ്രശ്നം തുടങ്ങിയത് ചേട്ടന്‍ ജോലി ചെയ്യുന്ന അമേരിയ്ക്കയില്‍ നിന്നാണത്രേ. ഓഹരി മാര്‍ക്കറ്റ്‌ നിലം പതിച്ചെന്നും ദശ ലക്ഷകണക്കിന് ഡോളര്‍ അമേരിയ്ക്കക്ക് നഷ്ടമായെന്നും ഒക്കെ കേള്‍ക്കുന്നു. മാര്‍ക്കറ്റ്‌ വീണിട്ടു ആളപായമൊന്നും ഉണ്ടായില്ലല്ലോ, അത് തന്നെ ഭാഗ്യം! നമ്മുടെ അയല്‍വാസി കണ്ടന്‍ മൂത്താന്‍ അവരുടെ രണ്ടു എരുമ കുട്ടികളെ വില്‍ക്കാന്‍ പോകുന്നു എന്ന് പറഞ്ഞു കേട്ടു. ഞാന്‍ ഒരു മാസം വെയിറ്റ് ചെയ്യാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ഒബാമ ഓട്ടിച്ചാല്‍ ചേട്ടന്‍ നാട്ടില്‍ വന്നു എരുമ പാല്‍ വില്പനയും ഞാന്‍ സര്‍കാര്‍ ചെലവില്‍ പിള്ളേരെയും നോക്കി നമുക്കു ജീവിതം ആര്മാദിയ്ക്കാം. അടുത്ത തവണയും ഇതേ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണമേ എന്ന് ഞാന്‍ നിത്യവും പ്രാര്‍ത്ഥിക്കാറുണ്ട്. പറ്റുമെങ്കില്‍ അമേരിയ്ക്കയിലെ ദേവി ക്ഷേത്രത്തില്‍ ഇപ്പോഴത്തെ സര്‍ക്കാരിനു വേണ്ടി ഒരു മൃത്യു ന്ജയ പൂജ നടത്തിയാല്‍ നന്നായിരുന്നു. നേരിട്ടു പോകാന്‍ പറ്റിയില്ലെങ്കില്‍ ഒരു ഇ- പൂജ എങ്കിലും നടത്തു. ഇപ്പോള്‍ എല്ലാം "ഇ" യുടെ കാലമല്ലേ?. ഇനിയും ഒത്തിരി എഴുതാനുണ്ട്. സമയം ഇല്ലാത്ത കാരണം ബാക്കി അടുത്ത കത്തില്‍ ആവാം. "ക്യോംകി സാസ് ബീ ബഹൂ ധീ" തുടങ്ങാന്‍ സമയമായി. ചേട്ടന് ഒരായിരം ചുടു ചുംബനങ്ങള്‍!
സസ്നേഹം,
ചേട്ടന്‍റെ സ്വന്തം,
(മനോഹരി)