തിങ്കളാഴ്‌ച, ജനുവരി 11, 2010

തംബുരു

പാസഞ്ചര്‍ തീവണ്ടിയിലൂടെ ഉള്ള യാത്ര എപ്പോഴും ആഹ്ലാദം പ്രദാനം ചെയ്തിട്ടേ ഉള്ളൂ. വൃത്തിയില്ലാത്ത സീറ്റും വൃത്തി തൊട്ടു തീണ്ടിയിട്ടില്ലാത്ത യാത്രക്കാരും ഒന്നിച്ചുള്ള യാത്ര ജീവിതത്തില്‍ പല അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. സെക്കന്റ്‌ എ സിയിലെ, തൊലി വെളുത്ത കൃത്രിമ സൌന്ദര്യ ബിംബങ്ങളുടെ ആംഗലേയ ത്തിലുള്ള വാചക കസര്‍ത്തുകള്‍, മുന്നില്‍ ഇരിക്കുന്നവന്റെ ഔദ്യോഗിക പദവി നോക്കിയുള്ള പരിചയപ്പെടല്‍ ഇത്യാദി തല വേദന ഒന്നും പാസ്സെന്ചെര്‍ യാത്രയില്‍ ഉണ്ടാവാറില്ല. കൂലി വേല ചെയ്തു, കുടുംബത്തിലേക്ക് പോകുന്ന, ലിപ് സ്ടിക്കും ഫേഷ്യല്‍ ഉം എന്തെന്ന് അറിയാന്‍ പാടാത്ത ആദിവാസി പെണ്‍കിടാങ്ങള്‍, പട്ട ചാരായത്തിന്റെ, കുറ്റി ബീഡിയുടെ ഗന്ധം പേറി ചെരുപ്പ് പോലും ഇടാതെ ആടിനോടും പട്ടിയോടും ഒപ്പം യാത്ര ചെയ്യുന്ന, ജാഡ എന്തെന്നറിയാത്ത പട്ടിണി പാവങ്ങള്‍.......യാഥാര്‍ത്ഥ ഇന്ത്യ എന്തെന്നറിയണമെങ്കില്‍ ഗ്രാമത്തില്‍ കൂടി മാത്രമല്ല പാസ്സെന്ചെര്‍ ട്രെയിനിലും സഞ്ചരിക്കണം എന്ന് മഹാത്മാ ഗാന്ധിജി പറഞ്ഞിട്ടുണ്ടോ ആവോ!
നാഗര്‍ കോവില്‍ തിരുവനന്തപുരം പാസ്സെന്ചെര്‍ കൃത്യം എട്ടേ ഇരുപതിന് തന്നെ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേര്‍ന്നു. കാര്യ പരിപാടിയിലെ അടുത്ത ഇനം സ്ഥിരം പോകുന്ന ബാറില്‍ പോയി രണ്ടു മൂന്നെണ്ണം വീശുക, പതിനൊന്നു മണിക്ക് അമൃത എക്സ്പ്രസ്സ്‌ കയറുക ....പിന്നെ നിദ്ര ദേവിയുമായി ഒരു സൈഡ് അപ്പെര്‍ ബെര്‍ത്ത്‌ സുഖ സുഷുപ്തി....... അതൊക്കെ തന്നെ.
എ സി ബാറിലെ സ്ഥിരം ഇരിപ്പിടത്തില്‍ ബാഗ്‌ വെച്ച് മുഖം കഴുകി ഒന്ന് ഫ്രഷ്‌ ആവാനായി ടോയ് ലെറ്റില്‍ പോയതായിരുന്നു. ടോയ് ലെറ്റ്‌ ചുമരുകളില്‍ സ്ത്രീയുടെയും പുരുഷന്റെയും അംഗോ ഉപംഗങ്ങള്‍ വരച്ചു ഭാഗങ്ങള്‍ അടയാളപ്പെടുത്തുന്ന ഞരമ്പ്‌ രോഗികളുടെ ചിത്ര കലാ വൈഭവം പലപ്പോഴും ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. അത്തരം ഒരു സൃഷ്ടിക്കു താഴെ ചുവന്ന സ്കെച് പെന്‍ കൊണ്ടെഴുതിയ പരസ്യം ശ്രദ്ധയില്‍ പെട്ടു: തംബുരു വാടകയ്ക്ക്. മണിക്കൂറിനു രണ്ടായിരം രൂപ. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; 0471.....
സിറ്റി ക്കുള്ളിലെ നമ്പര്‍ തന്നെ ആണ്. നമ്പര്‍ മൊബൈലില്‍ റെക്കോര്‍ഡ്‌ ചെയ്തു. തംബുരു മീട്ടണം എന്ന് പണ്ട് മുതലേ ഉള്ള ഒരു ആഗ്രഹം ആണ്. രണ്ടെണ്ണം പിടിപ്പിച്ചിട്ട് ആലോചിക്കാം.
സീസര്‍ ബ്രാണ്ടി 180 ml. അകത്താക്കി ഒരു കാട ഫ്രൈ കൂടി കഴിച്ചപ്പോള്‍ സമയം രാത്രി പത്ത്. അമൃത പുറപ്പെടാന്‍ ഇനിയും ഒരു മണിക്കൂര്‍ ബാക്കി. തംബുരു വാടകക്കാരന് വെറുതെ ഒന്ന് ഫോണ്‍ ചെയ്തു. അറ്റന്‍ഡ് ചെയ്തത് ഒരു കിളി നാദം ആയിരുന്നു. യു ആര്‍ വെല്‍ക്കം എനി ടൈം സാര്‍...... അസമയത്ത് തംബുരു മീട്ടാന്‍ സ്വാഗതം അരുളിയ അദൃശ്യ സുന്ദരിക്കായി ഒരു സ്മാള്‍ കൂടി അകത്താക്കി അവള്‍ ഫോണിലൂടെ നിര്‍ദേശിച്ച സ്ഥലത്തേക്ക് വിടാന്‍ ആദ്യം കണ്ട ഓട്ടോ കാരനോട് ആജ്ഞാപിച്ചു. ഒരു കള്ള ചിരിയോടെ ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്ത ഡ്രൈവറുടെ ഭാവ വ്യത്യാസം അവഗണിച്ചു ഞാന്‍ ഒരു ഗോള്‍ഡ്‌ ഫ്ലെക്കിനു തീ കൊളുത്തി. സിറ്റിയുടെ പരിധി വിട്ടു ഏതോ ഉള്‍നാടന്‍ പാതയിലൂടെ ഓട്ടോ പിന്നെയും ഓടി. അധികം പഴക്കമില്ലാത്ത ഒരു ഓടിട്ട വീടിനു മുന്‍പില്‍ ഓട്ടോ നിന്നു. ഓട്ടോകാരനോട് വെയിറ്റ് ചെയ്യാന്‍ നിര്‍ദേശം കൊടുത്തു കനകാംബര- പനിനീര്‍ പൂക്കളാല്‍ അലംകൃതമായ പൂന്തോട്ടം പിന്നിട്ടു വീടിനു മുന്‍പില്‍ എത്തി ചാരി വെച്ചിരുന്ന വാതിലില്‍ പതുക്കെ കൊട്ടി. പ്ലീസ് കം ഇന്‍. ഫോണില്‍ കേട്ട അതെ കിളി നാദം. പാതി രാത്രി തംബുരു മീട്ടാന്‍ ഇറങ്ങി തിരിച്ചതിന്റെ അനൌചിത്യം സീസര്‍ ബ്രാണ്ടിയുടെ ബലത്തില്‍ മറക്കാന്‍ ശ്രമിച്ചു വാതില്‍ തുറന്നു അകത്തേക്ക് പ്രവേശിച്ചു. വിശാലമായ ഹാളിലെ സോഫാ സെറ്റില്‍ ഉപവിഷ്ട ആയിരുന്ന ഒരു മനോ മോഹിനി കൂപ്പു കൈകളോടെ അഭിവാദ്യം ചെയ്തു എഴുന്നേറ്റു. കോഴിമുട്ട കരുവിന്റെ നിറത്തിലുള്ള സാരിയും അതിനു അനുയോജ്യമായ ബ്ലൌസും അവളുടെ ശരീര കാന്തി വര്‍ധിപ്പിച്ചു. തലയില്‍ ചൂടിയ മുല്ല പൂവിന്റെയും ശരീരത്തില്‍ പുരട്ടിയ അത്തറിന്റെയും പരിമളത്താല്‍ ഏതോ രവിവര്‍മ ചിത്രത്തിലെ പെണ്‍കൊടിയുടെ രൂപം അവള്‍ കൈ കൊണ്ട പോലെ. സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ സൃഷ്ടിച്ച ആ മാദക സൌന്ദര്യ തിടംബിനു മുന്‍പില്‍ ഋഷിവര്യന്‍ വിശ്വാമിത്രനും നിയന്ത്രണം വിട്ടു പോയേനെ! ഭ്രാന്തമായ ചിന്തകളില്‍ നിന്നും മോചിതനായി ഞാന്‍ ചോദിച്ചു: ഇവിടെ തംബുരു വാടകയ്ക്ക് കൊടുക്കുന്നെണ്ട് പറഞ്ഞു കേട്ട് വന്നതാണ്. കുറച്ചു മുന്‍പ് ഫോണില്‍ വിളിച്ചത് ഞാനായിരുന്നു.
യു ആര്‍ റൈറ്റ്. പ്ലീസ് സിറ്റ് ഡൌണ്‍. വുഡ് യു ലൈക്‌ ടു ഹാവ് എ കപ്പ്‌ ഓഫ് ടീ? മറുപടിക്ക് കാത്തു നിക്കാതെ അവള്‍ ഉള്ളിലോട്ടു പോയി; മന്ദം മന്ദം... ഏതോ ഫാഷന്‍ ഷോയിലെ താര റാണിയുടെ കാല്‍ വെപ്പോടെ. പൂ പോലെ മൃദുലമായ കൈ വിരലുകളാല്‍ മനപ്പൂര്‍വ്വം എന്റെ കൈയ്യിനെ സ്പര്‍ശിച്ചു ചായ പകര്‍ന്നു തരവേ, അവളുടെ വിടര്‍ന്ന കണ്ണുകളില്‍ ജ്വലിച്ചു നില്‍ക്കുന്ന കാമ വികാരം എന്നെ അസ്വസ്ഥനാക്കി. മനസ്സില്‍ ഉരുണ്ടു കൂടിയ സംശയങ്ങള്‍ ക്ക്, എന്റെ മനസ്സ് വായിച്ചിട്ടെന്ന വണ്ണം അവള്‍ എന്നെ മുട്ടി നിന്ന് കൊണ്ട് മറുപടി മൊഴിഞ്ഞു : ലുക്ക്‌, ഐ അം തംബുരു. നിങ്ങള്‍ മീട്ടെണ്ടത് എന്നെയാണ്; നോട് എനി ഇന്‍സ്ട്രുമെന്റ്. മുല്ല പൂവിന്റെയും അത്തറിന്റെയും സുഗന്ധമുള്ള അവളുടെ വിയര്‍പ്പിന്റെ ത്രസിപ്പിക്കുന്ന മണം എന്നെ പൊതിഞ്ഞു. ഗാഡമായ ഒരു ആലിംഗനം പ്രതീക്ഷിച്ചു അവള്‍ രണ്ടു കൈകളും എന്റെ നേര്‍ക്ക്‌ നീട്ടി. തികച്ചും അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍ എന്നെ അമ്പരിപ്പിച്ചു. മനസ്സിന്റെ ഉള്ളിലെ ആഗ്രഹങ്ങളെ തല്ക്കാലം അടക്കി നിര്‍ത്തി പിന്നീട് വരാം എന്ന് മാത്രം അവളോട്‌ പറഞ്ഞു ഞാന്‍ പുറത്തു കടന്നു. ഓട്ടോ റിക്ഷ റെയില്‍വേ സ്റ്റേഷന്‍ ലേക്ക് നീങ്ങി. മുല്ല പൂവിന്റെയും അത്തറിന്റെയും മണം പേറിയ തംബുരു വിന്റെ വിയര്‍പ്പിന്റെ ഗന്ധം എന്റെ ശരീരത്തില്‍ തങ്ങി നിന്നു. സീസര്‍ ബ്രാണ്ടിയുടെ ലഹരി അതിന്റെ പാരമ്യതയില്‍ എത്തി..... ഓട്ടോ ഡ്രൈവറുടെ ചുമലില്‍ തട്ടി ഞാന്‍ പറഞ്ഞു: സുഹൃത്തേ; വണ്ടി വന്ന വഴിക്ക് തന്നെ തിരിച്ചു വിടുക.... എനിക്ക് തംബുരു മീട്ടണം.....