വെള്ളിയാഴ്‌ച, ജനുവരി 23, 2009

എന്‍റെ പ്രശസ്ത്യന്വേഷണ പരീക്ഷണങ്ങള്‍


കുട്ടി കാലം മുതലേ മനസ്സില്‍ ഉള്ള ഒരാഗ്രഹമാണ് : എങ്ങനെയെങ്കിലും ഒന്നു പ്രശസ്തനാവണം. എന്ത് പണ്ടാരം അടങ്ങിയിട്ടായാലും തരക്കേടില്ല. നമ്മടെ പേരു കേട്ടാല്‍ ഫോര്‍ പീപ്പിള്‍ അറിയണം. എന്താ അതിനൊരു കുറുക്കു വഴി? വേലു പിള്ള പ്രഭാകരനും ബിന്‍ ലാദനുമൊക്കെ എങ്ങനെ ആണാവോ ഇത്രയും പ്രസിദ്ധരോ കുപ്രസിദ്ധരോ ആയതു? ഈ ചങ്ങാതിമാര് അടുത്ത് എവിടെയെങ്കിലും ഉണ്ടെകില്‍ നേരിട്ടു പോയി ചോദിച്ചു സംഗതിയുടെ ഗുട്ടന്‍സ് കണ്ടുപിടിയ്ക്കാമായിരുന്നു. ഷൂസ് ഊരി അമേരിയ്കന്‍ പ്രസിഡന്റിനെ എറിഞ്ഞു പെരെടുക്കമെന്നു വെച്ചാല്‍ കഷ്ടകാലത്തിനു ബുഷ് അമ്മാവന്‍ വെള്ള കൊട്ടാരം ഒഴിഞ്ഞു എന്ന് കേട്ടു. ഇനി മൂപ്പരെ എറിയാന്‍ പോയാല്‍ കാര്‍ന്നോര് തിരിച്ചു എറിയും എന്നത് തീര്‍ച്ച.

പഠിയ്ക്കുന്ന കാലത്ത് നേരെ മാര്‍ഗം പഠിച്ചിരുന്നെങ്കില്‍ വല്ല റാങ്കോ കുന്ത്രാണ്ടാമോ വാങ്ങി പത്രത്തിലും ടി വി യിലും ഒക്കെ നിറഞ്ഞു നില്‍ക്കാമായിരുന്നു. പഠിയ്ക്കാന്‍ പറ്റാത്ത മൂഡന്മാര്‍ക്ക് ഷൈന്‍ ചെയ്യാന്‍ പറ്റിയ പാട്ട്‌, കൂത്ത്, ഡാന്‍സ് & നേരംപോക്ക് ഇനങ്ങളിലും കൈ വെച്ചു നോക്കി. ങൂ ഹും! ശാസ്ത്രജ്ഞന്‍ -ജി എച്ച് ഐ വിഭാഗത്തിന്‍റെയോ ടീച്ചര്‍ മാരുടെയോ സന്തതി ആയി പിറക്കാത്ത കാരണം അവിടെയും ഫലം തഥൈവ . ഇനി ഇപ്പൊ പ്രശസ്തിയ്ക്കു വേണ്ടി തന്തയെ മാറ്റി പറയാന്‍ പറ്റുമോ?

സ്കൂളിനോട് ഗുഡ് ബൈ ചൊല്ലി തേരാ പാര അലയുംബോഴാണ്നാട്ടില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പേരെടുക്കാന്‍ ഇതിലും നല്ല ഒരു അവസരം ഇനി വരാനില്ല. ആള് കൂടുതലുള്ള പാര്‍ടിയുടെ നേതാവിനെ ഒരു വിധം പറഞ്ഞു ബോധ്യപ്പെടുത്തി ഒരു സീറ്റ് ഒപ്പിച്ചെടുത്തു. നോമിനേഷന്‍ സമര്‍പ്പിയ്ക്കുമ്പോള്‍ എന്തെല്ലാം പ്രതീക്ഷകളായിരുന്നു! പഞ്ചായത് പ്രസിഡന്റ്, ജില്ല പഞ്ചായത് പ്രസിഡന്റ്, എം എല്‍ എ , എം പി പിന്നെ മന്ത്രി........ മന്ത്രി വരെ ആയാല്‍ മതി, അതിനപ്പുറം വേണ്ട. ഇലക്ഷന്‍ കഴിഞ്ഞു , വോട്ടെണ്ണി .... കിട്ടിയത് നാല്‍പ്പതു വോട്ട്. ഈ വോട്ടു ചെയ്യുന്ന പരിഷകള്‍ കഴുതകളല്ല കോവര്‍ കഴുതകളാണെന്ന് അപ്പോഴാണ്‌ ശരിയ്ക്കും ബോധ്യപ്പെട്ടത്‌.

നാന സിനിമ വാരിക വെറുതെ മറിച്ചു നോക്കുമ്പോഴാണ് നടന്മാരെ ആവശ്യമുണ്ടെന്ന ബോക്സ് പരസ്യം ശ്രദ്ധയില്‍ പെട്ടത്. അറിയപ്പെടാത്ത ഒരു സംവിധായന്റെ പടത്തിലെയ്ക്ക് ആണ്. ഒത്താല്‍ പിന്നെ പ്രശസ്തനാവാന്‍ വേറൊന്നും വേണ്ട. നാലഞ്ച്‌ പോസിലുള്ള ഫോട്ടോസ് ഉടന്‍ തന്നെ സ്പീഡ് പോസ്റ്റ് ചെയ്തു. ഒരാഴ്ച കൊണ്ടു മറുപടി വന്നു. ഉടന്‍ മദ്രാസിലെ പ്രസാദ് കളര്‍ ലാബിലേയ്ക്ക് ചെല്ലാന്‍. മേല്‍വിലാസം ഒന്നു കൂടി നോക്കി ഉറപ്പു വരുത്തി. അതെ കത്ത് തനിയ്ക്ക് തന്നെ. കോട്ടും കുപ്പായവും ഒക്കെ തയ്പ്പ്പിച്ചു ചെന്നൈ മെയില് കയറുമ്പോള്‍ മനസ്സില്‍ മുഴുവന്‍ സില്‍ക്ക് സ്മിത ആയിരുന്നു (അക്കാലത്തു ഷക്കീല ഇല്ല). മദ്രാസില്‍ നിന്നു കത്ത് വന്ന ദിവസം മുതല്‍ സ്വപ്നം കാണുകയാണ് സില്‍ക്കിനെ. സ്വപ്നം ചിലര്‍ക്കു ചില കാലം ഒത്തിടും. എന്‍റെ രാശി തെളിയുമോ , തൃപ്പങ്ങോട്ടപ്പ രക്ഷിയ്ക്കണേ! അഭിമുഖം കഴിഞ്ഞു തിരിയ്ക്കുമ്പോള്‍ ഡയറക്ടര്‍ ഏമാന്‍ ഉവാച : "ഇപ്പൊ നീങ്കള്‍ പോന്കെ, അപ്പ്രം കൂപ്പിടുവെന്‍" ! പിന്നീട് അറിഞ്ഞു നമ്മളെ കൂപ്പിടുവാന്‍ ഇരുന്ന ആളെ കടവുള്‍ മേലോട്ട് കൂപ്പിട്ടെന്നു. പാപി പോയ ഇടം പാതാളം!

സില്‍ക്ക് സ്മിതയെ തല്ക്കാലം മറന്നു നല്ല കുട്ടി ആയി കഴിഞ്ഞു കൂടുമ്പോളാണ് ഗിന്നസ് ബുക്ക് എന്ന ഒരു സാധനത്തില്‍ കയറി കൂടാന്‍ ഓരോരുത്തര്‍ ചെയ്തു കൂട്ടുന്ന വിക്രിയകളെ കുറിച്ചു അറിയുന്നത്. ഒരു ചങ്ങാതി കുറെ വിഷ പാമ്പിന്റെ കൂടെ ഒരു കൂട്ടില്‍ പത്തു നാള്‍ ചിലവഴിച്ചു. പാമ്പ്‌ വേലായുധന്‍ എന്ന പേരില്‍ പിന്നീട് പ്രശസ്തനായി. പത്തര നാള്‍ ചിലവഴിച്ചാല്‍ വേലായുധനെ ഔട്ടാക്കി റെക്കോര്‍ഡ് തിരുത്താം. നടന്നു നേരെ പാടത്തേയ്ക്ക്. മൂര്‍ഖനുമായി സഹ വസിയ്ക്കുന്നതിനു മുന്നോടിയായി ഒരു ട്രയല്‍ ബേസിസില്‍ ഒന്നു രണ്ടു നീര്‍ക്കോലി (വാട്ടര്‍ സ്നേക്ക്) യെ പിടിയ്ക്കാന്‍ പോയതായിരുന്നു. പിടിയും കടിയും കിട്ടിയത് ഒരേ സമയത്തായിരുന്നു. അത്താഴം മുടങ്ങിയത് മിച്ചം.

മൂക്ക് മുട്ടെ വിഴുങ്ങിയാലും ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാമെന്ന് "കുമ്പ കുരിശായ റപ്പായി"യുടെ കഥ കലാകൌമുദിയില്‍ വായിച്ചപ്പോളാണ് മനസ്സിലായത്. വളരെ ഈസി! ഒരു മുതല്‍ മുടക്കും വേണ്ട. രണ്ടു കുല നേന്ത്രപ്പഴം ഒറ്റ ഇരുപ്പിന് ഇരുന്നു വിഴുങ്ങണം. അമ്പതു ഇഡ്ഡലി അഞ്ചു മിനുട്ടില്‍ അകത്താക്കണം. ദൃശ്യ- ശ്രവ്യ മാധ്യമങ്ങളുടെ മുമ്പില്‍ മേല്‍പ്പറഞ്ഞ കലാപരിപാടി അവതരിപ്പിച്ചാല്‍ ഗിന്നെസ് ബുക്കില്‍ പ്രവേശനം സൌജന്യം! അകത്താക്കുന്ന ഇനങ്ങള്‍ക്കും അഞ്ചു പൈസ മുടക്കേണ്ട. അതിനാണല്ലോ കോണ്ട്രാക്ടര്‍ എന്നൊരു പാവത്താനെ ദൈവം സൃഷ്ടിച്ചു ഈ ദുനിയവിലെയ്ക്ക് അയച്ചിരിയ്ക്കുന്നത്. പയ്യെ തിന്നാല്‍ പനയും തിന്നാം എന്നാണല്ലോ പഴമൊഴി. പഴത്തില്‍ തൊട്ടു തുടങ്ങി. പാളയന്‍ കോടനാവട്ടെ ഉദ്ഘാടനം. ആദ്യ ദിവസം അര ഡസന്‍ അകത്താക്കി. പിറ്റേന്നു ഏഴെണ്ണം, മൂന്നാം നാള്‍ രാവിലെ മുതല്‍ രാത്രി വരെ കക്കൂസിലായിരുന്നു കുടി കിടപ്പ്. ആരെല്ലാമോ ആംബുലന്‍സില്‍ കയറ്റുന്നതും കാല ശകടം ണിംഗ് ണിംഗ് ശബ്ദം ഉണ്ടാക്കി പോയതും ഓര്‍മ ഉണ്ട്. ബോധം വന്നപ്പോള്‍ കട്ടിലിനു ചുറ്റും ബന്ധു മിത്രാദികളുടെ വന്‍ നിര.....അങ്ങനെ അതും സ്വാഹ!

ഇപ്പോള്‍ ദൈവം സഹായിച്ചു ആഗ്രഹങ്ങള്‍ ഒന്നും ഇല്ല. ഉള്ളത് തിന്നു കുടിച്ചു സമാധാനത്തോടെ ജീവിയ്ക്കുന്നു. പഴ വര്‍ഗങ്ങള്‍, രാഷ്ട്രീയം, പാട്ടു, ഡാന്‍സ്, പേ കൂത്ത് , എന്തിന് താര റാണി നമിത ചേച്ചി വരെ ഇപ്പോള്‍ കണ്ടാല്‍ അലെര്‍ജി ആണ്.
ഭജ ഗോവിന്ദം, ഭജ ഗോവിന്ദം, ഗോവിന്ദം ഭജ മൂഡമതേ.......
ജഗത് ഗുരു ശ്രീ ശങ്കരാചാര്യരെ! അങ്ങേയ്ക്ക് പ്രണാമം!



































ശനിയാഴ്‌ച, ജനുവരി 17, 2009

സാറോപദേശം

കഥ ഇതു വരെ: പൈലി - സാറ ദമ്പതികളുടെ ഏക മകള്‍ കൊച്ചു ത്രേസ്സ്യ വ്യവസായ പ്രമുഖന്‍ സത്യപാലനെ വിവാഹം കഴിയ്ക്കുന്നു. സത്യപാലന്റെ കച്ചവടം ക്ഷയിക്കുന്നത്തോടെ ത്രേസ്യാ- സത്യ വിവാഹ ബന്ധം ഉലയുന്നു. ഇനി തുടര്‍ന്ന് വായിയ്ക്കുക.....

എന്‍റെ വര്‍കിച്ചായ! ഇതു കൊല ച്ചതി ആയി പോയി. എന്‍റെ മോളെ വഴിയാധാരമാക്കാന്‍ ങ്ങള്‍ക്കു എങ്ങനെ മനസ്സു വന്നു? എന്‍റെ ഈശോയെ! ഞാന്‍ ഇനി നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും?

ഈയുള്ളവന്‍ എന്നാ ചെയ്യാനാ സാറാമ്മ ഏടത്തി? എല്ലാം ആ കണക്കു പിള്ള പ്രൈവാകു ചേട്ടന്‍റെ വേലത്തരം അല്ലാരുന്നോ? സത്യപാലന് എട്ടായിരം കോടി രൂപ വിറ്റു വരവുള്ള കമ്പനിയുണ്ട്, അമേരിയ്ക്കയിലും യുറോപ്പിലും ആയി പത്തമ്പത് ഓഫീസുകളുണ്ട്, അമ്പതിനായിരത്തോളം ജോലിക്കാരുണ്ട്........... എരണം കെട്ട പ്രൈവാകുവിനെ വിശ്വസിയ്ക്കാന്‍ കൊള്ളില്ല എന്ന് ഇപ്പോഴല്ലേ അറിഞ്ഞത്?

ഇതിയാനോട് ഞാനപ്പോഴേ പറഞ്ഞതാ സത്യപാലനെ പറ്റി ഒന്നു രണ്ടു പേരോട് കൂടെ ചോദിച്ചിട്ട് പോരായിരുന്നോ ഉറപ്പിയ്ക്കാന്‍ എന്ന്. ങൂ ഹൂ ! ഈ ഉള്ളവള് പറയുന്നതു അല്ലെങ്കില്‍ എപ്പോഴാ ഇതിയാന്‍ കേക്കുന്നത്? പെണ്ണുങ്ങള്‍ അടുക്കള ഭരിച്ചാല്‍ മതി എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തായി?

എല്ലാം നമ്മുടെ വിധി എന്നങ്ങോട്ടു കരുതിയാല്‍ മതി ഇന്‍റെ സാറമ്മോ ! സത്യപാലന്‍ ഇപ്പോഴെങ്കിലും സത്യം പറഞ്ഞല്ലോ എന്നോര്‍ത്ത് സമാധാനിക്യാ. മൂപ്പിലാന്‍ ഒരു നാലഞ്ച്‌ കൊല്ലം കൂടി പത്തു കോടി ഇരുപതു കോടി എന്നൊക്കെ പറഞ്ഞു ഒടുവില്‍ കൈ മലര്‍ത്തി ഇരുന്നെങ്കിലോ? സ്ഥിതി ഇതിലും വഷള് ആവില്ലയിരുന്നോ? വേളാങ്കണ്ണി മാതാവ് കാത്തൂന്നു അങ്ങട്ട് വിചാരിയ്ക്ക്യ, അത് ന്നെ.


ങ്ങള് ബേജാറ് ആകാതെ ന്‍റെ പൈലി ചേട്ടാ ! കേട്ടടെത്തോളം സത്യപാലന്‍ മാത്രല്ല ഈ പണിയും കൊണ്ടു നടക്കുന്ന ശ്ശി കച്ചവടക്കാര്‍ കട പൂട്ടാന്‍ ഒരുങ്ങി ഇരിയ്ക്കുന്നുണ്ട് എന്നാണ് കവലയില്‍ കേട്ടത്. ഈ വര്‍കിയെ അങ്ങനെ അങ്ങ് കൊച്ചാക്കാന്‍ വരട്ടെ. പണ്ടേ ഈ പ്രൈവാകു പിള്ള കള്ള കണക്കുണ്ടാക്കാന്‍ മിടുക്കന്‍ ആണ് എന്നാണ് നാട്ടുകാരു പറേന്നത്‌.

പിള്ലെച്ചനേം സത്യപാലനേം തെറി പറഞ്ഞിട്ട് ഇനി എന്നാ പ്രയോജനം? . ആയ കാലത്ത് പെണ്ണിനെ കല്യാണം കഴിപ്പിച്ചെങ്കില്‍ ഈ ഉള്ളവള്‍ ഇപ്പൊ ഒരു അമ്മുമ്മ ആയേനെ! ഇച്ചാച്ചന്റെ ഇടവകയില്‍ നല്ല കിളുന്തു പോലത്തെ ചെക്കന്മാര്‍ ഉണ്ടായിരുന്നു. ടപ്പര് വെട്ടും കള്ളു ഷാപ്പുമായി നാട്ടില്‍ അന്തസ്സോടെ ജീവിയ്ക്കുന്ന മിടുക്കന്മാര്‍. കമ്പ്യൂട്ടറും ആംഗലേയവും അറിയില്ല എന്ന ഒറ്റ കുഴപ്പമേ ഉള്ളു. സത്യപാലനെ മൊഴി ചൊല്ലി പെട്ടെന്ന് പെണ്ണിനെ വേറെ നല്ല ആണ്‍ പിള്ളേരെ എല്പ്പിയ്ക്കണം. വര്കിച്ചായന്‍ ഒന്നുകൂടി മനസ്സു വെച്ചാല്‍ എന്‍റെ പെണ്ണിന് രണ്ടാമത് ഒരു ചെക്കനെ കിട്ടും.
നിങ്ങള് വിസമിയ്ക്കേണ്ടാന്നും! നല്ല മണി മണി പോലത്തെ പിള്ളേരെ നമ്മന്റെ ത്രേസ്സ്യാകുഞ്ഞിനു ഈ വര്‍കി കൊണ്ടു വരും. ഓള് സത്യപാലന്റെ കൂടെ പൊറുത്തവള്‍ ആണെന്ന് മാത്രം ങ്ങള് ആരോടും മുണ്ടണ്ട, എന്താ പൈലിച്ചായ സരിയല്ലേ?
ഈശോ മിശിഹയ്ക്കു സ്തുതി ആയിരിയ്ക്കട്ടെ!




ബുധനാഴ്‌ച, ജനുവരി 07, 2009

"മാന്ദ്യ" വിചാരം

ആഗോള തലത്തില്‍ മാന്ദ്യം ആണത്രേ! കമ്പനികള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു, ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നു, നിര്‍ബന്ധ അവധി എടുക്കാന്‍ പ്രേരിപ്പിയ്ക്കുന്നു. അമേരിയ്ക്കയില്‍ ബാങ്കുകളെല്ലാം പൊളിഞ്ഞു കുത്ത് പാള എടുത്തു പോലും. അമേരിയ്ക്കയില്‍ തുടങ്ങിയ മാന്ദ്യം യൂറോപ്പ് വഴി ഗള്‍ഫ് രാജ്യങ്ങള്‍ വഴി ഇങ്ങു ഡല്‍ഹിയിലും ബംഗ്ലോരിലും മുംബയിലും ചെന്നയിലും എത്തി എന്നൊക്കെ ഏതൊക്കെയോ വിവര ദോഷികള്‍ പറഞ്ഞു നടക്കുന്നുണ്ട്. ആദ്യമൊക്കെ കരുതിയത്‌ ഈ മാന്ദ്യം എന്നാല്‍ പക്ഷി പ്പനി പോലത്തെ ഒരു അസുഖമായിരിയ്ക്കുമെന്നാണ്. ഉള്ളിന്റെ ഉള്ളില്‍ വാസ്തവത്തില്‍ സന്തോഷമായിരുന്നു. കഴിഞ്ഞ പക്ഷിപ്പനി സമയത്തു നാമയ്ക്കലിലെ കോഴികടകളിലെ കോഴികളെല്ലാം ചാവാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ മുട്ട ഒന്നു ഇരുപതു പൈസയ്ക്ക് കിട്ടിയിരുന്നു. ഒരു കിലോ കോഴി പത്തു രൂപയും. ഒരാഴ്ച കുശാലായിരുന്നു. കോഴിയും കള്ളും കുറെ അകത്തു പോയി. പക്ഷി പ്പനി കുറെ കാലം കൂടി നീണ്ടുപോകണമേ എന്ന് ആത്മാര്‍ഥമായും ആഗ്രഹിച്ചു. ഈ കോഴികളെ പോലെ ആടിനും പച്ചക്കറികള്‍ക്കും എന്താണാവോ ഒരു പനിയും വരാത്തത്? ഓ സോറി! നമ്മള്‍ പറഞ്ഞു വന്നത് മാന്ദ്യത്തെ കുറിച്ചായിരുന്നല്ലോ?



ഉര്‍വ്വശി ശാപം ഉപകാരം എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്. ഒരു "പട്ടി" പോലും തിരിഞ്ഞു നോക്കാത്ത ഇനം ആയിരുന്നു ഈ പാവത്താന്‍. പെട്ടന്നൊരു സുപ്രഭാതത്തില്‍ മൂപ്പിലാന്റെ ഡിമാണ്ട് ഗ്രാഫ് മേല്പോട്ട് ഒറ്റ കയറ്റമായിരുന്നു, ഓഹരി ചന്തയിലെ സൂചിക പോലെ. സ്വതവേ തലയ്ക്കു നല്ല ഭാരമായിരുന്നു. "മാന്ദ്യ" ശേഷം തലക്കനം ഒരു പത്തു കിലോ കൂടി. അമ്പതു പവനും ആള്‍ട്ടോ കാറും ആയിരുന്നു തലേന്ന് വരെ "ചെക്കനെ" കാണാന്‍ വന്നവരോട് തന്തപ്പടി പറഞ്ഞിരുന്നത്. നൂറു പവനും ഫോര്‍ഡ് ഐകോണും എന്ന് അതെ തന്ത തന്നെ മാറ്റി പറഞ്ഞതു "മാന്ദ്യം ഇഫക്ട്" എന്ന് നാട്ടു വര്‍ത്തമാനം. ഐ ടി ലോകത്തെ ബാല ഭാസ്കരന്മാര്‍ പിങ്ക് സ്ലിപ്പും സുവര്‍ണ ഹസ്ത ദാനവും (ഗോള്‍ഡന്‍ ഹാന്‍ഡ് ഷേക്ക്‌) ആയി പൊറുതി മുട്ടുമ്പോള്‍, ആറാം ശമ്പള കമ്മീഷന്റെ അവസാന ഗടു‌ എങ്ങനെ ചിലവഴിയ്ക്കണമെന്ന ആശയ കുഴപ്പത്തിലാണ് സര്ക്കാരിന്റെ വിനീത ഭൃത്യന്‍. ഭാരിച്ച ഉത്തരവാദിത്വം ആണ് ഈയിടെ ആയി സര്‍ക്കാര്‍ മൂപ്പരുടെ തലയില്‍ കെട്ടി വെയ്ക്കുന്നത്. അരാജകപ്പെട്ടുകിടക്കുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് പോയി ഡെവലപ്പ് ചെയ്തു വരാന്‍ ആദ്യം ഉത്തരവ് കിട്ടി. കഷ്ടപ്പെട്ട് വിമാനത്തിലൊക്കെ കയറി അവിടെ എത്തി ഒരു മാതിരി "വികസനം" ഒക്കെ നടത്തി തിരിച്ചു ജോലിയ്ക്ക്‌ കയറി ഓഫീസില്‍ കഠിന അദ്വാനം ചെയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ ആണ് സര്‍ക്കാരിന്റെ അടുത്ത അശരീരി " അല്ലയോ സര്‍ക്കാര്‍ സേവക! നീ അങ്ങ് ഭാരതത്തിന്റെ വടക്കു കിഴക്ക് മേഖല സന്ദര്‍ശിയ്ക്കുക, വികസനം എന്തെന്നറിയാത്ത ആ ദരിദ്ര സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മുഖ്യ ധാരയിലെയ്ക്ക് ഉയര്‍ത്തി കൊണ്ടു വരിക, നിനക്കു എല്ലാ മംഗളങ്ങളും!" എന്ത് ചെയ്യാനാണ് ദൈവമേ? സര്‍ക്കാര്‍ ഉത്തരവ് നിരസിയ്ക്കാനൊക്കുമൊ ? പോവുക തന്നെ. പ്രയാസപ്പെട്ടു എണിപ്പടി വഴി വിമാനം കയറി വടക്ക് കിഴക്ക് എത്തി തെക്കു വടക്കു അലഞ്ഞു വികസിപ്പിച്ചു വികസിപ്പിച്ചു ഒരു കണക്കിന് തിരികെ എത്തി. സിക്കിം മസ്ക്കിന്റെ ഒരു മുഴു കുപ്പി ഒന്നങ്ങനെ വാങ്ങി, നൂറ്റി ഇരുപതു രൂപ എണ്ണി കൊടുത്തിട്ട് മനസ്സില്‍ പറഞ്ഞു: വികസിയ്ക്കൂ സംസ്ഥാനമേ പ്ലീസ്....... നൂറ്റി ഇരുപതു കോടി രൂപ ചിലവില്‍ ഗങ്ങ്ടോക്കില്‍ വിമാനത്താവളം വരുന്നുന്നുണ്ട് എന്ന് ഈയിടെ പത്രത്തില്‍ കണ്ടു . ത്രീ ചിയേര്‍സ് ടു സിക്കിം മസ്ക്! ഈ മാന്ദ്യം സിംഗ പൂരിനെയും തായ്‌ ലന്റിനെയും ബാധിയ്ക്കുമോ എന്നാണിപ്പോഴത്തെ പേടി. അവിടെയും "വികസിപ്പിയ്ക്കാന്‍" ഇനി അങ്ങോട്ട് കെട്ടി കെട്ടിയ്ക്കുമോ ഈയുള്ളവനെ? ഈ സര്‍ക്കാരിനെ കൊണ്ടു തോറ്റു.