ബുധനാഴ്‌ച, ജൂലൈ 29, 2009

ഒരു യക്ഷിക്കഥ

"ജയ ഭാരതില്‍" സെക്കന്‍റ് ഷോ കഴിയുന്നത്‌ രാത്രി പന്ത്രണ്ടു മുപ്പതിനാണ്. സാധാരണ ഗതിയില്‍ പത്തു മിനിട്ട് കാത്തു നിന്നാല്‍ ഒരു തൃശൂര്‍ പാലക്കാട് ഫാസ്റ്റ് വരാറുണ്ട്‌. അതില്‍ കയറി കുമാരന്‍റെ ചായ കട സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ പിന്നെ ഒരു അഞ്ചു മിനിട്ട് നടക്കണം വീടെത്താന്‍. ഇരുപതു മിനിട്ടോളം ബസ്സിനു വേണ്ടി കാത്തു നിന്നു. നോ രക്ഷ. മിന്നല്‍ പണി മുടക്ക്, ബ്രേക്ക്‌ ഡൌണ്‍, ആക്സിടെന്റ്റ്..... എന്ത് പണ്ടാരം ആണാവോ? സ്ത്രീകളെ വിശ്വസിച്ചാലും കെ എസ് ആര്‍ ടി സി യെ നമ്പരുത് എന്ന് പണ്ടു വിവരമുള്ളവര്‍ പറയുന്നതു എത്ര ശരി! കാറിലും ബൈക്കിലും ഒക്കെ ആയി പടം കാണാന്‍ വന്നവര്‍ എല്ലാം സ്ഥലം വിട്ടിരിയ്ക്കുന്നു. റിക്ഷക്കാരും ഓട്ടം മതിയാക്കി തോന്നുന്നു. ഇനി നടക്കുക തന്നെ.

വിജനമായ റോഡ് ആണ്. വേഗത്തില്‍ നടന്നാല്‍ മുക്കാല്‍ മണിയ്ക്കൂര്‍ കൊണ്ടു വീടെത്താം. മഴ പെയ്തിരുന്നതിനാല്‍ റോഡില്‍ അവിടവിടെ വെള്ളം കെട്ടി കിടന്നിരുന്നു. ചന്ദ്രികാ ചര്‍ച്ചിതമാം രാത്രിയില്‍ റോഡിലെ ഗട്ടരുകളിലെ വെള്ളത്തില്‍ അവ്യക്തമായി പ്രതിഫലിയ്ക്കുന്ന പൂര്‍ണ ചന്ദ്രന്‍ കേരളത്തിലെ പൊതു മരാമത്ത് വകുപ്പിനെ നോക്കി പല്ലിളിയ്ക്കുന്നത് പോലെ തോന്നി.

തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. ആകാശത്തോളം ഉയര്ന്നു നില്ക്കുന്ന കരിമ്പനകളുടെ നിഴലുകള്‍ കാറ്റിന്റെ താളത്തിനൊപ്പം നൃത്തം ചെയ്തു. റോഡിനു ചേര്ന്നു കിടക്കുന്ന പാടത്തെ വെള്ള ചാട്ട ശബ്ദം ഏതോ പോക്കാച്ചി തവളയുടെ പേക്രോം പേക്രോം കരച്ചിലിന് ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ കൊടുക്കുന്നത് പോലെ. കാലന്റെ വരവ് അറിയിച്ചു കൊണ്ടു കരിമ്പനയുടെ ഉച്ച സ്ഥായിലിരുന്നു കാലന്‍ കോഴിയുടെ കൂവല്‍. സര്‍വ്വോപരി ഏതോ ചാവാലി പട്ടിയുടെ വിദൂരത്ത് നിന്നുള്ള കുര. കോട്ടയം പുഷ്പ നാഥിന്റെ ഡിറ്റക്ടീവ് മാക്സിന്‍ പോലും ഭയപ്പെട്ടു ട്രൌസറില്‍ മുള്ളുന്ന ഭീതി ജനകമായ അന്തരീക്ഷം.

പുറത്തെ തണുപ്പും മനസ്സിന് ഉള്ളിലെ ഭയവും അകറ്റാന്‍ ഒരു ഗോള്‍ഡ്‌ ഫ്ലാക്കിന് തീ കൊളുത്തി പുക ആഞ്ഞു വലിച്ചു കൊണ്ടു ഞാന്‍ നടത്തത്തിന്റെ വേഗത കൂട്ടി. കുമാരന്റെ ചായ കട എത്താന്‍ ഇനിയും പത്തിരുപതു മിനിട്ട് നടക്കണം. ഒരു വളവു തിരിഞ്ഞപ്പോള്‍ ആണ് പുറകില്‍ പാദസരം കിലുങ്ങുന്ന ഒരു ശബ്ദം ശ്രദ്ധയില്‍ പെട്ടത്. ആരോ എന്നെ അനുഗമിയ്ക്കുന്ന പോലെ. എന്‍റെ നടത്തത്തിന്റെ സ്പീഡ് ഞാന്‍ അറിയാതെ തന്നെ കൂടി. ഒരു പക്ഷെ എല്ലാം എന്‍റെ തോന്നലാവാം. ഭീരു! ഞാന്‍ എന്നെ തന്നെ പഴിച്ചു.

"നില്‍ക്കവിടെ!" അതൊരു തോന്നലായിരുന്നില്ല എന്ന് ഞാന്‍ ഭീതിയോടെ മനസ്സിലാക്കി. അടിമുടി വിറച്ചു കൊണ്ടു സടന്‍ ബ്രേക്ക്‌ ഇട്ടപോലെ നിന്നു. ഒരു നിമിഷം തിരിഞ്ഞൊന്നു നോക്കി. വെളുത്ത സാരിയും നിലം തൊടുന്നത്ര കേശ ഭരവും, പഞ്ച ജീരക ഗുടം പരസ്യ മോഡലിനെ പോലെ അവയവ ഭംഗിയുമുള്ള ഒരു ചരക്കു യക്ഷി! രാത്രിയുടെ അന്ത്യ യാമങ്ങളില്‍ ഞാന്‍ കിടപ്പറ പങ്കിട്ട ഏതോ സ്വപ്ന മോഹിനിയുടെ ഛായ ആയിരുന്നു അവള്‍ക്ക്.

" ഞാന്‍ എപ്പോഴാണ് നിങ്ങളുടെ വെപ്പാട്ടി ആയതു? ഇന്റര്നെറ്റ് കണക്ഷനും ഒരു ബ്ലോഗും ഉണ്ടെങ്കില്‍ എന്ത് അസംബന്തവും എഴുതാമെന്ന് ആരാണ് ഹേ നിങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചത്‌? "


ഊതി വീര്‍പ്പിച്ച ബലൂണിലെ കാറ്റു പോകുന്നത് പോലെ ആയിരുന്നു യക്ഷി ഭയം എന്നില്‍ നിന്നും ഓടി ഒളിച്ചത്. അപ്പൊ അതാണ് കാര്യം. എന്റെ ബ്ലോഗിലെ മോഹിനി എന്ന ഒരു കഥാ പാത്രം ഈ യക്ഷി ആവാനെ തരമുള്ളൂ.


"തണ്ടും തടിയും ഉള്ള ഒരുത്തനുമായി ഒന്നു അന്തി ഉറങ്ങി എന്ന് തന്നെ വിചാരിയ്ക്കുക. അതിലിത്ര രോഷം കൊള്ലാനെന്തിരിയ്ക്കുന്നു യക്ഷീ മനോഹരി? മാത്രമല്ല, ഓരോ ഭാരത പൌരനും സ്വപ്നം കാണാനുള്ള അവകാശം ഇന്ത്യന്‍ ഭരണ ഘടനയില്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. " ഞാന്‍ തികച്ചും നിര്ഭയനായിരുന്നു.

"കണ്ട അണ്ടനും അടകോടനും ആയി അഴിഞ്ഞാടുന്ന ആളല്ല എന്നെ പോലെ ഉള്ള തറവാട്ടില്‍ പിറന്ന യക്ഷിമാര്‍" . യക്ഷിയിലെ ചാരിത്ര പ്രാസന്ഗിക ധര്‍മ രോഷം കൊണ്ടു.

"ഓക്കേ എന്റെ അടുത്ത ബ്ലോഗ് പോസ്റ്റില്‍ മോഹിനിയെ മോഹന്‍ ലാലിന്റെ അല്ലെങ്കില്‍ മമ്മൂട്ടിയുടെ കൂടെ കിടത്താം എന്താ? " എന്‍റെ ശബ്ദത്തിലെ പരിഹാസം അവള്‍ മനസ്സിലാക്കിയത് പോലെ തോന്നി.

"നിങ്ങള്‍ മനുഷന്മാര്‍ക്ക് ഒരു വിചാരം ഉണ്ട്. നിങ്ങള്‍ ആണ് എല്ലാം എല്ലാം. യക്ഷി, പ്രേതം, ഭൂതം പിശാച് എല്ലാം നിങ്ങള്ക്ക് താഴെ ആണ്. അതങ്ങ് മനസ്സില്‍ വെച്ചാല്‍ മതി. നിങ്ങളുടെ ബ്ലോഗ് പോസ്റ്റ് കാരണം എനിയ്ക്ക് എന്‍റെ ഉറ്റ കൂട്ടുകാരി ആണ് നഷ്ടമായത്. അവള്‍ ഇപ്പോള്‍ എന്‍റെ കൂടെ അന്തി ഉറങ്ങാറില്ല. കണ്ട മനുഷ്യന് മദ്യം വിളമ്പി രാത്രി ചിലവഴിയ്ക്കുന്ന യക്ഷിയുടെ കൂടെ വസിയ്ക്കാന്‍ അവള്‍ തയ്യാറല്ല പോലും. "

"കൂട്ടുകാരിടെ കൂടെ എന്തിന് കിടക്കണം? നല്ല യക്ഷന്മാര്‍ ഒന്നും ഇല്ലേ ഇവിടത്തെ പാല മരത്തില്‍?" എന്‍റെ സംശയം തികച്ചും ന്യായം ആയിരുന്നു.

"നോണ്‍ സെന്‍സ്! പുരുഷ വര്‍ഗത്തെ ആകെ എനിക്ക് അറപ്പാണ്. യക്ഷനാകട്ടെ, കിന്നരനാകട്ടെ, ഗന്ധര്‍വനാകട്ടെ നാണം കെട്ട വര്‍ഗം. ഒണ്‍ലി യക്ഷീസ്‌!" അവളുടെ ചോര കുടിയ്ക്കുന്ന നീണ്ട പല്ലുകള്‍ ഇപ്പോഴാണ് എന്‍റെ ശ്രദ്ധയില്‍ പെട്ടത്.

"അപ്പൊ യക്ഷിയും യക്ഷിയും...... യു മീന്‍ ലെസ്ബിയനിസം .......? " ഒന്നും മനസ്സില്‍ വെയ്ക്കാതെ ഞാന്‍ ചോദിച്ചു.

" വൈ നോട്, സ്വവര്‍ഗ രതി എന്താ മനുഷന്മാര്‍ക്ക് മാത്രേ പാടുള്ളൂ വിഡ്ഢി കൂശ്മാണ്ടം!"

"ക്ഷമിയ്ക്കണം മാഡം യക്ഷി, എനിയ്ക്ക് അത്രയ്ക്ക് അങ്ങട്ട് പോയില്ല. അതിരിയ്ക്കട്ടെ വന്നാല്‍ ഒരു ചായ കുടിച്ചിട്ട് പോകാം" . ഇപ്പോഴേയ്ക്കും ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധം സ്ഥാപിച്ചിരുന്നു.

"നോ താങ്ക്സ്. എനിയ്ക്ക് ഒന്ന് മുറുക്കണം. വീട്ടില്‍ വന്നാല്‍ കുറച്ചു ചുണ്ണാമ്പ് കിട്ട്വോ? "

"സോറി. ഞാന്‍ മുറുക്കാറില്ല. നല്ല ഹണി ബീ ബ്രാണ്ടി ഉണ്ട്. മിലിട്ടറി ഇനം ആണ്. വിരോധമില്ലെങ്കില്‍ രണ്ടു പെഗ് വീശാം. ഞാന്‍ തിരിച്ചു പാലമരത്തില്‍ ഡ്രോപ്പ് ചെയ്യാം റൈറ്റ്? "

"നഹി യാര്‍. ഞങ്ങള്‍ യക്ഷികള്‍ മദ്യം കഴിയ്ക്കാറില്ല. ഒണ്‍ലി ബ്ലഡ്‌. ഒറിജിനല്‍ ഹ്യൂമന്‍ ബ്ലഡ്‌..... ഞാന്‍ പറക്കുന്നു...... ശുഭ രാത്രി......"





3 അഭിപ്രായങ്ങൾ:

ബിനോയ്//HariNav പറഞ്ഞു...

"ഒറിജിനല്‍ ഹ്യൂമന്‍ ബ്ലഡ്‌..... "
ഹ ഹ വെറുതെയല്ല ഇന്ദ്രനെ വെറുതെ വിട്ടത് :)

കഥ കൊള്ളാട്ടാ

rouphics പറഞ്ഞു...

ഗോള്‍ഡ്‌ ഫ്ലാക്‌ മാത്രമേ വലിക്കൂ എന്നായിരിക്കും അല്ലെ? പാവം ഞങ്ങളെ പോലുള്ള ബീഡിയന്‍്സിനു അസൂയ തോന്നുന്നു. ഏതായാലും നന്നായി

Unknown പറഞ്ഞു...

kollam suhruthe..... rakthadaaham samippikkanulla kapada vikaarathinappuram yakshiyil vikaaravikshopathinte oru tsunami alayadikkunnundennu kaattithannathinu nanni grat job buddy