ശനിയാഴ്‌ച, മാർച്ച് 07, 2009

ലേലത്തിന് ശേഷം


മദ്യത്തിനും മയക്കു മരുന്നിനും എതിരെ മരണം വരെ പോരാടിയ മഹാത്മജിയുടെ രാജ്യത്തിന്‍റെ മാനം , മല്ല്യ എന്ന മദ്യ രാജാവിന്‍റെ മഹാ മനസ്കതയാല്‍ വീണ്ടെടുക്കാനായത് ആശ്വാസ കരം തന്നെ. മദ്യപാനത്തെയും മദ്യ പാനികളെയും സമൂഹത്തിലെ വില്ലന്‍ കഥാ പാത്രമാക്കി യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിയ്ക്കുന്ന ആധുനിക കപട ദേശ സ്നേഹികളെ വിജയ് മല്ല്യയുടെ ഈ നീക്കത്തിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞതും സന്തോഷകരമായ ഒരു വസ്തുത അത്രേ. സ്ഥാനത്തും അസ്ഥാനത്തും, സ്ഥാപിത താല്‍പ്പര്യ സംരക്ഷണാര്‍ത്ഥം, രാഷ്ട്ര പിതാവിന്‍റെ നാമധേയം ദുരുപയോഗം ചെയ്ത/ചെയ്യുന്ന നവ യുഗ ഗാന്ധി ശിഷ്യന്മാരുടെ ആദര്ശ മുഖമാണ് വിജയ് മല്ല്യ പിച്ചി ചീന്തി എറിഞ്ഞത്. മഹത്തയാതെന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന, ശതാബ്ദി ആഘോഷിയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമോ, നഷ്ടപ്പെട്ടു പോയ അമൂല്ല്യ ശേഖരങ്ങള്‍ വീണ്ടെടുക്കാന്‍ ബാധ്യസ്ഥരായ ഭരണ കൂടമോ, കോടികളുടെ ആസ്തി കൈ മുതലായുള്ള ബൂര്‍ഷ്വാ ബൂര്‍ഷ്വാ- ഇതര പ്രസ്ഥാനങ്ങളോ തങ്ങളുടെ ചിന്താ വലയം വോട്ട് രാഷ്ട്രീയത്തിന് അപ്പുറം വ്യാപിപ്പിയ്ക്കുന്നില്ല എന്നതിനും ഈ ലേലം ദൃഷ്ടാന്തം ആയി. ഓല പുരയിലെ പട്ട ചാരായ സേവ നടത്തുന്ന നാടന്‍ "പാമ്പുകള്‍" മുതല്‍ പഞ്ച നക്ഷത്ര ബാറിലെ ശീതീകരിച്ച കാബിനിലിരുന്നു ഷിവാസ് റീഗല്‍ സിപ് ചെയ്യുന്ന ഫൈവ് സ്ടാര്‍ കുടിയന്മാര്‍ വരെ അടങ്ങുന്ന ശുദ്ധ മനസ്കരായ മദ്യ പാനികളെ , ഒരു രാജ്യത്തിന്‍റെ നഷ്ടപ്പെട്ട് പോകുമായിരുന്ന അഭിമാനം വീണ്ടെടുക്കുന്നതില്‍ , സമൂഹത്തിന്‍റെ ശാപം എന്ന് മുദ്ര അടിയ്ക്കപ്പെട്ട നിങ്ങള്‍ ഓരോരുത്തരും അറിഞ്ഞോ അറിയാതെയോ ഭാഗ ഭാക്കായിരിയ്ക്കുന്നു. ഗാന്ധിജിയുടെ പേരില്‍ നിരാഹാര സമരം നടത്തുന്ന, മൈതാന പ്രസംഗങ്ങള്‍ നടത്തുന്ന ഭരണ പ്രതിപക്ഷ കക്ഷി രാഷ്ട്രീയ വിഴുപ്പു ഭാണ്ടങ്ങളെ ക്കാള്‍ പതിന്മടങ്ങ്‌ ദേശ സ്നേഹം ആണ് ഈ ഒരൊറ്റ ലേലത്തിലൂടെ വിജയ് മല്ല്യ എന്ന വ്യവസായ പ്രമുഖന്‍ പ്രകടിപ്പിച്ചത്. ദ്രൗപതി ആകുന്ന ഈ പുണ്യ ഭൂമിയുടെ മാനം, അധികാര രാഷ്ട്രീയ പാണ്ഡവ സാന്നിധ്യത്തില്‍ സാമ്രാജ്യത്വ ദുശ്ശാസനന്മാര്‍ കവര്‍ന്നെടുക്കാന്‍ തുനിയവെ, തന്‍റെ അദൃശ്യ നീക്കങ്ങളിലൂടെ പിറന്ന നാടിന്‍റെ മാനം കാത്ത അല്ലയോ ഈ യുഗത്തിന്‍റെ ശ്രീ കൃഷ്ണനായ ഡോക്ടര്‍ വിജയ് മല്ല്യ, അങ്ങാണ് യഥാര്‍ത്ഥ ഗാന്ധി ശിഷ്യന്‍! അങ്ങേക്ക് പ്രണാമം!

അഭിപ്രായങ്ങളൊന്നുമില്ല: