ചൊവ്വാഴ്ച, ഡിസംബർ 22, 2009

ലവ് അറ്റ്‌ ഫോര്ടി പ്ലസ്‌

കോരിച്ചൊരിയുന്ന മഴ. ദിഗന്തങ്ങള്‍ മുഴങ്ങുന്ന ഇടി നാദം. ഭൂമിയെ പിളര്‍ന്നു പോകുന്ന മിന്നല്‍ പിണരുകളില്‍ വിറങ്ങലിച്ചു നില്ക്കുന്ന പടു വൃക്ഷങ്ങള്‍. ശക്തി ആയി വീശുന്ന കാറ്റില്‍ ആടി ഉലയുന്ന വൃക്ഷ ശിഖരങ്ങള്‍. ചോര്‍ച്ച തടയുവാന്‍ വീടിന്റെ ടെറസ്സിനു മുകളില്‍ സ്ഥാപിച്ച അലൂമിനിയം ഷീറ്റുകളില്‍ കനത്ത മഴ തുള്ളികളുടെ താളം തെറ്റിയ വൃഷ്ടി വൈകി എത്തിയ തുലാ വര്‍ഷത്തിന്റെ അപ്രമാദിത്വം ആവര്‍ത്തിച്ചു ഉറപ്പിക്കുന്നതുപോലെ തോന്നി. സമയം പുലര്‍ച്ചെ നാല് മണി. ഡാര്‍ജിലിങ്ങിലെ ഏതോ ഒരു തെരുവോരത്തെ, വെളുത്ത സുന്ദരി ആയ ഗൂര്‍ഖ യുവതിയില്‍ നിന്നും വാങ്ങിയ കട്ടിയുള്ള കമ്പിളി തല വഴി മൂടി കാലുകള്ക്കിടയിലേക്ക് കൈയ്യുകള്‍ കയറ്റി ചുരുണ്ടു കൂടി നിദ്രയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങവേ ആണ് പ്രസാദ്‌ മോഹന്റെ മൊബൈല് ശബ്ദിച്ചത്. പണ്ടാരം! ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ഏത് മറ്റവന്‍ ആണെടോ തനിക്ക് ഫോണ്‍ ചെയ്യാന്‍? നാശം! മൊബൈല് കൈയ്യിലെടുത്തു. ലൈറ്റ് ഓണ്‍ ചെയ്തു. കണ്ണട തേടി പിടിച്ചു. വിളിച്ച മാന്യ ദേഹം ആരെന്നു നോക്കുമ്പോഴേക്കും കട്ടായി. കണ്ണട ഇല്ലാതെ ഒന്നും വായിക്കാന്‍ പറ്റാത്ത അവസ്ഥ. വയസ്സ് നാല്‍പ്പത്തി രണ്ടു കഴിയാന്‍ പോകുന്നു ഈ തുലാത്തില്‍. മധ്യ വയസ്കന്‍ ആയി എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ ആദ്യമൊക്കെ മനസ്സു കൊണ്ടു മടി ആയിരുന്നു. ക്രമേണ ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു, അര്‍ദ്ധ മനസ്സാലെ. മിസ്ഡ് കോള്‍ ലിസ്റ്റിലേക്ക് തെല്ലൊരു ആശങ്കയോടെ നോക്കി. അതെ. അതവള്‍ തന്നെ. ആയിഷ. വയസ്സ് നാല്‍പ്പത്തി നാല്. പ്രസാദ്‌ മോഹന്റെ പ്രണയ വല്ലരിയില്‍ ആദ്യമായ് (ഒരു പക്ഷെ അവസാനമായും) പൂത്ത മന്ദാര പുഷ്പം. ഇനി അവളെ തിരിച്ചു വിളിക്കണം. അവളുടെ പരിഭവങ്ങള്‍ കേള്‍ക്കണം. അവളെ ആശ്വസിപ്പിക്കണം. അവള്ക്ക് വേണ്ടതും അത് തന്നെ ആണല്ലോ. ആയിഷ തനിയെ താമസിക്കാന്‍ തുടങ്ങീട്ടു കൊല്ലം രണ്ടാകുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം, അവളില്‍ സ്നേഹമില്ലായ്മ, ഓഫീസ് ജോലി കാര്യങ്ങളില്‍ അമിത ശ്രദ്ധ ... ആയിഷ - ഇബ്രാഹിം ദമ്പതികളുടെ വൈവാഹിക ജീവിതം ശിഥിലം ആകുവാന്‍ കാരണങ്ങള്‍ ഇതൊക്കെ തന്നെ ധാരാളം....

പോയ വര്ഷം മണ്ഡല മാസ ക്കാലത്തിന്റെ ആരംഭം. നഗരത്തിലെ അയ്യപ്പ ക്ഷേത്രത്തില്‍ വെച്ചു വൃശ്ചികം ഒന്നാം തിയതി മാല ഇടാനായി യാത്ര തിരിച്ച ദിവസം. റെയില്‍ വേ ക്രോസ്സിങ്ങില്‍ തീവണ്ടി വരുന്നതും കാത്തു അക്ഷമനായി മോട്ടോര്‍ സൈക്കിളില്‍ വിശ്രമിക്കുംപോഴാണ് തൊട്ടരികിലായി കറുത്ത കളറുള്ള ഹോണ്ട ആക്ടിവയില്‍ അവളെത്തിയത്. വെയിലില്‍ നിന്നും രക്ഷ പെടാനെന്ന വണ്ണം തല വഴി മൂടിയ കടും നീല കളറുള്ള സാരി, ചായം പുരട്ടാത്ത പേലവാ ധരം, വിടര്‍ന്ന വലിയ വശ്യത ആര്ന്ന കണ്ണുകള്‍. ചെമ്പക പൂവിന്റെ സുഗന്ധമുള്ള ഏതോ എണ്ണയുടെ സൌരഭ്യം അവളെ പൊതിഞ്ഞു. അവള്‍ ഒരു മുസ്ലിം യുവതിയാണെന്ന് മനസ്സിലാക്കാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വന്നു. കര്‍ണപുടങ്ങളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടു ഒരു ചരക്കു വണ്ടി കടന്നു പോയി. ഗേറ്റു തുറന്നതും ധൃതിയില്‍ ഓവര്‍ ടേക്ക് ചെയ്തു പാളങ്ങള്‍ കടന്നു അവള്‍ എങ്ങോട്ടോ യാത്ര തിരിച്ചു. കോമള ഗാത്രിയുടെ വശ്യതയാര്‍ന്ന കടാക്ഷങ്ങളും ചെമ്പക പൂവിന്റെ ലഹരി പിടിപ്പിക്കുന്ന മണവും അവളെ പിന്തുടരാന്‍ എന്നിലെ പച്ചയായ മനുഷ്യ കീടത്തോട് ആജ്ഞാപിക്കുന്നതുപോലെ തോന്നി. ധര്‍മ ശാസ്താവിനു സെക്കന്റ്‌ പ്രിഫെരെന്‍സ് കൊടുത്തു, നമ്പര്‍ പ്ലേറ്റില്‍ ആയിഷ എന്നെഴുതിയിരുന്ന അവളുടെ വാഹനത്തിനു പിന്നാലെ വിട്ടു. സ്ഥലത്തെ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു വ്യവസായ സ്ഥാപനതിനുള്ളിലേക്ക് അവളുടെ ഹോണ്ട ആക്ടിവ ഒരു ചിത്ര ശലഭത്തെ പോലെ പറന്നകന്നു. അയ്യപ്പ ഭക്തനാവാന്‍ ഇറങ്ങി തിരിച്ച ഞാന്‍ അംഗനലാവണ്യ ത്തിനു മുന്‍പില്‍ അല്‍പ നേരത്തെങ്കിലും വശം വദന്‍ ആയതിനു സര്‍വ്വാ പരാധങ്ങളും പൊറുക്കുന്ന ശാസ്തവിനോട് വൈകീട്ട് മാല ധരിക്കവേ കൂപ്പു കെയ്യോടെ അപേക്ഷിച്ചു...

കടും നീല സാരി തല വഴി മൂടിയ നാരീ മണിയുടെ വശ്യതയാര്‍ന്ന വലിയ കണ്ണുകളും ചെമ്പക പൂവും എന്നെ പക്ഷെ വേട്ട ആടി കൊണ്ടേ ഇരുന്നു. ഇന്റര്‍ നെറ്റ് വഴി പ്രസ്തുത വ്യവസായ സ്ഥാപനത്തിലെ ആയിഷ എന്ന് പേരുള്ള ആളുടെ ഇ മെയില് ഐ ഡി തേടി പിടിക്കുവാന്‍ വിഷമം ഉണ്ടായില്ല. മിടിക്കുന്ന ഹൃദയത്തോടെ, അറിഞ്ഞു കൊണ്ടു തെറ്റ് ചെയ്യുന്നതിലുള്ള കുറ്റ ബോധത്തോടെ അവളുടെ ഇ മെയില് ഐ ഡി യിലേക്ക് പ്രഥമ സന്ദേശം കൈ മാറി : വൃശ്ചികം ഒന്നാം തിയതി ചുറ്റിയ സാരിയില്‍ ആയിഷ കൂടുതല്‍ മനോഹരി ആയി കാണപ്പെട്ടെന്നും, ചെമ്പക പൂവിന്റെ മണം തന്നെ മത്തു പിടിപ്പിചെന്നും ആയിഷയെ കുറിച്ചു കൂടുതല്‍ അറിയാന്‍ താത്പര്യം ഉണ്ടെന്നും കാണിച്ച്. ഇ മെയില് ഐ ഡി പിഴച്ചില്ല. അതവള്‍ തന്നെ ആയിരുന്നു. മാല ഇട്ടു കപട ഭക്തനാകാന്‍ ഇറങ്ങിയ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ അവള്‍ മുന്പേ നോട്ടമിട്ടു വെച്ചിരുന്നു പോലും! പ്രസാദ്‌ മോഹന്‍ - ആയിഷ അനുരാഗത്തിന്റെ നാന്ദി അവിടെ കുറിക്കുക ആയിരുന്നു. ഭര്‍ത്താവിന്റെ, ഭാര്യയുടെ, സ്വന്തം കുഞ്ഞുങ്ങളുടെ, ബന്ധു ജനങ്ങളുടെ, കൂട്ടുകാരുടെ കണ്ണ് വെട്ടിച്ചു ഹൃദയ വികാരങ്ങള്‍ പരസ്പരം കൈ മാറുന്ന കമിതാക്കളുടെ കാല്‍പനിക ലോകത്തില്‍ ആയിഷ- പ്രസാദ്‌ മോഹന്‍ പ്രണേതാക്കള്‍ ലൈലാ മജ്നു മാരായി വിലസി.

"കുസുമേ കുസുമോല്‍പ്പത്തി
ശ്രുയത, ന ദൃശ്യതാ,
ബാലെ തവ മുഖാംബോജെ
നേത്ര മിന്ദീവര ദ്വയം!
നിന്റെ കണ്ണുകളെ കുറിച്ചായിരിക്കണം പണ്ടു കാളിദാസന്‍ പടിയത്ത്‌" - ഒരിക്കല്‍ പ്രസാദ്‌ മോഹന്‍ ആയിഷയോട് പറഞ്ഞു.

"ക്ഷമിക്കണം സുഹൃത്തേ. ഞാന്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്ണാണ്. ഇയാളുടെ സംസ്കൃതം ഒന്നും എന്റെ അടുത്ത് വേണ്ട - സൌകര്യം ഉണ്ടെങ്കില്‍ മലയാളത്തില്‍ പറയൂ. ഒരു സംസ്കൃത വിദ്വാന്‍!"

" പൂക്കളില്‍ നിന്നും പൂക്കള്‍ ഉണ്ടായതായി കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. അല്ലയോ സുന്ദരി, പക്ഷെ നിന്റെ മുഖം ആകുന്ന താമരയില്‍ കണ്ണുകള്‍ ആകുന്ന ഇന്ദീവര പൂക്കള്‍ എങ്ങനെ ആണ് ഉണ്ടായത്? എ ഡി അഞ്ചാം ശതകത്തിലോ മറ്റോ ജനിച്ച മഹാകവി കാളിദാസന്‍ ഒരു പക്ഷെ ഇരുപതൊന്നാം നൂറ്റാണ്ടില്‍ ജനിക്കാന്‍ പോകുന്ന ഇബ്രാഹിം ഭാര്യ ആയിഷയെ തന്റെ മന കണ്ണാല്‍ കണ്ടിരിക്കണം! "

"തന്നെ തന്നെ. ഒന്നു പോകൂ മിസ്റ്റര്‍ .... അധികം കളിയാക്കാതെ..... നോക്കൂ, നേരം ഒരു പാടായിരിക്കുന്നു. നമ്മള്‍ ചെയ്യുന്നത് എന്തെന്ന് നമ്മള്‍ക്ക് അറിയുന്നില്ല. അറിഞ്ഞു കൊണ്ട് തന്നെ നമ്മുടെ ജീവിത പങ്കാളികളെ നമ്മള്‍ വന്ജിക്കയല്ലേ. നമ്മളോട് ദൈവം പൊറുക്കുമോ? "

"തീര്ച്ചയായും ആയിഷ. ദൈവം സ്നേഹമാകുന്നു, സ്നേഹിക്കുന്ന ഹൃദയങ്ങളെ അദ്ദേഹം ഒരിക്കലും കൈ വിടാറില്ല" . ഒരു വിവാഹ മോചനത്തെ കുറിച്ചു എന്ത് കൊണ്ടു നീ ആലോചിക്കുന്നില്ല ? - ഇബ്രാഹിം എന്ന വില്ലന്‍ കഥാപാത്രത്തിന്റെ അദൃശ്യ സാന്നിധ്യം എല്ലായിപ്പോഴും തന്നെ അസ്വസ്ഥന്‍ ആക്കി ഇരുന്നല്ലോ.

"ഇല്ല പ്രസാദ്‌. ഒരിക്കലും അതുണ്ടാവില്ല. അദ്ദേഹത്തെയും കുട്ടികളെയും എനിക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ഒരു നാള്‍ അദ്ദേഹം എന്നെ തിരികെ വിളിക്കും. എനിക്ക് ഉറപ്പാണ്. അള്ളാഹു സത്യം! "
...........
...........
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ആയിഷ തന്നെ വീണ്ടും വിളിക്കുക ആണ്. ഈ അസമയത്ത് വിളിക്കാന്‍ എന്തെങ്കിലും പ്രത്യേകിച്ച് കാരണം ഉണ്ടായിരിക്കണം. അധികം വൈകിയില്ല, അവള്‍ വിളിച്ചു വീണ്ടും. ഇബ്രാഹിം അവളെ തിരികെ കൊണ്ട് പോകാന്‍ വരുന്നുവെന്ന സന്തോഷ വര്‍ത്തമാനം അറിയിക്കാനാണ് അവള്‍ വിളിച്ചത്. സംഭവിച്ചു പോയതിനെ ഓര്‍ത്തു താന്‍ ഖേദിക്കുന്നു വെന്നും ആയിഷ ഇല്ലാതെ ഇനി മുന്നോട്ടുള്ള ജീവിതം അസാധ്യം ആണെന്ന് ഇബ്രാഹിമിന് ബോധ്യമായെന്നും ഗധ്ഗധ കണ്ടയായി അവള്‍ മൊഴിഞ്ഞു. പ്രസാദ്‌ മോഹനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും അവള്‍ നേര്‍ന്നു. അവളുടെ ശബ്ദം ഒരു തേങ്ങലായി...
ഇ മെയില്‍ വഴി ആരംഭിച്ച അനുരാഗം ഇ മെയില്‍ വഴി തന്നെ അവസാനിപ്പിക്കാനായി പ്രസാദ്‌ മോഹന്‍ വീണ്ടുമൊരിക്കല്‍ കൂടി ആയിഷക്കെഴുതി: "ഏകാന്തവും വിരസവും ആയ എന്റെ ജീവിത സായാഹ്നത്തില്‍ ദിവ്യ പ്രേമത്തിന്റെ അഗ്നി ജ്വാലകള്‍ പടര്‍ത്തി പോയ്‌ പോയ യൌവനത്തെ കുറച്ചു കാലത്തെങ്കിലും തിരികെ കൊണ്ട് വരാന്‍ കാരണ ഭൂതയായ എന്റെ പ്രേമോ ദാരയായ ആയിഷാ....... നിനക്ക് നല്ലത് വരട്ടെ, നിന്റെ ഭര്‍ത്താവിനും! "
പ്രസാദ്‌ മോഹന്റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണ് നീര്‍ കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ ഇറ്റു വീണു....

ചൊവ്വാഴ്ച, ഡിസംബർ 08, 2009

എലി ജന്മം

പുതിയ അണ്ടര്‍ വെയര്‍ ആയിരുന്നു. ദേ കിടക്കുന്നു. മാര്‍ജാര രിപുവിന്റെ വിശപ്പടക്കാന്‍ നൂറ്റി ഇരുപതു രൂപ കൊടുത്തു കഴിഞ്ഞ ആഴ്ച വാങ്ങിയ വി ഐ പി ഫ്രെഞ്ചി തന്നെ വേണ്ടി വന്നു. കമ്പനി സപ്ലൈ ചെയ്യുന്ന ജെട്ടി ആണേല്‍ പോകട്ടെ എന്ന് വെക്കാം . ഇതു പക്ഷെ കൈയ്യില്‍ നിന്നു പൈസ കൊടുത്തു വാങ്ങിയതാണ്. രാത്രി ഉറക്കത്തിനിടെ അലമാരയില്‍ നിന്നു അപശബ്ദം കേട്ടപ്പോഴേ കരുതിയതാണ് ഏതോ പെരുച്ചാഴി അകത്തു പ്രവേശിച്ചിട്ടുണ്ട് എന്ന്. മൂഷിക രാജന്റെ അടുത്ത ദിവസത്തെ ഇര ഭാര്യയുടെ ബ്രേസിയര്‍ ആയിരുന്നു. അടിവസ്ത്രങ്ങളോട് അടങ്ങാത്ത അഭിനിവേശത്തോടെ യമലോകം പൂകിയ ഏതോ അര കിറുക്കന്‍ എലി ജന്മം എടുത്തു അവതരിച്ചിരിക്കാനാണ് സാധ്യത. തീര്‍ച്ച. കമ്പ്യൂട്ടര്‍ മൗസ് കേബിള്‍ തിന്നപ്പോഴും വാഷിംഗ്‌ യന്ത്രത്തിന്റെ ഹോസ് കരണ്ടപ്പോഴും വിശപ്പടക്കാന്‍ പാടുപെടുന്ന ഒരു നികൃഷ്ട ജീവിയുടെ ഗതികേട് എന്ന് മാത്രമെ കരുതി ഉള്ളൂ. നികൃഷ്ട ജീവിയിലെ യഥാര്‍ത്ഥ വില്ലനെ തിരിച്ചറിഞ്ഞത് ശബരിമല ദര്‍ശനം കഴിഞ്ഞു തിരിച്ചു വന്നു നാല്‍പ്പത്തി ഒന്നു ദിവസം നീണ്ട വൃതം മുറിക്കാന്‍ ഒരുങ്ങോമ്പോള്‍ ആയിരുന്നു. അടുക്കളയിലെ സൈഡ് റാക്കില്‍ വെച്ചിരുന്ന ഹണി ബീ മുഴു കുപ്പി, അരകുപ്പി ആയി തീര്‍ന്നിരിക്കുന്നു! പ്ലാസ്റ്റിക് ബോട്ടില്‍ മേല്‍വശം സമര്‍ത്ഥമായി കാര്‍ന്നു സോഡയും അച്ചാറും ഇല്ലാതെ മൂഷിക പൂരുഷന്‍ (അതോ സ്ത്രീയോ!) കാര്യം സാധിച്ചിരിക്കയാണ്. ബീവരജെസ് കോര്പോരേഷന്റെ ഏതോ ശാഖയില്‍ റം കുടിച്ചു പൂസാവുന്ന എലി കളെ കുറിച്ചു ഈയിടെ ആണ് പത്രത്തില്‍ വായിച്ചതു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. എലികളും മദ്യപാനം ആരംഭിച്ചിരിക്കുന്നു. കുടിച്ചു പാമ്പാകുന്ന മനുഷ്യ സമൂഹമേ ബീവെയര്‍ ഓഫ് യുവര്‍ ന്യൂ ഫാന്‍ഗില്‍ഡ് എനിമീസ്!

കള്ള് കട്ട് കുടിക്കുന്ന ഈ പുത്തന്‍ കുരിശിനെ എങ്ങനെ ഒഴിവാക്കണം എന്നായി എന്റെ ചിന്ത. എലിവിഷം വെച്ചു കൊന്നാലോ? പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്ട്ടി ടു അനിമല്‍സ് ആക്റ്റ് 1960 പ്രകാരം മനേക ഗാന്ധി യുടെ അനുയായികള്‍ വല്ല കേസും കൊടുത്താല്‍ തെണ്ടിയത് തന്നെ. വര്ഷം മുഴുവന്‍ കന്നി മാസം ആഘോഷിക്കുന്ന തെരുവിലെ ചാവാലി പട്ടികള്‍ പി സി എ ആക്റ്റ് 1960 ന്റെ ബലത്തില്‍ സ്വൈര വിഹാരം നടത്തുന്നത് ആര്‍ക്കാണ് അറിയാത്തത്? അപ്പുറത്തെ വീട്ടിലെ പാണ്ടന്‍ പൂച്ചയുടെ സേവനം ഉപയോഗപ്പെടുത്തിയാലോ? അനുരണ്ജനത്തിന്റെ പാത ആണ് എപ്പോഴും നല്ലത്. എബ്രഹാം ലിങ്കണ്‍ ഡിസ്ട്രോയ്ട് ഹിസ്‌ എനിമീസ് ബൈ മേക്കിംഗ് ദേം ഹിസ്‌ ഫ്രന്റ്സ് . പത്താം ക്ലാസ്സില്‍ ബാലന്‍ മാഷ് പഠിപ്പിച്ചതാണ്. ഇവിടെയും അത് തന്നെ രക്ഷ. ചന്തയില്‍ പോയി വരുമ്പോള്‍ വീട്ടിലെ പുതിയ അതിഥി ക്ക് കുറച്ചു ഉണക്ക തേങ്ങ, ഉണക്ക മീന്‍ തുടങ്ങിയ ഐറ്റം വാങ്ങാന്‍ മറന്നില്ല. അന്ന് രാത്രി തേങ്ങ കഷണവും ഉണക്ക മീനും മാതൃഭൂമി പത്രത്തിന്റെ നനുത്ത താളുകളില്‍ വിരുന്നുകാരന്‌ അടുക്കള ഭാഗത്ത് വിതറിയ ശേഷം ആണ് ഉറങ്ങിയത്. ങ്ങൂ ഹൂം. മീനും തേങ്ങയും അതെ പടി അവശേഷിച്ചു. പകരം അടിവസ്ത്രം ഒന്നു കൂടി മാര്‍ജാര ശത്രുവിന്റെ മൃഷ്ടാന്ന ഭോജനമായി.

പിറ്റേന്ന് വൈകീട്ട് പതിവു പോലെ കുപ്പിയും ഗ്ലാസ്സുമായി സോഫയിലോട്ടു അമര്ന്നപ്പോഴാണ് അവന്‍ അടുക്കളയിലെ സിന്കിന് താഴെ ഉള്ള മാളത്തില്‍ നിന്നും പ്രത്യക്ഷപ്പെട്ടത്. എഴുന്നു നില്ക്കുന്ന ചെവികള്‍. മദ്യത്തിന്റെ ഗന്ധം ആസ്വദിക്കുന്ന പോലെ മേല്പോട്ടും കീഴ്പോട്ടും ചലിക്കുന്ന നാസിക. കണ്ണുകളില്‍ നൂറ്റി പത്തു വാറ്റ് ബള്‍ബിന്റെ സ്വര്‍ണ തിളക്കം. വൈദ്യുത വിളക്കിന്റെ പ്രഭയില്‍ അവന്റെ ശരീരത്തിലെ കറുത്ത രോമങ്ങള്‍ ചെമ്പൊന്നിന്‍ നിറം പോലെ തിളങ്ങി. ഹണി ബീ യുടെ സുഗന്ധം അവന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതെ. അവന്‍ എനിക്ക് കമ്പനി തരാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കയാണ്. കുപ്പിയുടെ അടപ്പില്‍ അവനും പകര്ന്നു ഒരു പത്തു മില്ലി. ചിയേര്‍സ് പറയുന്നതിന് മുന്പ് തന്നെ അവന്‍ രണ്ടു സിപ് അകത്താക്കി സോഡാ ഇല്ലാതെ, വെള്ളം ഇല്ലാതെ. ഗണപതി വാഹനം ടേസ്റ്റ് ചെയ്ത പാനീയത്തിന്റെ അവസാന പെഗ്ഗും മെല്ലെ മെല്ലെ നുകരവേ, എന്റെ ശരീരത്തിലെ രോമ കൂപങ്ങള്‍ വളര്ന്നു വലുതാക്കുന്നത് ഞാനറിഞ്ഞു. എന്റെ ചെവികള്‍ മൂഷിക സുഹൃത്തിന്റെ ചെവികള്‍ പോലെ ചുരുങ്ങി. മുഖം തീരെ ചെറുതാകുന്നു, നേര്ത്ത മീശ രോമങ്ങള്‍ പ്രത്യക്ഷപ്പെടുന്നു, പുറകു വശത്ത് നീളത്തില്‍ വാല് പ്രത്യക്ഷപ്പെടുന്നു............ മ്യാവൂ........ അപ്പുറത്തെ വീട്ടിലെ പാണ്ടന്‍ പൂച്ചയുടെ ശബ്ദം! ഞാന്‍ അടുക്കളയിലെ സിന്കിന് താഴെ ഉള്ള മാളത്തില്‍ ഒളിച്ചു....

ബുധനാഴ്‌ച, നവംബർ 18, 2009

മരണ വാറണ്ട്

പാര്‍ടി ക്ലാസ്സ് കഴിയുമ്പോള്‍ സമയം രാത്രി എട്ടര. രാവിലെ തുടങ്ങിയ മഴ ആണ്. തുലാ വര്‍ഷം ആണത്രേ. തുലാവര്‍ഷം വൃശ്ചികത്തില്‍ പെയ്യുന്നു. തണുപ്പ് കാലത്ത് ചൂട്, ചൂടു കാലത്ത് തണുപ്പ്. പ്രകൃതിക്കും ഈയിടെ ആയി കൃത്യ നിഷ്ഠ തെറ്റുന്നു. കലികാലം. വിജനമായ റോഡ് ആയതിനാല്‍ പോലീസ് വരാന്‍ സാധ്യത ഇല്ല. നല്ല തണുപ്പും. ഒരു ഗോള്‍ഡ്‌ ഫ്ലൈക് സിഗരറ്റ് കൊളുത്തി വേഗത്തില്‍ നടന്നു. രണ്ടു പെഗ് അടിക്കാന്‍ എന്ത് കൊണ്ടും യോജിച്ച അന്തരീക്ഷം.സെക്രട്ടറിയോട് പറഞ്ഞതായിരുന്നു ഒരു ഏഴ് മണിക്കെങ്കിലും ക്ലാസ്സ് അവസാനിപ്പിക്കണം എന്ന്. ആഗോള പ്രശ്നങ്ങള്‍ ചര്ച്ച ചെയ്തു സമയം നീണ്ടു പോയി. ഇനി വീടെത്തി കുളിച്ചു രണ്ടെണ്ണം പിടിപ്പിച്ചു തലേന്ന് ഫ്രീസറില്‍ കയറ്റിയ ഭക്ഷണം ചൂടാക്കി കഴിക്കുംപോഴേക്കും പാതിരാത്രി ആവും എന്ന് തോന്നുന്നു. വീടിന്റെ പടി തുറന്നു കിടന്നിരുന്നു. രാവിലെ പോകുമ്പോള്‍ അടച്ചതായിരുന്നല്ലോ. ഇനി വല്ല കള്ളനും....? ആലോചിക്കാന്‍ സമയം കിട്ടിയില്ല. എന്നെ കണ്ടതും സിറ്റ് ഔട്ടില്‍ ഇരുന്നിരുന്ന അയാള്‍ എഴുന്നേറ്റു. കുറെ നേരം ഇരുന്നു മുഷിഞ്ഞു എന്ന് അയാളുടെ മുഖ ഭാവത്തില്‍ നിന്നും വ്യക്തം. "എവിടെ ആയിരുന്നു ഇതു വരെ ശ്രീമാന്‍? ഞങ്ങള്‍ എത്ര നേരം ആയി കത്ത് നില്ക്കുന്നു?" "ഞങ്ങളോ? അതെ. ഞാനും എന്റെ വാഹനവും. അയാളുടെ കൈയ്യിലെ നീളമുള്ള കയറും കാര്‍ പോര്ചിനു സമീപത്തു നിന്നിരുന്ന പോത്തിനെയും അപ്പോഴാണ്‌ ശ്രദ്ധിച്ചത്. "സംശയിക്കേണ്ട. ഞാന്‍ യമ കിങ്കരന്‍ ആണ്. യമന്‍ നേരിട്ടു വരേണ്ട കേസ് അല്ലാത്തതിനാല്‍ എന്നെയാണ് ഡെപ്യൂട്ട് ചെയ്തത്. ഹ ..ഹ . .. ഹ .. ...." അസ്ഥാനത്തുള്ള ചിരി ഒരു കൊല ചിരി ആയി തോന്നി. വീരപ്പനെ വെല്ലുന്ന മീശ, കുടവയര്‍, ദൃഡമായ പേശികളോട് കൂടിയ കൈത്തണ്ട. ചെമ്പരത്തി പൂവ് പോലെ തുടുത്ത കണ്ണുകള്‍. ആകെപ്പാടെ ഒരു ലെഷ്കര്‍ ഈ തോയിബ മോഡല്‍ ഭീകരന്‍. ഇയാള്‍ യമ കിങ്കരന്‍ എന്ന് ഏത് കൊച്ചു കുട്ടി പോലും പറയും. "അകത്തേക്ക് ഇരിക്കാം" . കാലന്‍ ആണേലും ആദിത്യ മര്യാദ മറക്കരുതല്ലോ. പോത്ത് അവിടെ തന്നെ ഉണ്ട് എന്ന് ഉറപ്പു വരുത്തി യമ കിങ്കരന്‍ സ്വീകരണ മുറിയിലെ സോഫ യില്‍ ആസനസ്ഥനായി.


ധൃതിയില്‍ കുളിച്ചെന്നു വരുത്തി, ഡ്രസ്സ്‌ മാറി, താമസിച്ചതിനു ക്ഷമ ചോദിച്ചു കൊണ്ടു ഞാന്‍ യമ കിങ്കരന് എതിര്‍ ദിശയിലെ സോഫയില്‍ ഉപവിഷ്ടനായി. അലമാരയിലെ കുപ്പിയും രണ്ടു ഗ്ലാസും നേരത്തെ ടീ പോയില്‍ സ്ഥാനം പിടിച്ചിരുന്നു. ഒന്നു അകത്താക്കിയിട്ട് ആവാം ക്രോസ് വിസ്താരം. രണ്ടാമത്തെ ഗ്ലാസില്‍ മദ്യം ഒഴിക്കാന്‍ തുനിഞ്ഞപ്പോള്‍ യമ ദൂതന്‍ ഇടപെട്ടു: "ക്ഷമിക്കണം ഐ ആം ഓണ്‍ ഡ്യൂട്ടി. എന്റെ പെഗ് കരുതിക്കോളൂ. നമുക്കു പരലോകത്ത് പോയി വീശാം."


"നോക്കൂ മിസ്റ്റര്‍....... പെരെന്തെന്നാണ് പറഞ്ഞതു? " ഒരു സിപ് ഹണീ ബീ എടുത്തിട്ട് ആഗതനോട് chodichu. ഞങ്ങള്‍ ആര്ക്കും പേരില്ല. മാത്രവുമല്ല ഞങ്ങള്‍ പരലോകത്തെ സംഹാര ഡിപ്പാര്ട്ട്മെന്റിലെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ആണ്. ഞങ്ങള്ക്ക് പേരിനു പകരം നമ്പര്‍ ആണ് ഉള്ളത്. ഫോര്‍ ട്വന്റി ഈസ്‌ മൈ നമ്പര്‍"


"ഓക്കേ ചാര്‍ സൌ ബീസ്. എന്റെ മരണം ഇനിയും മുപ്പതു കൊല്ലം കഴിഞ്ഞ ശേഷം ആണെന്നാണല്ലോ പ്രശസ്ത ജ്യോതിഷികള്‍ പ്രവചിച്ചിരിക്കുന്നത്. ആറ്റുകാല്‍ രാധാകൃഷ്ണന് തെറ്റ് പറ്റാന്‍ വഴിയില്ല. കാല്ക്കുലെഷന്‍സ് ഓഫ് ചിത്ര ഗുപ്തന്‍ സീം ടു ഹാവ് ഗോണ്‍ അവ്രി"

" അസംഭവ്യം! ചിത്ര ഗുപ്തന് പാളിച്ച പറ്റുകയോ? " ചിത്ര ഗുപ്തനെ തരം താഴ്ത്തിയതില്‍ സബ് കോണ്ട്രാക്ടര്‍ യമ കിങ്കരന്റെ ഈര്‍ഷ്യ പുറത്തു വന്നു.

"ലുക്ക്‌ മിസ്റ്റര്‍ ചാര്‍ സൌ ബീസ്, എനിക്ക് ജീവിതം ആസ്വദിക്കണം, കഴിഞ്ഞ ആഴ്ച ആണ് പഴയ മാരുതി വിറ്റിട്ട് ഒരു പുതിയ ഐ ട്വന്റി ബുക്ക്‌ ചെയ്തത്. മോര്‍ ഫ്യൂസ് ബ്രാണ്ടി ഒരു കേസ് പൊട്ടിക്കാതെ കിടക്കുന്നു. എന്റെ പ്രണയം അതിന്റെ ഉച്ച സ്ഥയിലാണ്. ഈ മനോഹര ഭൂമി വിട്ടു വരാന്‍ എനിക്ക് തെല്ലും മനസ്സില്ല. യു കം ആഫ്റ്റെര്‍ ഫോര്ടി ഇയര്‍ "

"ക്ഷമിക്കണം ശ്രീമാന്‍, ഞങ്ങള്‍ യമലോകത്ത്‌ രണ്ടു നിയമങ്ങള്‍ ഇല്ല. മരണത്തിനു മുന്‍പില്‍ എല്ലാവരും സമന്മാരാണ്. ഞങ്ങള്ക്ക് ബേനസീര്‍ ഭൂട്ടോയും തിരുനെല്‍വേലിയിലെ ഗോവിന്ദന്‍ ചെട്ട്യാരും എല്ലാം സമം. നോ ഡിസ്ക്രിമിനേഷന്‍. ഈ പറഞ്ഞ ബ്രാണ്ടിയും കാറും പെണ്ണും ഒക്കെ അവിടെയും കിട്ടും, യു കം ഓണ്‍ യാര്ര്‍..." യമ കിങ്കരന്‍ കയറു വായുവില്‍ ചുഴറ്റി കൊണ്ടു എഴുന്നേറ്റു. അയാളുടെ മുഖം കൂടുതല്‍ ബീഭത്സം ആയതുപോലെ തോന്നി.
മരണ ഭയം ക്രമേണ എന്നെ പൊതിഞ്ഞു. ഉള്‍ക്കിടിലത്തോടെ ഞാന്‍ ചോദിച്ചു: എങ്ങനെ ആണ് എന്റെ മരണം?
ഹൃദയ സ്തംഭനം. മദ്യവും, മദിരാക്ഷിയും, മയക്കു മരുന്നുമായി ജീവിക്കുന്ന നിനക്കു തരുന്ന സ്വാഭാവിക അന്ത്യം.
"ഓക്കേ ചാര്‍ സൌ ബീസ്, ഈ കയറു കൊണ്ടു എന്ത് ചെയ്യാന്‍ പോകുന്നു?" മരണ സമയം നീട്ടി കിട്ടാനായി വെറുതെ ചോദിച്ചു.
ശ്രീമാന്റെ ദേഹി ബന്ധിച്ചു കൊണ്ടു പോയി ചിത്ര ഗുപ്തനെ ബോധ്യപ്പെടുത്തണം. അപ്പോഴേ ഞങ്ങളുടെ പെയ്മെന്റ് റിലീസ് ആകൂ. ദേഹത്തിലും ഇരട്ടി ഭാരം ആണ് ദേഹിക്ക്. അതിനാലാണ് യമന്‍ പോത്തിന്റെ പുറത്തു എഴുന്നള്ളുന്നത്. നോ മോര്‍ ആര്‍ഗ്യു മെന്റ്സ് ശ്രീമാന്‍. യുവര്‍ ടൈം ഈസ്‌ അപ്പ്‌. യമരാജ്‌ കീ ജയ്!"
തീവ്രമായ നെഞ്ച് വേദനയോടെ ഞാന്‍ നിലത്തു വീണു. ആത്മാവ് ദേഹം വിട്ടു മേല്പോട്ട് പോകുന്നു. യമ കിങ്കരന്‍ ആത്മാവിനെ വരിഞ്ഞു കെട്ടുന്നു. മഹിഷാ രൂടനായി മുകളിലേക്ക് .... മുകളിലേക്ക്....

തിങ്കളാഴ്‌ച, നവംബർ 09, 2009

കൃഷ്ണ സ്വാമി കഥ എഴുതുക ആണ്.

ഹണീ ബീ ബ്രാണ്ടി ഒരു സിപ്‌ നുണഞ്ഞു കൃഷ്ണ സ്വാമി ഒരു ഗോള്‍ഡ്‌ ഫ്ലൈക്‌ കിംഗ്‌ സൈസ് നു തീ കൊളുത്തി. ഇവിടെ ആണെങ്കില്‍ ആരുടെയും ശല്യം ഇല്ല, കഥ എഴുതാന്‍ പറ്റിയ ഒരു മൂഡ്‌ വരുവാന്‍ പതിവായി ഈ ബാറില്‍ ആണ് വരാറ്. നഗരത്തിലെ ആ പ്രമുഖ ബാറിലെ രണ്ടാമത്തെ നിലയിലെ, ജനലില്‍ കൂടി നോക്കിയാല്‍ പതഞ്ഞൊഴുകുന്ന നദി കാണാന്‍ സൌകര്യം ഉള്ള, മുറി. അയാള്‍ എഴുതുന്ന സമാഹാരത്തിലെ പത്താമത്തെ കഥ എഴുതാന്‍ ആണ് അവിടെ എത്തിയത്. ഏകദേശം അര കുപ്പി തീരോമ്പോഴേക്കും കഥയുടെ ക്ലൈമാക്സ്‌ ഭാഗത്തേക്ക് എത്തിയിരിക്കും. കഥയ്ക്ക് കൊടുക്കേണ്ട പേരും കഥാ സമാഹാരത്തിനു കൊടുക്കേണ്ട ടൈറ്റിലും പലവട്ടം ആലോചിച്ചു. യോജിച്ച പേരൊന്നും മനസ്സില്‍ വരുന്നില്ല. കഥ എഴുതി തീരട്ടെ, അതിന് ശേഷം ആകാം നാമ കരണം. കൃഷ്ണ സ്വാമി ഒരു സിപ്‌ മദ്യം കൂടി അകത്താക്കി. എഴുത്ത് ആരംഭിച്ചു....

ചെട്ടിനാട് സിമെന്റിന്റെ സൌത്തിലെ മൊത്ത വ്യാപാരി ആയിരുന്നു മത്തായി കുഞ്ഞ്. നാല് നിലയുള്ള കൂറ്റന്‍ കെട്ടിടം, താഴെ വിശാലമായ എ സി ഓഫീസ്, ഓഫീസ് മേല്നോട്ടകാരന്‍ രാജപ്പന്‍, പിന്നെ നൂറോളം ജീവനക്കാര്‍, ഇരുപതോളം ലോറി, ഇന്നോവ കാര്‍ രണ്ട്‌, തടിച്ചു കൊഴുത്ത ഭാര്യ ഒന്ന്, സുന്ദരികളായ പെണ്മക്കള്‍ മൂന്ന്‌.... ധനികനും സ്ഥലത്തെ പ്രമാണിയുമായ മത്തായി കുഞ്ഞിന്റെ കഥ ഇവിടെ തുടങ്ങുന്നു...

ടാക്സി ഡ്രൈവര്‍ ആയിട്ടായിരുന്നു മത്തായി കുഞ്ഞിന്റെ ജീവിതം ആരംഭിക്കുന്നത്. കൊച്ചു ത്രേസ്യ യുടെ വരവോടെ മത്തായി കുഞ്ഞിന്റെ ജീവിതത്തിലെ ശുക്ര ദശ തെളിയുന്നു. സ്വന്തം ആയി ഒരു കാറ്‌ വാങ്ങുന്നു. നിര്‍മാണ മേഖലയില്‍ ലോറിയുടെ പ്രാധാന്യം മനസ്സിലാക്കി അടുത്തതായി ഒരു ലോറി വാങ്ങുന്നു. വരുമാനം വര്‍ധിക്കുന്നതോടെ ലോറിയുടെ എണ്ണം കൂടുന്നു. കൊച്ചു ത്രേസ്യ എന്ന പട്ട മഹിഷിയുടെ വരവ് മത്തായി കുഞ്ഞിന്റെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റി മറിച്ചു. നിര്‍മാണ മേഖലയില്‍ സിമെന്റ് എന്ന വസ്തുവിന്റെ പ്രാധാന്യം മത്തായി കുഞ്ഞ് മനസ്സിലാക്കുന്നു. ചെട്ടിനാട് സിമെന്റ് കമ്പനിയുമായി കരാര്‍ ഒപ്പിടാന്‍ അധിക സമയം വേണ്ടി വന്നില്ല. സിമെന്റ് കച്ചവടം പൊടി പൊടിച്ചു. ലോറികളുടെ എണ്ണം, ഗോ ഡൌണ്‍ കളുടെ എണ്ണം, ജീവനക്കാരുടെ എണ്ണം എല്ലാം കൂടി കൊണ്ടേ ഇരുന്നു. പ്രാപ്തനും, സുമുഖനുമായ രാജപ്പന്റെ മേല്‍നോട്ടത്തില്‍ മത്തായി കുഞ്ഞിന്റെ ചെട്ടിനാട് സിമെന്റ് ഓഫീസ് സമുച്ചയം വലിയ ഒരു സംഭവമായി നില കൊണ്ടു.

ഇതില്‍ എന്താണിത്ര പ്രത്യേകത? കൃഷ്ണ സ്വാമി സ്വയം ചോദിച്ചു. എത്ര എത്ര സ്ഥാ‍പനങ്ങള്‍ ഈ ഭൂമി മലയാളത്തില്‍ ഇതിലും പ്രൌഡിയോടെ തല ഉയര്ത്തി നില്ക്കുന്നു. കഥയുടെ രണ്ടാം ഘട്ടത്തിലേക്ക് കൃഷ്ണ സ്വാമി കടന്നു....

സുന്ദരിയും സുഭഗയും ആയിരുന്നു മത്തായികുഞ്ഞിന്റെ മൂന്നാമത്തെ മകള്‍ സാറ. വെളുത്തു തടിച്ച ശരീരവും മുട്ടറ്റം വരെ മുടിയും കൈകളില്‍ സ്വര്‍ണ നിറത്തില്‍ നനുത്ത രോമവും ഉള്ള ഒരു നാടന്‍ സൌന്ദര്യ ശില്‍പം. സുന്ദരനും വാക് ചാതുര്യം കൈ മുതല്‍ ആയുള്ളവനും ആയ രാജപ്പനില്‍ അനുരക്ത ആവാന്‍ അവള്ക്ക് അധികം സമയം വേണ്ടി വന്നില്ല. ഓഫീസില്‍ ബദ്ധ ശ്രദ്ധനായി അച്ചായന്റെ ബിസിനസ്സില്‍ മാത്രം തല്പ്പരനായി ചുറു ചുറു ക്കോടെ ജോലി നോക്കിയിരുന്ന രാജപ്പന്‍ ക്രമേണ "ഊണിന്നു ആസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കല്‍ പോലും ഇല്ലാതായി" മോഡിലേക്ക് ഗതി മാറാന്‍ കുറച്ചു സമയം മാത്രമെ വേണ്ടി വന്നുള്ളൂ. ഇനി എല്ലാ കഥയിലെയും പോലെ തന്നെ വില്ലന്റെ വരവാണ്. വില്ലന്‍ സാക്ഷാല്‍ മത്തായി കുഞ്ഞ് തന്നെ. സാമം, ദാനം, ഭേദം, ദണ്ഡം അവസാനം ക്വൊട്ടെഷന്‍. ഒരു ഇരുട്ടിന്റെ മറവില്‍ കൊട്ടേഷന്‍ സംഘവും ആയുള്ള ഏറ്റുമുട്ടലില്‍ രാജപ്പന്‍ യമരാജ പുരംപൂകിയതായി വാര്ത്താ പരക്കുന്നു. സാറ വീട്ടില്‍ നിന്നും അപ്രത്യക്ഷമാവുന്നു. സീതാന്വേഷണം ഏറ്റെടുത്ത വാനര വീരരെ പോലെ സാറ - അന്വേഷണം നടത്തിയ മത്തായി കിങ്കരന്മാര്‍ നിരാശരായി മടങ്ങുന്നു. മത്തായി കുഞ്ഞ് മാനസിക പീഡ അകറ്റുവാന്‍ മദ്യത്തെ ശരണം പ്രാപിക്കുന്നു.

വര്‍ഷങ്ങള്‍ കടന്നു പോയി. മദ്യപാനം, ആഗോള സാമ്പത്തിക മാന്ദ്യം, മനപ്രയാസം..... മത്തായി കുഞ്ഞ് എന്ന ബിസിനസ്സ് ടൈക്കൂണ്‍ ഒരു ടാക്സി ഡ്രൈവര്‍ റോളിലേക്ക് മാറാന്‍ കാലം അനുവദിച്ച സമയം പരിമിതം ആയിരുന്നു. ഹൈ ഫൈ ട്രാവെല്‍സ്‌ പ്ളകാര്ഡ് ഉയര്ത്തി പിടിച്ചു തിരുവനന്ത പുറം അന്ത രാഷ്ട്ര വിമാനത്താവളത്തിലെ കൌണ്ടറില്‍ താടിയും തലയും നരച്ച ഡ്രൈവര്‍ മത്തായി കുഞ്ഞ് നിന്നു. ചെട്ടിനാട് സിമെന്റിന്റെ സൌത്ത് ഇന്ത്യയിലെ കുത്തക വ്യാപാരിയും പ്രമുഖ വ്യവസായ പ്രമുഖനും ആയ രാജ്കുമാര്‍ പത്നീ സാറയോട് ഒപ്പം ഒരു അന്താരാഷ്ട്ര സിംപോ സിയത്തില്‍ പങ്കെടുത്തു മടങ്ങി വരിക ആണ്. ലഗ്ഗേജ് കളക്റ്റ്‌ ചെയ്തു പുറത്തേക്ക് ഇറങ്ങവേ രാജ്കുമാറിന്റെ മനോഹരമായ മൊബൈല്‍ ശബ്ദിച്ചു. " സാര്‍ ദിസ്‌ ഈസ്‌ ഫ്രം ഹൈ ഫൈ ട്രാവെല്‍സ്‌. ഔര്‍ ഡ്രൈവര്‍ വില്‍ ബി രിസീവിംഗ് യു അറ്റ്‌ ദി എന്ട്രന്‍സ്. ആന്‍ ഓള്‍ഡ്‌ മാന്‍ വിത്ത്‌ എ പ്ലക്കാര്ട്. താങ്ക് യു സാര്‍."

ശീതീകരിച്ച ഇന്നോവ കാറിലെ പിന്‍ സീറ്റില്‍ ഇരുന്നു സാറയുടെ തോളില്‍ തല ചായ്ച്ചു രാജപ്പന്‍ പതുക്കെ പറഞ്ഞു: ദിസ്‌ ഓള്‍ഡ്‌ മാന്‍ ലൂക്സ് ലൈക്‌ മത്തായി കുഞ്ഞ്, യുവര്‍ സ്റ്റുപിഡ് പപ്പാ........ നോക്കൂ സാറ.
" മേ ബീ ഓര്‍ മേ നോട് ബീ. ഹൂ കെയെര്‍സ് രാജ്..."
കഥ പൂര്‍ത്തിയാക്കി കൃഷ്ണ സ്വാമി അവസാനത്തെ പെഗും ഗ്ലാസിലേക്ക് പകര്‍ത്തി. പതിവു തെറ്റിയില്ല. അരകുപ്പി ഹണി ബീ സമം ഒരു കഥ. കഥാ സമാഹാരത്തിനു ദശ പുഷ്പം എന്ന പേരു നല്കി. ഗ്ലാസ്‌ കാലിയാക്കി.

"......സാല ഭംജികകള്‍ കൈകളില്‍ കുസുമ താലമേന്തി വരവേല്‍ക്കും
പഞ്ച ലോഹ മണി മന്ദിരങ്ങളില്‍ മന്‍ വിളക്കുകള്‍ പൂക്കും......"
ഗാന ഗന്ധര്‍വ്വന്റെ സ്വര മാധുരിയില്‍ തിരുവനന്തപുരം വിക്ടോറിയ ജൂബിലി ടൌണ്‍ ഹാളിലെ വിശിഷ്ട സദസ്സ് ലയിച്ചിരുന്നു . മുപ്പത്തി നാലാമത് വയലാര്‍ അവാര്‍ഡ്‌ ദാന ചടങ്ങ് ആണ് രംഗം. പ്രശസ്ത കഥാകൃത്ത് കൃഷ്ണ സ്വാമി യുടെ ദശ പുഷ്പം എന്ന കഥാ സമാഹാരത്തിനു ആണ് ഈ വര്ഷത്തെ വയലാര്‍ അവാര്‍ഡ്‌. മലയാള സാഹിത്യത്തിലെ അഭിമാന സ്തംപങ്ങളായ പ്രൊഫസര്‍ ഓ എന്‍ വി കുറുപ്പിന്റെയും പ്രൊഫസര്‍ എം കെ സാനുവിന്റെയും മധ്യത്തില്‍ ദശപുഷ്പത്തിന്റെ കഥാകൃത്ത്‌ ഇരുന്നു. കൃഷ്ണ സ്വാമിയുടെ ജീവിതത്തിലെ ഏറ്റവും പവിത്രമായ നിമിഷം ആയിരുന്നു അത്. അധ്യക്ഷന്‍ കൃഷ്ണ സ്വാമിയുടെ കഥാ പ്രപഞ്ചത്തെ പ്രശംസ കൊണ്ടു മൂടുകയാണ് : എം ടി ക്കും, പദ്മനാഭനും തകഴിക്കും മാധവി കുട്ടിക്കും ശേഷം ഇത്രയും തീവ്രമായ ഭാഷയില്‍ കഥകള്‍ എഴുതിയ കലാകാരന്‍മാര്‍ വളരെ കുറവാണ്. ജീവിത ഗന്ധിയും ഹൃദയ ഹാരിയുമായ കൃഷ്ണസ്വാമിയുടെ ദശപുഷ്പത്തിലെ പത്തു കഥകളും കഥാ സരില് സാഗരത്തിലെ മണി മുത്തുകളാണ്. പ്രതിഭാധനനായ മഹാകവി വയലാര്‍ രാമ വര്‍മയുടെ പേരില്‍ നല്കുന്ന മുപ്പത്തി നാലാമത്തെ അവാര്‍ഡിന് കൃഷ്ണ സ്വാമിയുടെ ദശപുശ്പത്തെ അവാര്‍ഡ്‌ കമ്മിറ്റി ഏക കണ്ടമായി അന്ഗീകരികുക ആയിരുന്നു. ഈ മഹത്തായ അവാര്‍ഡ്‌ ഏറ്റു വാങ്ങുന്നതിനായി കഥാകൃത്ത്‌ കൃഷ്ണ സ്വാമിയേ ഞാന്‍ ഹൃദയ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു...... വി ജെ ടി ഹാളിലെ നിറഞ്ഞു കവിഞ്ഞ സഹൃദയ സദസ്സ് കരഘോഷത്തോടെ കൃഷ്ണ സ്വാമിയേ വരവേറ്റു.....
..... സാര്‍, സമയം ഒന്‍പതര കഴിഞ്ഞു . ബാര്‍ അടയ്ക്കാന്‍ നേരമായി. എത്ര നേരമായി ഞാന്‍ കതകില്‍ തട്ടുന്നു.. സാഹിത്യ കൃതികളോട് സ്വല്‍പ്പം താല്‍പ്പര്യം ഉള്ള ബാര്‍ മാന്‍ കൃഷ്ണ സ്വാമിയേ കുലുക്കി വിളിച്ചു.
"ഓ, ക്ഷമിക്കണം, ഞാന്‍ അല്‍പ്പം മയങ്ങി പോയി... എനിക്ക് ഒരു ലാര്‍ജ് കൂടി ഒഴിച്ച് നീ ബില്‍ കൊണ്ടു വരിക. ഞാന്‍ ഇറങ്ങുക ആയി. കൃഷ്ണ സ്വാമി ഒരു ഗോള്‍ഡ്‌ ഫ്ലൈക്‌ നു കൂടി തീ കൊളുത്തി...

ബുധനാഴ്‌ച, ഒക്‌ടോബർ 28, 2009

മഹാലക്ഷ്മി


അമൃത എക്സ്പ്രസ്സിലെ S-4 ബോഗിയില്‍, അവധി ദിവസം അല്ലാത്തതിനാല്‍ ആവണം, തിരക്ക് താരതമ്യേന കുറവായിരുന്നു. മോര്‍ ഫ്യൂസ് ബ്രാണ്ടിയുടെ 180 ml ലഹരിയില്‍ സൈഡ് ലോവര്‍ ബെര്‍ത്തില്‍, ലൈറ്റ് അണച്ച്, സുഖ സുഷുപ്തിക്കുള്ള ഒരുക്കം കൂട്ടുമ്പോള്‍ ആണ് ആ യുവതിയും ഒരു മധ്യ വയസ്കനും കയറി വന്നത്. മുഷിഞ്ഞ സാരിയും സാരിക്ക് യോജിക്കാത്ത ബ്ലൌസും ധരിച്ച ആ യുവതി അണിഞ്ഞ കട്ടിയുള്ള കണ്ണട ആ മുഖത്തിന്‌ ഒട്ടും യോജിച്ചത് ആയിരുന്നില്ല. തോളില്‍ തൂക്കിയ ഭാരമുള്ള എയര്‍ ബാഗ് സീറ്റിന്റെ അടിയിലെക്കിട്ടു അവള്‍ ആ മധ്യ വയസ്കനെ എന്റെ സീറ്റില്‍ ഇരുത്തി. സുഖ നിദ്രക്കു ഭംഗം വരുത്തിയതിലുള്ള നീരസം ഞാന്‍ പ്രകടം ആക്കും മുന്പേ പതിഞ്ഞ ശബ്ദത്തില്‍ ആ യുവതി പറഞ്ഞു: ക്ഷമിക്കണം സാര്‍, വിരോധമില്ലെങ്കില്‍ സാറീ മുകളിലെ ബെര്‍ത്തില്‍ കിടക്കാമോ. അദ്ദേഹം ഒരു രോഗിയാണ്. മുകളില്‍ കയറാന്‍ ബുദ്ധിമുട്ടാണ്." എവിടെയോ കേട്ടുമറന്ന ശബ്ദം. അവളുടെ മുഖം വ്യക്തമായി കാണാനായി ഓഫ്‌ ചെയ്ത ലൈറ്റ് ഓണ്‍ ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി പോയി. ഈശ്വരാ! ബി എസ്സി ക്ക് ഒന്നിച്ചു പഠിച്ച മഹാലക്ഷ്മി ! കോളേജിലെ കലാ പ്രതിഭ, കോളേജു കുമാരന്മാരുടെ സ്വപ്ന റാണി ആയി വിലസിയ വര വര്‍ണിനി! സൌന്ദര്യത്തിനു ഇങ്ങനെയും ഒരു രൂപാന്തരമോ, അവിശ്വസനീയം. "മഹാലക്ഷ്മി.... ബീ എസ്സിക്ക് വിക്ടോറിയയില്‍ പഠിച്ച......? ഗോപന്‍. അവള്‍ എന്നെയും തിരിച്ചറിഞ്ഞിരിക്കുന്നു. മുഖത്ത് ഒരു പുഞ്ചിരി വരുത്താന്‍ അവള്‍ പാടു പെടുന്നതുപോലെ. ഇതു മോഹന്‍. എന്റെ ഭര്ത്താവ്. ഒരു വര്ഷമായി ചികിത്സയിലാണ്. ഹി ഈസ്‌ എ കാന്‍സര്‍ പേഷ്യന്റ്. വിദൂരതയിലേക്ക് ദൃഷ്ടികള്‍ ഊന്നി നിര്‍വ്വികരാനായി ഇരുന്ന അയാളുടെ തണുത്ത ശോഷിച്ച കൈകള്‍ പിടിച്ചു കുലുക്കുമ്പോള്‍ അയാളുടെ നിസ്സംഗത ഭാവം മഹാലക്ഷ്മി കണ്ടില്ലെന്നു നടിച്ചു. എന്റെ ബെര്‍ത്തില്‍ കിടത്തി അയാള്ക്ക് കമ്പിളി പുതപ്പിച്ച ശേഷം മഹാലക്ഷ്മി പറഞ്ഞു: ആര്‍ സി സി യിലാണ് ട്രീട്മെന്റ്റ്. റേഡിയേഷന്‍ തെറാപി. മാസത്തില്‍ നാലഞ്ച്‌ തവണ വന്നു പോകും. കടുത്ത ക്ഷീണവും അസഹനീയമായ വേദനയും. ആവോളം അനുഭവിച്ചു. അയാളുടെ മുടി കൊഴിഞ്ഞ ശിരസ്സില്‍ അവള്‍ സ്നേഹത്തോടെ തടവി. കാതടപ്പിക്കുന്ന ശബ്ദത്തോടെ ഹോണ്‍ മുഴക്കി ഏതോ ഒരു സൂപ്പര്‍ ഫാസ്റ്റ് കടന്നു പോയി. ചില്ല് ജാലകം താഴ്ത്തി സാരികൊണ്ടു തല മൂടി വിഷാദ മൂകയായി മഹാലക്ഷ്മി ഭര്‍ത്താവിന്റെ സമീപം ഇരുന്നു....

"നമസ്തേ ഗരുടാ രൂടെ, കോലാസുര ഭയങ്കരീ... സര്‍വ്വ പാപ ഹരേ ദേവി... മഹാലക്ഷ്മീ നമോസ്തുതേ... " കൂപ്പു കൈകളോടെ മുന്നില്‍ നില്ക്കുന്ന ഭക്തനെ കണ്ടപ്പോള്‍ അവള്‍ ഒന്നംബരക്കാതിരുന്നില്ല. ഞാന്‍ ഗോപന്‍, ഗോപകുമാര്‍. ദേവിയുടെ ക്ലാസ്സില്‍ പഠിക്കാന്‍ ‍അടിയനും ഭാഗ്യം ലഭിച്ചിരിക്കുന്നു. അനുഗ്രഹിക്കൂ അമ്മേ മഹാമായേ! "

" നോം സന്തുഷ്ട ആയിരിക്കുന്നൂ വല്‍സാ.... എന്ത് വരമാണ് വേണ്ടത് ? ചോദിച്ചു കൊള്ളുക...!" പൊട്ടിച്ചിരിയോടെ അവള്‍ പറഞ്ഞു. നര്‍മ ബോധത്തില്‍ അവളും ഒട്ടും പിറകില്‍ ആയിരുന്നില്ലല്ലോ. ചിരിക്കുമ്പോള്‍ തെളിയുന്ന നുണകുഴിയും ചുവന്നു തുടുത്ത കപോലങ്ങളും കലമാന്‍ മിഴികളും മഹാലക്ഷ്മിയുടെ മനോഹാരിത വര്ധിപിചതെ ഉള്ളൂ. കലാ- സാംസ്‌കാരിക പരിപാടികളിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും അസൂയാവഹമായ സുഹൃത്ത് വലയവും മഹാലക്ഷ്മിയെ അധ്യാപക - വിദ്യാര്‍ത്ഥികളുടെ രോമാഞ്ചം ആയി മാറ്റാന്‍ അധിക സമയം വേണ്ടി വന്നില്ല.
ലോക പുകയില വിരുദ്ധ ദിനം. കോളേജ് ചെയര്‍ പേര്‍സണ്‍ മഹാലക്ഷ്മി സ്റ്റേജില്‍ കത്തി കയറുകയാണ്. ....... ..........." മദ്യത്തിനും മയക്കുമരുന്നിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എതിരെ ഉയര്ന്നു വന്ന ഈ കൂട്ടായ്മയില്‍ ഈ വിഷങ്ങള്‍ സമൂഹത്തില്‍ വരുത്തിവെക്കുന്ന വിനാശങ്ങളെ നമുക്കു പൊതു ജന മധ്യത്തില്‍ തുറന്നു കാട്ടാം. ആരോഗ്യമുള്ള ഒരു ജനതയുടെ ഹൃദയത്തെ, കരളിനെ, ശ്വാസ കോശങ്ങളെ കാര്‍ന്നു തിന്നുന്ന ഈ മഹാവിപത്തുക്കളെ ഉന്മൂലനം ചെയ്യാനുള്ള പ്രയാണത്തില്‍ എന്റെ സ്നേഹ നിധികളായ സതീര്ത്യരെ നമുക്കു കൈകൊര്‍ക്കം.......... തോഴരേ... നിങ്ങള്ക്ക് മംഗളം!

തീവണ്ടി കായംകുളം ജങ്ങ്ഷന്‍ പിന്നിടുമ്പോള്‍ സമയം രാത്രി ഒന്ന്. "ഉറങ്ങാന്‍ സമയം ആയില്ലെ മഹാലക്ഷ്മി. സമയം ഒന്ന് കഴിഞ്ഞു ." ഉറക്കം എല്ലാം പോയിട്ട് മാസങ്ങളായി ഗോപന്‍. ഗോപന്‍ കിടന്നോളൂ. ഞാന്‍ ഇങ്ങനെ ഒക്കെ തന്നെ. ബൈ ദി ബൈ ഗോപന്‍ കല്യാണം കഴിച്ചോ ....?
"നോക്കുന്നുണ്ട്". രണ്ടു കൊച്ചുങ്ങളും ഒരു ഭാര്യയും ആയി സുഖ ജീവിതം നയിക്കുന്നു എന്ന് ആ സമയത്തു അവളോട്‌ പറയാന്‍ തോന്നിയില്ല.
അഞ്ചു മുപ്പതിന് വണ്ടി തൃശ്ശൂരില്‍ എത്തി. മോഹനനെ കൈ പിടിച്ചു ഇറക്കവേ അവള്‍ ചോദിച്ചു: ഗോപന്‍ ഇറങ്ങുന്നില്ലേ? അടുത്ത സ്റ്റോപ്പ്‌ , ഷോര്‍ണൂര്‍.
ശരി ഗോപന്‍, ഇനി വല്ലപ്പോഴും ഒക്കെ കാണാം. ഗോപന് എല്ലാ മംഗളങ്ങളും! മുഖത്ത് ഒരു ചിരി വരുത്താന്‍ മഹാലക്ഷ്മി ബുദ്ധിമുട്ടി. അവളുടെ ഒട്ടിയ കവിളില്‍ നുണ കുഴി തെളിഞ്ഞു......

വ്യാഴാഴ്‌ച, ഒക്‌ടോബർ 15, 2009

ഒരു കോര്‍പ്പറേറ്റ് പ്രണയ സ്വപ്നം

മാര്‍ച്ച്‌ അവസാനം ബോസ്സ് സ്വയം വിരമിച്ച ശേഷം ആ കസേര ഒഴിഞ്ഞു തന്നെ കിടന്നു. അഭ്യൂഹങ്ങള്‍ പലതും പരന്നു. ഈ ഓണം കേറാ മൂലയിലേക്ക് വരാന്‍ ആര്ക്കും താല്പര്യമില്ല, പ്രൊജക്റ്റ്‌ തന്നെ പൂട്ടി കെട്ടാന്‍ പോകുന്നു, യുവ തലമുറയെ പ്രൊജക്റ്റ്‌ ഏല്‍പ്പിക്കാന്‍ ഹെഡ് ഓഫീസ് ആലോചിക്കുന്നു.... അങ്ങനെ പലതും.


"എ ബോസ്സ് ലെസ്സ് പി എസ് ഈസ്‌ എ യൂസ്ലെസ്സ് പി എസ്. " സ്പ്ളിറ്റ് എയര്‍ കണ്ടീഷന്‍ നു താഴെ കസേരയില്‍ കറങ്ങി കൊണ്ടു ഗോകുല്‍ദാസ്‌ പി എസ് ആത്മ ഗതം നടത്തി. (പി എസ് എന്നുള്ളത് കഥാനായകന്റെ ഉദ്ദ്യോഗ പേരാകുന്നു). പത്തു പന്ത്രണ്ടു വര്ഷം നീണ്ട സര്‍വീസ് ജീവിതത്തില്‍ ഏഴ് ബോസ്സുമാരെ പറഞ്ഞയച്ചു. നല്ല ബോസ്സ് എന്ന സാക്ഷി പത്രത്തിന് അര്‍ഹര്‍ വെറും മൂന്നു പേര്‍. മിത ഭാഷിയും ശാന്ത പ്രകൃതക്കാരനും ആയ കൊല്‍ക്കത്ത കാരന്‍ ബോസ്സ്, സ്ത്രീകളോട് അഭിനിവേശം (അത് ആര്‍ക്കാണ്‌ ഇല്ലാത്തതു!) കുറച്ചു കൂടുതലുള്ള ഒരു ഹരിയാനക്കാരന്‍ ബോസ്സ്, ബോസ്സുമാരിലെ മാണിക്യം ആയ ഒരു ഹൈദരാബാദ് ബോസ്സ്. ഇപ്പോഴും നവ വത്സര ത്തിനും ദീപാവലിക്കും മുടങ്ങാതെ ആശംസകള്‍ അയക്കുന്നത് ഇവര്‍ മൂന്നു പേര്‍ മാത്രം. സ്കൂളില്‍ നല്ല ടീച്ചറെ കിട്ടുക, നല്ല ഭാര്യയെ കിട്ടുക, നല്ല അയല്‍ക്കാരെ കിട്ടുക, ഓഫീസില്‍ നല്ല ബോസ്സിനെ കിട്ടുക ഇതിനെല്ലാം കൊടുത്തു വെക്കണം എന്ന് പഴമക്കാര്‍ പറയും. ഗോകുല്‍ ദാസിന്റെ ചിന്തകള്‍ കാടു കയറി. എന്ത് കൊണ്ടു ബോസ്സിനായി ഒരു പരസ്യം കൊടുത്തു കൂടാ? മാറി ചിന്തിക്കാനാണല്ലോ ഏതോ ഒരു മൊബൈലിന്റെ പരസ്യം തന്നെ പറയുന്നതു. കമ്പനിയുടെ പരസ്യ വിഭാഗം കൈ കാര്യം ചെയുന്ന ഏജന്‍സിക്ക് മാറ്റര്‍ തയ്യാറാക്കി കൊടുത്തു. പിറ്റേന്നത്തെ പ്രമുഖ പത്രങ്ങളില്‍ എല്ലാം പ്രാധാന്യത്തോടെ ആ പരസ്യം പ്രത്യക്ഷപ്പെട്ടു: നല്ല നിലയില്‍ പ്രവര്ത്തിക്കുന്ന സൊ ആന്‍ഡ്‌ സൊ സ്ഥാപനത്തില്‍ ബോസ്സ് എന്ന നിലയില്‍ കമ്പനി നോക്കി നടത്താന്‍ പ്രാപ്തരും അനുയോജ്യരും ആയ വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു. അനുഭവ ജ്ഞാനവും അഴകും അന്തസ്സും ഉള്ള അവിവാഹിത കള്‍ ആയ അംഗന മാര്‍ മാത്രം അപേക്ഷിക്കുക, അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി...."

ഗോകുല്‍ദാസ്‌ എന്ന ഏകാംഗ കമ്മിറ്റി കുമിഞ്ഞു കൂടിയിരിക്കുന്ന സി വി (അപേക്ഷകള്‍) കള്‍ ഒന്നൊന്നായി പരിശോധിച്ചു. ദ്രൗപതി സ്വയംവരത്തിലെ അര്‍ജുനനെ പോലെ പിടയ്ക്കുന്ന മനസ്സോടെ തന്റെ ബോസ്സ് ആവാന്‍ തയ്യാറായി വന്ന ലലനാ മണികളുടെ ഫോട്ടോകള്‍ പല കോണിലൂടെ വീക്ഷിച്ചു സായൂജ്യമടഞ്ഞു. എം ബീ എ പഠിച്ച, ഐ ഐ ടിയില്‍ പഠിച്ച, എം സി എ പഠിച്ച അവിവാഹിത കളായ അന്തര്‍ ജനങളുടെ ബഹു വര്‍ണ്ണ ചിത്രങ്ങള്‍ ക്കിടയില്‍ നിന്നും മാദകത്വം തുളുമ്പുന്ന ഒരു മന്ദാകിനിയെ ബോസ്സ് ആയി നിയമിച്ചു കൊണ്ടു ഞൊടി ഇടയില്‍ ഉത്തരവിറങ്ങി.

മന്ദാകിനി എന്ന മാന്ത്രിക തിടംബിന്റെ മാസ്മരിക ശക്തിയില്‍ ഊര്‍ധ്വന്‍ വലിച്ചു കിടന്നിരുന്ന ആ സ്ഥാപനം ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റു. മന്ദാകിനി എന്ന അത്ഭുത പ്രതിഭാസത്തെ കണ്ടെത്തിയ ഗോകുല്‍ ദാസിനെ കമ്പനി അനുമോദനങ്ങള്‍ കൊണ്ടു വീര്‍പ്പു മുട്ടിച്ചു. മന്ദാകിനി ഗോകുല്‍ദാസ്‌ ബന്ധം ഒരു പി എ ബോസ്സ് ബന്ധങ്ങള്‍ക്കും അപ്പുറം വളര്ന്നു. അസൂയാലുക്കളും അരസികരും ആയ കമ്പനിയിലെ ഉപജാപക സംഘം കോര്‍പ്പറേറ്റ് മേഖലയിലെ ആധുനിക ചന്ദ്രികാ - രമണന്‍ മാരായി ഗോകുല്‍ദാസ്‌ - മന്ദാകിനി ബന്ധത്തെ വിലയിരുത്തി......

എയര്‍ ഇന്ത്യ യുടെ ഇന്റര്‍നാഷണല്‍ ഫ്ലൈറ്റ് അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ പറന്നു. ന്യൂ യോര്‍ക്കില്‍ നടക്കുന്ന കമ്പനിയുടെ അന്താരാഷ്ട്ര ശില്പശാലയില്‍ പന്കെടുക്കനാണ് മന്ദാകിനി യും ഗോകുല്‍ ദാസും യാത്ര തിരിച്ചത്. യാത്ര ക്ഷീണം കൊണ്ടാവണം ഗോകുല്‍ ദാസിന്റെ കണ്ണുകള്‍ മെല്ലെ അടഞ്ഞു. മന്ദാകിനി എന്ന മന്ദാര പുഷ്പത്തിന്റെ ചുമലില്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ അയാള്‍ ഉറങ്ങി. ലണ്ടനിലെ ഹീത്രൂ വിമാന താവളത്തില്‍ ഫ്ലൈറ്റ് ഇറങ്ങാന്‍ പോകയാണെന്നു അറിയിപ്പ് വന്നു. പെട്ടെന്നാണ്‌ കോക്ക് പിറ്റിനുള്ളിലെ ബഹളം ശ്രദ്ധയില്‍ പെട്ടത്. പൈലറ്റ്‌ മാരും എയര്‍ ഹൊസ്ടെസ്സ് മാരും തമ്മില്‍ പൊരിഞ്ഞ മല്‍പ്പിടുത്തം. ഏതോ സുന്ദരിയെ "ഗ്ലോറി ഫൈഡ് ഡ്രൈവര്‍" ചുംബിക്കാന്‍ ശ്രമിച്ചു പോലും! വിമാനം ആടി ഉലയുകയാണ്. മന്ദാകിനി ഗോകുല്‍ ദാസിനെ കെട്ടി പിടിച്ചു. ഈശ്വര... രക്ഷിക്കണേ....... വിവിധ ഭാഷകളില്‍ കൂട്ട നിലവിളി ഉയര്ന്നു. ഭയങ്കര ശബ്ദത്തോടെ വിമാനം മൂക്ക് കുത്തി വീണു.....

ഞെട്ടി ഉണര്‍ന്ന ഗോകുല്‍ ദാസ്‌ മുറിയിലെ ലൈറ്റ് ഇട്ടു. വിയര്‍ത്തു കുളിച്ചിരിക്കുന്നു. ഇന്നും അത് തന്നെ സംഭവിച്ചിരിക്കുന്നു. ബ്രാന്‍ഡ്‌ മാറി മദ്യം കഴിച്ചാല്‍ കാണുന്ന ദു സ്വപ്നം ..... നാശം! കൂജയിലെ വെള്ളം മട മട ന്നു കുടിച്ചു. ഫാനിന്റെ സ്പീഡ് കൂട്ടി, ലൈറ്റ് അണച്ചു. വീണ്ടും ഒരു സ്വപ്നം കാണാതിരിക്കാനായി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു : കാര്‍ക്കൊടസ്യ നാഗസ്യ, ദമയന്തി നളസ്യ ജ , ഋതു വര്നസ്യ രാജര്‍ശോ.......

ബുധനാഴ്‌ച, ഒക്‌ടോബർ 07, 2009

കൂടോത്രം

"പന്നി പനി എങ്ങാനും ഉണ്ണിമോന് പിടി പെട്ടാല്‍ തന്റെ പ്രതീക്ഷകളെല്ലാം താളം തെറ്റും എന്നായിരുന്നു ചേട്ടന്റെ ഭയം. രാമന്‍ കുട്ടിയുടെ പത്നി സിന്ധു തുടര്‍ന്നു. ദിവസം ചുരുങ്ങിയത് ഇരുപതു തവണ എങ്കിലും കൈ കഴുകി തുടയ്ക്കും, മോനെയും എന്നെയും കൂടെ കൂടെ കൈ കഴുകാന്‍ നിര്‍ബന്ധിയ്ക്കും. അപ്പോഴും അസ്വാഭവികം ആയി ഒന്നും തന്നെ ഞങ്ങള്ക്ക് തോന്നിയില്ല ഡോക്ടര്‍" - സിന്ധു രാമന്‍ കുട്ടി നെടുവീര്‍പ്പിട്ടു.
" എപ്പോള്‍ മുതല്‍ ആണ് രാമന്കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങിയത്? തന്റെ നരച്ചു തുടങ്ങിയ താടി തടവി കൊണ്ടു മനശ്ശാസ്ത്ര ഡോക്ടര്‍ ജേക്കബ്‌ കുരുവിള ചോദിച്ചു.
" നാഷണല്‍ ടാലെന്റ്റ്‌ സേര്‍ച്ച്‌ പരീക്ഷയുടെ തിയതി നിശ്ചയിച്ചു എന്ന് പറഞ്ഞു കൊണ്ടു ഉണ്ണി മോന്‍ സ്കൂളില്‍ നിന്നും വന്ന ദിവസം. കേട്ടത് പാതി, കേള്‍ക്കാത്തത് പാതി. മോന്റെ കെയ്യും പിടിച്ചു കൊണ്ടു ചേട്ടന്‍ ഒറ്റ വിടലായിരുന്നു, അടുത്തുള്ള ജ്യോതിഷിയുടെ വീട്ടിലേയ്ക്ക്‌. തിരിച്ചു വന്നത് ഒരു മണിയ്ക്കൂര്‍ കഴിഞ്ഞു ഒരു മന്ത്രവാദിയുടെ മട്ടും ഭാവത്തോടെയും ആയിരുന്നു. അതിന്റെ പിറ്റേന്ന് മുതലാണ് ചേട്ടന്‍ ചേട്ടന്‍ അല്ലാതായത്....." സിന്ധു രാമന്‍ കുട്ടി സാരി തലപ്പ് കൊണ്ടു കണ്‍ തുടച്ചു.

"ജ്യോതിഷി എന്താണ് പറഞ്ഞു വിട്ടത്? "- ഡോക്ടര്‍ കുരുവിള ചോദിച്ചു.

"തുലാത്തിലെ ചിത്തിരയില്‍ ആണ് മോന്റെ ജനനം. ചിത്തിര നക്ഷത്രക്കാര്‍ക്ക് ഏഴര ശനിയുടെ അപഹാരം ആണെന്നും അതിനുള്ള പരിഹാര ക്രിയകള്‍ ചെയ്താല്‍ ഉണ്ണി മോന്റെ പഠനത്തെ ബാധിയ്ക്കില്ലെന്നും ജ്യോതിഷി ചേട്ടനെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിന് ശേഷം തുടങ്ങിയത് ആണ് മുറി അടച്ചുള്ള ഈ പേക്കൂത്തുകള്‍." ......സിന്ധു കരച്ചിലടക്കാന്‍ പാടു പെട്ടു.

"നിങ്ങള്‍ കരയാതെ കാര്യം പറയൂ.... നമുക്കു വഴി ഉണ്ടാക്കാം." ഡോക്ടര്‍ കുരിവിള ശ്രീമതി രാമന്കുട്ടിയെ ആശ്വസിപ്പിയ്ക്കാന്‍ എന്നോണം പറഞ്ഞു.

"അതി രാവിലെ കൃത്യം മൂന്നേ മുക്കാലിന് ഉണരും. കുളിയും കുറിയും എല്ലാം കഴിഞ്ഞു പീതാംബരം ധരിയ്ക്കും, കഴുത്തില്‍ ഗോമേദക കല്ല്‌, ചെവിയില്‍ മഞ്ഞ അരളി പൂക്കള്‍, നാഭിയോളം നീളത്തില്‍ തുളസി മാല, ചന്ദന കളഭ ലേപനം.... പിന്നെ പൂജാ മുറി തുറന്നു സരസ്വതി ദേവിയുടെ ഫോട്ടോയുടെ മുന്‍പില്‍ ഇരുപ്പായി. യാ ദേവി സര്‍വ്വ ഭൂതെഷൂ വിദ്യാ രൂപേണ സംസ്ഥിതാ, നമസ്തസ്യേ നമസ്തസ്യേ......... വൈകുന്നത് വരെ ഒരേ പ്രാര്ത്ഥന മാത്രം".

"മോന്റെ ശനി അപഹാരം അച്ഛന്‍ പൂജ ചെയ്താല്‍ എങ്ങനെ മാറും?" ഡോക്ടര്‍ കുരുവിളയ്ക്ക് തികച്ചും ന്യായമായ സംശയം ഉണര്‍ന്നു.

"അച്ഛനും മോനും ഇരുനാള്‍ ഒരു നാള്‍ കാരാണ്. അച്ഛന്‍ ചോതി, മകന്‍ ചിത്തിര. മകന് സ്കൂളില്‍ പോകേണ്ടതിനാല്‍ അച്ഛന്‍ പൂജ നടത്തിയാലും മതി എന്നാണ് ജ്യോതിഷിയുടെ കണ്ടു പിടുത്തം. ഞങ്ങള്ക്ക് ഒരു നിശ്ചയവുമില്ല ഡോക്ടര്‍ സാര്‍. ഇതു തീര്‍ച്ച ആയിട്ടും ആരോ കൂടോത്രം ചെയ്തതാണ്. ആരായാലും അവര്‍ നശിച്ചേ പോകൂ..... എന്റെ മാങ്ങോട്ടു കാവിലമ്മേ! " സിന്ധു രാമന്‍കുട്ടി നിറ കണ്ണുകളോടെ പ്രാര്‍ത്ഥിച്ചു.

"ഈ പറഞ്ഞ ടാലെന്റ്റ്‌ പരീക്ഷയ്ക്ക് എന്താ ഇത്ര പ്രാധാന്യം. ഐ എ എസ്, ഐ എഫ്‌ എസ് അല്ലെങ്കില്‍ ഐ പി എസ് പോലെ അത്രയ്ക്ക് നിര്‍ണായകം ആണോ ഈ പരൂക്ഷ?" സ്വല്പം പരിഹാസത്തോടെ ആണ് ഡോക്ടര്‍ കുരുവിള ചോദിച്ചത്.

"സത്യം പറയാമല്ലോ ഡോക്ടര്‍, കഴിഞ്ഞ തവണ ഈ പരീക്ഷയ്ക്ക് അയല്‍ വീട്ടിലെ ക്ലാസ്സ് ഫോര്‍ ജീവനക്കാരന്റെ മകള്‍ സ്കൂളില്‍ ഒന്നാമതായിരുന്നു. ക്ലാസ്സ് വണ്‍ ഓഫീസിരായ രാമന്‍ കുട്ടി ചേട്ടന് അത് സഹിയ്ക്കാവുന്നതില്‍ അപ്പുറമായിരുന്നു. അന്ന് മുതലുള്ള പരിശ്രമം ചേട്ടനെ ഈ പരുവത്തിലാക്കി".

"ആട്ടെ, ഇപ്പോള്‍ എവിടെക്കാണ്‌ എന്ന് പറഞ്ഞിട്ടാണ് രാമന്‍ കുട്ടിയെ ഇങ്ങോട്ട് കൊണ്ടുവന്നിരിയ്ക്കുന്നത്?" ജ്യോതിഷത്തില്‍ അന്ധമായി വിശ്വസിയ്ക്കുന്ന ഒരാള്‍ തന്നെ പോലുള്ള ഒരു മനശ്ശസ്ത്രനെ കാണാന്‍ വരുമോ എന്ന് ഡോക്ടര്‍ കുരുവിള ആശങ്ക പെട്ടിരുന്നു.

" നഗരത്തിലെ ഒരു പ്രമുഖ ജ്യോതിഷ രത്നത്തെ കാണണം എന്നാണ് ഞങ്ങള്‍ ചേട്ടനോട് പറഞ്ഞിരിയ്ക്കുന്നത്. അല്ലെങ്കില്‍ ഒരു പക്ഷെ വന്നില്ലെങ്കിലോ.. "

"ബ്രിംഗ് ഹിം" ഡോക്ടര്‍ കുരുവിള ജ്യോതിഷ രത്നം കുഞ്ഞുരാമന്‍ നമ്പൂതിരി യുടെ ഗൌവരവത്തോടെ ചാരുകസേരയില്‍ ആലോചന നിമഗ്നനായി.

കാഷായ വസ്ത്രവും ചുണ്ടില്‍ നാമ ജപങ്ങളുമായി രാമന്‍ കുട്ടി ജ്യോതിഷ രത്നത്തെ കൈ കൂപ്പി വണങ്ങി. "ഉപവിഷ്ടനാവൂ, വല്‍സാ! നിന്റെ ആഗമന ഉദ്ദ്യേശം നോം മന കണ്ണാലെ ഗ്രഹിചിരിയ്ക്കുന്നു. നിന്നെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് നോം പരിഹാരവും കണ്ടിരിയ്ക്കുന്നു. നമ്മില്‍ പൂര്‍ണമായും വിശ്വസിയ്ക്കുക." - നേരത്തെ പഠിച്ചു വെച്ച ഡായലോഗ് ഡോക്ടര്‍ കുരുവിള നമ്പൂതിരിപ്പാട്‌ ഉരുവിട്ടു.

"അടിയന്‍! " ക്ലാസ്സ് വണ്‍ ഓഫീസര്‍ പഞ്ച പുച്ച മടക്കി ഭവ്യതയോടെ ഇരുന്നു.

"ഒന്നും അഞ്ചും ഭാവാധിപന്മാരെ താരതമ്യം ചെയ്യുമ്പോള്‍ ഒമ്പതാം ഭാവാധിപന് ബലം കുറവാണ്. അതുകൊണ്ട് തന്നെ ചിത്തിര നക്ഷത്രത്തെ ഗ്രസിചിരിയ്ക്കുന്ന ഏഴര ശനിയുടെ അപഹാരം ഇപ്പോള്‍ കുറഞ്ഞു വരുന്നതായി നോം കാണുന്നു. പൂജാദി കര്‍മങ്ങള്‍ ക്രമേണ കുറച്ചു കൊണ്ടു വരിക. ശനി ഭഗവാന്റെ ക്ഷേത്രത്തില്‍ ഒരു ശയന പ്രദക്ഷിണം ആവാം. മനസ്സിന്റെ വിഷമങ്ങള്‍ കുറയ്ക്കാന്‍ ഹണി ബീ മദ്യം രണ്ടു പെഗ് വീതം കിടപ്പറ പോകുന്നതിനു മുന്പ് ഭസ്മത്തില്‍ കലക്കി സേവിയ്ക്ക. ശനി ഭഗവാന്റെ ഫേവറൈറ്റ്‌ ഐറ്റം ആണ് ഹണി ബീ ബ്രാണ്ടി. മംഗളം ഭവിക്ക തേ! " ജ്യോതിഷ രത്നം മാസികയില്‍ നിന്നും കാണാതെ പഠിച്ചതും കൂടെ താന്‍ സ്വയം കണ്ടുപിടിച്ച ഒറ്റ മൂലിയും ചേര്ത്തു ഡോക്ടര്‍ കുരുവിള കസറി.

ഒരു മാസം കഴിഞ്ഞു ഡോക്ടര്‍ കുരുവിള സിന്ധുരാമന്കുട്ടിയെ നഗരത്തിലെ ഒരു ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍ വെച്ചു കണ്ടു മുട്ടി. "ഹൌ ഈസ്‌ രാമന്‍കുട്ടി നൌ, ശനിയുടെ അപഹാരം എല്ലാം മാറിയില്ലേ? "

"ചേട്ടന്‍ ഓക്കേ സര്‍. പക്ഷെ ശനിയുടെ അപഹാരം മാറി ഇപ്പൊ ഹണിയുടെ അപഹാരം തുടങ്ങി. വേറെ കുഴപ്പം ഒന്നുമില്ല. " - സിന്ധു രാമന്‍കുട്ടി ചിരി അടക്കാന്‍ പാടു പെട്ടു.

"മനസ്സിലായില്ല" ഡോക്ടര്‍ കുരുവിള നെറ്റി ചുളിച്ചു.

"സാറന്ന് പറഞ്ഞില്ലേ ശനി ഭഗവാന്റെ ഫേവറൈറ്റ്‌ ബ്രാണ്ടി - ഹണി ബീ. ഇപ്പൊ ദിവസവും ഹണി ബീ രണ്ടെണ്ണം അകത്തു പോയില്ലെങ്കില്‍ ചേട്ടന് ഉറക്കം വരില്ല. എനി വെ ബെറ്റര്‍ ദാന്‍ ഏഴര ശനി ഡോക്ടര്‍....."

ശനിയാഴ്‌ച, സെപ്റ്റംബർ 19, 2009

മൂന്നാമത്തെ പെഗ്

"എടോ, തണ്ണി പാര്ട്ടി രാത്രി എട്ടു മണിയ്ക്കാണ്. എന്റെ വീട്ടിന്റെ ടെറസ്സില്‍ തന്നെ. ഇനി മറന്നു പോയി എന്ന് പറയരുത്." കൂട്ടുകാരന്‍ ഒരിയ്ക്കല്‍ കൂടി ഓര്മ പെടുത്തി. തണ്ണി പാര്ട്ടി മറക്കുകയോ, അതും ഞാന്‍. അതിന് ഇനി നാലു ജന്മം ജനിയ്ക്കണം. "എട്ടേ ഒന്നിന് ഞാന്‍ തന്റെ വീടിന്റെ ടെറസ്സില്‍ ഉണ്ടാവും. യു ഡോണ്ട് വറി മൈ ഡിയര്‍! "

ഏകദേശം രണ്ടാഴ്ച മുന്പ് ഉറ്റ സുഹൃത്തിന്റെ ദാരുണമായ അന്ത്യത്തിന് ശേഷം വാരാന്ത്യ മദ്യപാനത്തിന് ഒരു താത്കാലിക വെടി നിര്‍ത്തല്‍ ഏര്‍പ്പെടുത്തി ഇരിയ്ക്കുക ആയിരുന്നു. അമിതമായി മദ്യം കഴിച്ചു രാത്രി ബൈക്കില്‍ യാത്ര ചെയ്യവേ ഹൈ വേ യിലെ വാഹന അപകടത്തില്‍ രക്തത്തില്‍ കുളിച്ചു കിടന്ന പ്രിയ തോഴനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തതിന്റെ നാലാം നാള്‍ പുലര്‍ച്ചെ മരണം കീഴടക്കുക ആയിരുന്നു. കൂട്ടുകാരന്റെ അപ്രതീക്ഷിതമായ വിട വാങ്ങല്‍ ഞങ്ങളുടെ കുടി കമ്പനിയെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കി. തന്റെ അന്ത്യ നിമിഷങ്ങളും കാത്തു രോഗ ശയ്യയില്‍ കിടക്കവേ മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങള്‍ അവന്‍ അവ്യക്തമായ സ്വരത്തില്‍ പുലമ്പി. മദ്യം കഴിച്ചാല്‍ തന്നെ മൂന്നു പെഗ്ഗില്‍ കൂടുതല്‍ കഴിയ്ക്കില്ലെന്ന് വാക്ക് കൊടുക്കാന്‍ ആ നിര്‍ജീവ അവസ്ഥയില്‍ അവന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റു ഗത്യന്തരം ഒന്നും ഇല്ലാതെ അവന്റെ അവസാന അഭിലാഷത്തിനു വഴങ്ങുക ആയിരുന്നു.

കൃത്യം എട്ടേ മുപ്പതിന് പാര്ട്ടി ആരംഭിച്ചു. ഇഹലോക വാസം വെടിഞ്ഞ ചങ്ങാതിയ്ക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രഥമ റൌണ്ട് തുടങ്ങിയത്. സോഡാ, കോള, വെള്ളം, ഒന്നും വേണ്ടാത്ത വൃത്തിക്കാര്‍ (നീറ്റ്‌) അങ്ങനെ ഒന്നാം രംഗം തിരശ്ശീല വീണു. ആദ്യത്തെ റൌണ്ട് കഴിഞ്ഞാല്‍ എന്റെ ഗ്ലാസ്‌ നിന്റെ ഗ്ലാസ്‌ എന്നൊന്നും ഇല്ല. എല്ലാ ഗ്ലാസും എല്ലാവരുടെതും ആണ്. ചൈനയില്‍ കൂടി കാണാത്ത സമ്പൂര്‍ണ സോഷ്യലിസം! ജാപ്പനീസ് പഴമൊഴിയിലെ യു ടേക്ക് ലിക്കര്‍ സ്റ്റേജ് അവസാനിച്ചു. ഇനി ലിക്കര്‍ ടേക്ക് ലിക്കര്‍ ആണ് രണ്ടാം സ്റ്റേജ്. നാറാണത്ത്‌ ഭ്രാന്തനും വാതാപിയും പതുക്കെ രംഗ പ്രവേശം ചെയ്യുന്ന സീന്‍ നമ്പര്‍ ടു. രാവിലെ മുതലേ വയര്‍ കാലി ആയിരുന്നതിനാല്‍ ആവണം തലയ്ക്കു മത്തു പെരുത്ത്‌ കയറാന്‍ തുടങ്ങിയിരുന്നു. മദ്യം, മഹിഷം, മരച്ചീനി ത്രയങ്ങളുടെ മഹത്തരമായ കോമ്പിനേഷന്‍ മനുഷ്യന്റെ മജ്ജയിലും മാംസത്തിലും മനസ്സിലും ഉള്‍പ്പുളകം സൃഷ്ടിയ്ക്കുന്ന മാന്ത്രിക ലോകത്തേയ്ക്ക് ഞാന്‍ പറന്നു പറന്നു പൊങ്ങുക ആയിരുന്നു. ലഹരിയുടെ ഏതോ ദിവ്യ യാമത്തില്‍ മൂന്നാമത്തെ പെഗ്ഗിനെ ഞാന്‍ ആശ്ലേഷിച്ചപ്പോള്‍ വാതാപി പാടുന്ന നാറാണത്ത്‌ ഭ്രാന്തന്മാരുടെ ആരവം അടുത്ത് നിന്നാണെങ്കിലുംഅകലെ നിന്നും മുഴങ്ങുന്നത് പോലെ അനുഭവപ്പെട്ടു. അതെ. ജാപ്പനീസ് പഴമോഴിയിലെ തേര്‍ഡ് സ്റ്റേജ് : ലിക്കര്‍ ടേക്ക് യു സ്ഥിതിയിലേയ്ക്ക് ഞാന്‍ എത്തിയിരുന്നു. മദ്യം എന്നെ പൂര്‍ണമായി ഏറ്റെടുത്തു.

മദിരാ ചഷകങ്ങള്‍ കാലിആയി കൊണ്ടിരുന്നു. തേനീച്ച (ഹണീ ബീ ബ്രാണ്ടി) കുത്തിയ നാറാണത്ത്‌ ഭ്രാന്തന്മാര്‍ വാതാപിയെ ഉപേക്ഷിച്ചു കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവേശപൂര്‍വ്വം സ്തുതിയ്ക്കയാണ്. ലഹരി-ഭക്തി സാന്ദ്രമായ സുവര്‍ണ നിമിഷങ്ങളില്‍ എപ്പോഴോ ഞാന്‍ അന്തരിച്ച കൂട്ടുകാരന് നല്കിയ വാക്ക് തെറ്റിച്ചു. നാലാമത്തെ പെഗ്, അഞ്ചാമത്തെ പെഗ്..... ആറാമത്തെ പെഗ്.... ക്ഷമിയ്ക്കുക എന്റെ പ്രിയ തോഴാ...

വീടിലെത്തി മയക്കു വെടിയേറ്റു വീണ മദയാനയെ പോലെ കിടക്കയിലേയ്ക്ക് വീണു. ഒരു മണിയ്ക്കൂര്‍ കഴിഞ്ഞിരിയ്ക്കില്ല. മൊബൈല് റിംഗ് കേട്ടു ആണ് ഉണര്‍ന്നത്. ശല്യം! ഏത് കുരുത്തം കെട്ടവനാണ് ഈ അസമയത്ത് വിളിച്ചു ബുദ്ധിമുട്ടിയ്ക്കുന്നത്? പാതി തുറന്ന കണ്മിഴികളോടെ വന്ന നമ്പര്‍ ശ്രദ്ധിച്ചു. കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ. ശരീരം അടിമുടി വിറയ്ക്കുന്നു. രക്തത്തില്‍ കുളിച്ചു ഹൈ വേയില്‍ കിടന്ന കൂട്ടുകാരന്റെ വികൃതമായ മുഖം മൊബൈല് സ്ക്രീനില്‍ തെളിഞ്ഞു. അശരീരി പോലെ അവന്റെ ശബ്ദം മുറിയില്‍ പ്രകമ്പനം കൊണ്ടു: " വഞ്ചകാ... നീ എനിയ്ക്ക് തന്ന വാക്കു പാലിച്ചില്ല. നിനക്കു മാപ്പില്ല.." അരൂപി ആയ അവന്റെ ബലിഷ്ടമായ കൈകളില്‍ എന്റെ കഴുത്ത് ഞെരിഞ്ഞു അമര്‍ന്നു.......എന്റെ തൊണ്ടയില്‍ നിന്നും നേരിയ ആര്‍ത്ത നാദം പുറത്തേയ്ക്ക് വന്നു.......

കിടക്കയില്‍ നിന്നും ഞാന്‍ തെറിച്ചു നിലത്തു വീണു. ഭയാനകമായ സ്വപ്നത്തിന്റെ ഞെട്ടലില്‍ ശരീരം വിയര്‍ത്തു കുളിച്ചു. രക്ത പങ്കിലമായ സുഹൃത്തിന്റെ വികൃതമായ മുഖം മുറിയില്‍ എന്നെ നോക്കി അട്ടഹസിയ്ക്കുന്നതു പോലെ ........

വിറയ്ക്കുന്ന കൈകളോടെ അലമാര തുറന്നു ബ്രാണ്ടി കുപ്പി എടുത്തു പുറത്തു വെച്ചു.... ഏഴാമത്തെ പെഗ് ഒഴിയ്ക്കാന്‍ ഗ്ലാസ്സിനായി ഞാന്‍ അടുക്കളയിലോട്ട്‌ നടന്നു. ഉറയ്ക്കാത്ത കാല്‍വെപ്പോടെ....

ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009

കള്ള കര്‍ക്കിടകം

കുമാരന്റെ ചായക്കട സ്റ്റോപ്പില്‍ ബസ്സിറങ്ങിയപ്പോള്‍ മഴ തിമര്‍ത്തു പെയ്യുക ആയിരുന്നു. വര്‍ഷങ്ങളായി ഇത് പോലൊരു മഴ കണ്ടിട്ടും, കൊണ്ടിട്ടും. ഇതു പോലെ ഒരവസരം ഇനി കിട്ടിയെന്നു വരില്ല. മഴ കൊള്ളുക തന്നെ. മഴത്തുള്ളികളുടെ ശക്തമായ പ്രഹരം ശരീരത്തില്‍ സുഖകരമായ വേദന ഉളവാക്കി. മൂന്നു ദിവസം നീണ്ട തീവണ്ടി യാത്രയിലെ ക്ഷീണവും ശരീരത്തിലെ ദുര്‍ഗന്ധവും പേമാരിയുടെ നിഷ്കരുണമായ വൃഷ്ടിയില്‍ എങ്ങോ പോയി ഒളിച്ചു. നീണ്ട എട്ടു വര്‍ഷത്തിനു ശേഷമുള്ള അപ്പുവിന്റെ നാട്ടിലോട്ടുള്ള യാത്ര കര്‍ക്കിടകത്തിലെ കനത്ത മഴ കണ്ടും കൊണ്ടും ആസ്വദിയ്ക്കാനും കൂടി ആയിരുന്നു.

എട്ടു വര്ഷം കൊണ്ടു നാട്ടില്‍ വന്ന മാറ്റം അപ്പുവിനെ അത്ഭുതപ്പെടുത്തി. കുമാരന്റെ ചായക്കട സ്ഥാനത്ത് കുമരന്സ് അസ്ട്രോലോജിയ്ക്കള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന വലിയ ബോര്‍ഡ്‌ സ്ഥാനം പിടിച്ചിരിയ്ക്കുന്നു. താഴെ രണ്ടു മൊബൈല് നമ്പറും. ചായകടയുടെ മറവില്‍ ചാരായ വാറ്റും ചാത്തന്‍ സേവയും നടത്തിയ കുമാരന്‍ ഇപ്പോള്‍ സ്ഥലത്തെ അറിയപ്പെടുന്ന ജ്യോതിഷി ആണ്. മുന്‍കൂട്ടി അപ്പോയിന്മേന്റ്റ്‌ എടുക്കാതെ കുമാരനെ കാണാന്‍ അനുവാദമില്ല പോലും. കലികാലം!

മര്‍ദിത ജനതയുടെ ആശ കേന്ദ്രമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ഓല കൊണ്ടും മുള കൊണ്ടും തീര്ത്ത ബസ്സ് സ്റ്റോപ്പിനു സമീപത്തുണ്ടായിരുന്ന പാര്ട്ടി ഓഫീസ് ഒരു രണ്ടു നില കോണ്‍ക്രീറ്റ് സൌധം ആയി സ: പി കൃഷ്ണ പിള്ള മന്ദിരം എന്ന പേരില്‍ തല ഉയര്ത്തി നില്ക്കുന്നു. പാര്ട്ടി ഓഫീസിലെ വെളിച്ചം എത്തി നോക്കാന്‍ മടിയ്ക്കുന്ന മുറിയിലെ കാലൊടിഞ്ഞ ബെഞ്ചിലിരുന്നു ദേശാഭിമാനിയും ചിന്ത വാരികയും അരിച്ചു പെറുക്കി ഇരുന്ന സ: കുള്ളന്‍ ബാലേട്ടന്‍ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ പാര്‍ടിയില്‍ നിന്നും നിഷ്കാസിതനായെന്നു കേട്ടു.

"ഇതാരാത്? ഞമ്മന്റെ കളത്തിലെ കുട്ട്യേല്ലേ? ഇങ്ങിട്ടു വാ കുട്ട്യേ. മഴ ഒന്നു ഒതുങ്ങട്ടെ, ന്നിട്ട് പോക്കൊളിന്‍! " പണ്ടു വീട്ടില്‍ ജോലിയ്ക്ക്‌ വന്നിരുന്ന കല്യാണി യുടെ സ്നേഹത്തോടെയുള്ള ക്ഷണം നിരസിയ്ക്കാന്‍ തോന്നിയില്ല. "മുഴോന്‍ നനഞ്ഞൂലോ. ഈ തോര്‍ത്ത്‌ കൊണ്ടു തല അങ്ങിട് തോര്ത്വ. പനീം കൊരേം വന്നാല്‍ പിന്നെ ഇശ്ശി കഷ്ടാവും കുട്ട്യേ". ചുവന്ന കളറിലുള്ള കോടി മണമുള്ള തോര്‍ത്ത്‌ കൊണ്ടു തലയിലെ വെള്ളം തോര്‍ത്തി. കല്യാണി ക്ഷണ നേരത്തില്‍ ഉണ്ടാക്കി തന്ന കടുപ്പം കുറഞ്ഞ ചായ, ഭംഗിയില്ലാത്ത സ്റ്റീല്‍ ഗ്ലാസില്‍ ഊതി കുടിയ്ക്കവേ കല്യാണിയുടെ മകള്‍ ദേവകിയും താനും വര്‍ഷങ്ങള്‍ക്കു മുമ്പ് മഴയുടെ മറവില്‍ മഥിച്ചു ഉല്ലസിച്ച മദാലസ രാത്രികള്‍ ഒരു ഫ്ലാഷ് ബാക്ക് പോലെ അപ്പു ഓര്ത്തു. ചോര തുടിയ്ക്കുന്ന യൌവ്വനത്തിന്റെ മലവെള്ള പാച്ചിലില്‍ സാഹചര്യങ്ങള്‍ അനുകൂലമായപ്പോള്‍ മധുര പതിനേഴിന്റെ മാസ്മരിക വീഞ്ഞ് നുകരാന്‍ ദേവകിയ്ക്കും തന്നെ പോലെ തന്നെ കൊതിയാണെന്ന് അവളുടെ സമയത്തും അസമയത്തും ഉള്ള വരവ് തന്നെ സാക്ഷി ആയിരുന്നല്ലോ.

"ദേവൂ നു ഇപ്പൊ കുട്ട്യോള് മൂന്നായി. മൂത്തവന്‍ രണ്ടില്‍ പഠിയ്ക്കുന്നു. പിന്നെ ഒരെണ്ണം ഒന്നിലും. ഇളയതിന് ഈ ചിങ്ങത്തില്‍ രണ്ടു വയസ്സാവും. " അപ്പു ചോദിയ്ക്കാതെ തന്നെ കല്യാണി ദേവകിയെ കുറിച്ചു പറഞ്ഞു. താനും ദേവൂം തമ്മിലുള്ള ബന്ധം മറ്റാരിലും ഉപരി അറിയുന്നതും കല്യാണി മാത്രമായിരുന്നല്ലോ. മഴ ഒന്നു ശമിച്ചു. "ഞാന്‍ ഇറങ്ങ്വ ഏടത്ത്യെ! പിന്നെ കാണാം. ദേവൂനോട് അന്വേഷണം പറയൂ.

" ശരി കുട്ട്യേ, ഇനി എപ്പെഴാ കുട്ടി പോണത്? " " അടുത്ത ആഴ്ച"
"അപ്പു വരുണൂ പറയുന്ന കേട്ടു. വിശേഷം ഒന്നും ഇല്ലാലോ? " വീടിന്റെ അയല്കാരി ടീച്ചര്‍ സരസമ്മ ആണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് സിനിമാ താരം ഉണ്ണി മേരി കണക്കെ അണിഞ്ഞൊരുങ്ങി സ്കൂളില്‍ പോകുന്ന ടീച്ചറെ അവര്‍ കാണാതെ എത്ര തവണ നോക്കി നിന്നിരിയ്ക്കുന്നു. സര്‍വീസില്‍ നിന്നും രണ്ടു കൊല്ലം മുമ്പ് വിരമിച്ചു പോലും. കാലം ടീച്ചറുടെ ശരീരത്തിലും വരുത്തിയ മാറ്റങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.
" എത്ര ദിവസത്തെ ലീവ് ഉണ്ട് അപ്പൂനു? " എല്ലാവര്ക്കും എപ്പോഴാണ് തിരിച്ചു പോകുന്നത് എന്നറിയാന്‍ ആണ് തിടുക്കം. ആവുന്നതും വേഗം പോയി കൊള്ളാമേ ..... എന്ന് പക്ഷെ പറഞ്ഞില്ല.

അമ്മയും സഹോദരങ്ങളും വീടൊഴിഞ്ഞു പോയിട്ട് വര്‍ഷങ്ങളായി. പെങ്ങളും അളിയനും വല്ലപ്പോഴും വന്നൊന്നു എത്തി നോക്കിയിട്ട് പോകും. ജീവിത സാഗരത്തിലെ ദിശാബോധം നഷ്ടപെട്ട പ്രയാണത്തില്‍ വിധി കൂടെ പിറപ്പുകളെ ഒന്നൊന്നായി അപഹരിച്ചപ്പോള്‍ മൃത്യുഞ്ജയ ഹോമങ്ങളും ശത്രു സംഹാര പുജകളും പാഴ്വേലകള്‍ ആണെന്ന തിരിച്ചറിവ് ജനിച്ച നാടിനോട് വിട ചൊല്ലാന്‍ അപ്പുവിനു പ്രേരണ ആവുക ആയിരുന്നു. ഡിറ്റക്ടീവ് കഥകളിലെ പ്രേത ബാധയുള്ള വീട് പോലെ വീടിന്റെ പ്രധാന കവാടം ഒരു ഞെരക്കത്തോടെ തുറന്നു. ചിതല്‍ പിടിച്ച വാതില്‍ പാളികളും മാറാല ചുറ്റിയ ചുവരുകളും അപ്പുവിനെ പക്ഷെ തെല്ലും അസ്വസ്ഥനാക്കിയില്ല. താന്‍ ജനിച്ചു വളര്‍ന്ന, തന്റെ ജീവിതത്തിന്റെ മധുര സ്മരണകള്‍ ഉറങ്ങുന്ന ഈ ഭാര്‍ഗവി നിലയത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്പു എന്ന ചക്രവര്‍ത്തിയും ദേവു എന്ന ചക്രവര്‍ത്തിനിയും വിശുദ്ധ പ്രേമത്തിന്റെ എത്ര എത്ര സുന്ദര സാമ്രാജ്യങ്ങള്‍ കെട്ടിപ്പെടുത്തില്ല!. ഈ സ്വര്‍ഗ്ഗ ഭൂമിയില്‍ ഭൂത പ്രേത പിശാചുക്കളെ നിങ്ങള്ക്ക് പ്രവേശനം നിഷിദ്ധം!

ലുങ്കിയും ഉടുത്തു തോര്‍ത്ത്‌ തലയില്‍ കെട്ടി തനി നാട്ടിന്‍ പുറത്തു കാരനായി തോടുവക്കത്തെയ്ക്ക് നടന്നു. പണ്ടു, ഇരു കര കവിഞ്ഞു കടുപ്പമുള്ള ചായയുടെ നിറത്തോടെ ചെളിയും പതയും നുരയുമായി ലക്ഷ്യമില്ലാതെ ഒഴുകുന്ന തോട്ടില്‍ കൂട്ടുകാരും ഒത്തു മണിയ്ക്കൂരുകളോളം നീന്തി രസിയ്ക്കുമായിരുന്നു. തോട്ടിനു ഇരു വശവും വളര്ന്നു നില്ക്കുന്ന കൈത ചെടികളുടെ മറവില്‍ ഇരുന്നു നീരാടുവാന്‍ വരുന്ന നാടന്‍ തരുണീ മണികളുടെ സൌന്ദര്യം ആസ്വദിച്ച് ഇരുട്ടുവോളം തോട്ടില്‍ ചെലവഴിയ്ക്കും...... മച്ച് വാട്ടര്‍ ഹാസ്‌ ഫ്ലൌന്‍ ഡൌണ്‍ ദി തോട് സിന്‍സ് ദെന്‍!

മുങ്ങി കുളിച്ച കാലം മറന്നു. കൊതി തീരുവോളം മുങ്ങി. എന്തൊരു നവോന്മേഷം! ഏതൊരു ഗംഗയ്ക്കും ഏതൊരു പദ്മ തീര്ത്തത്തിനും പ്രദാനം ചെയ്യാന്‍ പറ്റാത്ത നവോന്മേഷം. കുളിച്ചു കയറുമ്പോള്‍ എതിരെ വന്ന യുവതി പരിചയ ഭാവത്തോടെ ചിരിച്ചു. "അപ്പു ഏട്ടന്‍ ഞങ്ങളെ ഒക്കെ മറന്നു തോന്നുന്നു. ... താഴത്തെ വീട്ടിലെ മാലിനി ആണ് ഞാന്‍. എന്റീശ്വരാ! ഈ പെണ്ണുങ്ങളുടെ വളര്ച്ച എത്ര പെട്ടെന്നാണ്‌? "താരുണ്യ വേഗത്തില്‍ വധൂ ജനങ്ങള്‍ പിന്നിട്ടിടുന്നു പുരുഷ വൃജത്തെ, മരം തളിര്‍ക്കാന്‍ തുടരുംബോഴെയ്ക്കും ഒപ്പം മുളചീടിന വല്ലി പൂത്തു!" നാലപ്പാട്ട് നാരായണ മേനോന്‍ ഒരു പക്ഷെ ഈ മാലിനിമാരെ ഉദ്ദേശിച്ചു ആവാം പണ്ടു പാടിയത്.

"ലീവ് എത്ര ഉണ്ട് അപ്പു ഏട്ടന്?" ...... പ്രവാസിയുടെ വരവില്‍ അവളും തൃപ്ത അല്ല.

പഴയ കൂട്ടുകാര്‍ എല്ലാവരും നാട്ടില്‍ തന്നെ ഉണ്ടെന്നാണ്‌ അറിഞ്ഞത്. ഓരോരുത്തര്‍ക്കായി ഫോണ്‍ ചെയ്തു. എട്ടു വര്ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടുമ്പോള്‍ വലിയ ആവേശം ആയിരിയ്ക്കും എന്നാണ് കരുതിയത്‌. അവിടെയും തനിയ്ക്ക് തെറ്റി. എല്ലാവരും വലിയ തിരക്കുള്ളവര്‍. കൂട്ടുകാരന് വേണ്ടി ഒരു സായാഹ്നം ചിലവഴിയ്ക്കാന്‍ ആര്ക്കും സമയം ഇല്ലാ പോലും. എല്ലാവര്ക്കും അറിയേണ്ടത് ഒരു കാര്യം മാത്രം: അപ്പു എപ്പോഴാണ് പോകുന്നത്?!

നാളികേരത്തിന്റെ നാട്ടില്‍ നഷ്ടപ്പെട്ട് പോകുന്ന വേരുകള്‍ തേടിയിറങ്ങിയ മറുനാടന്‍ മലയാളിയുടെ മനോവിഷമം അപ്പു തിരിച്ചറിയുക ആയിരുന്നു. ആത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത കുശലാന്വേഷണങ്ങളും ക്രിതൃമത്വം മുഴച്ചു നില്ക്കുന്ന സ്നേഹ പ്രകടനങ്ങളും അവനെ അസ്വസ്ഥനാക്കി. വീട് പൂട്ടി താക്കോല്‍ ടീച്ചറെ ഏല്പിച്ചു ധൃതിയില്‍ ബസ്സ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ തണുത്ത കാറ്റു ആഞ്ഞു വീശി. കള്ള കര്‍ക്കിടകത്തിലെ വീണ്ടും ഒരു മഴ നനയതിരിയ്ക്കാന്‍ അപ്പു വേഗത്തില്‍ നടന്നു.....

ബുധനാഴ്‌ച, ഓഗസ്റ്റ് 26, 2009

വാര്‍ധക്യ കാല ചിന്തകള്‍

ഡൈ പോടട്ടുമാ സാര്‍, മുടിയെല്ലാം നരച്ചു പോച്ച്. ക്ഷുരക കുമാരന്‍ എന്തോ പുതിയ കണ്ടു പിടുത്തം നടത്തിയപോലെ ആയിരുന്നു പറഞ്ഞതു. വിവിധ തരം ഡൈ കളെ കുറിച്ചുള്ള ഒരു വര്‍ണനയും. ഒരാഴ്ച മുതല്‍ ഒരു മാസം വരെ നിറം മാറാതെ ഇരിയ്ക്കുന്ന ഹെര്‍ബല്‍ ഡൈ മുതല്‍ ചീപ്പ്‌ പോലെ ഉപയോഗിയ്ക്കാവുന്ന അമേരിക്കന്‍ ഡൈ വരെ ബാര്‍ബറാം ബാലന്‍ സൂക്ഷിചിരിയ്ക്കുന്നു. വെറുമൊരു ബാര്‍ബര്‍ അല്ലിവനൊരു....


"മുടി നരയ്ക്കുവത് അല്ലെന്റെ വാര്‍ദ്ധക്യം, മുടി നരയ്ക്കാത്തത് അല്ലെന്റെ യൌവ്വനം " എന്ന് വിപ്ലവ കവി സുബ്രമണ്യന്‍ തിരുമുന്പ് പണ്ടു പാടിയത് ബാര്‍ബറാം ബാലനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായി.


തല മുടി കളര്‍ ചെയ്യുന്നതിനോട് എന്ത് കൊണ്ടോ എനിയ്ക്ക് പണ്ടു മുതലേ എതിര്‍പ്പാണ്. കരിക്കട്ട പോലത്തെ ചായം കൊണ്ടു തല മുടി മുഴുവന്‍ വൃത്തി കേടാക്കി കറുപ്പിക്കുക, അല്ലെങ്കില്‍ മൈലാഞ്ചി ചായത്താല്‍ ചുവപ്പിയ്ക്കുക, അഴകിയ രാവണനെ അണിയിച്ചൊരുക്കുന്ന കലാപരിപാടി കണ്ടു അക്ഷമരായി ഇരിയ്ക്കുന്ന മറ്റു മുടിവെട്ടാന്‍ വന്ന മാന്യന്മാരുടെ ഇഷ്ടപ്പെടാത്ത രീതിയിലുള്ള നോട്ടവും.


എന്തിനാ മാഷേ വെറുതെ നീല കുടത്തില്‍ വീണ കുറുക്കനെ പോലെ സ്വയം പരിഹാസ്യനാകുന്നത്? ആരെ ബോധ്യപ്പെടുത്താന്‍ ആണീ അഭിനവ യയാതി ചമയല്‍? ഒരിയ്ക്കല്‍ ബാര്‍ബര്‍ ഷോപ്പിലെ പ്രതിവാര സന്ദര്‍ശകനായ എന്‍റെ സുഹൃത്തിനോട് ചോദിച്ചു.


പെണ്ണും പുള്ള അടങ്ങി ഇരിയ്ക്കില്ല ചങ്ങാതി. അവള്ക്ക് വേണ്ടിയാണ് ഈ വേഷം കെട്ടല്‍. ഒരുമിച്ചു പണ്ടൊരു പാര്‍ടിയ്ക്ക് പോയപ്പോള്‍ കുലട ആയ ഏതോ കൂട്ടുകാരി അവളോട്‌ മൊഴിഞ്ഞു പോലും : യുവര്‍ ഹസ് ലുക്സ്‌ ലൈക്‌ യുവര്‍ ഫാദര്‍. വൈ കാന്റ് യു ആസ്ക്‌ ഹിം ടു ഡൈ? അങ്ങനെ തുടങ്ങിയത് ആണത്രെ ബാബര്‍ ഷാപ്പിലോട്ടുള്ള "ചാവാന്‍ " വേണ്ടിയിട്ടുള്ള വിസിറ്റ്. പാവം കൂട്ടുകാരന്‍.


സാരിയിലും ആഭരണ ത്തിലും മാത്രമല്ല കൂടെ നടക്കുന്നവന്റെ തലമുടിയുടെ കളറിലും ആധുനിക അന്തര്‍ജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി ഇരിയ്ക്കുന്നു. നാട്ടുകാരെ ജാഗ്രതൈ!

സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറ് അസ്തമിയ്ക്കും, ഭൂമി അതിന്റെ അച്ചു തണ്ടില്‍ കറങ്ങും, വയസ്സാകുമ്പോള്‍ മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ ശോഷിയ്ക്കും, മുടി നരയ്ക്കും, പ്രസവാനന്തരം സ്ത്രീകളുടെ സോഫ്റ്റ്‌ വയര്‍ ഹാര്‍ഡ് വയര്‍ ആയി രൂപാന്തരപ്പെടും (വെനിസ്വലന്‍ വിശ്വ സൌന്ദര്യ റാണി സ്ടീഫാന ഫെര്നാണ്ടെസ് ആണെങ്കില്‍ പോലും). ഇതു ഒരു പ്രപഞ്ച സത്യം ആകുന്നു. അത് മനസ്സിലാക്കുക യുവാക്കളെ, യുവതികളെ.......

ബുധനാഴ്‌ച, ജൂലൈ 29, 2009

ഒരു യക്ഷിക്കഥ

"ജയ ഭാരതില്‍" സെക്കന്‍റ് ഷോ കഴിയുന്നത്‌ രാത്രി പന്ത്രണ്ടു മുപ്പതിനാണ്. സാധാരണ ഗതിയില്‍ പത്തു മിനിട്ട് കാത്തു നിന്നാല്‍ ഒരു തൃശൂര്‍ പാലക്കാട് ഫാസ്റ്റ് വരാറുണ്ട്‌. അതില്‍ കയറി കുമാരന്‍റെ ചായ കട സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ പിന്നെ ഒരു അഞ്ചു മിനിട്ട് നടക്കണം വീടെത്താന്‍. ഇരുപതു മിനിട്ടോളം ബസ്സിനു വേണ്ടി കാത്തു നിന്നു. നോ രക്ഷ. മിന്നല്‍ പണി മുടക്ക്, ബ്രേക്ക്‌ ഡൌണ്‍, ആക്സിടെന്റ്റ്..... എന്ത് പണ്ടാരം ആണാവോ? സ്ത്രീകളെ വിശ്വസിച്ചാലും കെ എസ് ആര്‍ ടി സി യെ നമ്പരുത് എന്ന് പണ്ടു വിവരമുള്ളവര്‍ പറയുന്നതു എത്ര ശരി! കാറിലും ബൈക്കിലും ഒക്കെ ആയി പടം കാണാന്‍ വന്നവര്‍ എല്ലാം സ്ഥലം വിട്ടിരിയ്ക്കുന്നു. റിക്ഷക്കാരും ഓട്ടം മതിയാക്കി തോന്നുന്നു. ഇനി നടക്കുക തന്നെ.

വിജനമായ റോഡ് ആണ്. വേഗത്തില്‍ നടന്നാല്‍ മുക്കാല്‍ മണിയ്ക്കൂര്‍ കൊണ്ടു വീടെത്താം. മഴ പെയ്തിരുന്നതിനാല്‍ റോഡില്‍ അവിടവിടെ വെള്ളം കെട്ടി കിടന്നിരുന്നു. ചന്ദ്രികാ ചര്‍ച്ചിതമാം രാത്രിയില്‍ റോഡിലെ ഗട്ടരുകളിലെ വെള്ളത്തില്‍ അവ്യക്തമായി പ്രതിഫലിയ്ക്കുന്ന പൂര്‍ണ ചന്ദ്രന്‍ കേരളത്തിലെ പൊതു മരാമത്ത് വകുപ്പിനെ നോക്കി പല്ലിളിയ്ക്കുന്നത് പോലെ തോന്നി.

തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. ആകാശത്തോളം ഉയര്ന്നു നില്ക്കുന്ന കരിമ്പനകളുടെ നിഴലുകള്‍ കാറ്റിന്റെ താളത്തിനൊപ്പം നൃത്തം ചെയ്തു. റോഡിനു ചേര്ന്നു കിടക്കുന്ന പാടത്തെ വെള്ള ചാട്ട ശബ്ദം ഏതോ പോക്കാച്ചി തവളയുടെ പേക്രോം പേക്രോം കരച്ചിലിന് ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ കൊടുക്കുന്നത് പോലെ. കാലന്റെ വരവ് അറിയിച്ചു കൊണ്ടു കരിമ്പനയുടെ ഉച്ച സ്ഥായിലിരുന്നു കാലന്‍ കോഴിയുടെ കൂവല്‍. സര്‍വ്വോപരി ഏതോ ചാവാലി പട്ടിയുടെ വിദൂരത്ത് നിന്നുള്ള കുര. കോട്ടയം പുഷ്പ നാഥിന്റെ ഡിറ്റക്ടീവ് മാക്സിന്‍ പോലും ഭയപ്പെട്ടു ട്രൌസറില്‍ മുള്ളുന്ന ഭീതി ജനകമായ അന്തരീക്ഷം.

പുറത്തെ തണുപ്പും മനസ്സിന് ഉള്ളിലെ ഭയവും അകറ്റാന്‍ ഒരു ഗോള്‍ഡ്‌ ഫ്ലാക്കിന് തീ കൊളുത്തി പുക ആഞ്ഞു വലിച്ചു കൊണ്ടു ഞാന്‍ നടത്തത്തിന്റെ വേഗത കൂട്ടി. കുമാരന്റെ ചായ കട എത്താന്‍ ഇനിയും പത്തിരുപതു മിനിട്ട് നടക്കണം. ഒരു വളവു തിരിഞ്ഞപ്പോള്‍ ആണ് പുറകില്‍ പാദസരം കിലുങ്ങുന്ന ഒരു ശബ്ദം ശ്രദ്ധയില്‍ പെട്ടത്. ആരോ എന്നെ അനുഗമിയ്ക്കുന്ന പോലെ. എന്‍റെ നടത്തത്തിന്റെ സ്പീഡ് ഞാന്‍ അറിയാതെ തന്നെ കൂടി. ഒരു പക്ഷെ എല്ലാം എന്‍റെ തോന്നലാവാം. ഭീരു! ഞാന്‍ എന്നെ തന്നെ പഴിച്ചു.

"നില്‍ക്കവിടെ!" അതൊരു തോന്നലായിരുന്നില്ല എന്ന് ഞാന്‍ ഭീതിയോടെ മനസ്സിലാക്കി. അടിമുടി വിറച്ചു കൊണ്ടു സടന്‍ ബ്രേക്ക്‌ ഇട്ടപോലെ നിന്നു. ഒരു നിമിഷം തിരിഞ്ഞൊന്നു നോക്കി. വെളുത്ത സാരിയും നിലം തൊടുന്നത്ര കേശ ഭരവും, പഞ്ച ജീരക ഗുടം പരസ്യ മോഡലിനെ പോലെ അവയവ ഭംഗിയുമുള്ള ഒരു ചരക്കു യക്ഷി! രാത്രിയുടെ അന്ത്യ യാമങ്ങളില്‍ ഞാന്‍ കിടപ്പറ പങ്കിട്ട ഏതോ സ്വപ്ന മോഹിനിയുടെ ഛായ ആയിരുന്നു അവള്‍ക്ക്.

" ഞാന്‍ എപ്പോഴാണ് നിങ്ങളുടെ വെപ്പാട്ടി ആയതു? ഇന്റര്നെറ്റ് കണക്ഷനും ഒരു ബ്ലോഗും ഉണ്ടെങ്കില്‍ എന്ത് അസംബന്തവും എഴുതാമെന്ന് ആരാണ് ഹേ നിങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചത്‌? "


ഊതി വീര്‍പ്പിച്ച ബലൂണിലെ കാറ്റു പോകുന്നത് പോലെ ആയിരുന്നു യക്ഷി ഭയം എന്നില്‍ നിന്നും ഓടി ഒളിച്ചത്. അപ്പൊ അതാണ് കാര്യം. എന്റെ ബ്ലോഗിലെ മോഹിനി എന്ന ഒരു കഥാ പാത്രം ഈ യക്ഷി ആവാനെ തരമുള്ളൂ.


"തണ്ടും തടിയും ഉള്ള ഒരുത്തനുമായി ഒന്നു അന്തി ഉറങ്ങി എന്ന് തന്നെ വിചാരിയ്ക്കുക. അതിലിത്ര രോഷം കൊള്ലാനെന്തിരിയ്ക്കുന്നു യക്ഷീ മനോഹരി? മാത്രമല്ല, ഓരോ ഭാരത പൌരനും സ്വപ്നം കാണാനുള്ള അവകാശം ഇന്ത്യന്‍ ഭരണ ഘടനയില്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. " ഞാന്‍ തികച്ചും നിര്ഭയനായിരുന്നു.

"കണ്ട അണ്ടനും അടകോടനും ആയി അഴിഞ്ഞാടുന്ന ആളല്ല എന്നെ പോലെ ഉള്ള തറവാട്ടില്‍ പിറന്ന യക്ഷിമാര്‍" . യക്ഷിയിലെ ചാരിത്ര പ്രാസന്ഗിക ധര്‍മ രോഷം കൊണ്ടു.

"ഓക്കേ എന്റെ അടുത്ത ബ്ലോഗ് പോസ്റ്റില്‍ മോഹിനിയെ മോഹന്‍ ലാലിന്റെ അല്ലെങ്കില്‍ മമ്മൂട്ടിയുടെ കൂടെ കിടത്താം എന്താ? " എന്‍റെ ശബ്ദത്തിലെ പരിഹാസം അവള്‍ മനസ്സിലാക്കിയത് പോലെ തോന്നി.

"നിങ്ങള്‍ മനുഷന്മാര്‍ക്ക് ഒരു വിചാരം ഉണ്ട്. നിങ്ങള്‍ ആണ് എല്ലാം എല്ലാം. യക്ഷി, പ്രേതം, ഭൂതം പിശാച് എല്ലാം നിങ്ങള്ക്ക് താഴെ ആണ്. അതങ്ങ് മനസ്സില്‍ വെച്ചാല്‍ മതി. നിങ്ങളുടെ ബ്ലോഗ് പോസ്റ്റ് കാരണം എനിയ്ക്ക് എന്‍റെ ഉറ്റ കൂട്ടുകാരി ആണ് നഷ്ടമായത്. അവള്‍ ഇപ്പോള്‍ എന്‍റെ കൂടെ അന്തി ഉറങ്ങാറില്ല. കണ്ട മനുഷ്യന് മദ്യം വിളമ്പി രാത്രി ചിലവഴിയ്ക്കുന്ന യക്ഷിയുടെ കൂടെ വസിയ്ക്കാന്‍ അവള്‍ തയ്യാറല്ല പോലും. "

"കൂട്ടുകാരിടെ കൂടെ എന്തിന് കിടക്കണം? നല്ല യക്ഷന്മാര്‍ ഒന്നും ഇല്ലേ ഇവിടത്തെ പാല മരത്തില്‍?" എന്‍റെ സംശയം തികച്ചും ന്യായം ആയിരുന്നു.

"നോണ്‍ സെന്‍സ്! പുരുഷ വര്‍ഗത്തെ ആകെ എനിക്ക് അറപ്പാണ്. യക്ഷനാകട്ടെ, കിന്നരനാകട്ടെ, ഗന്ധര്‍വനാകട്ടെ നാണം കെട്ട വര്‍ഗം. ഒണ്‍ലി യക്ഷീസ്‌!" അവളുടെ ചോര കുടിയ്ക്കുന്ന നീണ്ട പല്ലുകള്‍ ഇപ്പോഴാണ് എന്‍റെ ശ്രദ്ധയില്‍ പെട്ടത്.

"അപ്പൊ യക്ഷിയും യക്ഷിയും...... യു മീന്‍ ലെസ്ബിയനിസം .......? " ഒന്നും മനസ്സില്‍ വെയ്ക്കാതെ ഞാന്‍ ചോദിച്ചു.

" വൈ നോട്, സ്വവര്‍ഗ രതി എന്താ മനുഷന്മാര്‍ക്ക് മാത്രേ പാടുള്ളൂ വിഡ്ഢി കൂശ്മാണ്ടം!"

"ക്ഷമിയ്ക്കണം മാഡം യക്ഷി, എനിയ്ക്ക് അത്രയ്ക്ക് അങ്ങട്ട് പോയില്ല. അതിരിയ്ക്കട്ടെ വന്നാല്‍ ഒരു ചായ കുടിച്ചിട്ട് പോകാം" . ഇപ്പോഴേയ്ക്കും ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധം സ്ഥാപിച്ചിരുന്നു.

"നോ താങ്ക്സ്. എനിയ്ക്ക് ഒന്ന് മുറുക്കണം. വീട്ടില്‍ വന്നാല്‍ കുറച്ചു ചുണ്ണാമ്പ് കിട്ട്വോ? "

"സോറി. ഞാന്‍ മുറുക്കാറില്ല. നല്ല ഹണി ബീ ബ്രാണ്ടി ഉണ്ട്. മിലിട്ടറി ഇനം ആണ്. വിരോധമില്ലെങ്കില്‍ രണ്ടു പെഗ് വീശാം. ഞാന്‍ തിരിച്ചു പാലമരത്തില്‍ ഡ്രോപ്പ് ചെയ്യാം റൈറ്റ്? "

"നഹി യാര്‍. ഞങ്ങള്‍ യക്ഷികള്‍ മദ്യം കഴിയ്ക്കാറില്ല. ഒണ്‍ലി ബ്ലഡ്‌. ഒറിജിനല്‍ ഹ്യൂമന്‍ ബ്ലഡ്‌..... ഞാന്‍ പറക്കുന്നു...... ശുഭ രാത്രി......"





ചൊവ്വാഴ്ച, ജൂലൈ 21, 2009

ഓര്‍മ്മകള്‍ ഇല്ലായിരിയ്ക്കണം

ഏകദേശം രണ്ടു മാസം മുന്‍പാണ് പ്രശ്നങ്ങളുടെ തുടക്കം. പതിവു പോലെ ക്ലാസ്സിക്‌ അവന്യൂ ബാറിലെ അരണ്ട വെളിച്ചത്തില്‍ വാസുദേവ്‌ ഭാസ്കര്‍ തന്‍റെ സ്ഥിരം വിളമ്പുകാരനെ കാത്തിരുന്നു. പക്ഷെ വന്നത് ഒരു പുതു മുഖം ആയിരുന്നു.
"നമസ്തേ സര്‍, സാറിന്റെ ഐറ്റം? "
സ്ഥിരം വിളംബുകാരനോട് ഒന്നും പറയേണ്ട ആവശ്യമില്ല. എല്ലാം കൃത്യ സമയത്തു അയാള്‍ എത്തിച്ചിരിയ്ക്കും. കഴിയ്ക്കുന്ന ഐറ്റം, അളവ്, സോഡാ, ഐസ് , സൈഡ് ഡിഷ്‌ എല്ലാം അവന് കാണാപ്പാഠം ആണ്.

"ഉം.... എനിയ്ക്ക് ബ്രാണ്ടി കൊണ്ടു വരൂ....."

"സര്‍ ബ്രാന്‍ഡ്‌ പറഞ്ഞില്ലാ..... "

നാവിന്‍റെ തുമ്പത്ത് ഉണ്ട് അയാളുടെ ഇഷ്ട പ്പെട്ട മദ്യത്തിന്റെ പേര്‍. പക്ഷെ ഓര്മ വരുന്നില്ല.

"ക്ഷമിയ്ക്കണം മാഷേ ...ഉം....... എനിയ്ക്ക് ബ്രാന്‍ഡ്‌ നെയിം ഓര്മ വരുന്നില്ല. വിരോധമില്ലെങ്കില്‍ മൂന്നു നാലു ഇനങ്ങളുടെ പേരു പറയൂ ....."


"നോ പ്രോബ്ലം സര്‍. ജെ ഡി എഫ്‌ വി എസ്‌ ഓ പി , എട്ടു പി എം എക്സേലെന്‍സ് , എം സി നമ്പര്‍ വണ്‍, ഹണി ബീ ......."

" യെസ്‌ യെസ്‌! ഹണി ബീ ! ഹണി ബീ രണ്ടു ലാര്‍ജ്, ക്ലബ്‌ സോഡാ, ഗോള്‍ഡ്‌ ഫ്ലാക്ക്‌ അര പായ്ക്കറ്റ് " ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്ത്തു. വീണ്ടും മറന്നു പോയെങ്കിലോ!

വര്‍ഷങ്ങളായി കുടിയ്ക്കുന്ന പ്രിയ്യപ്പെട്ട മദ്യത്തിന്റെ പേരു ഓര്മ വരുന്നില്ല. ഈയി ടെ ആയി ശ്രദ്ധിക്കുന്നു. ജനന തിയതി, വിവാഹ തിയതി, ഭാര്യയുടെ, കൊച്ചുങ്ങളുടെ ജനന തിയതികള്‍ എല്ലാം കുറച്ചു കാലം മുന്‍പ് പച്ച വെള്ളം പോലെ ഹൃദിസ്ഥം ആയിരുന്നു. ഇപ്പോള്‍ എല്ലാം മൊബൈലില്‍ റെക്കോര്‍ഡ്‌ ആണ്.

ബാറിലെ മറവി സംഭവം മനപൂര്‍വ്വം ഭാര്യയോടു പറഞ്ഞില്ല. ബാറില്‍ പോയി എന്നറിഞ്ഞതിനായിരിയ്ക്കും അടുത്ത ശണ്ട. അന്ന് രാത്രി അയാള്‍ തന്മാത്ര സിനിമയിലെ മോഹന്‍ ലാലിനെ സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു. ഭാര്യയോടു എന്തോ ദുസ്വപ്നം കണ്ടെന്നു മാത്രം പറഞ്ഞു.

കമ്പനി ചെയര്‍മാന്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണ മേഖല കോണ്‍ഫ്രെന്സില്‍ പ്രൊജക്റ്റ്‌ റിപ്പോര്ട്ട് അവതരിപ്പിയ്ക്കാനായിരുന്നു അയാള്‍ മുംബയിലെ ആ നക്ഷത്ര ഹോട്ടെലില്‍ എത്തിയത്. സൌത്ത് സോണ്‍ പ്രൊജക്റ്റ്‌, വാസുദേവ്‌ ഭാസ്കര്‍ എന്ന ചുറു ചുറുക്കുള്ള യുവ പ്രൊഫഷണല്‍, കമ്പനിയുടെ ഫ്ലാഗ്ഷിപ്‌ പ്രൊജക്റ്റ്‌ ആക്കിയിട്ടു അധികം മാസങ്ങള്‍ ആയിരുന്നില്ല. റിസെപ്ഷന്‍ ഓഫീസില്‍ നിന്നും റൂം ബോയുടെ പിന്നാലെ മുന്‍ കൂട്ടി റിസര്‍വ്‌ ചെയ്തിരുന്ന സ്യൂട്ട് ലക്ഷ്യം ആക്കി നടക്കുമ്പോള്‍ ആണ് ഓടി കിതച്ചു കൊണ്ടു അവള്‍ വന്നത്. കടും മഞ്ഞ കളറില്‍ നേരിയ പൂക്കളുള്ള സാരി നാഭി ചുഴി കാണ തക്ക രീതിയില്‍ ഉടുത്തിരിയ്ക്കുന്നു. സാരിയ്ക്ക് മാച്ച് ചെയ്യുന്ന ബ്ലൌസും. വെളുത്ത വയറിലെ നേര്ത്ത ചെമ്പന്‍ രോമ രാജി ഒരു കുഞ്ഞു പഴുതാര പോലെ ഇറങ്ങി പോകുന്നു.. ഒരു വിവാഹിത ആണോ അവിവാഹിത ആണോ എന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസം.

"ഇതെന്താ വാസൂ, ആലുവ മണപ്പുറത്ത് കണ്ട പരിചയം കൂടി ഇല്ലല്ലോ? കണ്ണ് ഇത്രയ്ക്ക് പറ്റാണ്ടായോ? "

" ക്ഷമിയ്ക്കണം മാഡം, എനിയ്ക്ക് ആളെ മനസ്സിലായില്ല! ഐ ആം ലിറ്റില്‍ ബിറ്റ് ബിസി ടൂ"

കാര്‍മേഘം വന്നു മറച്ച പോലെ അവളുടെ മുഖം പെട്ടെന്ന് മങ്ങി. ഉള്ളില്‍ അണപൊട്ടി ഒഴുകിയ സങ്കടവും ദേഷ്യവും മറയ്ക്കാന്‍ പാടുപെട്ടു അവള്‍ നേരിയ ശബ്ദത്തില്‍ ചോദിച്ചു: വാസൂ, നിനക്കു എന്നെ മറക്കാന്‍ പറ്റ്വോ? സത്യം പറ !"

"ഐ തിങ്ക്‌ യു ആര്‍ നോട്ട് ശകുന്തള. നോര്‍ ആം ഐ ദുഷ്യന്തന്‍. ഡു യു ഹാവ് എനി റിംഗ് ഇന്‍ യുവര്‍ ഫിംഗര്‍ ടു കോണ്ട്രടിക്റ്റ് മൈ സ്റ്റേറ്റ് മെന്റ്?" തെല്ലും മയമില്ലാത്ത മറുപടി അവളെ സ്തബ്ധ ആക്കിയതായി തോന്നി.

അവള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ശല്യം ഒഴിവാക്കാന്‍ മുറിയില്‍ കയറി പെട്ടെന്ന് വാതില്‍ അടിച്ചു. കോണ്‍ഫറന്‍സ് തുടങ്ങാന്‍ നേരം ആയി. അവളോട്‌ ശ്രിങ്ങാരം പറഞ്ഞു നില്ക്കാന്‍ സമയമില്ല. അയാളുടെ പ്രണയ ഭാജനം ആയിരുന്നത്രെ അവള്‍. ജീവിതത്തില്‍ ആദ്യം ആയി സ്ത്രീ ഗന്ധം പകര്ന്നു തന്ന അവളെ അയാള്‍ ഒരിയ്ക്കലും മറക്കുകില്ല എന്ന് പറഞ്ഞിരുന്നു പോലും! മുഴു വട്ട് എന്ന് പറഞ്ഞാല്‍ മുഴുത്ത വട്ട്. അല്ലാതെ എന്താ പറയ്യാ? ഈ പെണ്ണുങ്ങളുടെ ഓരോ കാര്യം!

ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളിലെ ഓവല്‍ ഷേപ്പുള്ള മേശയിലെ വാസുദേവ്‌ ഭാസ്കര്‍ എന്ന നെയിം പ്ലേറ്റിനു പുറകില്‍ അയാള്‍ ഇരുന്നു. കമ്പനിയുടെ ഓവര്‍ ഓള്‍ പെര്‍ഫോര്‍മന്‍സ് , പുതിയ വെല്ലുവിളികള്‍, കമ്പനി സ്വീകരിയ്ക്കേണ്ട തന്ത്രങ്ങള്‍ എല്ലാം ചെയര്‍മാന്‍ സവിസ്തരം പ്രതിപാദിച്ചു. പ്രൊജക്റ്റ്‌ റിപ്പോര്ട്ട് അവതരിപ്പിയ്ക്കുന്നതിനായി ചെയര്‍മാന്‍ അടുത്തതായി അയാളെ ക്ഷണിച്ചു:

"ഇറ്റ്‌ ഈസ്‌ മൈ പ്ലെഷര്‍ നൌവ്‌ ടു ഇന്വ്യ്റ്റ്‌ മിസ്റ്റര്‍ വാസുദേവ്‌ ഭാസ്കര്‍ ടു പ്രസെന്ട് ദി പ്രൊജക്റ്റ്‌ റിപ്പോര്ട്ട് ഓഫ് സതേണ്‍ സോണ്‍ വിത്തൌട്ട് ഹൂസ്‌ ഹാര്‍ഡ് വര്ക്ക് ആന്‍ഡ്‌ ടെടിക്കേഷന്‍ ഔര്‍ കമ്പനി വുഡ് ഹാവ് ബീന്‍ ഇന്‍ ഡീപ് ട്രബിള്‍".
അയാള്‍ എഴുന്നേറ്റു നിന്നു, ഒരു ബിംബം പോലെ. കോട്ടും സ്യൂട്ടും അണിഞ്ഞ കുറെ അപരിചിതര്‍ അയാളെ ശ്രദ്ധാപൂര്‍വ്വം വീക്ഷിയ്ക്കുന്നു. ആരാണ് ഇവര്‍? എന്തിന് ഇവര്‍ എല്ലാം തന്നെ ഇങ്ങനെ നോക്കുന്നു? അയാള്‍ക്കൊന്നും മനസ്സിലായില്ല.
"സര്‍, ഹാവ് യു ബ്രോറ്റ്‌ സി ഡി ഓര്‍ പെന്‍ ഡ്രൈവ്"? എല്‍ സി ഡി പ്രോജെക്ടര്‍ ഓപ്പറേറ്റര്‍ ആണ്. അയാളുടെ പ്രൊജക്റ്റ്‌ റിപ്പോര്ട്ട് എവിടെ ആണ് എന്ന് ചോദിയ്ക്കയാണ്.
" സി ഡി? വാട്ട്‌ സി ഡി? പെന്‍ ഡ്രൈവ്? വാട്ട്‌ ഡു യു മീന്‍? " അയാള്‍ക്ക് ദേഷ്യം അടക്കാന്‍ പാടു പെട്ടു.
"മിസ്റ്റര്‍ വാസുദേവ്‌, വാട്ട്‌ ഹാപ്പെന്റ്റ്, എനി തിംഗ് റോങ്ങ്‌ ?" ചെയര്‍മാന്‍ അയാളുടെ സമീപത്തു എത്തി.
"വാട്ട്‌ റോങ്ങ്‌, ഹു ആര്‍ യു.........?" അയാള്‍ നിന്നു വിറയ്ക്കുക ആണ്.......
...............
..............
മാനസിക ആരോഗ്യ ആശുപത്രിയിലെ പത്തു നാളത്തെ വിശ്രമത്തിന് ശേഷം വീട്ടിലോട്ടു തിരിയ്ക്കാനായി ഒരുങ്ങുമ്പോള്‍ ആണ് ഫോണ്‍ ബെല്‍ ശബ്ദിച്ചത്. ഭാര്യ ഫോണ്‍ എടുക്കാന്‍ മുതിരുന്നതിനു മുന്പ് തന്നെ യാന്ത്രികമായി ട്ടെന്നോണം അയാള്‍ ഫോണ്‍ എടുത്തു.
"ഹലോ ഈസ്‌ ഇറ്റ്‌ ട്വന്റി ട്വന്റി ഫോര്‍ ഫോര്ടി ടു? "
"ട്വന്റി ട്വന്റി ഫോര്‍?" അതെന്നതാ?
"വാസുദേവ്‌ ഭാസ്കര്‍ ഉണ്ടോ അവിടെ?"
"വാസുദേവ്‌ ഭാസ്കര്‍? വണ്‍ മിനിട്ട് , ഹലോ യന്‍ഗ് ലേഡി, സം വണ്‍ ഈസ്‌ ആസ്കിംഗ് വണ്‍ വാസുദേവ്‌ ഭാസ്കര്‍" അയാള്‍ ഫോണ്‍ ഭാര്യയെ ഏല്പിച്ചു......


വ്യാഴാഴ്‌ച, ജൂലൈ 16, 2009

വീണ്ടും ഒരു പൈങ്കിളി കഥ

"................ദൂരെ കിനാവിന്‍റെ പൊന്നല ചാര്‍ത്തുകള്‍
പാകി വിരിയ്ക്കും മനുഷ്യ മോഹങ്ങളെ
നേരാം വഴിയില്‍ ഒതുക്കവേ കേഴുന്ന
ഭാവാത്മ ഗാനങ്ങള്‍ കേള്‍ക്കും വരെയ്ക്കുമീ
പ്രേമം എന്താണെന്ന് അറിഞ്ഞിരുന്നില്ല ഞാന്‍......

ഞാന്‍ അവസാനിപ്പിയ്ക്കുകയാണ് തോഴരേ. കലാലയ ജീവ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്യെപ്പെടാന്‍ പോകുന്ന എന്‍റെ ഈ പൊയ്പോയ ഏഴ് സുന്ദര വര്‍ഷങ്ങള്‍ അവിസ്മരണീയം ആക്കി മാറ്റിയ എന്‍റെ അഭിവന്ദ്യരായ ഗുരു ജനങ്ങളെ, എന്‍റെ അഭ്യുദയം കാംഷിയ്ക്കുന്ന സുന്ദരികളും സുന്ദരന്മാരുമായ സുഹൃത്ത് ജനങ്ങളെ നിങ്ങള്ക്ക് മംഗളം ഭവിയ്ക്കട്ടെ. നന്ദി, നമസ്കാരം"

കേരള വര്‍മ കോളേജിലെ വിശാലമായ ഓഡിറ്റൊരിയം ശ്രീനാഥ് എസ് മേനോന്റെ ശബ്ദ മാധുരിയില്‍ ലയിച്ചിരുന്നു. ഭൌതിക ശാസ്ത്രത്തില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥി അയ ശ്രീനാഥ് മേനോന്റെ അപ്രതീക്ഷിത വിട വാങ്ങല്‍ കോളേജ് കാമ്പസിലെ സജീവ ചര്‍ച്ചാ വിഷയം ആയിരുന്നു. അറിയപ്പെടുന്ന യുവ കവി, ഉജ്ജ്വല വാഗ്മി, പഠനത്തില്‍ കെങ്കേമന്‍..... തൃശൂര്‍ പൂങ്കുന്നം കാരന്‍ ശ്രീനാഥ് എസ് മേനോന്‍ എന്ന അത്ഭുത പ്രതിഭാസം കോളേജ് കുമാരികളുടെ സ്വപ്ന കാമുകന്‍ ആയതില്‍ തെല്ലും അതിശയമില്ല.

ഓടിട്ടോരിയത്തിലെ ഇടത്തെ മൂലയിലെ ഇരുമ്പ് കസേരയില്‍ വിഷാദ മൂകയായ്‌ ആരതിഎസ്നായര്‍ ഇരുന്നു. ശ്രീനാഥ് ആലപിച്ച കവിതയിലെ ഓരോ വരികളും ആരതി എന്ന പ്രണയ പരവശയുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. അഹമ്മദാബാദിലെ ഐ എസ് ആര്‍ ഓ ഇന്‍സ്ടിടുട്ടിലെയ്ക്ക് റിസര്‍ച്ച് അസിസ്റ്റന്റ് ആയി നിയമിച്ചു കൊണ്ടുള്ള മഞ്ഞ കവരിലുള്ള ജി ഓ ശ്രീനാഥ് ഒപ്പിട്ടു വാങ്ങുമ്പോള്‍ നാളുകളേറെ ആയി ഭയന്നിരുന്ന ആ അനിവാര്യ മുഹൂര്‍ത്തം എത്തിപ്പെട്ടതായി ആരതി ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു. അതെ തന്റെ എല്ലാം എല്ലാം ആയ ശ്രീ പോവുകയായ്........ മൈലുകള്‍ക്കു അപ്പുറത്തേക്ക് ...... ജീവിതത്തിന്റെ കാണാ കയങ്ങള്‍ തേടി...

"ആറാട്ട് പുഴക്കാരി ആരതി നായര്‍ അറുനൂരില്‍ അറുനൂറു മാര്‍കെന്തേ വാങ്ങിയില്ല?" സുഭഗനും സുസ്മേര വദനനുമായി മുന്‍പില്‍ നില്ക്കുന്ന ശ്രീനാഥ് മേനോന്‍ ആരതി നായരെ ആദ്യമായി പ്രീ ഡിഗ്രി ക്ലാസ്സില്‍ പരിചയപ്പെടുക ആയിരുന്നു. ദിവസങ്ങളായി ഹൃദയത്തിന്റെ ഏതോ മൂലയില്‍ സ്ഥാനം പിടിച്ച യുവ കോമളന്റെ പ്രാസം ഒപ്പിച്ചുള്ള ചോദ്യത്തിന് ആരാധനയോടെ ഒരു കടാക്ഷം മാത്രം ആയിരുന്നു മറുപടി. ഗുരുത്വാ കര്ഷണ തത്വവും ആപേക്ഷിക സിദ്ധാന്തവും ക്വാണ്ടം തിയറിയും എല്ലാം ചങ്ങന്പുഴയുടെ രമണനും ഷെല്ലിയുടെയും കീട്സ് ന്റെയും വിശ്വോത്തര കവിതകള്‍ക്കും ഒമര്‍ ഖയ്യാമിനും വഴി മാറി. കോളേജ് കാമ്പസ്സിന്റെ ആളൊഴിഞ്ഞ വരാന്തകളില്‍, കാമ്പസ്സിനെ വലയം ചെയ്തു കിടക്കുന്ന കര്‍ണികാര ശിഖര തണലുകളില്‍, നഗരത്തിലെ കമിതാക്കള്‍ക്ക്മാത്രമായുള്ള ടീ കഫെ കളില്‍ ശ്രീ - ആരതി യുവ മിധുനങ്ങള്‍ പാറി പറന്നു ഉല്ലസിച്ചു.

ആയിരത്തി തൊള്ളായിരത്തി എന്പതി അഞ്ചു നവംബര്‍ ഒമ്പതാം തിയ്യതി. ആരതി നായര്‍ എന്ന അനാഘ്രാത കുസുമം പൂങ്കുന്നം കാരന്‍ പുരുഷ കേസരിയാല്‍ ആദ്യ ചുംബനത്തിന്റെ മാധുര്യം അറിഞ്ഞ അവിസ്മരണീയ ദിനം. തൃശൂര്‍ പത്തന്‍സ് ഹോട്ടലിലെ ഫാമിലി മുറിയില്‍ ജീവിത പങ്കാളിയാക്കുവാന്‍ ഒരുക്കമാണോ എന്ന തന്‍റെ നാളുകളോളം മനസ്സില്‍ വെച്ചിരുന്ന സന്ദേഹത്തിനു ശ്രീ മറുപടി പറഞ്ഞതു ഈ വിധത്തില്‍ ആയിരിയ്ക്കുമെന്ന് താന്‍ ഹൃദയത്തിലെവിടെയോ ഒരു പക്ഷെ ആഗ്രഹിച്ചതല്ലേ? . അധരം കൊണ്ടധരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അമൃത്‌ നിവേദിക്കുന്ന അസുലഭ നിര്‍ വൃതികള്‍ അങ്ങനെ പല തവണകളായി അനുഭവിച്ചറിഞ്ഞു.............

.................
..................


".........ഈ അമ്മ ഏത് ലോകത്താണ്? എത്ര നേരമായി ഞാന്‍ വിളിയ്ക്കുന്നു? ..."

അശ്വതി കുലക്കി വിളിച്ചപ്പോള്‍ ആണ് ആരതി ചിന്തയില്‍ നിന്നുണര്‍ന്നത്‌. എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നു പോയത്? അശ്വതി തങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നിട്ട് വര്ഷം പന്ത്രണ്ടു കഴിഞ്ഞിരിയ്ക്കുന്നു. ശ്രീനാഥ് ബന്ഗ്ലൂരിലെ എസ് ആര്‍ ഓ യുടെ ചന്ദ്രയാന്‍ പ്രൊജെക്ടിലെ കമ്പ്യൂട്ടര്‍ വിഭാഗം സീനിയര്‍ ഓഫീസര്‍ ആണ് ഇപ്പോള്‍. ദില്ലി കേന്ദ്രീയ വിദ്യാലയത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ പദവി ഏറ്റെടുക്കാന്‍ താന്‍ രണ്ടു നാള്‍ക്കകം തിരിയ്ക്കുക ആയി.

" അമ്മ പോകാന്‍ തന്നെ തീരുമാനിച്ചു അല്ലെ അറ്റ്‌ ലാസ്റ്റ്?

"യാ അച്ചു. ഐ ഷുഡ്‌ ഗോ. ഇറ്റ്‌ ഈസ്‌ സച്ച് ആന്‍ ഇമ്പോര്ടന്റ്റ്‌ അസൈന്‍ മെന്റ് യു വില്‍ നെവെര്‍ കം അക്രോസ് ഇന്‍ യുവര്‍ എന്‍ടയര്‍ കാരിയര്‍. "

"അമ്മ എപ്പോഴും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. അമ്മടെ കാരിയര്‍, അമ്മടെ സൌന്ദര്യം ....... അച്ഛനെ കുറിച്ചോ എന്നെ കുറിച്ചോ അമ്മക്ക് വല്ല ചിന്ത ഉണ്ടോ? അച്ഛന്‍ ഒറ്റയ്ക്ക് ആയിട്ട് വര്ഷം ആറ് ഏഴായി........അമ്മയ്ക്ക് ഈ പ്രൊമോഷന്‍ വേണ്ടെന്നു വെച്ചു അച്ഛനുമായി നമുക്കു ഒരുമിചു ഇരിയ്ക്കരുതോ? "

"അച്ചു, എ പ്രൊമോഷന്‍ ഈസ്‌ എ പ്രമോഷന്‍ ഈസ്‌ എ പ്രമോഷന്‍ ഈസ്‌ എ പ്രമോഷന്‍.... യു കാന്റ് അണ്ടര്‍ സ്റ്റാന്റ് ദി വാല്യൂ ഓഫ് പ്രമോഷന്‍ അറ്റ്‌ ദിസ്‌ എജ് "

"ഇല്ലമ്മേ എനിയ്ക്കൊന്നും മനസില്ലാവില്ല. അറുപതു വയസ്സ് വരെ അടുത്ത തലമുറയെ വാര്‍ത്തെടുക്കാനുള്ള അക്ഷീണ പരിശ്രമം അമ്മ തുടരുക. ഉയര്‍ച്ചയുടെ പടികള്‍ ആവേശത്തോടെ കയറവേ , അച്ഛന്റെ ആരോഗ്യ പ്രശ്നങ്ങള്‍ അമ്മ കണ്ടില്ലെന്നു നടിയ്ക്കുക, അച്ഛന്‍ പറഞ്ഞു തന്ന കാലത്തിലെ (എം ടി) സേതുവിനെ പോലെ അമ്മ അമ്മയെ മാത്രം സ്നേഹിച്ചു ആമോദത്തോടെ ജീവിയ്ക്കുക, അമ്മയ്ക്ക് നല്ലത് വരട്ടെ!"

"ഷട്ട്അപ്പ്‌ യുവര്‍ ബ്ലടി മൌത്‌........."




























ബുധനാഴ്‌ച, ജൂലൈ 15, 2009

കള്ളന്‍

കൂട്ടുകാരന് കുട്ടി ഉണ്ടായ സന്തോഷം പങ്കു വെയ്ക്കാന്‍ സംഘടിപ്പിച്ച പാര്‍ടി അവസാനിച്ചപ്പോള്‍ സമയം രാത്രി പന്ത്രണ്ടേ മുക്കാല്‍ കഴിഞ്ഞിരുന്നു. ഈയിടെ ആയി അടിയ്ക്കടി പാര്‍ടികള്‍ ആണ്. കൊച്ചു ജനിച്ചാല്‍ പാര്‍ട്ടി, കൊച്ചിന്റെ അമ്മയ്ക്ക് ഗര്‍ഭം ആയാല്‍ പാര്‍ട്ടി, അതിന് മുന്‍പ് കല്യാണം കഴിഞ്ഞാല്‍ പാര്‍ട്ടി, എന്ഗെജുമെന്റ് പാര്‍ട്ടി.......... പാര്‍ട്ടി യ്ക്കുണ്ടോ പഞ്ഞം ഈ ലോകത്തില്‍ ? പതിവു പോലെ മൂക്കറ്റം വീശിയിരുന്നു. ഇതാണ് ചോദിയ്ക്കാനും പറയാനും ഒരാളില്ലാത്തതിന്റെ കുഴപ്പം. എന്തൊക്കെ വീര വാദം മുഴക്കിയാലും കുടുംബത്തില്‍ കൂട്ടിനു ഒരാള് വേണം എന്ന് പഴമക്കാര്‍ പറയുന്നതു ഒരു പക്ഷെ നമ്മളെ പോലെ ഉള്ള മാന്യന്മാരെ ഉദ്ദേശിച്ചാവാം.

ഫ്രന്റ്‌ റൂമിലെ സോഫയിലേയ്ക്ക് ചരിഞ്ഞപ്പോള്‍ സമയം ഒന്നേ പത്ത്. നിദ്രാ ദേവിയുടെ പരിരംഭണത്തില്‍ ഏകദേശം രണ്ടു മണിയ്ക്കൂര്‍ കിടന്നു കാണും. കിടപ്പ് മുറിയില്‍ നിന്നാണ് ആ ശബ്ദം കേട്ടത്. ഗോദ്രെജ് അലമാര ആരോ തുറക്കാന്‍ ശ്രമിയ്ക്കുന്നുണ്ടോ? ഈയിടെ ആയി അലമാര തുറക്കാന്‍ ഭയങ്കര പാടാണ്. കാല പഴക്കതിന്റെതാവാം. ഒരിയ്ക്കല്‍ കൂടി ശബ്ദം കേട്ടു. സംശയമില്ല. തസ്കരന്‍ അലമാര തുറക്കാനുള്ള ശ്രമത്തിലാണ്. മദ്യത്തിന്റെ ആലാസ്യം കൊണ്ടാവണം അശേഷം ഭയം തോന്നിയില്ല മറിച്ചു കള്ളനെ ഒരു ക്രോസ് വിസ്താരം നടത്തികളയാം എന്ന് തീരുമാനിച്ചു. അകത്തെ ബ്രാണ്ടിയുടെ ഒരു പവര്‍!

"മിസ്റ്റര്‍ തിരുടന്‍, കീഴടങ്ങുക ഓര്‍ എല്‍സ് ഐ വില്‍ കാള്‍ പോലീസ്". വിവിധ ഭാഷകള്‍ കൈ കാര്യം ചെയ്യാന്‍ അറിയാവുന്ന മോഷ്ട്ടാക്കളുടെ സംഘം ഇറങ്ങിയതായി ഈയിടെ പത്രത്തില്‍ കണ്ടിരുന്നു. തസ്കര കുമാരന്‍ ആ ഗണത്തില്‍ പെട്ടതാണെന്ന് ഏതാണ്ട് ഉറപ്പായി. ഉത്തരവ് അക്ഷരം പ്രതി അനുസരിച്ച് രണ്ടു കൈകളും ഉയര്ത്തി എന്റെ മുന്‍പില്‍! നല്ല കറുത്ത നിറം. കാഴ്ചയ്ക്ക് എന്റെ അത്ര തന്നെ പൊക്കവും വണ്ണവും ഉണ്ട്. ഒരു ഭീകര അന്തരീക്ഷം സൃഷ്ടിയ്ക്കാന്‍ ആയിരിയ്ക്കണം മുഖത്ത് ക്രിക്കറ്റ് കളിക്കാര്‍ ചെയ്യുന്ന പോലെ അവിടെയും ഇവിടെയും ചായം പുരട്ടി ഇരിയ്ക്കുന്നു. ശരിയ്ക്കും ഒരു കരിങ്കള്ളന്‍!
"ലെ മിരാബ്ല" യിലെ (വിക്ടര്‍ ഹ്യൂഗോ) ഡി നഗരത്തിലെ ബിഷപ്പിനെ പോലെ ഞാന്‍ എന്റെ മുന്‍പില്‍ നില്ക്കുന്ന ജീന്‍ വാല്‍ ജീനോട് മൊഴിഞ്ഞു: "ഇരിയ്ക്ക് മാഷേ. ഒരു കള്ളനെ ആദ്യമായിട്ടാണ് നേരില്‍ കാണുന്നത്, ഗ്ലാഡ്‌ ടു മീറ്റ് യു!"
"ക്ഷമിയ്ക്കണം സാറെ, വേറെ വഴി ഇല്ലാത്ത കാരണം ആണ് മോഷണം തുടങ്ങിയാലോ എന്ന് ആലോചിച്ചത്. സാറിന്റെത് മൂന്നാമത്തെ വീടാണ്. കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു. എന്നാലും ഈ കോളനിക്കാര്‍ ഇത്ര ദരിദ്ര വാസികള്‍ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്."
"മിടുക്കന്‍, താന്‍ മലയാളി ആണെന്നറിഞ്ഞതില്‍ പെരുത്ത്‌ സന്തോഷം. ആട്ടെ കോളനി ക്കാരെ താന്‍ ദരിദ്ര വാസികളാക്കാന്‍ കാരണം? "
" ഞാന്‍ ആദ്യം കയറിയ വീടിനു മുന്‍പില്‍ ടൈപ്പ് ഇ എന്നെഴുതി ഇരുന്നു. വലിയ വിശാലമായ കുറെ മുറികള്‍. താമസിയ്ക്കുന്നത് ഷഷ്ടി പൂര്‍ത്തിയ്ക്ക് പ്രായമായ ഒരു അപ്പൂപ്പനും അമ്മൂമ്മയും. രണ്ടാളും ഉറങ്ങാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുന്നു. അലമാര പതുക്കെ തുറന്നപ്പോള്‍ കുറെ പ്രമേഹം , പ്രഷര്‍ ഗുളികളും ദശ മൂല അരിഷ്ടം ഒരു കുപ്പിയും മാത്രം. അന്നൊന്നും തരപ്പെട്ടില്ല. "
"പ്രിയപ്പെട്ട മോഷ്ടാവേ, അര്‍ത്ഥവും അധികാരവും കൈയ്യില്‍ വരുമ്പോള്‍ മനസ്സമാധാനം എന്നൊരു സാധനം കളഞ്ഞു പോകുന്നു. ഉറക്കം എന്നുള്ളത് രണ്ടു പെഗ്ഗ് പോയിട്ട് ഒരു ഫുള്‍ കമിത്തിയാലും വരില്ല. അത്തരത്തില്‍ ഒരു ഭാഗ്യ ഹീനന്റെ വീടാണ് താന്‍ സന്ദര്‍ശിച്ചത്. ഓക്കേ നെക്സ്റ്റ് ?"
"മിനിങ്ങാന്ന് രാത്രി പുലര്‍ച്ചെ രണ്ടു മണിയ്ക്കാണ് ആ വീട്ടില്‍ കയറിയത്. പടിയില്‍ ടൈപ്പ് ഡി എന്ന് കാണാമായിരുന്നു. ഒരു കിടപ്പ് മുറിയില്‍ രണ്ടു പേര്‍ സുഖ നിദ്രയിലായിരുന്നു. അമ്പതിനോട് അടുത്ത പ്രായം. ഞാന്‍ മെല്ലെ അകത്തെ അലമാര വെച്ച മുറി പ്രവേശിച്ചു. ശബ്ദം ഉണ്ടാക്കാതെ അലമാര തുറന്നു. ......"
"ക്യാഷ്‌ , സ്വര്‍ണം, മാല, വള...... വല്ലതും തടഞ്ഞോ? " എനിയ്ക്ക് കേള്‍ക്കാന്‍ ആകാംഷ ആയി.
"ഒലയ്ക്ക! ഒരു മുസ്ലി പവര്‍ എക്സ്ട്രാ കുപ്പി, രണ്ടു വയാഗ്ര ഗുളിക സ്ട്രിപ്, കുറെ അണ്ടര്‍ വെയര്‍ , നല്ല കറുത്ത നിറമുള്ള ബ്രാ, പാന്റീസ്.... ഒരു രാത്രി ഗോവിന്ദ! "
"ഒന്നില്‍ തൊട്ടാല്‍ മൂന്നു എന്നാണ് പ്രമാണം! ഇന്നിപ്പോ എന്റെ വീട്ടില്‍ നിന്നു എന്താണ് തടഞ്ഞത്? "
"ഒള്ളത് പറയാമല്ലോ സാറേ, അലമാര തുറന്നു ഞാന്‍ ക്യാഷ്‌ ഒരു പോക്കെറ്റില്‍ നിക്ഷേപിച്ചു നല്ല മനോഹരമായ ഒരു ബ്രാണ്ടി കുപ്പി പതുക്കെ പൊക്കുമ്പോള്‍ ആണ് സാറ് ഉണര്‍ന്നത്. എന്നോട് ക്ഷമിയ്ക്കൂ സാര്‍. എന്നെ പോകാന്‍ അനുവദിയ്ക്കു".
"ക്യാഷ്‌ പൊക്കിയതിനു തന്നോടു നോം ക്ഷമിച്ചിരിയ്ക്കുന്നു, പക്ഷെ ബ്രാണ്ടി മോഷ്ടാവിനെ നോം വെറുതെ വിട്വോ , ശിവ ശിവ! തനിയ്ക്ക് നോം ശിക്ഷ വിധിച്ചിരിയ്ക്കുന്നു: താന്‍ ആ അടുക്കളെയില്‍ പോയി രണ്ടു ഗ്ലാസും ആ അലമാരയില്‍ നിന്നും ആ കുപ്പിം ഇങ്ങിട്ടു എടുക്ക്വാ, ഏഭ്യന്‍!

ശനിയാഴ്‌ച, ജൂൺ 20, 2009

ഒരാള്‍ക്ക് എത്ര അടി മണ്ണ് വേണം?


തറവാട് വീതം വെച്ചതിന്റെ വകയില്‍ ഒരു നാലഞ്ച്‌ ലക്ഷം രൂപ വീടിലെ അലമാരയില്‍ വന്നത് മുതല്‍ മനസ്സിന്റെ സമാധാനം നഷ്ടപ്പെട്ടിരിയ്ക്കുക ആയിരുന്നു. പണം ബാങ്കില്‍ നിക്ഷേപിയ്ക്കണോ, സ്വര്‍ണം വാങ്ങണോ, ഒന്നും തീരുമാനിയ്ക്കാന്‍ പറ്റുന്നില്ല. "ഡോണ്ട് കീപ്‌ സച്ച് ഹ്യുജ് അമൌണ്ട് ഐഡില്‍ യാര്‍. ബെറ്റര്‍ ഇന്‍വെസ്റ്റ്‌ ഇന്‍ സം ഷയെര്സ്" ഓഹരി ചന്തയില്‍ കാള ഓട്ടം സ്വപ്നം കാണുന്ന കൂട്ടുകാരന്റെ ഉപദേശം സ്വീകരിയ്ക്കാന്‍ ധൈര്യം പോരായിരുന്നു. "ഒരു റൂമും തുറന്നു, കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍ പുള്ലെയും അവിടെ ഇരുത്തി ഒരു "ഇന്ദ്രന്‍സ്‌ ഫിനാന്‍സ് " തുടങ്ങരുതോ? ജനങ്ങളുടെയില്‍ എത്ര പൈസ വന്നാലും കടം വാങ്ങാന്‍ ദരിദ്ര വാസികള്‍ പിന്നെയും ഉണ്ടാവും." ബ്ലേഡ് ബാലേട്ടന്റെ അഭിപ്രായം തള്ളികളയാന്‍ രണ്ടാമതൊന്നു ആലോചിയ്ക്കേണ്ടി വന്നില്ല. നാണമില്ലാത്ത കുറെ നാറികള്‍ക്ക്‌ കൊള്ള പലിശയ്ക്കു പൈസ കടം കൊടുക്കുക, തിരിച്ചു തന്നില്ലെങ്കില്‍ കൊട്ടേഷന്‍ സംഘത്തെ നിയമിയ്ക്കുക, സിനിമ സ്റ്റൈലില്‍ പൈസ തിരിച്ചു വാങ്ങുക. ആലോചിയ്ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു. കൊട്ടേഷന്‍ എന്ന വാക്കിനു അര്‍ഥങ്ങള്‍ പലതാണ് എന്ന് ഈയിടെ ആണ് മനസ്സിലായത്.
"മണ്ണിലും പൊന്നിലും പൈസ ഇന്‍വെസ്റ്റ്‌ ചെയ്താല്‍ നഷ്ടമാവില്ല എന്ന് പഴമക്കാര്‍ പറയും. റിയല്‍ എസ്റ്റേറ്റ്‌ പോലെ വേറൊരു ബിസിനസ്സ് ചിന്തിയ്ക്കയെ വേണ്ട. സ്ഥലം ഒന്നും കിട്ടാനേ ഇല്ല സാറേ പഴയ പോലെ. ഒക്കെ അച്ചായന്മാരും കാക്കാന്മാരും കൈ അടക്കി വെച്ചിരിയ്ക്കയാണ്" . ഒരു രഹസ്യം പറയുന്ന പോലെ ആയിരുന്നു ബ്രോക്കര്‍ ഗോപാലന്‍റെ വെളിപ്പെടുത്തല്‍. സാറ് റെഡി ആയി ഇരിയ്ക്ക്. നാളെ രാവിലെ ഞാന്‍ വണ്ടിയുമായി വരാം. ഒരു സൂപ്പര്‍ സ്ഥലം ഉണ്ട്. നമുക്കൊന്ന് പോയി മുട്ടി നോക്കാം, കുറച്ചു കുന്നിന്‍ പുറത്താനെന്നൊരു ദോഷമേയുള്ളൂ. ന്താ? മറുപടിയ്ക്ക് കാക്കാതെ ഗോപാലന്‍ പടിയിറങ്ങി പോയി.
കൃത്യം പത്തു മണിയ്ക്ക് തന്നെ ഗോപാലന്‍ എത്തി. "എ സി കാര്‍ തന്നെ ആവാമെന്ന് കരുതി. സാറിന്‍റെ പദവിയും നോക്കേണ്ടേ സര്‍" . എ സി കാറുമായി വന്നതിനു ഗോപാലന്‍ സ്വയം ന്യായീകരണം കണ്ടെത്തി. ഗോപാലന്റെ മോട്ടോര്‍ സൈക്കിളില്‍ സ്ഥലം സന്ദര്‍ശിയ്ക്കാന്‍ പുറപ്പെട്ടു ഒരുങ്ങിയ ഞാന്‍ എത്ര മണ്ടന്‍!

ടാറിടാത്ത പഞ്ചായത്ത് പാതയിലൂടെ വെളുത്ത അംബാസിഡര്‍ കാര്‍ മണി സൌധങ്ങളും ഓടിട്ട പഴയതും പുതിയതും ആയ വീടുകളും പിന്നിട്ടു ശബ്ദ ഘോഷത്തോടെ മുന്നോട്ടു നീങ്ങി. കഷ്ടിച്ച് ഒരു കാറിനു പോകാന്‍ മാത്രം വീതിയുള്ള റോഡിലൂടെ കാര്‍ ഇഴഞ്ഞിഴഞ്ഞു മുകളിലോട്ട് കയറി. ഭൂ മാഫിയയുടെ ഇടപെടല്‍ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ സൃഷ്ടിച്ച പ്രശ്നങ്ങളെ കുറിച്ചു ബ്രോക്കര്‍ ഗോപാലന്‍ യാത്രയിലുടനീളം വാചാലനായി. കുന്നിന്‍ പുറം നിരപ്പായ പ്രതലത്തിനു വഴി മാറി. ചുവന്ന താമരപ്പൂക്കളാല്‍ സമൃദ്ധമായ ഒരു പരന്ന കുളത്തെ അഭിമുഖീകരിച്ചു നില്ക്കുന്ന ഒരു പഴയ ഓടിട്ട വീട്ടിനു മുന്‍പില്‍ കാര്‍ നിന്നു. തെങ്ങുകളും മാവും പ്ലാവും എല്ലാം അടങ്ങിയ ഒരു മനോഹര ഭവനം. "സിനിമ ഷൂട്ടിംഗ് അടിയ്ക്കടി ഇവിടെ ഉണ്ടാവാറുണ്ട്. മോഹന്‍ ലാലും മമ്മൂട്ടിയും ഷക്കീല ചേച്ചി യുമെല്ലാം നീരാടിയ കുളമാണ് ഈ കാണുന്നത്." ഗോപാലന്‍ ഈ വീട് എന്നെ കൊണ്ടു വാങ്ങിപ്പിച്ചേ അടങ്ങു എന്ന് തോന്നി. കൊത്തു പണികളാല്‍ ആകര്‍ഷകമാക്കിയ ജനലുകളും വാതിലുകളും. പഴയ രാജവംശത്തിലെ രാജാക്കന്മാരുടെ ചിത്രങ്ങളാല്‍ അലംകൃതമായ മുറികള്‍. "മണി ചിത്ര താഴിലെ" "ഒരു മുറൈ വന്ത് പാത്തായ " രംഗം അനുസ്മരിപ്പിയ്ക്കുന്ന ഒരു മാടം പള്ളി മാതൃക വീട്.

"സിനിമ ഫീല്‍ഡിലെ ശ്ശി ആളുകളെയും ഈ വീട് വാങ്ങിയാല്‍ സാറിന് അറിയാന്‍ പറ്റും. ഈ വീട്ടില്‍ ഷൂട്ട്‌ ചെയ്ത പടങ്ങള്‍ സൂപ്പര്‍ ഹിറ്റ്‌ ആയി എന്നാണ് പൊതുവെ സംസാരം. വേറൊരു രഹസ്യം കൂടി: സാറ് വല്ലപ്പോഴും തനിയെ ഇങ്ങോട്ട് വരുമ്പോള്‍ ഒരുച്ച നേരത്ത് ആ ജനലില്‍ കൂടി കുളം നോക്കി അങ്ങോട്ട് ഇരുന്നാല്‍ മതി. സമയം പോണത് അറിയില്ല. നല്ല നാടന്‍ചേച്ചി മാര്‍ പള്ളി നീരാടാന്‍ വരുന്ന സമയം ആണ് നട്ടുച്ച, ഒരു വെടിയ്ക്ക് രണ്ടു പക്ഷി ! ഏത്?" ബ്രോക്കര്‍ ഗോപാലന്റെ വാചകമടിയില്‍ വീഴാത്തവരാരുമില്ല എന്ന് പറഞ്ഞതു എത്ര ശരി!

"സ്വപ്ന ഗൃഹത്തില്‍ " നിന്നും തിരിയ്ക്കുംബോഴെയ്ക്കും സമയം സന്ധ്യ കഴിഞ്ഞിരുന്നു. അരണ്ട വെളിച്ചത്തില്‍ കാര്‍ മെല്ലെ മെല്ലെ താഴോട്ടു ഇറങ്ങി. ഇടുങ്ങിയ റോഡിനു ഇരുവശവും അമ്പതടി ഓളം താഴ്ച ഉള്ള കൊക്ക ആണ്. പെട്ടെന്നാണ് അത് സംഭവിച്ചത്. മുന്നില്‍ അപ്രതീക്ഷിതമായി വന്നു പെട്ട ഒരു കാട്ടു പൂച്ചയെ രക്ഷിയ്ക്കാനുള്ള ശ്രമത്തില്‍ ഡ്രൈവര്‍ വണ്ടി പെട്ടെന്ന് വെട്ടിച്ചു. അടുത്ത നിമിഷം തന്നെ കാര്‍ കൊക്കയിലേക്ക് വലിയ ശബ്ദത്തോടെ മറിഞ്ഞു. മമ്മൂട്ടിയും മോഹന്‍ ലാലും താമര കുളത്തില്‍ നീന്തി തുടിയ്ക്കുന്ന നാടന്‍ സൌന്ദര്യ ധാമങ്ങളും ഒരു നിമിഷം മനസ്സിലൂടെ ഓടി മറഞ്ഞു.

ഐ സി യു വിലും മറ്റുമായി നഗരത്തിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എട്ടു മാസത്തോളം ചിലവഴിച്ചു. ബ്രോക്കര്‍ ഗോപാലന്റെയും വണ്ടിക്കാരന്റെയും ചികിത്സ ചെലവ് "ധനവാന്‍" ആയ ഈയുള്ളവന്റെ കണക്കില്‍ പോയി.

ഇപ്പോള്‍ നല്ല മനസ്സമാധാനം ആണ്: ജീവന്‍ തിരിച്ചു കിട്ടിയതിലും, അലമാരയിലെ തറവാട് ഓഹരി ആശുപത്രിയില്‍ ചിലവഴിച്ചതിലും. ചുമ്മാതല്ല ചങ്ങംപുഴ പാടിയത്: ഒന്നുമില്ലാത്തവന്‍ ഒന്നുമില്ലാത്തവന്‍ മണ്ണില്‍ അവനത്രെ ഭാഗ്യ ശാലി!

ബുധനാഴ്‌ച, ജൂൺ 17, 2009

സ്റ്റോക്ക്‌ ഹോം സിണ്ട്രോം

നാല്‍പ്പത്തി അഞ്ചു വയസ്സായപ്പോള്‍ തുടങ്ങിയ ശീലം ആണ്. പുലര്‍ച്ചെ അഞ്ചു മണിയ്ക്ക് തന്നെ ഉണരും. ഒരു മണിയ്കൂര്‍ വേഗത്തിലൊരു നടത്തം. തൂതപ്പുഴ ഓരത്ത് കൂടി കാറ്റും കൊണ്ടു നടക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ ആണ്. തിങ്ങിയ വനമാണ് രണ്ടു വശവും. പുലിയും ആനയും ഒക്കെ ഉള്ള ഘോര വനം. നടത്തം കഴിഞ്ഞു പുഴയോരത്ത് ഒരു കാജാ ബീഡിയും ചുണ്ടത്ത് വെച്ചു വിസ്തരിച്ചൊന്നു തൂറും. പഴനിചാമിയുടെ ഒരു ദിവസം ആരംഭിയ്ക്കുക ആയി. പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു തന്ത്ര പ്രധാന സര്‍ക്കാര്‍ സ്ഥാപനത്തിലെ ക്യാന്ടീനിലെ പാചകക്കാരനാണ് പഴനിചാമി. ജനിച്ചത്‌ പൊള്ളാച്ചിയില്‍ ആണെങ്കിലും പഴനി ചാമിയ്ക്ക് സംസാര ഭാഷ തലയാളം ആണ്. മലയാളവും തമിഴും കലര്‍ത്തിയ തനതായ ഭാഷ. ഇടയ്ക്കിടെ ജോലിയില്‍ നിന്നും മുങ്ങുന്ന പഴനിചാമിയ്ക്ക് പൊള്ളാച്ചിയില്‍ ഒരു അണ്‍ ഒഫീഷ്യല്‍ പൊണ്ടാട്ടി ഉണ്ടെന്നും ജോലി സ്ഥലത്തെ ഒഫീഷ്യല്‍ പൊണ്ടാട്ടിയ്ക്ക് പഴനി ചാമി കണ്‍ കണ്ട ദൈവം ആണെന്നും പറഞ്ഞു വരുന്നു.


ഒരു മഴയുള്ള ദിനം. പഴനി ചാമി കാജാ ബീഡിയുടെ ധൂമ പടലത്തിലൂടെ പ്രകൃതിയുടെ വിളി അറ്റന്‍ഡ് ചെയ്യുക ആയിരുന്നു. പിന്‍ കഴുത്തിന്‌ താഴെ ആരോ ബലമായി തള്ളുന്ന പോലെ. മേലാസകലം നേരിയ കുളിര് അനുഭവപ്പെട്ടു. തിരിഞ്ഞു നോക്കിയ പഴനി ചാമിയ്ക്ക് തന്‍റെ നേര്‍ക്ക്‌ നീളന്‍ തോക്ക് ഉന്നം വെച്ച് നില്ക്കുന്ന അപരിചിതനെ കണ്ടപ്പോള്‍ അമര്‍ഷം ആണ് തോന്നിയത്. യാരെടാ നീ പൈത്യക്കാരാ എന്നെ തൂറാനും വിടമാട്ടെ?


പൈത്യക്കാരന്‍ നിന്റെ അപ്പന്‍. നാന്‍ താന്‍ മാരിയപ്പ ഇന്ത കാട്ടുക്ക് രാജാ. അധികം പേശ വേണ്ട. ശുട്ടു കൊന്നിടുവെന്‍! ഹ ഹ ഹ ....................!


അടെങ്കപ്പാ! അയ്യാ നാനും ഒരു തമിഴന്‍. എന്‍ ഊര് പൊള്ളാച്ചി.


ഷട്ട് അപ്പ്‌ ബ്ലടി അണ്ണാച്ചി! നിന്‍റെ ഊരും പേരുമൊന്നും എന്നോട് ശൊല്ല വേണ്ടാ. നാന്‍ ഉന്നൈ കിട്നാപ്‌ പണ്ണി ഇരുക്ക്‌! നീ അന്ത ന്യൂക്ലിയര്‍ പ്ലാന്‍റിലെ വിജ്ഞാനി താനേ?


കിട്നാപ്പാ? അത് എന്നാപ്പ്? എനക്ക് ഒന്നുമേ പുരിയലേ അയ്യാ ......


അണ്ണാച്ചി ഡ്രാമ നിപ്പാട്ടുങ്കോ. അന്ത ഇടത്തിലെ സീക്രെട്സ് എല്ലാം ശൊല്ലുന്കൊ. ബോംബ് എപ്പടി ഉണ്ടാക്കും, അതെപ്പടി പൊട്ടിയ്ക്കും .... ശീഘ്രം ശീഘ്രം ..... എനക്ക് ടൈം കിടയാത്...


പഴനി ചാമി യ്ക്ക് കാര്യങ്ങള്‍ പതുക്കെ ആണ് മനസ്സിലായത്. തന്നെ ഈ വിഡ്ഢി ശാസ്ത്രജ്ഞന്‍ എന്ന് തെറ്റി ദ്ധരിചിരിയ്ക്കുന്നു. ഇവിടെ നിന്നു രക്ഷപ്പെടുക അസാധ്യം. മാരിയപ്പയെ പറ്റിച്ചു എങ്ങനെയെങ്കിലും രക്ഷപ്പെടണം. പഴനി ചാമിയുടെ കൂര്‍മ ബുദ്ധി അതിവേഗം പ്രവര്ത്തിച്ചു : അയ്യാ ബോംബ് വന്ത് പല ടൈപ്പ് ഇരിക്ക്. ഹൈഡ്രജന്‍ ബോംബ്, അറ്റോമിക്‌ ബോംബ്, കുഴി ബോംബ് ..... അന്ത മാതിരി. നീങ്കള്‍ക്ക് എന്ന ബോംബ് വേണം?


മുതല്ലേ കുഴി ബോംബിനെ പത്തി ശൊല്ലുന്കൊ. അത് താന്‍എനക്ക് മുഖ്യം.


കുഴി ബോംബുക്കാകെ മുതല്ലേ രണ്ടടിയിലൊരു കുഴി മാന്തിടിങ്കെ. അപ്പറം കുഴി മൂടുങ്കോ. തിരിമ്പി കുഴി മാന്തിടിങ്കെ. അങ്ങനെ ഒരു മണി നേരം.... സരിയാ... ?


ഓക്കേ ഓക്കേ അപ്പറം?

അപ്പറം കൊഞ്ചം മൈദ മാവും ഹൈഡ്രോ ക്ലോരിക്‌ ആസിഡും മിക്സ്‌ പണ്ണി അന്ത കുഴിയില്‍ പോട്ടു മൂടുങ്കോ. ഒരു വാരത്തിക്ക് അപ്പറം കുഴി തോണ്ടി പാരുന്കെ. കുഴി ബോംബ് റെഡി!

വെല്‍ മിസ്റ്റര്‍ പഴനി ചാമി. ഹൌ ടു റീച്ച് യുവര്‍ എസ്ടബ്ലിഷ്മെന്റ്റ്‌ ?

എന്ന സര്‍ , തമിഴിലെ പെശുന്കോ.

നീ വേല പാക്കണ അന്ത പ്ലാന്റ്‌ പോകതുക്ക് എന്ന വഴി?

അതെല്ലാം നാന്‍ ശൊല്ലി തരുവേന്‍. എനക്ക് ഒരു ഉദവി പണ്ണുങ്കോ അയ്യാ. എന്‍ ചിന്ന വീട്ടില്‍ പോയിട്ട് റൊമ്പ നാളാച്ചു. ഇങ്കിരുന്തു പൊള്ളാച്ചി പോകതുക്ക് ലീവ് തരമാട്ടെ . എന്നെ കിട്നാപ്‌ പണ്ണിയ ന്യൂസ് അന്ത ന്യൂസ് ചാനല്‍ കാരെ കൂപ്പിട്ടു ശൊല്ലി യാല്‍ റൊമ്പ നന്ദ്രി.

.........

........

" ഹലോ , ഈസ്‌ ഇറ്റ്‌ എം ഡി ടി വി ത്രീ ഇന്‍ ടു ഫോര്‍? ദിസ്‌ ഈസ്‌ മാരിയപ്പ ഫ്രം ദി ബാങ്ക്സ് ഓഫ് തൂത റിവര്‍. വണ്‍ എമിനെന്റ്റ്‌ സയിന്റിസ്റ്റ്‌ വര്‍ക്കിംഗ്‌ വിത്ത്‌ സച്ച് ആന്‍ഡ്‌ സച്ച് പവര്‍ പ്ലാന്റ്‌ ഹാസ്‌ ബീന്‍ കിഡ് നാപ്‌ ട്. ഹി വില്‍ ബി ഫ്രീഡ് ആഫ്ടര്‍ ടെന്‍ ഡേയ്സ് ഒണ്‍ലി. ഡു നോട് അറ്റെംറ്റ്‌ ടു റിലീസ് ഹിം ഫ്രം ഔര്‍ കസ്ടടി ആസ് വി ഹാവ് സെന്‍റ് ഹിം ടു പൊള്ളാച്ചി വിത്ത്‌ എ സീക്രെറ്റ്‌ മിഷന്‍. "

ഓക്കേ പഴനി ചാമി പൊള്ളാച്ചി പോയി നിമ്മതിയ വാങ്കെ.

മാരിയപ്പ അയ്യാ റൊമ്പ നന്ദ്രി ! വണക്കം!